rajasooyam

Tuesday, April 3, 2012

കെണിയില്‍ വീണ പണിക്കര്‍
       
ഡിസി 1 സെക് ഷനില്‍നിന്ന് ഒന്നുരണ്ട് റെജിസ്‌റ്റേഴ്‌സെടുക്കാന്‍ വേണ്ടിയാണ് ബിആര്‍ നാലാംനിലയിലേക്ക് പോയത്.
ഹാളിലേക്ക് കാലെടുത്തുകുത്തിയതും ഒരായിരം പ്രാവുകള്‍ ഒന്നിച്ചുകുറുകുന്ന ശബ്ദമാണ് ബിആറിനെ എതിരേറ്റത്!
ഞെട്ടിത്തിരിഞ്ഞ്‌നോക്കുമ്പോഴുണ്ട് ഡിസി 2ല്‍ ഒരാള്‍ക്കൂട്ടം.
പരിഭ്രമിച്ച് ഓടിച്ചെന്ന ബിആര്‍ കണ്ട കാഴ്ച അത്യന്തം ദയനീയമായിരുന്നു.
കേബി വേണുഗോപാല്‍ സ്വന്തം കസേരയിലിരുന്ന് ചക്രശ്വാസം വലിക്കുന്നു! ശ്വാസം കിട്ടാതെ പിടയുന്നു!! അതിന്റെ കുറുകലാണ് ബിആര്‍ നടേ കേട്ടത്.
ആകപ്പാടെ ഒരു ജഗപുഗയായിരുന്നു പിന്നീടവിടെ കണ്ടത്.
ചിലര്‍ ചൂടുവെള്ളമെടുക്കാനോടുന്നു. ചിലര്‍ കൂള്‍ഷോഡ വാങ്ങാനോടുന്നു. മറ്റുചിലര്‍ ഉപ്പിട്ട കഞ്ഞിവെള്ളം തിരക്കുന്നു. ചിലര്‍ ഇന്‍ഹെയ്‌ലര്‍ അന്വേഷിക്കുമ്പോള്‍ സൈക്കിള്‍പമ്പായാലും മതിയെന്നായി മറ്റുചിലര്‍. ചിലര്‍ കുറ്റിച്ചൂലിനായി പരക്കം പായുമ്പോള്‍ അതുപോരാ വാക്വംക്ലീനര്‍ തന്നെ വേണമെന്ന് വേറൊരു കൂട്ടര്‍.. ഒരാള്‍ 'മനുഷ്യാ നീ മണ്ണാകുന്നൂ, മണ്ണിലേക്ക് മടങ്ങും നൂനം' എന്ന പാട്ട് ഈണത്തില്‍ മൂളുന്നു. മറ്റേയാള്‍ ഒരു കമ്പൈലേഷന്‍ ഷീറ്റെടുത്ത് നാലായി മടക്കി വേണൂനെ വീശിക്കൊടുക്കുന്നു, ചിരിച്ചോണ്ട്.
വാഴവെട്ടുമ്പോള്‍ പുരകത്തിക്കാന്‍ താല്പര്യമുള്ള ചിലര്‍ ഇതിനിടയ്ക്ക് ആരുമറിയാതെ വേണുവിന്റെ മേശ തുറന്ന് ചിപ്‌സിന്റെ പാക്കറ്റെടുത്ത് കറുമുറാ കടിക്കുന്നു. ബാക്കിയുള്ളത് കവറിലിട്ട് സ്‌റ്റേപ്ലറടിച്ച് ഭദ്രമായി തിരിച്ചുവെയ്ക്കുന്നു.
ബിആറിനെ കണ്ടതും വേണുവിന്റെ കണ്ണുകള്‍ കാവേരിനദിയെന്നോണം കരകവിഞ്ഞൊഴുകി.
ബിആറിനോട് എന്തോ പറയണമെന്നുണ്ട് വേണുവിന്. പക്ഷേ വലിവുകാരണം പറ്റുന്നില്ല. ഒന്നുരണ്ടുതവണ വില്‍...വില്‍.. എന്നു പറഞ്ഞുനിര്‍ത്തി. ബിആറിന് ഒന്നും മനസ്സിലായില്ല. അടുത്തതവണ വില്‍..ഫ് എന്നുവരെ പറയാന്‍ പറ്റി. പിന്നൊരുതവണ ഒന്നാഞ്ഞുവലിച്ചപ്പോള്‍ വില്‍ഫി എന്നുപറഞ്ഞൊപ്പിച്ചു. എത്ര ശ്രമിച്ചിട്ടും അതിനപ്പുറത്തേക്ക് പോകാന്‍ പറ്റിയില്ല.
ഏതായാലും ഒരു ക്ലൂ കിട്ടിയല്ലൊ. ബിആര്‍ അതുമായി ആന്റണ്‍ വില്‍ഫ്രഡിന്റെ അടുത്തേയ്‌ക്കോടി.
തിടുക്കത്തില്‍ ഓടിവരുന്ന ബിആറിനെ കണ്ടപ്പോള്‍ ആന്റണ്‍ ചോദിച്ചു:
'എന്തുപറ്റി,ബിആര്‍?''
'പണിക്കരുടെ കാര്യം അറിഞ്ഞില്ലേ?''
'പണിക്കര്‍ക്കെന്തുപറ്റി?''
'ദാണ്ടെ മോളിലിരുന്ന് വലിക്കണ്''
'ഈശോ, പൊകവലി ശിക്ഷാര്‍ഹമല്ലേ?''
'ശ്ശെ. പൊകയല്ലാന്ന്''
'പിന്നെന്താ?''
'ശ്വാസം വലിക്കണ്''
'അതുപിന്നെ മനുഷ്യരായാല്‍ ശ്വാസം വലിക്കില്ലേ?''
'ഇതതല്ല മാഷേ''
'പിന്നെ?''
'സാസം മുട്ട്''
'ഓ മൈ ജീസസ്''
'അതുപോട്ടെ. വലിക്കുന്നതിനിടയില്‍ പണിക്കര്‍ നിങ്ങളുടെ പേരുച്ചരിക്കുന്നതു കേട്ടല്ലൊ. എന്താ കാര്യം?''
'ആ. എനിക്കറിഞ്ഞൂടാ''
'അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലൊ. നിങ്ങള്‍ തമ്മില്‍ ഇന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായോ?''
'ഇല്ല''
'നിങ്ങള്‍ തമ്മില്‍ ഇന്ന് കണ്ടിട്ടേയില്ല?''
'കണ്ടില്ലെന്നു പറഞ്ഞുടാ''
'എവിടെ വെച്ചാണ് കണ്ടത്?''
'ഞാനൊന്നു പുറത്തേക്കുപോകുന്ന വഴി താഴെ ഗ്രൗണ്ട്ഫ്‌ളോറില്‍ വെച്ചാണ് കണ്ടത്''
'അന്നേരം നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും ഡയലോഗുണ്ടായോ?''
'അങ്ങനെ പ്രത്യേകിച്ചൊന്നുമുണ്ടായില്ല''
'എന്നാലും?''
'നാലാം നിലയിലേയ്ക്കുപോകാന്‍ ലിഫ്റ്റും കാത്തുനില്‍ക്കുകയായിരുന്ന പണിക്കരോട് അവിടെയുണ്ടായിരുന്ന ലേഡീസ് കേള്‍ക്കെ ഞാന്‍ ഒരു കാര്യം പറഞ്ഞു''
'അതെ, അതാണ് എനിക്കറിയേണ്ടത്. എന്താണ് നിങ്ങള്‍ പറഞ്ഞത്?''
'വേണുവിനെപ്പോലെയുള്ള കൊച്ചുപയ്യന്മാര്‍ സ്‌റ്റെപ്പുകള്‍ ഓടിക്കേറാതെ വയസ്സന്മാരെപ്പോലെ ഇങ്ങനെ ലിഫ്റ്റും കാത്ത് നില്‍ക്കുന്നത് മോശമാണെന്ന്''!!!


No comments:

Post a Comment