rajasooyam

Friday, March 31, 2023

 

സംഘാടനപാടവം

 

സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ സീയാര്‍ ബാബു വളരെ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നാണ്‌ മാള സഹായമെത്രാന്‍ അന്‍റോണിയോ വില്‍ഫ്രെഡ് ഗ്രാംഷി ആശംസാപ്രസംഗത്തില്‍ പറഞ്ഞത്. അതിന്‌ ഉപോല്‍ബലകമായി ഒരു സംഭവവും പറഞ്ഞു. അത് ഏതാണ്ട് ഇപ്രകാരം:

ശ്രീകുമാറും ഹരിയും മജീദും മറ്റും വെരകിനടക്കുന്നിടത്തോളം കാലം തനിക്ക് രാഷ്ട്രീയ രംഗത്തും പെന്‍ഷന്‍സംഘടനാ രംഗത്തും സ്ഥാനമൊന്നും കിട്ടാന്‍ സാധ്യതയില്ലെന്നുറപ്പിച്ച ബാബു

(നാക്കുപിഴകാരണമാണെന്നുതോന്നുന്നു, ബാബുഎഴുത്തച്ഛന്‍ എന്നാണ്‌ ഗ്രാംഷി ആദ്യം പറഞ്ഞത്. പിന്നീടത് തിരുത്തി ) കളമൊന്നു മാറ്റിച്ചവിട്ടി ആത്മീയരംഗത്ത് ഒരു പിടിപിടിക്കാനാണ്‌ തീരുമാനിച്ചത്. അതിന്‍റെ ആദ്യപടിയായി ബാബു ഇടവകപ്പള്ളീലെ വികാരിയച്ചനെ ചെന്നുകണ്ട് ഇംഗിതമറിയിച്ചു. അച്ചന്‌ ഇത്രളവേ സന്തോഷം വന്നുള്ളൂന്ന്ല്ല്യ. എങ്ങനെ സന്തോഷിക്കാതിരിക്കും?

കൂട്ടം തെറ്റിപ്പോയ കുഞ്ഞാടല്ലേ തിരിച്ചുവന്നിരിക്കുന്നത്? തുടക്കത്തില്‍ തന്നെ നല്ലൊരു ഉത്തരവാദപ്പെട്ട ജോലി ബാബുവിന്‌ കൊടുക്കണമെന്ന് അച്ചന്‍ തീരുമാനിച്ചു. ബാബു മികച്ച സംഘാടകനാണെന്ന് അച്ചനറിയാം. എന്തുപരിപാടിക്കായാലും ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഒരു പ്രത്യേക ഇതുണ്ട് ബാബൂന്‌. ആ സംഘാടനമികവിന്നനുയോജ്യമായ ഒരു ടാസ്ക്ക് കൊടുക്കാന്‍ തന്നെ അച്ചന്‍ തീരുമാനിച്ചു. ഒരു വ്യാഴവട്ടവും ചില്വാനവും കാലം ഇടവകക്കാരെ തന്‍റെ പ്രഭാഷണപരമ്പരകൊണ്ട് പമ്പരം കറക്കിയശേഷം പ്രൊമോഷന്‍ കിട്ടി പോയ മുമ്പത്തെ വികാരിയച്ചന്‍ ഒരു ഹ്രസ്വസന്ദര്‍ശനത്തിനും പ്രഭാഷണത്തിനുമായി പള്ളിയിലേക്ക് വരുന്നുണ്ട്. പ്രസ്തുത ചടങ്ങില്‍ പരമാവധി ഇടവകക്കാരെ പങ്കെടുപ്പിക്കേണ്ട ചുമതലയാണ്‌ അച്ചന്‍ ബാബുവിനെ ഏല്‍പ്പിച്ചത്. ഓകെ. റെഡി. ബാബു അച്ചനെ തമ്പ്സപ്പ് കാണിച്ചു (നല്ല അര്‍ത്ഥത്തില്‍ തന്നെ) . ചീള്‌ കേസെന്ന് മനസ്സില്‍ പറഞ്ഞു.

സ്വിച്ചിട്ടതുപോലെയായിരുന്നു പിന്നത്തെ കാര്യങ്ങള്‍. എന്തിനും ഏതിനും ബാബു മുമ്പില്‍തന്നെയുണ്ടായിരുന്നു...

തലേന്നത്തെ അവലോകനയോഗത്തില്‍ അച്ചന്‍ ബാബൂനോട് ചോദിച്ചു:

ഏകദേശം എത്രപേര്‍ പങ്കെടുക്കും?

ബാബു പറഞ്ഞു: ഒരു ടൂ കെ പ്ലസ്. രണ്ടായിരത്തില്‍ പരം

അപ്പോള്‍ അച്ചന്‍: ലേശം കൊറയ്ക്കണോ

അപ്പോള്‍ ബാബു: വേണ്ടച്ചോ

അപ്പോള്‍ അച്ചന്‍: ഏത് ടെക്നിക്കാണ്‌ പ്രയോഗിച്ചത്?

അപ്പോള്‍ ബാബു: അതൊരു സീക്രട്ടാണച്ചോ. അച്ചന്‌ നാളെ മനസ്സിലാവും.

അച്ചന് സന്തോഷം കൊണ്ട് നില്‍ക്കാനും ഇരിക്കാനും പറ്റിയില്ല. ഒരു ഗ്ലാസ് വൈന്‍ കുടിച്ചപ്പൊ സമാധാനമായി. ഒരു ഗ്ലാസ് ബാബൂനും കൊടുത്തു. എല്ലാം ശുഭം!

പിറ്റേന്ന് നേരം വെളുത്തു. 10 മണിക്കാണ്‌ മീറ്റിങ്ങ് വെച്ചിരുന്നത്. 10-05ന്‌ വികാരിയച്ചന്‍റേയും ബാബൂന്‍റേയും അകമ്പടിയോടെ വേദിയിലെത്തിയ ഗസ്റ്റച്ചന്‍റെ കണ്ണുതള്ളിപ്പോയി. സദസ്സില്‍ ആകെയുണ്ടയിരുന്നത് ഒരേയൊരാള്‍. പള്ളീലെ കപ്യാര്‍ മാത്രം!

ക്രുദ്ധനയനങ്ങളോടെ ഗസ്റ്റച്ചന്‍ വികാരിയച്ചനെ നോക്കി. പിന്നെ ചോദിച്ചു: ഞാന്‍ വരുന്ന കാര്യം ഇടവകക്കാരെ അറിയിച്ചിരുന്നില്ലേ?

വികാരി അതീവദയനീയമായി ബാബൂനെ നോക്കി പറയൂഎന്നു പറഞ്ഞു.

ഒന്നും ഒളിച്ചുവെക്കാനറിയാത്ത ബാബു വെട്ടിത്തുറന്നു പറഞ്ഞു: അറിയിക്കാതിരിക്കാന്‍ ഞാന്‍ മാക്സിമം നോക്കിയച്ചോ. പക്ഷേ അത് എങ്ങനെയോ ലീക്കായീന്നാ തോന്നണേ !!!

3 comments:

  1. ഗംഭീരം, അത്യാപകടകരം

    ReplyDelete
  2. V n krizhnnkutty ഗംഭീരം , അത്യപകടകരം

    ReplyDelete