rajasooyam

Friday, April 6, 2012

നാണിയമ്മേടെ വാണിങ്ങ്

ഒരു വ്യാഴവട്ടത്തിന്റെ അപ്പുറത്തായിട്ടാണ് സംഭവം.
നീണ്ടകഥകളുടെ സങ്കേതമുപയോഗിച്ചു പറഞ്ഞാല്‍
'അന്നൊരു വെള്ളിയാഴ്ചയായിരുന്നു'.
പാസഞ്ചര്‍ ട്രെയിന്‍ തൊണ്ണൂറ്റഞ്ചുമിനിറ്റ് ലേറ്റുമായിരുന്നു.
(അന്നും ട്രെയിനുകള്‍ ലേറ്റാവുന്നത് മിനിറ്റുകണക്കിനായിരുന്നു !)
ഓടിക്കിതച്ച് ഓഫീസിലെത്തുമ്പോള്‍ മണി പത്താവാന്‍ പത്ത്.
അറ്റന്‍ഡന്‍സ് മാര്‍ക്ക് ചെയ്യാന്‍ ഓഫീസറുടെ മുറിയിലേക്ക് പായുമ്പോള്‍
രാജഗോപാലന്റെ പിന്‍വിളി: ''കേട്ടില്ലേ, കേട്ടില്ലേ ''
രാവിലെ തന്നെ വധിക്കാനുള്ള പുറപ്പാടാണെന്നുകണ്ട് തിരിച്ചടിച്ചു: ''കേട്ടില്ല, കേട്ടില്ല''
''അതല്ലെന്നേയ്. സഹരാജന്‍ നായര്‍ ആശുപത്രിയില്‍!''
''ങ്‌ഹേ! എന്തുപറ്റി?''
''അപ്പെന്റിസൈറ്റിസ്. ഇന്നലെ അഡ്മിറ്റ് ചെയ്തു. ഇന്ന് ഓപ്പറേഷന്‍''

ഓഫീസിന്റെ മുക്കിലും മൂലയിലും അതുതന്നെയായിരുന്നു സംസാരം.
പിന്നെ കണ്ടത് ഒരു കൂട്ടയോട്ടമാണ്.
സ്ത്രീപുരുഷഭേദമെന്യേ ആപ്പീസിലെ ആബാലവൃദ്ധം ജനങ്ങളും മത്സരിച്ചാണോടിയത്.
(ആപ്പീസില്‍നിന്ന് ആസ്പത്രിയിലേക്ക് അഞ്ഞൂറുമീറ്റര്‍ ദൂരം വരും.
എന്നാല്‍ അഞ്ഞൂറുമീറ്റര്‍ ഓട്ടം നിലവിലില്ലാത്തതുകൊണ്ട് ആദ്യം നാനൂറ് മീറ്റര്‍
താണ്ടിയശേഷം പിന്നെ നൂറ് മീറ്റര്‍ ഓടുകയാണ് പലരും ചെയ്തത്).


ജനതതി ഇടിച്ചുകേറി ചെല്ലുമ്പോഴേക്കും നായര്‍ജീടെ ഓപ്പറേഷന്‍ കഴിഞ്ഞിരുന്നു.
ബോധം വീണുതുടങ്ങിയിരുന്നു.
എന്നാല്‍ ഓരോരുത്തരുടേയും ഒരേതരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു
പറഞ്ഞ് നായര്‍സാബ് വീണ്ടും വേദനകൊണ്ട് പുളഞ്ഞുതുടങ്ങി.
വിഷണ്ണരായ ജനം എന്നാല്‍ ഇനി വേദന ശമിച്ചിട്ടാകാം ചോദ്യോത്തരപംക്തി എന്ന്
സ്വയം തീരുമാനിച്ച്  നിരാശരായി പുറത്തുകടന്നു.

അന്നേരമാണ് ആപ്പീസിലെ എല്ലാവരുടേയും അമ്മയായ സ്വീപ്പര്‍ നാണിയമ്മയുടെ വരവ്. വന്നയുടന്‍ അവര്‍ താന്‍ പുത്രനിര്‍വിശേഷം സ്‌നേഹിക്കുന്ന നേതാവിനെ നോക്കി കൈ കൂപ്പി  നിര്‍ന്നിമേഷയായി പ്രാര്‍ത്ഥനാനിര്‍ഭരയായി നിന്നു, ഒന്നും ഉരിയാടാതെ.
ഏതാണ്ട് അരമണിക്കൂറോളം അവരങ്ങനെ നിന്നിട്ടുണ്ടാവണം...

തിരിച്ചുപോകാന്‍ നേരം നാണിയമ്മ സഹരാജന്‍ നായരുടെ ശ്രീമതിയെ ദൂരേയ്ക്ക്
വിളിച്ച് ഇങ്ങനെ അടക്കം പറഞ്ഞത്രേ:
''ലെക്ഷ്മിക്കുട്ട്യേ, കൊഴപ്പൊന്നൂണ്ടാവ് ല്ല്യ . ന്നാലും ഒന്ന് സൂക്ഷിക്കണത് നല്ലതാട്ടോ.
 അപ്പണ്ടിക്‌സ് പകരും'' !!!

No comments:

Post a Comment