rajasooyam

Friday, April 27, 2012

ചെറിയ കായത്തിരുമേനി
ചെറിയ കായത്തിരുമേനി എന്നതിനേക്കാള്‍ വിചിത്രന്‍ നമ്പൂതിരിപ്പാട് എന്ന ചെല്ലപ്പേരാവും എന്‍ബി പരമേശ്വരന് യോജിക്കുക എന്ന് ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അത്രമാത്രം വിചിത്രങ്ങളാണ് തിരുമേനിയുടെ ഓരോ പ്രവൃത്തിയും.
എന്‍ബി ഉച്ചക്ക് ഊണിന് ക്യൂ നില്‍ക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
പന്ത്രണ്ടേമുക്കാലാവുമ്പോള്‍ എവിടെ നിന്നോ ഓടിവന്ന് ക്യൂവിന്റെ ഏറ്റവും പുറകില്‍ നില്‍ക്കുന്നയാളിന്റെ പുറത്ത് ഒരു വര വരക്കും. 'ബൂക്ഡ്' എന്ന് ആത്മഗതം പറയും. പിന്നെ ക്യൂവിന് പുറത്താണ് വിഹാരം. പക്ഷേ ഇടയ്ക്കിടെ വന്ന് താന്‍ വരച്ച വര അവിടെത്തന്നെയുണ്ടോന്ന് നോക്കും. ഇതിനിടക്ക് പോക്കറ്റില്‍നിന്ന് ഊണിന്റെ കൂപ്പണ്‍ തപ്പിയെടുക്കുന്നത് കാണാം. കാണേണ്ട കാഴ്ചയാണത്. മഹാഭാരതത്തിന്റെ കാര്യം പറഞ്ഞതുപോലെയാണ് എന്‍ബീടെ പോക്കറ്റ്. അതില്‍ ഇല്ലാത്തതായി ഒന്നുമില്ല!
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഐഡെന്റിറ്റി കാര്‍ഡ്,റിപ്പോര്‍ട് കാര്‍ഡ്, പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, വെറ്റില, പൊകയില, വാസനചുണ്ണാമ്പ്, കളിയടയ്ക്ക, പാക്ക് വെട്ടി, പച്ചക്കറി ലിസ്റ്റ്, പലചരക്ക് ലിസ്റ്റ്, കഷായത്തിന്റെ കുറിപ്പടി എന്നിങ്ങനെ ഒരു നൂറുകൂട്ടം സാധനങ്ങളുണ്ടാവും അതില്‍. വലതുകൈപ്പത്തി മൊത്തം പോക്കറ്റില്‍ കടത്തി മേപ്പടി സാധനസാമഗ്രികള്‍ അപ്പാടെ പുറത്തേക്ക് കോരിയെടുത്ത് ഇടതുകൈയിലേക്ക് കൈമാറി അതിനിടയില്‍നിന്ന് ഞൊടിയിടക്കുള്ളില്‍ ഊണിന്റെ കൂപ്പണ്‍ കൃത്യമായി ചികഞ്ഞെടുക്കും തിരുമേനി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച കണ്ട ഒരു സംഗതി ഓര്‍മ്മ വരികയാണ്.
അന്ന് എത്ര ചികഞ്ഞിട്ടും തിരുമേനിക്ക് കൂപ്പണ്‍ കണ്ടുകിട്ടിയില്ല. പരിഭ്രമത്തിന്റെ ആള്‍ രൂപമായി മാറിയ തിരുമേനി ആ പരിസരം മുഴുവന്‍ അരിച്ചുപെറുക്കുവാന്‍ തുടങ്ങി. അപ്പോഴാണ് കൂപ്പണെന്നു തോന്നിക്കുന്ന ഒരു കടലാസ് തുണ്ട് താഴെ കിടക്കുന്നത് കണ്ടത്. ക്യൂ തെറ്റിച്ച് കൂട്ടം കൂടിനിന്ന് കുശലം പറയുന്ന ഒരു പറ്റം കശ്മലന്മാരുടെ കാല്പാദങ്ങള്‍ക്കിടക്കാണ് കടലാസ് കിടക്കുന്നത്. അവരെയൊക്കെ തള്ളിമാറ്റി അതെടുത്തുനോക്കുന്നത് ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. ഒന്നുരണ്ട് തവണ അത് എത്തിപ്പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ തിരുമേനി ആള്‍ക്കൂട്ടത്തിന്റെ സമീപത്തായി കുന്തുകാല്‍ വെച്ച് കുത്തിയിരുന്നു. പിന്നെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയില്‍ കിട്ടിയ ഒരിടവേളയില്‍ കടലാസുകഷണത്തില്‍ പിടുത്തമിട്ടു. സന്തോഷപൂര്‍വം ചാടിയെഴുന്നേറ്റ് കടലാസ്സിലെ പൊടി തുടച്ചുനോക്കിയപ്പോഴാണ് തിരുമേനിക്ക് മനസ്സിലായത്- അതൊരു ബസ്   ടിക്കറ്റായിരുന്നു!
കഥ അവിടെ തീരുന്നില്ല. മറ്റാരായിരുന്നാലും ആ കടലാസ് ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞ് അവനവന്റെ പാട്ടിന് പോയേനെ. എന്നാല്‍ തിരുമേനി ചെയ്തതെന്താണെന്നോ. വീണ്ടും അവിടെ കുന്തിച്ചിരുന്നു. പിന്നെ ആള്‍ക്കൂട്ടത്തിന്റെ കാലുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയില്‍ കിട്ടിയ മറ്റൊരിടവേളയില്‍ ആ ബസ്  ടിക്കറ്റ് ആദ്യം കിടന്നിരുന്ന സ്ഥലത്തുതന്നെ വിരല്‍ കൊണ്ട് അമര്‍ത്തിവെച്ചു ! പറന്നുപോകാതിരിക്കാനായി പോക്കറ്റില്‍നിന്നും ഒരടയ്ക്കാക്കഷ്ണമെടുത്ത് അതിന്റെ മിതെ വെക്കുന്നതും കണ്ടു.
ച്ചാല്‍ എന്നിട്ടേ തിരുമേനി ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക്‌പോയുള്ളൂന്നര്‍ത്ഥം!!!
   


 

1 comment:

  1. തലക്കുറി കണ്ടപ്പോള്‍ കാന്റ്ടീനിലെ പഴയ നേന്ത്രക്കായ കച്ചവടവുമായി ബന്ധപ്പെട്ട ഏതെങ്കിലും എന്‍.ബി. കഥയാകുമെന്നാണ് കരുതിയത്‌. പിന്നെയാണ് എന്‍.ബി.യുടെ 'ചെറിയ കായത്തെ' പറ്റി ഓര്‍മ വന്നത്......

    ReplyDelete