rajasooyam

Thursday, July 20, 2023

 ലക്ഷ്മണന്‍റെ രണ്ടാമൂഴം

(പുന: സംപ്രേഷണം)

 

ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല. സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(
ഉവ്വ്, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)

ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി. ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍ സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി വിളിച്ചു:
-
സര്‍..
-
യേസ്
-
സാറ് സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന് ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍ വന്നതാണ്.
   
ഇതു കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക് കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!

അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-
ഈക്കേബിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന് മനസ്സിലായില്ലേ?
-
ഉവ്വ്
-
എങ്കില്‍പിന്നെ 'ഞാനല്ല ഈക്കേബി' എന്ന് അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-
അതിന് ഒരക്ഷരം അങ്ങോട്ട് പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
 
ശിവദാസന്‍ സാറൊക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-
അതു പോട്ടെ. ഡിഏജി കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-
എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-
കൈ വിടുവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ് ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''
നിനച്ചിരിക്കാതൊരാള്‍ കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ നാം എന്തുചെയ്യും?'' !!!

(സംഭവം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി. ലക്ഷ്മണന്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തിട്ടില്ല!)

Sunday, May 14, 2023

 

ബൈബിള്‍ തമാശകള്‍

(സത്യം സത്യമായി ബിആര്‍ നിങ്ങളോട് പറയുന്നു, ഇതില്‍ പറയുന്ന തമാശകളൊക്കെ യേശു പറഞ്ഞതാണെന്ന് ബിആര്‍ വിശ്വസിക്കുന്നില്ല. ബിആറിന്‍റെ യേശു അങ്ങനെയൊന്നും പറയില്ല...)  

 

“ എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിര്‍ക്കരുത്”

“വലതുകരണത്തടിക്കുന്നവന്‌ മറ്റേക്കരണം കൂടി കാണിച്ചുകൊടുക്കുക”

”നിന്നോട് കലഹിച്ച് നിന്‍റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കി കൂടി കൊടുക്കുക”

“വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്”

                                                                      (മത്തായി 5, 39-42)

“ശത്രുക്കളെ സ്നേഹിക്കുവിന്‍. നിങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍”

                                                                      (മത്തായി 5, 44)

“എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നുവിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ട. നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയും നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലനാകരുത്”

                                                                      (മത്തായി 6, 31-34)

വലതുകണ്ണ് നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. വലതുകരം നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി ദൂരെയെറിയുക”

                                                                      (മത്തായി 5, 29-30)

ഭൂമിയില്‍ സമാധാനമാണ്‌ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കരുത്. സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍ ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്”

                                                                      (മത്തായി 10, 34-36)

“എന്‍റെ നാമത്തെപ്രതി ഭവനത്തേയോ സഹോദരന്മാരേയോ സഹോദരികളേയോ പിതാവിനേയോ മാതാവിനേയോ മക്കളേയോ വയലുകളേയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും”

                                                                      ( മത്തായി 19,29)

 

( ഈ പുസ്തകത്തില്‍ തന്നെ പലയിടങ്ങളിലായി  മാര്‍ക്കോസും ലൂക്കായും ജോണേട്ടനും ഇതേ  തമാശകള്‍ പങ്കുവെക്കുന്നുണ്ട് )

Tuesday, May 2, 2023

 

ഫ്രെഷ് റിക്രൂട്ട്

 

മജീദിന്‍റെ മകളുടെ നിക്കാഹിന്‌ സകുടുംബം പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ വഴിക്കുവെച്ച് മിസിസ് ആന്‍റണ്‍ വില്‍ഫ്രഡ് മിസ്റ്റര്‍ വില്‍ഫ്രഡിനോട് ചോദിച്ചു:

-അതേയ്, ഏജീസ് ഓഫീസില്‌ കാലങ്ങളായി റിക്രൂട്ട്മെന്‍റൊന്നും നടക്കണ്‌ല്ല്യാന്നല്ലേ നിങ്ങള്‌ പറയാറുള്ളത്.

-അതേ

-അപ്പൊ നിങ്ങള്‌ ഇന്ന് ഒരാളെ പരിചയപ്പെടുത്തിയപ്പൊ ഫ്രെഷ് റിക്രൂട്ടാണെന്നാണല്ലൊ പറഞ്ഞത്.

-അത് പിന്നെ ഇപ്പൊ കൊറേശ്ശെ റിക്രൂട്ട്മെന്‍റ് തൊടങ്ങീട്ട്ണ്ട്.

-അതാണല്ലേ. എന്താ ആ പയ്യന്‍റെ പേര്‌ പറഞ്ഞത്? ഞാന്‍ മറന്നുപോയി.

-കെ.ബി.വേണുഗോപാലന്‍, ഊരകം !!!

 

Sunday, April 30, 2023

 

കാണും, കാണാതിരിക്കില്ല...

സഖാവ് മജീദിന്‍റെ  മകളുടെ നിക്കാഹിന് പുല്ലൂറ്റ് ഡർബാർ ഹാളിൽ ചെന്ന ബീയാർ ആദ്യം കണ്ടത് ഇരുഭാഗവും നിറഞ്ഞിരിക്കുന്ന പുരുഷാരത്തിന്‍റെ ഇടയിലൂടെ ആരെയോ അന്വേഷിച്ച് ഊളിയിട്ടുഴറിനടക്കുന്ന ആർ കണ്ണനെയാണ്!

ദെന്താ സമ്പവം? ബീയാറിന് ഒരെത്തും പിടിയും കിട്ടിയില്ല.

ഹാളിന്‍റെ മധ്യധരണ്യാഴി ഭാഗത്ത് നന്ദനും സിപ്രനും ശ്യാംകുമാറും കൂട്ടം  കൂടിയിരിപ്പുണ്ട്. അവരോട് ചോദിച്ചുനോക്കാമെന്നുകരുതി ബീയാറ് അങ്ങോട്ടുനീങ്ങി. കണ്ണന്‍റെ പരതല്‍ ചൂണ്ടിക്കാട്ടി നന്ദനോട് ചോദിച്ചു:

-ദെന്താ സമ്പവം?

-ആ. എനിക്കറിയില്ല

-സിപ്രനറിയ്വോ?

-ഞാനും കൊറേ നേരായി ശ്രദ്ധിക്കണു. നിയ്ക്കൊന്നും മനസ്സിലാവണ്‌ല്ല്യേയ്.

-ശ്യാമിനെന്തെങ്കിലും മണമടിക്കണ്‌ണ്ടോ?

-അതേയ്. പരതലിനിടയില്‍ പുള്ളിക്കാരന്‍ ചില വാക്കുകള്‍ പിറുപിറുക്കുന്നത് കേട്ടായിരുന്നു. അതില്‍ നിന്ന് എന്തെങ്കിലും ഡെഡ്യൂസ് ചെയ്യാന്‍ പറ്റ്വോന്ന് നോക്ക്.

-എന്തായിരുന്നു പിറുപിറുപ്പ്?

-“ വിളിച്ചിട്ടുണ്ടവും. മജീദല്ലേ... വിളിക്കാതിരിക്കില്ല”

- പിന്നെയോ?

-“ വരും... വരാതിരിക്കില്ല” എന്നും പറയുന്നതുകേട്ടു.

- കഴിഞ്ഞോ?

-ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല” എന്നും പറയുന്നുണ്ട്.

നന്ദന്‍ ഇടയ്ക്ക് കയറി:

-ഇതില്‍ നിന്ന് ബീയാറിന്‌ എന്തെങ്കിലും ക്ലൂ കിട്ടുന്നുണ്ടോ?”

-അയാം സോറി, മൈ ഡിയര്‍ വാട്സണ്‍

-എന്നാപ്പിന്നെ ഒരു കാര്യം ചെയ്യ്. ബീയാര്‍ തന്നെ നേരിട്ട് ചോദിയ്ക്ക്.

-അത് വേണോ?

-തീര്‍ച്ചയായും വേണം. കണ്ണന്‌ ബീയാറിനോട് ഒരു മൃദുമൂല അഥവാ സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അതുകൊണ്ട് പറയും. പറയാതിരിക്കില്ല.

അടുത്ത റൗണ്ടില്‍ അടുത്തൂടെ പോയപ്പോള്‍ ബീയാര്‍ കണ്ണന്‍റെ ചെവിയില്‍ ക്ലിപ്പിട്ടു. പിന്നെ ചോദിച്ചു:

-ദെന്താ സമ്പവം?

-ഞാന്‍ ഒരാളെ തേടിനടക്കുകയാണ്‌ ബീയാര്‍. ആളെ മജീദ് വിളിച്ചിട്ടുണ്ടാവും. വിളിക്കാതിരിക്കില്ല. ആള്‍ ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല.

-ആള്‍ടെ പേര്‌ പറയൂ കണ്ണശ്ശാ.

-പേര്‌ തപന്‍ സെന്‍ !!!

Monday, April 24, 2023

 

ഗൂഗ് ള്‍ മേപ്പ്

 


 

സഖാവ് മജീദ് ബീയാറിനയച്ചുതന്ന ഒരു ഗൂഗ്ള്‍ മേപ്പാണ്‌ ചിത്രത്തില്‍ കാണുന്നത്; സഖാവിന്‍റെ മകള്‍ ഫെമിനയുടെ നിക്കാഹ് നടക്കുന്ന  കൊടുങ്ങല്ലൂര്‍ ഡര്‍ബാര്‍ ഹാളിന്‍റെ ലൊക്കേഷന്‍ കൃത്യമായി കാണിക്കുന്ന മേപ്പ് . അതില്‍ ചുവന്ന അടയാളത്തില്‍ കാണുന്നതാണ്‌ ഡര്‍ബാര്‍ ഹാള്‍. ശ്രദ്ധിക്കുക, പച്ചയല്ല. (ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഏതാണ്ട് ഓരം ചേര്‍ന്നാണ്‌ ഹാളിന്‍റെ കിടപ്പ്. തൊട്ടടുത്താണ്‌ കനോലി കായല്‍. അതുവഴി പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ എളുപ്പമാണ്‌. ഒരു ഉരുവില്‍ കേറി കാറ്റിന്‍റെ ഗതി നോക്കി പോയാല്‍ മതി. പെട്ടെന്നെത്തും).

ഈ മേപ്പ് കൈവശമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കും ഹാളിലേയ്ക്കുള്ള വഴിയന്വേഷിച്ച് ചുറ്റിത്തിരിയേണ്ടിവരില്ല. ചോയ്ച്ച് ചോയ്ച്ച് പോകേണ്ട ആവശ്യവും വരില്ല. അതുകൊണ്ട് ഇത് വായിക്കുന്നവരൊക്കെ മാക്സിമം ഷെയര്‍ ചെയ്യുക.

ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ!

Friday, March 31, 2023

 

സംഘാടനപാടവം

 

സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ സീയാര്‍ ബാബു വളരെ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നാണ്‌ മാള സഹായമെത്രാന്‍ അന്‍റോണിയോ വില്‍ഫ്രെഡ് ഗ്രാംഷി ആശംസാപ്രസംഗത്തില്‍ പറഞ്ഞത്. അതിന്‌ ഉപോല്‍ബലകമായി ഒരു സംഭവവും പറഞ്ഞു. അത് ഏതാണ്ട് ഇപ്രകാരം:

ശ്രീകുമാറും ഹരിയും മജീദും മറ്റും വെരകിനടക്കുന്നിടത്തോളം കാലം തനിക്ക് രാഷ്ട്രീയ രംഗത്തും പെന്‍ഷന്‍സംഘടനാ രംഗത്തും സ്ഥാനമൊന്നും കിട്ടാന്‍ സാധ്യതയില്ലെന്നുറപ്പിച്ച ബാബു

(നാക്കുപിഴകാരണമാണെന്നുതോന്നുന്നു, ബാബുഎഴുത്തച്ഛന്‍ എന്നാണ്‌ ഗ്രാംഷി ആദ്യം പറഞ്ഞത്. പിന്നീടത് തിരുത്തി ) കളമൊന്നു മാറ്റിച്ചവിട്ടി ആത്മീയരംഗത്ത് ഒരു പിടിപിടിക്കാനാണ്‌ തീരുമാനിച്ചത്. അതിന്‍റെ ആദ്യപടിയായി ബാബു ഇടവകപ്പള്ളീലെ വികാരിയച്ചനെ ചെന്നുകണ്ട് ഇംഗിതമറിയിച്ചു. അച്ചന്‌ ഇത്രളവേ സന്തോഷം വന്നുള്ളൂന്ന്ല്ല്യ. എങ്ങനെ സന്തോഷിക്കാതിരിക്കും?

കൂട്ടം തെറ്റിപ്പോയ കുഞ്ഞാടല്ലേ തിരിച്ചുവന്നിരിക്കുന്നത്? തുടക്കത്തില്‍ തന്നെ നല്ലൊരു ഉത്തരവാദപ്പെട്ട ജോലി ബാബുവിന്‌ കൊടുക്കണമെന്ന് അച്ചന്‍ തീരുമാനിച്ചു. ബാബു മികച്ച സംഘാടകനാണെന്ന് അച്ചനറിയാം. എന്തുപരിപാടിക്കായാലും ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഒരു പ്രത്യേക ഇതുണ്ട് ബാബൂന്‌. ആ സംഘാടനമികവിന്നനുയോജ്യമായ ഒരു ടാസ്ക്ക് കൊടുക്കാന്‍ തന്നെ അച്ചന്‍ തീരുമാനിച്ചു. ഒരു വ്യാഴവട്ടവും ചില്വാനവും കാലം ഇടവകക്കാരെ തന്‍റെ പ്രഭാഷണപരമ്പരകൊണ്ട് പമ്പരം കറക്കിയശേഷം പ്രൊമോഷന്‍ കിട്ടി പോയ മുമ്പത്തെ വികാരിയച്ചന്‍ ഒരു ഹ്രസ്വസന്ദര്‍ശനത്തിനും പ്രഭാഷണത്തിനുമായി പള്ളിയിലേക്ക് വരുന്നുണ്ട്. പ്രസ്തുത ചടങ്ങില്‍ പരമാവധി ഇടവകക്കാരെ പങ്കെടുപ്പിക്കേണ്ട ചുമതലയാണ്‌ അച്ചന്‍ ബാബുവിനെ ഏല്‍പ്പിച്ചത്. ഓകെ. റെഡി. ബാബു അച്ചനെ തമ്പ്സപ്പ് കാണിച്ചു (നല്ല അര്‍ത്ഥത്തില്‍ തന്നെ) . ചീള്‌ കേസെന്ന് മനസ്സില്‍ പറഞ്ഞു.

സ്വിച്ചിട്ടതുപോലെയായിരുന്നു പിന്നത്തെ കാര്യങ്ങള്‍. എന്തിനും ഏതിനും ബാബു മുമ്പില്‍തന്നെയുണ്ടായിരുന്നു...

തലേന്നത്തെ അവലോകനയോഗത്തില്‍ അച്ചന്‍ ബാബൂനോട് ചോദിച്ചു:

ഏകദേശം എത്രപേര്‍ പങ്കെടുക്കും?

ബാബു പറഞ്ഞു: ഒരു ടൂ കെ പ്ലസ്. രണ്ടായിരത്തില്‍ പരം

അപ്പോള്‍ അച്ചന്‍: ലേശം കൊറയ്ക്കണോ

അപ്പോള്‍ ബാബു: വേണ്ടച്ചോ

അപ്പോള്‍ അച്ചന്‍: ഏത് ടെക്നിക്കാണ്‌ പ്രയോഗിച്ചത്?

അപ്പോള്‍ ബാബു: അതൊരു സീക്രട്ടാണച്ചോ. അച്ചന്‌ നാളെ മനസ്സിലാവും.

അച്ചന് സന്തോഷം കൊണ്ട് നില്‍ക്കാനും ഇരിക്കാനും പറ്റിയില്ല. ഒരു ഗ്ലാസ് വൈന്‍ കുടിച്ചപ്പൊ സമാധാനമായി. ഒരു ഗ്ലാസ് ബാബൂനും കൊടുത്തു. എല്ലാം ശുഭം!

പിറ്റേന്ന് നേരം വെളുത്തു. 10 മണിക്കാണ്‌ മീറ്റിങ്ങ് വെച്ചിരുന്നത്. 10-05ന്‌ വികാരിയച്ചന്‍റേയും ബാബൂന്‍റേയും അകമ്പടിയോടെ വേദിയിലെത്തിയ ഗസ്റ്റച്ചന്‍റെ കണ്ണുതള്ളിപ്പോയി. സദസ്സില്‍ ആകെയുണ്ടയിരുന്നത് ഒരേയൊരാള്‍. പള്ളീലെ കപ്യാര്‍ മാത്രം!

ക്രുദ്ധനയനങ്ങളോടെ ഗസ്റ്റച്ചന്‍ വികാരിയച്ചനെ നോക്കി. പിന്നെ ചോദിച്ചു: ഞാന്‍ വരുന്ന കാര്യം ഇടവകക്കാരെ അറിയിച്ചിരുന്നില്ലേ?

വികാരി അതീവദയനീയമായി ബാബൂനെ നോക്കി പറയൂഎന്നു പറഞ്ഞു.

ഒന്നും ഒളിച്ചുവെക്കാനറിയാത്ത ബാബു വെട്ടിത്തുറന്നു പറഞ്ഞു: അറിയിക്കാതിരിക്കാന്‍ ഞാന്‍ മാക്സിമം നോക്കിയച്ചോ. പക്ഷേ അത് എങ്ങനെയോ ലീക്കായീന്നാ തോന്നണേ !!!

Saturday, March 18, 2023

 

രാജി

 

തനിക്കിത്താന്‍ പോന്ന  ഒരു കൂറ്റന്‍ കരിങ്കല്ലിന്‍റെ ഇടനെഞ്ചിലേക്കാണ്‌ ഗുരുവിന്‍റെ അരുമശിഷ്യന്‍ സ്കൂട്ടറോടിച്ചുകേറ്റിയത്! ഇടി കഴിഞ്ഞതും  വാഹന്‍ പരിവാഹന്‍ന്‍റെ ഫ്രണ്ട് വീല്‍ അങ്ങ് മക്കത്തേക്ക്  തിരിഞ്ഞ് അഞ്ചുവട്ടം നിസ്ക്കരിച്ചു. പിന്നെ സ്റ്റക്കായി നിന്നു. അങ്ങോട്ടൂല്ല്യ ഇങ്ങോട്ടൂല്ല്യ. ഭാഗ്യവശാല്‍ അരുമയ്ക്ക് കാര്യമായൊന്നും പറ്റിയില്ല. കൈയിലേം കാലിലേം കുറച്ച് പെയിന്‍റ് പോയെന്നുമാത്രം. പക്ഷേ ഗുരുവാണ്‌ ശിഷ്യനേക്കാള്‍ ബേജാറായത്. തത്രഭവാന്‌ ഇപ്രകാരം ചിന്തിക്കാതിരിക്കാനായില്ല:

എല്ലാം മണിമണിയായി താന്‍ പറഞ്ഞുകൊടുത്തതായിരുന്നില്ലേ...വണ്ടി സ്റ്റാര്‍ട്ടാക്കിയശേഷം ക്ലച്ച് മെല്ലെ അയച്ച് ആക്സിലറേറ്റര്‍ പതിയെ റെയ്സ് ചെയ്യണം. നേരെ നോക്കി ഓടിക്കണം. അല്ലാതെ വരണോരേം പോണോരേം നോക്കി ഓടിക്കരുത്. തണ്ടല്‌ വെട്ടാമ്പാടില്ല. ഇടയ്ക്കിടെ ഹോണടിക്കണം. എന്തൊക്കെ ആയിരുന്നു. എന്നിട്ടിപ്പോള്‍  എന്തുണ്ടായി . എല്ലാം ശുദ്ധമായ പച്ചവെള്ളത്തില്‍ കഖ ഗഘ ചഛ ഞഞ വരച്ചപോലെയായില്ലേ...കല്ലിന്‍റെ കാര്യം പോട്ടേന്ന് വെക്കാം. ആര്‍ക്കോവേണ്ടി തിളക്കുന്ന സാമ്പാര്‍ എന്നു പറഞ്ഞപോലെ ആരോ എന്തിനോ വേണ്ടി അവിടെ കൊണ്ടുവന്നിട്ട ഒരു കല്ല് എന്നുവെക്കാം. പക്ഷേ അതല്ലല്ലോ കാര്യം.  പന്ത്രണ്ടേക്കര്‍ വരുന്ന (ഒരു പോയിന്‍റെങ്ങാന്‍ കൊറയേരിക്കും) ആ മുനിസിപ്പല്‍ സ്റ്റേഡിയത്തിലോ ആയതിന്‍റെ പ്രാന്തപ്രദേശത്തോ ആ ഒരു കല്ലല്ലാതെ മറ്റൊരു കല്ലിന്‍റെ പൊടിപോലുമുണ്ടായിരുന്നില്ല.  എന്നിട്ടാണ്‌ അരുമശിഷ്യന്‍ കിറുകൃത്യമായി അതിന്‍റെ നെഞ്ചിലേക്കുതന്നെ സ്കൂട്ടറോടിച്ചുകേറ്റിയത്! ഇല്ല, ഈ ശിഷ്യന്‍റെ ഗുരുവായിരിക്കാന്‍ താന്‍ യോഗ്യനല്ല...

അങ്ങനെയാണ്‌ സഖാവ് ജോസ് മാത്യു സഹരാജന്‍ നായര്‌ടെ സ്കൂട്ടറദ്ധ്യാപകന്‍ എന്ന പദവി രാജിവെക്കുന്നത്.