rajasooyam

Friday, April 13, 2012

പരാവര്‍ത്തനം

(പോയ ദിനങ്ങളേ വന്നിട്ടുപോകുമോ ?......)


അന്ന് ഇന്നത്തെപ്പോലെ സാക്ഷരത നിലവിലുണ്ടായിരുന്നില്ല. പാലാ കുറവിലങ്ങാട്
കുറ്റാനം കുറിച്ചിത്താനം ഭരണങ്ങാനം പ്രദേശത്ത് ആകപ്പാടെ ഒരു ബിരുദധാരിയേ
ഉണ്ടായിരുന്നുള്ളൂ; സാക്ഷാല്‍ പീപ്പി ശിവദാസന്‍ സാര്‍, വീയേവീയെഢ്.
തന്റെ ചുറ്റുമുള്ള നിരക്ഷരകുക്ഷികളായ തൊഴിലാളി കര്‍ഷകാദി ബഹുജനാദികളെ
ഏതു വിധേനയും ഉദ്ധരിച്ചേ അടങ്ങൂ എന്ന വാശിപ്പുറത്താണ് സ്വന്തം വീടിന്റെ
പടിക്കല്‍ സാറ് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചത്: '' ഇവിടെ രാമായണം വായിച്ച് അര്‍ത്ഥം പറഞ്ഞുകൊടുക്കപ്പെടും''!
പറയാന്‍ പറ്റാത്തൊരു ജനമുന്നേറ്റമാണ് പിന്നീടവിടെ കണ്ടത്.
അതായത് അത്താഴപൂജ കഴിഞ്ഞാല്‍ ജനങ്ങളെല്ലാം ചൂട്ടും കത്തിച്ച് ഇറങ്ങുകയായി.
എല്ലാ ചൂട്ടുകളും ശിവദാസന്‍ സാറിന്റെ തറവാടായ 'ഗുരുകൃപ'യിലേക്കായിരുന്നു.
രാമായണത്തിന്റെ ബാലകാണ്ഡം മുതല്‍ വൃദ്ധകാണ്ഡം വരെ കമ്പോട്കമ്പ് വായിച്ച് സാറ്അര്‍ത്ഥം പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. ജനം അതെല്ലാം സശ്രദ്ധം വിഴുങ്ങുകയും
ചെയ്തിരുന്നു. പാരായണം അങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് നിര്‍ണായകമായ ആ ദിനം സമാഗതമായത്. അതായത് സുപ്രസിദ്ധമായ രാമരാവണയുദ്ധം നടക്കുന്ന
സുദിനം. പതിവില്ലാത്തവിധം ഫോമിലായിരുന്നു അന്ന് ശിവദാസന്‍ സാറ്.
യുദ്ധം ഏതാണ്ട് നേരില്‍ കാണുന്ന പ്രതീതിയായിരുന്നു ശ്രോതാക്കള്‍ക്ക്.
ച്ചാല്‍ അത്രയ്ക്ക് തന്മയത്വമായിട്ടായിരുന്നു സാറിന്റെ വായനാന്നര്‍ത്ഥം.
വായിച്ച് വായിച്ച് ഒടുവില്‍ രാമബാണമേറ്റ് രാവണന്‍ തേരില്‍നിന്ന് വീഴുന്ന രംഗമായി.
സാറ് ശബ്ദം വാനോളമുയര്‍ത്തി ഗാംഭീര്യത്തോടെ ചൊല്ലി:
'' തേരില്‍നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരിതില്‍ പര്‍വ്വതം വീണപോലെ തദാ''
എന്നിട്ട് ഇങ്ങനെ അര്‍ത്ഥം പറഞ്ഞുകൊടുത്തു: ''ശ്രീരാമന്റെ അമ്പുകൊണ്ട രാവണന്‍
ഭൂമിയില്‍ പര്‍വ്വതം വീണതുപോലെ തേരില്‍നിന്ന് താഴെ വീണു''.
അന്നേരം വരെ ' വാഹ് വാഹ്' എന്നു വിളിച്ച് ശിവദാസന്‍ സാറിനെ പ്രോത്സാഹിപ്പിച്ചു
കൊണ്ടിരുന്ന ബഹുജനാദികള്‍ പെട്ടെന്നു നിശ്ശബ്ദരായി.
പിന്നെ കുറേ നേരത്തെ കുശുകുശുപ്പിനുശേഷം അവര്‍ കോറസ്സായി: '' കേട്ടോ മാഷേ,
പിന്നൊരു കാര്യാ. സാക്ഷരത പഠിച്ചിട്ടില്ലെന്നുവെച്ച് ഞങ്ങളെ അങ്ങനെ വെട്ടിക്കാമെന്ന്
വിചാരിക്കണ്ട. മാഷ് പറഞ്ഞതുപോലെ പര്‍വ്വതം അങ്ങനെ ഫൂമീലോട്ട് വീഴത്തൊന്നുമില്ല. കാര്യം, അത് ഓള്‍റെഡി വീണുതന്നെയാണ് കിടക്കുന്നത്. വീണ്ടും എവിടോട്ട് വീഴാനാ?''
''അപ്പൊ ആ വരികളുടെ അര്‍ത്ഥം?'' ശിവദാസന്‍ സാര്‍ അത്ഭുതത്തോടെ ചോദിച്ചു.
അന്നേരം കോറസ്സ് പറഞ്ഞു: '' ആ രണ്ടാമത്തെ വരി കവി ചുമ്മാ പ്രാസമൊപ്പിക്കാന്‍
വേണ്ടി എഴുതിയതാന്നേയ്. പിന്നെ ഏതായാലും അതില്‍ ഒരു പൊതുതത്വം കൂടി
ഇരിക്കട്ടേന്നുവെച്ചു. അത്രതന്നെ.''
''ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചേട്ടമ്മാര് അത് ഒന്നൂടെ ക്ലിയറാക്കിത്തരാമോ?''
''തരാലോ. പാരിതില്‍ പര്‍വ്വതം വീണപോലെ തദാ. അതായത്...''
''അതായത്?''
'' ഫൂമീലൊള്ള പര്‍വ്വതങ്ങള്‍ക്ക് എപ്പോഴും വീണേടെ ആകൃതിയായിരിക്കും'' !!!

No comments:

Post a Comment