rajasooyam

Saturday, December 31, 2011

ഒഞ്ചിയം


വാടാനപ്പിള്ളീന്നു വരുന്ന തടിച്ച പ്രഭാകരന്റെ കാര്യം പറഞ്ഞാല്‍ മഹാകഷ്ടമാണ്.
എന്തെങ്കിലുമൊന്നു മനസ്സില്‍  തോന്നിയാല്‍പിന്നെ  അതിന്റെ എ ടു സെഡ്
അറിഞ്ഞാലേ പുള്ളിക്കാരന് ഉറക്കം വരൂ.
ഈയിടെ സിപ്രന്റെ മനസ്സില്‍ കടന്നുകൂടിയ ഒരു പദമാണ് ഒഞ്ചിയം.
വീട്ടില്‍ മുറികളില്‍നിന്ന് മുറികളിലേക്ക് പരക്കം പായുമ്പോള്‍ ചാനലുകളിലെ പാനല്‍
ചര്‍ച്ചകളില്‍നിന്ന്  വീണുകിട്ടിയ കഷണങ്ങളില്‍നിന്ന് സിപ്രന്‍ ഒരു കാര്യം മനസ്സിലാക്കിയിരിക്കുന്നു: ഒഞ്ചിയത്ത് കാര്യമായ എന്തോ പ്രശ്‌നമുണ്ട്. അത് എന്താണെന്നുമാത്രം
കക്ഷിക്ക് മനസ്സിലായില്ല. അറിയണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്.
പക്ഷേ ടീവീടെ മുമ്പില്‍  അഞ്ചുമിനിറ്റ് ഇരുന്നുകൊടുക്കാന്‍ ആര്‍ക്കുണ്ട് നേരം!

പിറ്റേന്ന് ആപ്പീസില്‍ ചെന്നപ്പോള്‍ സിപ്രന്‍ ബിആറിനോട് ചോദിച്ചുനോക്കി.
ബിആറിനറിയില്ല.
നന്ദനോട് ചോദിച്ചുനോക്കി. നന്ദനറിയില്ല.
സേതൂനോട് ചോദിച്ചു. സേതൂനറിയില്ല.
ആന്റോയ്ക്കും ഹരിപ്രസാദിനും പറളിക്കും പാപ്പൂനും സൂമാരനും എന്‍ബിക്കും
ഹരിദാസിനും ഏപ്പിക്കും സദാനന്ദനും സാദാ ആനന്ദനും സോമനും ബാലകനും
ഹസ്സനും രാജനും  അറിഞ്ഞുകൂട.
മജീദ് പറഞ്ഞു: ചുരിദാറിട്ട രാജേന്ദ്രനോട് ചോദിച്ചുനോക്ക്
സിപ്രന്‍ രാജേന്ദ്രനോട് ചോദിച്ചു: '' ചുരിദാറിട്ട രാജേന്ദ്രാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
രാജേന്ദ്രന്‍ കൈമലര്‍ത്തി. പിന്നെ പറഞ്ഞു. ശശിയേട്ടനോട് ചോദിച്ചുനോക്ക്.
സിപ്രന്‍ ശശിയോട് ചോദിച്ചു: '' ഒഞ്ചിയത്തെന്താ പ്രശ്‌നം?''
ശശി ഗൂഗ് ള്‍ എടുത്ത് ഒഞ്ചിയം എന്ന് ടൈപ്പ് ചെയ്തു. നത്തിംഗ് കുഡ്ബി ഫൗണ്ട്!
ഹരിയേട്ടന്‍ പറഞ്ഞു: ശ്രീകുമാറിനോട് ചോദിച്ചുനോക്ക്.
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടനെ ചൂണ്ടിക്കാണിച്ച് ശ്രീകുമാര്‍ പറഞ്ഞു:
തലയിരിക്കുമ്പോള്‍ വാലാടാന്‍ പാടില്ല...
സിപ്രന്‍ കൃഷ്‌ണേട്ടനോട് ചോദിച്ചു:
''തേക്കേല്‍ കേറിയ കൃഷ്‌ണേട്ടാ, ഒഞ്ചിയത്തെന്താ പ്രശ്‌നം?''
കൃഷ്‌ണേട്ടന്റെ കൈകള്‍ മൂലധനത്തിലേക്ക് നീളുന്നതുകണ്ടപ്പോള്‍ സിപ്രന്‍ പറഞ്ഞു:
ഇല്ല കൃഷ്‌ണേട്ടാ, ഇപ്പൊ എനിക്ക് അതു വായിക്കാന്‍ നേരല്ല്യ''
കണ്ണന്‍ പറഞ്ഞു: വേണ്വേട്ടനോട് ചോദിച്ചുനോക്ക്.
പണിക്കര്‍ പോക്കറ്റില്‍നിന്നും ഒരു കുടന്ന കവടിയെടുത്ത് മേശപ്പുറത്തിട്ട്
ചോക്കുകൊണ്ട് ലാസാഗു വരച്ച് ഒറ്റയും ഇരട്ടയും കളിക്കാന്‍ തുടങ്ങി.
ഒടുവില്‍ പറഞ്ഞു: പ്രശ്‌നവശാല്‍ അവിടെ യാതൊന്നും കാണണില്ല.

ഇനി ചോദിക്കാന്‍ ഒറ്റയാളേ ബാക്കിയുള്ളൂ. അത് അത്ര എളുപ്പമുള്ള കാര്യമല്ല.
അസാമാന്യ ധൈര്യം വേണം...
ഒടുവില്‍ എന്തും വരട്ടേന്നു കരുതി പുറത്തുപോയി ഒരു നൂറ്റമ്പതടിച്ച് ധൈര്യം
സംഭരിച്ചുവന്ന്  സിപ്രന്‍ സി ആര്‍ ബാബുവിനോട് ചോദിച്ചു:
''അതേയ്, ബാബൂ, ഈ ഒഞ്ചിയത്ത് എന്താ പ്രശ്‌നം?''
ജ്വലിച്ച കണ്ണുകൊണ്ട് സിപ്രനെ ഒരു നോക്കുനോക്കി ബാബു പറഞ്ഞു:
''അത് രണ്ട് ഇഞ്ചിക്കൃഷിക്കാര് തമ്മിലുള്ള പ്രശ്‌നാണ് ''
അതില്‍ പിന്നെ സിപ്രന്‍ ഒഞ്ചിയത്തെപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല...!!!

Saturday, December 24, 2011

ആര്‍ കണ്ണനും മൊണാലിസയും തമ്മിലെന്ത് ?


-എന്നാലും കണ്ണാ, താങ്കള്‍ ഇത്തരക്കാരനാണെന്ന് ഞാന്‍ കരുതിയില്ല കേട്ടോ
-എന്താണ് ബിആര്‍?
-കണ്ണന് കാശിന് യാതൊരു വിലയുമില്ലെന്നോ?
-എന്താ ബിആറിന് അങ്ങനെ തോന്നാന്‍?
-ശ്രീകുമാര്‍ പാര്‍ട്ടി ഫണ്ടിലേക്ക് 200 രൂപ ചോദിച്ചപ്പൊ പുല്ലുപോലെയല്ലേ പോക്കറ്റീന്ന്
 പിടക്കണ രണ്ട് നൂറ് രൂപാ നോട്ട് എടുത്തുകൊടുത്തത് !
-എമൗണ്ട് കൂടിപ്പോയതുകൊണ്ട് ഞാന്‍ അത് കൊടുക്കില്ലെന്നാണോ ബിആര്‍
 വിചാരിച്ചത്?
-അങ്ങനെയല്ല. ചുരുങ്ങിയപക്ഷം കണ്ണന്‍ 'വൈ ദിസ് കൊലവെറി കൊലവെറി ഡാ '
 എന്ന പാട്ടെങ്കിലും പാടുമെന്നു കരുതി. അതുണ്ടായില്ലെന്നതോ പോട്ടെ, കാശ്
 കൊടുത്തപ്പോള്‍ കണ്ണന്റെ ചുണ്ടില്‍ മൊണാലിസയുടേതെന്നപോലെ ഒരു
 ഗൂഢസ്മിതവും കണ്ടു! അതിന്റെ അര്‍ത്ഥമാണെനിക്ക് തീരെ പിടികിട്ടാത്തത്....
-അത് പിന്നെ ബിആര്‍ ചെന്ന് സഖാവിനോട് പറയില്ലെങ്കില്‍ അര്‍ത്ഥം ഞാന്‍
 പറഞ്ഞുതരാം.
-ഇതുവരെ ഞാന്‍ അങ്ങനെ വല്ലതും പറഞ്ഞിട്ടുണ്ടോ?
-അതെനിക്കറിയാം. അതുകൊണ്ട് പറയാം. ഒന്നും കാണാണ്ട് കണ്ണന്‍
 കൊളത്തീച്ചാടാറില്ല. എനിക്ക് അത്യാവശ്യം തുണിക്കച്ചവടം  ഉള്ള കാര്യം ബിആറിന്
 അറിയാലോ.
-കുത്താമ്പുള്ളി ഐറ്റംസല്ലേ
-അതുതന്നെ. കഴിഞ്ഞ ഓണക്കാലത്ത് സഖാവ് എനിക്ക് ഒരു ഓഡര്‍ തന്നു.
 ഒരു ഡബ്ള്‍ മുണ്ടും രണ്ട് സെറ്റുമുണ്ടും.
-അതാര്‍ക്കാ രണ്ട് സെറ്റുമുണ്ട്?
-ഒന്ന് അമ്മയ്ക്കും മറ്റേത് വീട്ടില്‍ പണിക്ക് വരുന്ന ചെറുപ്പക്കാരിക്കും.
-അപ്പൊ ഭാര്യക്കില്ലേ ?
-ആവോ. അതെനിക്കറിയില്ല. ആഭ്യന്തരകാര്യങ്ങളില്‍ ഞാന്‍ ഇടപെടാറില്ല.
-അതൊരു നല്ല കാര്യമാണ്.
-സഖാവ് ഓഡര്‍ ചെയ്ത മൂന്ന് ഐറ്റത്തിനും കൂടി കമ്പനിവില 525 രൂപ വരും.
 അതിന് ഞാന്‍ സഖാവിന്റെ കൈയീന്ന് എത്രയാ വാങ്ങ്യേന്നറിയോ?
-എത്ര വാങ്ങി?
-ഡിസ്‌ക്കൗണ്ട് കഴിച്ച് 855 രൂപ!
-അമ്പട കണ്ണാ!
-അപ്പൊ ലാഭം 330 രൂപ. അതീന്ന് 200 രൂപ പാര്‍ട്ടി ഫണ്ടിലേക്ക് കൊടുത്താലും പിന്നേം  130 രൂപ എന്റെ പോക്കറ്റിലാണ് !!!

Saturday, December 10, 2011

എ പ്രൊസീജ്യറല്‍ ലാപ്‌സ്



ശ്രീകുമാറൊഴികെ കോര്‍ ഗ്രൂപിലെ മറ്റല്ലാവരും തന്നെ അന്ന് അസോസിയേഷന്‍ ഹാളില്‍ഹാജരുണ്ടായിരുന്നു.
(നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പങ്കെടുക്കാന്‍ വേണ്ടി ഡല്‍ഹിയില്‍
പോയിരിക്കയായിരുന്നു ശ്രീകുമാര്‍).
ചില്ലറവില്പന രംഗത്തെ ഫോറിന്‍ ഡയരക്റ്റ് ഇന്‍വെസ്റ്റ്‌മെന്റിനെപ്പറ്റി ചര്‍ച്ചചെയ്‌തോണ്ടിരിക്കുകയായിരുന്നു കോര്‍ ഗ്രൂപ്പ്.
അതിനിടയ്ക്കാണ് എന്‍ബി ഓടിക്കിതച്ചെത്തി ആ ബോംബ് പൊട്ടിച്ചത്:
അതായത് ഈയിടെ പണിപൂര്‍ത്തിയാക്കിയ എന്‍ബിയുടെ വീടിന്റെ ചുറ്റുമതിലില്‍ ഒരുവിള്ളല്‍ വീണിരിക്കുന്നു !
മുല്ലപ്പെരിയാറിന്റെ  പശ്ചാത്തലത്തില്‍  നോക്കുമ്പോള്‍  അത്യന്തം ഭീതിജനകമായ ഒരു വാര്‍ത്തയായിരുന്നു അത്.
മുല്ലപ്പെരിയാറിലെ വെള്ളമെങ്ങാന്‍ ഒഴുകിവന്ന് മുതുവറയിലെത്തി അവിടെനിന്ന് ലെഫ്റ്റ് തിരിഞ്ഞ്  പുറനാട്ടുകരയെത്തി  വീണ്ടും  അവിടുന്നൊഴുകി  എന്‍ബീടെ    വീടിന്റെ മുമ്പിലെത്തിയെന്നു കരുതുക.  അന്നേരം  മതിലിലെ  വിള്ളലെങ്ങാന്‍ കൂടിപ്പോയാല്‍ എന്താവും സ്ഥിതി?
ആലോചിക്കാനേ വയ്യ.
അതുകൊണ്ടുതന്നെ വാര്‍ത്ത കേട്ടതും കോര്‍ ഗ്രൂപ് പൊസിഷനെടുത്തു.
ആന്റോ തൂമ്പയെടുത്തു.
ഹരിപ്രസാദ് പിക്കാസെടുത്തു.
മേനോന്‍ കോടാലിയെടുത്തു
പറളി തിരുവുളിയെടുത്തു.
സിആര്‍ ബാബു അരിവാളെടുത്തു
മജീദ് ചുറ്റികയെടുത്തു.
ബാലു ചുരികയെടുത്തു.
രാജേന്ദ്രന്‍ ചുരിദാറെടുത്തു.
സേതു സുര്‍ക്കിയെടുത്തു.
കണ്ണന്‍ ചുണ്ണാമ്പെടുത്തു.
സുകുമാരന്‍ ഇരുട്ടെടുത്തു...
പാപ്പുള്ളി കുപ്പിയെടുത്തു.
ആനന്ദന്‍ ഗ്ലാസ്സെടുത്തു.
ഏപ്പി കുടമെടുത്തു.
സോമന്‍ കൂടമെടുത്തു.
ഹസ്സന്‍ കാര്‍പ്പെറ്റെടുത്തു
സിപ്രന്‍ മൂലധനമെടുത്തു.
പണിക്കര്‍ കവടിയെടുത്തു...
ശശികുമാര്‍ ഡയറിയെടുത്തു.
രാജന്‍ ഏസ്റ്റാറെടുത്തു.
ബാക്കിയുണ്ടായിരുന്നവര്‍ അന്നേരം കണ്ണില്‍ കണ്ടതൊക്കെ കൈയിലെടുത്തു.
ഹരിയേട്ടന്‍ മാര്‍ച്ചോര്‍ഡര്‍ കൊടുത്തു:
''എത്രയും  വേഗം പുറനാട്ടുകരയെത്തണം. എന്‍ബീടെ മതിലിന്റെ പണിക്കുറ്റം തീര്‍ക്കണം''.

പക്ഷേ ഈ  തത്രപ്പാടൊക്കെ കണ്ടിട്ടും  യാതൊരു കുലുക്കവുമില്ലാതെ കാരിരുമ്പിന്റെ ഹൃദയവുമായി ഒരാള്‍ അവിടിരിപ്പുണ്ടായിരുന്നു.
തേക്കേല്‍ കേറിയ കൃഷ്ണന്‍ !
ഗോവിന്ദന്‍ മാഷ്‌ടെ പഠനക്ലാസ്സുകള്‍ക്ക് പോയി വന്നതുശേഷം കൃഷ്‌ണേട്ടന്‍
അങ്ങനെയാണ്.
ഏത് കൊടികെട്ടിയ പ്രശ്‌നം വന്നാലും ആള്  ആസ് കൂള്‍ ആസ് കുക്കുമ്പറാണ്.
ഏത്  പ്രശ്‌നത്തേയും   വൈരുദ്ധ്യാത്മക  ഭൗതികവാദത്തിന്റെ  അടിസ്ഥാനത്തില്‍
പരിശോധിച്ച് പടിപടിയായി പരിഹാരം കാണുക എന്ന നിലപാടാണിപ്പോള്‍
പുള്ളിക്കാരന്‍ പിന്‍തുടരുന്നത്.
അനങ്ങാപ്പാറ പോലെ കൈയും കെട്ടിയിരിക്കുന്ന കൃഷ്‌ണേട്ടനെ കണ്ടപ്പോള്‍   കണ്ണന് സഹിച്ചില്ല. തെല്ലൊരു ദേഷ്യത്തോടെ കണ്ണന്‍ ചോദിച്ചു:
-സഖാവ് എന്‍ബിയ്ക്ക് ഇത്രയും വലിയ ഒരത്യാഹിതം വന്നിട്ടും കൃഷ്‌ണേട്ടന് എങ്ങനെ ഇങ്ങനെ നിസ്സംഗനായിരിക്കാന്‍ കഴിയുന്നു?
              അന്നേരം കണ്ണന്റെ പുറത്തുതട്ടി ഒരു ചെറുപുഞ്ചിരിയോടെ കൃഷ്‌ണേട്ടന്‍ പറയുകയാണ്:
-സഖാവ് കണ്ണന്‍ ഒരു കാര്യം മനസ്സിലാക്കണം.         ഈ ലോകത്ത്      ഏത് പ്രശ്‌നത്തിനാണ് പരിഹാരമില്ലാത്തത്?      എല്ലാ പ്രശ്‌നത്തിനും പരിഹാരമുണ്ട്.      പക്ഷേ സ്റ്റെപ് ബൈ സ്റ്റെപ്പായിട്ടുവേണം  നമ്മള്‍  ആ  പരിഹാരത്തിലെത്താന്‍.    അല്ലാതെ   എടുത്തുചാടി ഒന്നും ചെയ്തുകൂട.
-ഉവ്വ!   ഇത്തരമൊരു   എമര്‍ജന്‍സി   സിറ്റ്വേഷന്‍   വരുമ്പോഴാണോ  സ്റ്റെപ്പില്‍കേറി   ഇരിക്കണത്?
-അങ്ങനെയല്ല കണ്ണാ. ഞാന്‍ പറയണത് ശ്രദ്ധിച്ച് കേള്‍ക്കൂ. ദൈനംദിനജീവിതത്തില്‍ 
 എന്തെല്ലാം നൂലാമാലകളാണ് നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്:   വീട് വെയ്ക്കല്‍, അതിര്‍ത്തി മാന്തല്‍,   വേലി കെട്ടല്‍,   കെണറ് കുത്തല്‍,     സ്‌കൂള്‍ അഡ്മിഷന്‍, 
 മണ്ണിടിച്ചില്‍, ചക്കയിടല്‍,  മാങ്ങപറിക്കല്‍, നനകൂട്ടല്‍,    പൂണൂല്‍ക്കല്യാണം, പെണ്ണു
 കാണല്‍, നിശ്ചയതാമ്പൂലം,  ആയനിയൂണ്,  കുടുബക്കോടതി,  പ്രണയം,  ഒളിച്ചോട്ടം,
 പ്രസവത്തിന് കൊണ്ടുപോകല്‍,  മതില് വിള്ളല്‍......... അങ്ങനെ എത്രയോ കാര്യങ്ങള്‍. 
 പക്ഷേ ഇതില്‍ ഏതു കാര്യമുണ്ടായാലും നമ്മള്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്. ആ  കാര്യം നിങ്ങള്‍ ഇവിടെ ചെയ്തിട്ടില്ല.
-അതേതാണ് ആദ്യം ചെയ്യേണ്ട കാര്യം?
-ശ്രീകുമാറിനെ വിവരമറിയിക്കണം !!!





Sunday, December 4, 2011

ഓരോരോ കണ്ടുപിടുത്തങ്ങളേയ്...



നാളെ ഫീസടയ്ക്കണം
മുണ്ട് വല്ലാണ്ട് മുഷിഞ്ഞിട്ടുണ്ട്
അരി വാങ്ങാറായി
ഇന്ന് ഗ്യാസ് ബുക്ക് ചെയ്യണം
ബൈക്കില്‍ പെട്രോള്‍ റിസര്‍വ്വാണ്. പാതിവഴിയില്‍ പെടരുത്
ഡൈ ചെയ്യാറായി
അയേണ്‍ ബോക്‌സ് നന്നാക്കാന്‍ കൊടുക്കണം
ഇട്ടിരിക്കുന്ന ടീഷര്‍ട്ട് ഒരാഴ്ചയായി ഊരിയിട്ടില്ല
കോല്‍ക്കളിക്ക് 250 രൂപ കൊടുക്കണം
കണ്ണട തപ്പി വെറുതെ സമയം കളയരുത്. അത് പതിവുപോലെ മുഖത്തുതന്നെ കാണും.


ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലൊ.
പക്ഷേ എന്‍ബിത്തിരുമേനിക്ക് നിന്നുതിരിയാന്‍ നേരമില്ല.
ശ്വാസം വിടുന്നതുതന്നെ വല്ലപ്പോഴുമാണ്.
വീട്ടില്‍നിന്നിറങ്ങുന്നതും തിരിച്ചുചെല്ലുന്നതും ഓരോ നേരത്താണ്.
ചെല്ലുന്ന നേരത്ത് സാവിയേയും പിള്ളേരേയും കണ്ടാലായി. അത്ര തന്നെ.
മിക്കവാറും കാണാറില്ല.
അപ്പോള്‍ പിന്നെ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെ നടക്കുമെന്നല്ലേ?
അതിന് സാവിയും ഹരിപ്രിയയും വിഷ്ണുപ്രിയനും കൂടി ഒരു വഴി കണ്ടുപിടിച്ചു....


ഇപ്പോള്‍ എന്‍ബി എപ്പോള്‍ വീട്ടില്‍ ചെന്നാലും മുകളില്‍ പറഞ്ഞ ഏതെങ്കിലുമൊരു
പ്ലക്കാര്‍ഡ് മേശപ്പുറത്തിരിക്കുന്നുണ്ടാവും !!!

Sunday, November 27, 2011

തുപ്പേട്ടന്‍

-ആന്റോ, നിങ്ങള്‍ ഇപ്പോഴും പേരാമംഗലത്ത്ന്ന്തന്നെയല്ലേ വരണത്?
-അതെ
-ബസ്സിനാണോ?
-അതെ
-അപ്പൊ നിങ്ങള്‍ക്ക് സുകുമാരന്‍ തിരുമേനീടെ ബൈക്കില്‍ കേറി വന്നൂടേ?
-അയ്യൊ അത് വേണ്ട സര്‍. മുമ്പ് ഞാന്‍ അങ്ങനെയാണ് വന്നോണ്ടിരുന്നത്.
പിന്നെ അതങ്ങ് നിര്‍ത്തി
-അതെന്താ?
-സുകുമാരന്‍ സാറ് ഇടയ്ക്ക് കാര്‍ക്കിച്ച് തുപ്പും
-തുപ്പ്വേ?
-അതെ സര്‍. തുപ്പൊമ്പൊ വണ്ടി മറിയും. രണ്ട് തവണ എനിക്ക് പറ്റീട്ട്ണ്ട്.
ഭാഗ്യത്തിന് നിസ്സാര പരിക്കേ പറ്റിയുള്ളൂ.
-എനിക്ക് മനസ്സിലാവണ് ല്ല്യ ആന്റോ. തുപ്പുമ്പൊ എങ്ങന്യാ വണ്ടി മറിയണത്?
സൈഡിലേക്ക് കുനിഞ്ഞിട്ടാവും തുപ്പണത് അല്ലേ? അപ്പൊ വണ്ടീടെ ബാലന്‍സ്
തെറ്റണ് ണ്ടാവും അല്ലേ?
-ഏയ്. അങ്ങനെയല്ല. സാറ് നേരെ മുമ്പിലേക്ക് തന്നെയാണ് തുപ്പാറ്.
-നേരെ തുപ്പുമ്പൊ എങ്ങന്യാ ബാലന്‍സ് തെറ്റണത്?
-കണ്ണ് കാണാഞ്ഞട്ട്
-അതെങ്ങന്യാ തുപ്പുമ്പൊ കണ്ണ് കാണാണ്ടാവണത്?
-കണ്ണില് തുപ്പല് വീണിട്ട്
-അതെങ്ങന്യാ തുപ്പല് കണ്ണില് വീഴണത്?
-ഗ്ലാസ്സില് തട്ടി തെറിച്ചിട്ട്
-ഏത് ഗ്ഗ്‌ളാസ്സില്? റിയര്‍ വ്യൂ മിറ റിലോ?
-അതിലല്ല സര്‍
-പിന്നെ?
-ഹെല്‍മറ്റിന്റെ മുമ്പില് മുഖം മൂടണ ഗ്ലാസ്സില്ലേ, അതില് !!!

Saturday, November 19, 2011

ആയിരത്തിരണ്ടാം രാവിലെ കഥ

(അയ്യന്തോള്‍ സ്വദേശി പി. രാജന്‍ അവര്‍കള്‍ ചൊല്ലിക്കേട്ടത്)

റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബഹു മേമ്പ്രന്മാര്‍ ജമ്മു കാശ്മീരദേശങ്ങള്‍
ചുറ്റിയടിച്ചുവന്നതിന്റെ പിറ്റേന്നാണ് സംഭവം.
നേരം പാതിരയായിക്കാണും.
ഹസ്സന്‍ സായ് വിന്റെ ബീവി എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു.
കണ്ണുതിരുമ്മി നോക്കുമ്പോള്‍ അവിടെങ്ങും സായ്‌വിന്റെ പൊടിപോലും കാണുന്നില്ല !
അള്ളാ! ഇതിയാനിതെവിടെപ്പോയി? വല്ല ജിന്നുകളും വന്ന് അടിച്ചുമാറ്റി
കൊണ്ടുപോയോ? ബീവി ഇതിനുമുമ്പൊരിക്കലും ഇത്രക്ക് പരിഭ്രമിച്ചിട്ടില്ല.
ലൈറ്റുകളെല്ലാമിട്ട് ശ്രീമതി വീടിനകത്തെ മുക്കിലും മൂലയിലുമൊക്കെ തപ്പിനോക്കി.
അവിടെന്നെങ്ങും സായ് വിനെ കണ്ടുകിട്ടിയില്ല. ബാക്കി പിന്നെ ഓപ്പണ്‍ ടെറസ്സില്‍
മാത്രമേ നോക്കാനുണ്ടായിരുന്നുള്ളൂ. ഏതായാലും അവിടെക്കൂടി തപ്പിക്കളയാമെന്നു
കരുതി വാതില്‍ തുറന്നുനോക്കുമ്പോള്‍ ദാണ്ടെ അവിടൊരാള്‍ ചമ്രം പടിഞ്ഞിരുന്ന്
എക്‌സര്‍സൈസ് ചെയ്യുന്നു !
അത് സാക്ഷാല്‍ ഹസ്സന്‍ സായ് വായിരുന്നു...
ഒരു പ്രത്യേകതരം എക്‌സര്‍സൈസാണ് പുള്ളിക്കാരന്‍ ചെയ്‌തോണ്ടിരുന്നത്.
അതായത് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഇരുകൈകളും ഇരുവശങ്ങളിലേക്ക്
വിരിച്ചുപിടിച്ച് പക്ഷികള്‍ പറക്കുമ്പോലെ കൈപ്പത്തികള്‍ ചലിപ്പിച്ചുകൊണ്ടുള്ള
ഒരേര്‍പ്പാട് !
(പില്‍ക്കാലത്ത് യോഗീശ്വരന്മാര്‍ ഇതിനെ പറവാസനം എന്നു വിളിക്കും).
സായ് വിനെ കണ്ടതും ഓനെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യം തോന്നി ബീവിക്ക്.
ഇരച്ചുവന്ന കോപം കടിച്ചമര്‍ത്തി അവര്‍ ചോദിച്ചു:
-നിങ്ങളെന്ത് പണിയാ ഈ കാട്ടണേ? മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലൊ.
ചമ്മല്‍ പുറത്തുകാണിക്കാതെ പതിവുപോലെ പതിഞ്ഞമട്ടില്‍ സായ് വ് പറഞ്ഞു:
-അതേയ്, അയാളെന്നെ പറ്റിച്ചൂന്നാ തോന്നണേട്ടോ.
-ആര് ?
-ദാ നീ ഇത് നോക്ക്. ഞാന്‍ ഇരിക്കണ ഈ കാര്‍പറ്റ് കണ്ടോ.
ഇത് കാശ്മീരീന്ന് നീയറിയാതെ വാങ്ങിയതാണ്.
-ഇതാപ്പൊ നന്നായേ. എത്ര കാര്‍പ്പറ്റാ ഇവിടെ വെറുതെയിരിക്കണേ
-പക്ഷേ ഇതൊരു സ്‌പെഷല്‍ കാര്‍പ്പറ്റാണെന്നാണ് അയാള്‍ പറഞ്ഞത്.
അതൊന്ന് ടെസ്റ്റ് ചെയ്ത് നോക്കുകയായിരുന്നു ഞാന്‍. പറ്റിച്ചൂന്നാ തോന്നണേ...
-എന്താണയാള്‍ പറഞ്ഞത്?
-വെറുതെ ഇരുന്നുകൊടുത്താല്‍ ഇത് നമ്മളേയും കൊണ്ട് അനന്തവിഹായസ്സിലേക്ക്
പറന്നുപറന്നങ്ങനെ പോവുമെന്ന് !!!

Monday, November 14, 2011

കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം...

-എന്താ കണ്ണാ, കാശ്മീര്‍ ടൂറ് കഴിഞ്ഞുവന്ന വേണ്വണ്ണന്‍ ഏതാണ്ടൊരു
പ്രൊവെര്‍ബിയല്‍ അണ്ണാനെപ്പോലിരിക്കുന്നത്?
-അപ്പൊ ബിആര്‍ ഒന്നുമറിഞ്ഞില്ലേ?
-ഇല്ല. എന്താണ്?
-ടൂറിനുപോയവര്‍ പോക്കറ്റടിക്കപ്പെട്ട കാര്യം ?
-അങ്ങനെണ്ടായോ? എവിടെവെച്ച് ?
-കരോള്‍ബാഗിലെ ബിഗ്ബസാറില്‍ വെച്ച്.
-എന്തൊക്കെ പോയി ?
-ചിലരുടെ പേഴ്‌സ്. ചിലരുടെ മൊബൈല്‍ ഫോണ്‍. ചിലരുടെ കൂളിംഗ് ഗ്ലാസ്.
ചിലരുടെ കുങ്കുമപ്പൂവ്. ചിലരുടെ ആടകള്‍. ചിലരുടെ ആഭരണങ്ങള്‍. പക്ഷേ ഏറ്റവും വലിയ നഷ്ടം പറ്റിയത് വേണ്വേട്ടനാണ്.
-വേണൂന്റെ എന്താണ് പോയത്.
-എല്ലാം!
-എന്നുവെച്ചാല്‍ ?
-യാതൊന്നാണോ വേണ്വേട്ടന്‍ നാളിതുവരെ നിധിപോലെ കാത്തുസൂക്ഷിച്ചു
കൊണ്ടുനടന്നത്, ആ സാധനം പോയി.
-ഒന്നു തെളിച്ച് പറ കണ്ണാ.
-പറന്നു പോയ കിളിയെ പക്ഷേ വീണ്ടും പിടിച്ചിടാം എന്നാണ് കവിവാക്യം.
ച്ചാല്‍ പേഴ്‌സ് പോയവര്‍ക്ക് അത് തിരിച്ചുകിട്ടിയെന്നുവരാം.
അതുപോലെ മൊബൈല് പോയവര്‍ക്ക് അതും തിരിച്ചുകിട്ടിയേക്കാം.
പക്ഷേ വേണ്വേട്ടന് പോയത് പോയതുതന്നെ.
അത് ഇനി ഈ ജന്മം തിരിച്ച്കിട്ടാന്‍ പോണില്ല!
-മനുഷ്യനെയിങ്ങനെ ഉദ്വേഗത്തിന്റെ കുന്തമുനയില്‍ നിര്‍ത്താതെ
വേണൂന് എന്താണ് നഷ്ടപ്പെട്ടതെന്നു പറയൂ കണ്ണാ.
-ശ്ശെ. ഞാന്‍ അതെങ്ങനെ പറയും ബിആര്‍..
-അതെന്താ പുറത്തുപറയാന്‍ കൊള്ളാത്ത എന്തെങ്കിലുമാണോ ?
-അങ്ങനെയല്ല. എന്നാലും എനിക്കൊരു മടി.
-എങ്കിലൊരു കാര്യം ചെയ്യൂ. ഒരു ക്ലൂ തരൂ.
-ക്ലൂ തരാം. പക്ഷേ ബിആറിനെപ്പോലുള്ള മന്ദബുദ്ധികള്‍ക്ക് അത്
മനസ്സിലാവ്വോന്നറിയില്ല
-പറയൂ. കേട്ടുനോക്കട്ടെ.
-ചായയിലുണ്ട്, കാപ്പിയിലില്ല !
അരിഷ്ടത്തിലുണ്ട്, ഇഷ്ടത്തിലില്ല !!
പരമശിവന്റെ പര്യായമായ ത്ര്യംബകനിലുണ്ട്, രാക്ഷസനായ ബകനിലില്ല !!!