rajasooyam

Sunday, April 15, 2012

പഞ്ചഗുസ്തി

( പോയദിനങ്ങളേ വന്നിട്ടുപോകുമോ?.....)

അക്കൗണ്ടാപ്പീസിന്റെ ചരിത്രത്തിലെ ഒരേടാണിത്.
വീഡൗട്ട് ചെയ്യാന്‍ കൊണ്ടുപോയ കടലാസുകളുടെ കൂനയില്‍നിന്നും ബിആര്‍ ഇത്
കണ്ടെടുക്കുകയായിരുന്നു.
ഹന്തഭാഗ്യം ജനാനാം എന്നല്ലാതെ എന്താണ് പറയേണ്ടത്.
അതല്ലെങ്കില്‍ ചരിത്രം പശുതിന്നുപോയേനെ!
(ഏട്ടിലെ പശു പുല്ല് തിന്നില്ല. പുള്ളിക്കാരിക്ക് കടലാസേ വേണ്ടൂ).
ചരിത്രം ചാണക്കുന്തിയായാലത്തെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ.

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് നേരെ കാര്യത്തിലേക്ക് കടക്കുകയാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പാണ് സംഭവം നടക്കുന്നത്.
സാവിലിന്റെ വീടിന്റെ പാലുകാച്ചല്‍ നടക്കുന്ന ദിവസം.
സെക് ഷനിലെ അന്തേവാസികളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. കൂട്ടത്തില്‍ വെരി റെവറന്‍ഡ്‌ സീനിയര്‍ അക്കൗണ്ട്‌സ് ആപ്പീസര്‍ ശിവദാസന്‍ സാറിനേയും.
മറ്റഡോറിന്റെ ഒരു ടെമ്പ വിളിച്ചാണ് എല്ലവരും കൂടി സംഭവസ്ഥലത്തേക്ക് പോയത്.
നെയ്‌ച്ചോറും മട്ടണ്‍ ബിരിയാണിയുമായിരുന്നു അറ്റ്ട്രാക് ഷന്‍.
ആതിഥികളില്‍ ആരും ആരേക്കാളും മോശമായിരുന്നില്ല.
മുന്‍പിന്‍ നോക്കാതെ തട്ടാവുന്നിടത്തോളം തട്ടി. സസ്യബുക്കായതുകൊണ്ട് ഊരകം
വേണുഗോപാലപ്പണിക്കര്‍ മട്ടണ്‍ ബിരിയാണി മാത്രമേ കഴിച്ചുള്ളു.
ആട് ഒരു സസ്യബുക്കാണല്ലൊ!
എന്തിനധികം പറയുന്നു, അങ്ങോട്ടുപോകുമ്പോള്‍  വണ്ടിയില്‍ നാടന്‍ പന്തോ
തിരുവാതിരയോ ഏതാണിഷ്ടമെന്നുവെച്ചാല്‍ അത് കളിക്കാനുള്ള
സ്ഥലമുണ്ടായിരുന്നെങ്കില്‍ ഇങ്ങോട്ട് പോരുമ്പോള്‍ സ്ഥലബജറ്റ് കമ്മിയായി. ഇരിക്കാന്‍
പോലും നന്നേ ഞെരുക്കമായി. അതിന്റെ കൂടെ ഏമ്പക്കം കോട്ടുവാ മുതലായ
കലാപരിപാടികളും കൂടിയായപ്പോള്‍ എങ്ങനെയെങ്കിലും ആപ്പീസില്‍ എത്തിക്കിട്ടിയാല്‍മതിയെന്നായി വേണൂന്. അന്നേരമാണ് ആപ്പീസറുടെ വക ഒരു അപ്രതീക്ഷിത ക്ഷണം വരുന്നത്:
''വേണൂ, ഏതായാലും നമ്മള്‍ ഇവിടം വരെ വന്നതല്ലേ, നമുക്ക് എന്റെ വീട്ടിലും ഒന്ന്
കേറിയേച്ചും പോകാം.''
ഇത് കേട്ടതും എന്താണെന്നറിയില്ല, വേണു ഒരു ഞെട്ട് ഞെട്ടി!
ഞെട്ടലില്‍ നിന്ന് മുക്തി നേടിയ വേണുപറഞ്ഞു:
'' അത് വേണോ സാറേ, നേരം പോവില്ലേ?''
'' അതൊന്നും സാരമില്ലെന്നേയ്. അതൊക്കെ നോക്കാന്‍ ഞാനില്ലെ? പിന്നൊരു കാര്യാ,
നിങ്ങള്‍ക്ക് വേണ്ടത് ഞാന്‍ അവിടെ കരുതിവെച്ചിട്ടൊണ്ട്'...''
അപ്പറഞ്ഞതില്‍ നിന്ന് എന്തിന്റേയോ മണം പിടിച്ചെടുത്ത വേണു ഉത്തരക്ഷണത്തില്‍ ക്ഷണം സ്വീകരിച്ചു....
           പടിയും പടിപ്പുരയും കടന്നുചെന്ന് അതിഥികള്‍ വീടിന്റെ അകത്തളത്തില്‍ വട്ടമിട്ടിരുന്നു.
ആപ്പീസര്‍ അകത്തുചെന്ന് ഒരു ട്രേ നിറയെ കാലി ഗ്ലാസ്സുമായി തിരിച്ചുവന്നു.
പിന്നെ അകത്തേക്കുനോക്കി വിളിച്ചുപറഞ്ഞു:
'' അതേയ്, മറ്റേ സാധനം കൂടി ഇങ്ങെടുത്തോ. ഒരു ജഗ്ഗ് നിറച്ച് വെള്ളോം''...
സാറിന്റെ ഓര്‍ഡര്‍ കേട്ടപ്പോള്‍ പണിക്കരുടെ വായില്‍ വെള്ളമൂറി...
ഊറിയ വെള്ളം ഒരു തുള്ളി കളയാതെ ഇറക്കിക്കഴിഞ്ഞപ്പോഴേക്കും ആപ്പീസറുടെ ബീടര്‍ ഒരു കത്തിയും നീളത്തിലൊരു കടലാസ് പൊതിയും ടീപ്പോയില്‍ കൊണ്ടുവെച്ച്  മടങ്ങിപ്പോയി.
പണിക്കര്‍ മനസ്സില്‍ കവടി നിരത്തി: ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ സാധനമായിരിക്കും.
കോര്‍ക്ക് തുറക്കാനാവും കത്തി.
പക്ഷേ സാറ് പൊതി തുറന്നപ്പോള്‍ പണിക്കരുടെ മുഖത്ത് വെട്ടിയാല്‍ ചോരയില്ല!
കാരണം അതിനകത്ത്ന്ന് പുറത്തുവന്നത് നീളത്തിലൊരു കടലാസ് പാക്കറ്റായിരുന്നു.
പാക്കറ്റിനകത്ത് അഞ്ചാറ് ഒണക്കച്ചെറുനാരങ്ങയായിരുന്നു !

ആപ്പീസര്‍ ചെറുനാരങ്ങ കൈയിലെടുത്ത് അതിന്മേല്‍ കത്തി പ്രയോഗിക്കാന്‍ തുടങ്ങി.
ആദ്യത്തെ അറ്റെംപ്റ്റില്‍ കത്തി കൈയില്‍നിന്ന് തെന്നിപ്പോയി.
'' കത്തിക്ക് നല്ല മൂര്‍ച്ച പോര'' ആപ്പീസര്‍ ആത്മഗതം പറഞ്ഞു.
''അതല്ല സര്‍. ചെറുനാരങ്ങ ഒണങ്ങ്യാപ്പിന്നെ ഇങ്ങന്യാ. പിടിച്ചാകിട്ട് ല്ല്യ'' എന്നിങ്ങനെ
പറയാന്‍ തോന്നിയെങ്കിലും വേണു ആത്മസംയമനം പാലിച്ചു.
ഒരുകണക്കിന് ആ ചെറുനാരങ്ങകള്‍ മുഴുവന്‍ ആപ്പീസര്‍ മുറിച്ചെടുത്തു. പിന്നെ ഓരോപാതിക്കഷണവും കൈയിലെടുത്ത് ഗ്ലാസ്സിനുമുകളില്‍ പിടിച്ച് മര്‍ദ്ദം പ്രയോഗിക്കാന്‍
തുടങ്ങി. മര്‍ദ്ദമെന്നുപറഞ്ഞാല്‍ സാധാരണ മര്‍ദ്ദമൊന്നുമല്ല. സമ്മര്‍ദ്ദമെന്നുതന്നെ പറയണം.
തുല്യശക്തികളായ രണ്ടുപേര്‍ പഞ്ചഗുസ്തി പിടിക്കാനിരിക്കുമ്പോള്‍ ബലപ്രയോഗത്താല്‍ അവരുടെ കൈകള്‍ വിറകൊള്ളുന്നതു കണ്ടിട്ടില്ലേ. ഏതാണ്ട് അതുപോലെ വിറയ്ക്കുകയായിരുന്നു ആപ്പീസറുടെ കൈയും!....
കിം ഫലം? അല്ലികള്‍ ഉതിന്നു വീണതല്ലാതെ ഒരെണ്ണത്തില്‍നിന്നും ഒരിറ്റ് നീരു പോലും കിട്ടിയില്ല!
'' ശ്ശെടാ. അവന്‍ പറ്റിച്ചെന്നാ തോന്നുന്നെ'' ആപ്പീസര്‍ വീണ്ടും ആത്മഗതം പറഞ്ഞു.
''അയ്യൊ. ആരാ സാറെ?'' വേണു ആരാഞ്ഞു.
'' അവന്‍. ആ പെട്ടിക്കടക്കാരന്‍'' !......

അനന്തരം ആപ്പീസര്‍ ഓരോ ഗ്ലാസ്സിലും  ഈരണ്ട് സ്പൂണ്‍ പഞ്ചസാരയിട്ട് വെള്ളം
നിറച്ച് ഓരോരുത്തര്‍ക്കും കുടിക്കാന്‍ കൊടുത്തു.
ഇരുമ്പമ്പുളീടെ വെള്ളം കുടിക്കുന്ന മുഖഭാവത്തോടെയാണ് വേണു അത് കുടിച്ചത്...!

തിരിച്ച് വണ്ടിയില്‍ കേറുമ്പോള്‍ വേണു ആപ്പീസറോട് പറഞ്ഞു:
'' കേട്ടോ സാറേ, മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ആ വെള്ളം
അകത്തുചെന്നപ്പ്‌ളാണ് ഒരാശ്വാസായത്''!

അടുത്ത രണ്ടുദിവസം വേണു ലീവായിരുന്നു.
കമ്മ്യൂട്ടഡ് ലീവ്, ഓണ്‍ മെഡിക്കല്‍ ഗ്രൗണ്ട് !!!

4 comments:

  1. വേണുവും ശിവദാസൻ സാറും എന്നും ഉഗ്രൻ കോംബിനേഷൻ ആണ് 🤣👌

    ReplyDelete
  2. വേണുവും ശിവദാസൻ സാറും എന്നും ഉഗ്രൻ കോംബിനേഷൻ ആണ്

    ReplyDelete
  3. എന്നാലും വേണൂനെ മോഹിപ്പിച്ച്.... വേണ്ടായിരുന്നു ശിവദാസൻ സാറേ...

    ReplyDelete