rajasooyam

Saturday, April 18, 2015

കൃഷ്‌ണേട്ടന്റെ അവര്‍ ഗ്ലാസ്സ്

വര്‍ഗ്ഗശത്രുവുമായി കൂട്ടുചേരാനുള്ള ശ്രീകുമാറിന്റെ അടവുനയത്തിനെതിരെ അസോസിയേഷന്‍ ഹാളിലിരുന്ന് മറുതന്ത്രം മെനയുകയായിരുന്നു കണ്ണനും സിപ്രനും ബാലുവും കൂടി.
അന്നേരമാണ് അപരിചിതനായ ഒരാള്‍ അങ്ങോട്ടു കേറിച്ചെല്ലുന്നത്.
കണ്ണന്‍ അയാളോട് ചോദിച്ചു: ആരാ, എന്താ?
-ഞാന്‍ കേച്ചേരീന്ന് വരികയാണ്. എംഡി കൃഷ്‌ണേട്ടനെ ഒന്നു കാണണമായിരുന്നു
-വല്ല തേക്ക് കച്ചവടത്തിനുമാണോ? എങ്കില്‍ ഇപ്പൊത്തന്നെ സ്ഥലം കാലിയാക്കിക്കോളൂ.
പാര്‍ട്ടിയോടാലോചിക്കാതെ തേക്കുവിറ്റതിന് കൃഷ്‌ണേട്ടനെതിരെ ഒരു നടപടി കഴിഞ്ഞതേയുള്ളൂ.
-ഏയ്. അതല്ല. എന്റെ പിഎഫിന്റെ കാര്യം ഒന്നു പറയാനാണ്.
 അപ്പോള്‍ സിപ്രന്‍ പറഞ്ഞു: കൃഷ്‌ണേട്ടന്‍ ഇപ്പൊ നാലാം നെലേല്ണ്ടാവും.
വേഗം പോയിനോക്കിക്കോളൂ.
ആഗതന്‍ പോകാനൊരുങ്ങുമ്പോളാണ് ഹാളിന്റെ സൈഡില്‍ ഇട്ടിട്ടുള്ള ടേബിളില്‍ കൃഷ്‌ണേട്ടന്റെവെള്ളംകുപ്പിയിരിക്കുന്നത് കണ്ണന്റെ ശ്രദ്ധയില്‍ പെട്ടത്.
കുപ്പിയിലേക്കും വാച്ചിലേക്കും മാറിമാറി നോക്കിയ ശേഷം കണ്ണന്‍ ആദ്യം ഇങ്ങനെ
ആത്മഗതംപറഞ്ഞു: ഇപ്പൊ സമയം നാലേകാല്. അപ്പൊ ഇത് നാലാമത്തെ കുപ്പി....
അനന്തരം പ്രകാശമായി ആഗതനോട്് പറഞ്ഞു; വേണ്ട. ഇനീപ്പൊ മോളീപ്പോയിട്ട് കാര്യല്ല്യ.
കൃഷ്‌ണേട്ടന്‍ വീട്ടീപ്പോയിട്ട്ണ്ടാവും. താങ്കള്‍ ഇന്‍ട്ര് പോയി നാളൈ വരൂ.
മനസ്സില്ലാമനസ്സോടെ പതുക്കെപ്പതുക്കെ അയാള്‍ പോയി.
തീര്‍ത്തും പോയിക്കഴിഞ്ഞപ്പോള്‍ സിപ്രന്‍ കണ്ണനോട് ചോദിച്ചു: അതേയ്, കൃഷ്‌ണേട്ടന്‍
വീട്ടീപ്പോയിട്ട്ണ്ടാവുംന്ന് എന്താ ഇത്ര ഒറപ്പ്?
-ഇറ്റ്‌സ് വെരി സിമ്പ്ള്‍ മൈ ഡിയര്‍ സിപ്രന്‍.
-ടെല്‍മീ ഹൗ
-ഇപ്പൊ സമയം എത്രയായി?
-നാലേകാല്
-കൃഷ്‌ണേട്ടന്റെ വെള്ളം കുപ്പി നോക്കൂ. അതില്‍ വെള്ളം വല്ലതും ബാക്കിയുണ്ടോ?
-ഒരു തുള്ളിയില്ല
-അതുതന്നെയാണ് എന്റെ ഒറപ്പിന്റെ അടിസ്ഥാനം.
-മനസ്സിലായില്ല
-എന്റെ സിപ്രാ. നാല് കുപ്പി വെള്ളം കുടിക്കാന്‍ വേണ്ടി മാത്രമാണ്  കൃഷ്ണേട്ടന്‍ ആപ്പീസില്‍ വരുന്നത് ! മൂന്നേമുക്കാലാവുമ്പോഴേക്കും കൃഷ്‌ണേട്ടന്‍ നാലാമത്തെ കുപ്പി വെള്ളം
അസോസിയേഷന്‍ ഹാളില്‍ കൊണ്ടുവെക്കും. അതും കൂടി കുടിച്ചുകഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ അന്നത്തെ ജോലി കഴിഞ്ഞു. പിന്നെ ഒരു മിനിറ്റ് നിക്ക് ല്ല്യ. വീട്ടീപ്പോവും !!!

Saturday, March 28, 2015

സ്ഥലപുരാണം

തൃശൂരില്‍ മണ്ണുത്തി കാര്‍ഷികസര്‍വകലാശാലക്കടുത്തായി വെള്ളരിക്കക്ക്
പേരുകേട്ട ഒരു സ്ഥലമുണ്ട്.
പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വെള്ളരിക്കകള്‍
എത്രവേണമെങ്കിലും അവിടെ കിട്ടും. വിഷുക്കാലമായാല്‍ പിന്നെ പറയുകയും
വേണ്ട; ചെമ്പഴുക്കാനിറമുള്ള കണിവെള്ളരിക്കക്കുവേണ്ടി ലോകത്തിന്റെ
നാനാഭാഗത്തുനിന്നും ജനത്തിന്റെ  ഒഴുക്കാണവിടേക്ക്.
അതുകൊണ്ടുതന്നെയാവണം ആ പ്രദേശമുള്‍ക്കൊള്ളുന്ന പഞ്ചായത്തിന്
വെള്ളരിക്കാത്തടം എന്ന പേരു വീണത്.

കഴിഞ്ഞ കുറച്ചുനാളുകളായി നാടെമ്പാടും സ്ഥലനാമങള്‍ പുതുക്കുന്ന ഒരു
പ്രവണത കണ്ടുവരുന്നുണ്ടല്ലൊ. മദ്രാസ് ചെന്നൈ ആയതും ബോംബെ മുംബൈ ആയതും
കല്‍ക്കത്ത കോല്‍ക്കൊത്തയായതും അങ്ങനെയാണല്ലൊ.
അതൊക്കെ കേട്ടപ്പോള്‍ വെള്ളരിക്കാത്തടത്തിലെ പഞ്ചായത്ത് സമിതിക്കും
ഒരു പൂതി; പഞ്ചായത്തിന്റെ പേരൊന്നു മാറ്റണം.
വെറുതേ പൂതിയുണ്ടായാല്‍ പോരല്ലോ. പറ്റിയ പേരു കിട്ടണ്ടേ.
പലരും പല പേരുകളും സജസ്റ്റ് ചെയ്‌തെങ്കിലും പഞ്ചായത്ത് സമിതിക്ക്
അതൊന്നും തന്നെ പിടിച്ചില്ല.
അങ്ങനെയിരിക്കെയാണ് നമ്മുടെ കാടമുട്ട ഫെയിം ഷഷിധരന്‍ എവിടെയോ
ഓഡിറ്റിനുപോകുന്ന വഴി ആ വഴി ബസ്സില്‍ യാത്ര ചെയ്യുന്നത്.
വഴി വേണ്ടത്ര പരിചയമില്ലാത്തതിനാല്‍ കണ്ണില്‍കാണുന്ന ബോര്‍ഡുകളെല്ലാം
അരിച്ചുപെറുക്കി വായിച്ചാണ് ഷഷിയുടെ യാത്ര.
വണ്ടി വെള്ളരിക്കാത്തടത്തെത്തിയപ്പോള്‍ ഒരു ബേക്കറിയുടെ ബോര്‍ഡില്‍
എഴുതിവെച്ചിരുന്ന സ്ഥലനാമം ഷഷി ഉറക്കെ വായിച്ചു.....
അതുകേട്ടതും തൊട്ടടുത്ത് മുതിര്‍ന്ന പൗരന്മാരുടെ സീറ്റിലിരുന്ന്
ഉറങ്ങുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റ് രണ്ടുകൈകൊണ്ടും ഷഷിയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് പറയുകയാണ് : മതി... അതുതന്നെ മതി. താങ്ക് യൂ.താങ്ക് യൂ വെരി മച്ച്. ദയവായി ഇപ്പൊപ്പറഞ്ഞത്  ഒന്നുകൂടെ പറയൂ.

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും വെണ്ടക്കാ അക്ഷരത്തില്‍ വെള്ളരിക്കാത്തടം എന്നെഴുതിയ ആ ബോര്‍ഡ് നോക്കി ഷഷി ഒന്നുകൂടി വായിച്ചു;
വെ ള്ള ക്കാ രി ത്തടം !!!

Tuesday, January 27, 2015

ബ്രാഹ്മണശാപം

-ബിആര്‍, ഈ ബ്രാഹ്മണശാപം ബ്രാഹ്മണശാപം എന്നു കേട്ടിട്ടുണ്ടോ?
-കേട്ടിട്ടുണ്ട്
-അതില് വിശ്വാസണ്ടോ?
-ഇല്ല്യാ. കണ്ണന് വിശ്വാസണ്ടോ?
-എനിക്കും പണ്ട് വിശ്വാസല്ല്യായിരുന്നു. പക്ഷേ ഇപ്പൊ വിശ്വസിക്കാണ്ടിരിക്കാന്‍ പറ്റണ്  ല്ല്യ
-അതെന്തേ
-ഉദാഹരണം കണ്ണിനുമുമ്പിലങ്ങനെ മുഴുവനോടെ നില്‍ക്കുമ്പൊ എങ്ങനെ
 വിശ്വസിക്കാണ്ടിരിക്കും?
-ഒന്നു തെളിച്ചുപറ കണ്ണാ
-ബിആര്‍ ഞങ്ങടെ വാറുണ്ണ്യേട്ടനെ അറിയ്യോ?
-ഇല്ല
-എന്നാല്‍ അങ്ങനെയൊരാളുണ്ട്. അടാട്ടുകാരനാണ്. ച്ചാല്‍ എന്റേം എന്‍ബീടേം നാട്ടുകാരന്‍
-ആ ഒരു ദോഷമേ പുള്ളിയെപ്പറ്റി പറയാനുള്ളൂ എന്നര്‍ത്ഥം അല്ലേ
-അങ്ങനെയല്ല. പാവമാണെങ്കിലും ആളൊരു പണക്കാരനായിരുന്നു
-അപ്പറഞ്ഞത് മനസ്സിലായില്ല
-പത്തരപ്പവന്റെ സ്വര്‍ണ്ണമാലയും പത്തുവിരലിലും സ്വര്‍ണ്ണമോതിരവും ഇട്ടോണ്ടുനടന്ന ആളാണ്.  പക്ഷേ ഇപ്പൊ കുത്തുപാളയെടുത്തോണ്ടു നടപ്പാണ്, അമ്മാ വല്ലതും തരണേന്നും പറഞ്ഞ്
-അതെങ്ങനെ സംഭവിച്ചു?
-ബ്രാഹ്മണശാപം തന്നെ. അല്ലാണ്ടെന്താ
-അത് കണ്ണനെങ്ങനെ മനസ്സിലായി?
        ഫ്‌ളാഷ് ബാക്ക് മോഡില്‍ കണ്ണന്‍ പറഞ്ഞു:
കുറച്ചുനാള്‍ മുമ്പാണ്.
കുന്നംകുളം ടൗണ്‍ ഹാളില്‍ ഒരു കല്യാണം.  ഏതു വകയിലാണെന്നറിയില്ല, എന്‍ബിക്കും കിട്ടിഒരു കല്യാണക്കുറി. കല്യാണം ഒരു നസ്രാണിയുടെയാണെന്നതും അതും  നാട്ടില്‍നിന്നും വളരെദൂരെയാണെന്നതും എന്‍ബിയെ അത്യന്തം ആവേശഭരിതനാക്കി. പതിവുപോലെ സദ്യയുടെ
മുഹൂര്‍ത്തമായപ്പോള്‍ എവിടെനിന്നോ എന്‍ബി പറന്നെത്തി. ഫുഡ് കൗണ്ടറിലേക്ക്
എത്തിനോക്കിയ എന്‍ബി ശെരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. ആട്, മാട്, പോര്‍ക്ക് ,
കൊറ്റി, കോഴി, താറാവ്, കരിമീന്‍, ഞണ്ട്, തവള തുടങ്ങി അനിമല്‍ പ്ലാനറ്റ് ചാനലിലെ
സകലമാന ജന്തുവര്‍ഗ്ഗങ്ങളും മേശപ്പുറത്തുണ്ട്. ബുഫെ പരിപാടിയല്ല. കുറച്ചുപേര്‍ക്കുകൂടി
ഒരു മേശക്കുചുറ്റുമിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കാം. എല്ലാവര്‍ക്കും അവനോന്റെഇഷ്ടം പോലെ
വിഭവങ്ങള്‍  കൊണ്ടുകൊടുക്കപ്പെടും. എന്‍ബീടെ വായില്‍ വെള്ളമൂറി. കുറേ നാളായി എല്ലാം കൂടി ഒരു പിടി പിടിച്ചിട്ട്. വീട്ടില്‍ ഇതൊന്നും കിട്ടില്ലല്ലൊ. നാട്ടുകാര്‌ടെ മുമ്പില്‍ വെച്ച്
ഇതൊന്നും കഴിക്കാനും പറ്റില്ലല്ലൊ.  കൈ കഴുകാന്‍ പോലും മെനക്കെടാതെ എന്‍ബി നേരെ
പോയി ഒരു മേശക്കു ചുറ്റുമിരുന്നു. സ്വിച്ചിട്ടപോലെ അരനിമിഷത്തിനകം മേശപ്പുറം
ജന്തുജാലങ്ങളെക്കൊണ്ടു നിറഞ്ഞു. എന്‍ബി  ഇടംവലം നോക്കി. ആരും പരിചയക്കാരില്ല !
തിരുമേനി കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി നേരെ മുന്നിലെ പ്ലേറ്റിലിരുന്ന ബോണ്‍ലെസ്
ചിക്കനില്‍ പിടിയിടാന്‍ തുടങ്ങുകയായിരുന്നു. അന്നേരമാണ് ഒരാള്‍ ഫുഡ് കൗണ്ടറിനുപിന്നില്‍ നിന്ന് എന്‍ബിയെ ചൂണ്ടിക്കാണിച്ച് സപ്ലെയേഴ്‌സിനോട് ഇങ്ങനെ വിളിച്ചുകൂവുന്നത്:
''അതേയ്, പിള്ളേരേ, ആ ഇരിക്കണ സാറിന് കോഴീം പോത്തും ഒന്നും വെളമ്പല്ലേട്ടോ.
അപ്രത്ത്ന്ന് കൊറച്ച് സാമ്പാറും പുളിശ്ശേരീം എടുത്ത് കൊടുത്താമതി. സാറ്  ശുദ്ധ
ബ്രാ ഹ്മ ണനാണ് ''
കാറ്ററര്‍-ഇന്‍-ചാര്‍ജ് വാറുണ്ണ്യേട്ടന്റെ ശബ്ദമായിരുന്നു അത് !!!

Sunday, January 18, 2015

വെറുതെ ഒരു സംശയം

-കണ്ണാ, ഞാനൊരു സംശയം ചോദിച്ചാല്‍ തെറ്റിദ്ധരിക്കരുത്.
-അതെന്താ ബിആര്‍ അങ്ങനെ പറയണത്? ടാന്റെക്‌സ് ബനിയന്‍, ഹാഫ് ഷര്‍ട്ട്,
ഫുള്‍ പേന്റ്, ത്രീഫോര്‍ത്ത്, ബെര്‍മൂഡ തുടങ്ങി എല്ലാ സാധനങ്ങളും ഞാന്‍
ശെരിയായി തന്നെയാണ് ധരിക്കാറ്്.
-അത് നന്നായി. പക്ഷേ എന്റെ സംശയം അതല്ല. നമ്മുടെ സ്റ്റോറിലെ
സെയില്‍സിനെപ്പറ്റിയാണ്.
-എന്ത്? സെയില്‍സിനെപ്പറ്റിയോ?
-അതെ
-എന്താണ് ബിആര്‍ സംശയാസ്പദമായി അവിടെ കണ്ടത്?
-സ്റ്റോറിലെ അക്കൗണ്ട്‌സ് പരിശോധിച്ചപ്പൊ 12-01-2015 മുതല്‍ ചില ഐറ്റംസിന്റെ സെയില്‍സില്‍ അഭൂതപൂര്‍വവും അത്ഭുതാവഹവുമായ വദ്ധന കാണുന്നു.
അതില്‍ എന്തോ ദുരൂഹതയില്ലേ?
-അങ്ങനെയുണ്ടായോ? ഏതൊക്കെ ഐറ്റംസിന്റെ വില്പനയിലാണ്
വര്‍ദ്ധനയുണ്ടായത്?
-കണ്മഷി, ചാന്ത്, ഐ ലൈനര്‍, ലിപ് സ്റ്റിക്ക്, നെയില്‍ പോളിഷ്, ഫെയര്‍ ആന്‍ഡ് ലവ്‌ലി, ധാത്രി ഫെയ്‌സ് പാക്ക്, കുങ്കുമാദി ലേപ്, ഗോദ് റേജാദി ഹെയര്‍ ഡൈ,
ഗോരോചനാദി ഗുളിക മുതലാവയുടെയാണ്.
-ജനുവരി 12 മുതല്‍ അല്ലേ?
-യെസ്
-അതേയ്, 50 ഈസ് ദ ന്യൂ 17 എഴുതിയ ബിആര്‍ ഇങ്ങനെയൊരു സംശയം
ഉന്നയിക്കാനേ പാടില്ലായിരുന്നു.
-വൈ? ക്യോം? എന്തുകൊണ്ട്?
-എന്റെ ബിആറേ, അന്നുമുതലല്ലേ ആപ്പീസില്‍ ക്യാമറ വെച്ചത്? !!!

Wednesday, December 31, 2014

പ്രൊവൊക്കേഷന്‍

-ബിആര്‍ അറിഞ്ഞോ?
-എന്താണ് കണ്ണാ?
-ഇവിടെ ഒരു കൂട്ട മതം മാറ്റം നടക്കാന്‍ പോണ കാര്യം
-അറിഞ്ഞില്ലല്ലൊ. ആര്‍ക്കൊക്കെയാണ്  മനം മാറ്റം?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, ഷഷിധര ഭണ്ഡാരനായകെ, നാമംഗലം    പരമീശന്‍, അരിമ്പൂരെ സ്ഥാനിനായര്‍ നന്ദകുമാര്‍, തൃപ്രയാര്‍ കരയോഗം പ്രസിഡണ്ട് ശ്രീകുമാര്‍ വാടാനപ്പിള്ളി അംശം അധികാരി സിപ്രന്‍, ബാലകന്‍ എന്ന ലിങ്ക, പറളി വേണു,
 ഐന്തോള്‍ രാശന്‍, തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ക്യൂവില്‍. കുറൂര്‍ മനയ്ക്കലെ
 സൂമാരന്‍ തിരുമേനിയും കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് കേട്ടത്.
-എന്റെ ദൈവമേ. ഇവരൊക്കെ എങ്ങോട്ടാണ് ചേക്കേറാന്‍ പോണത്?
-ക്രിസ്തുമതത്തിലേക്ക്
-ഓ മൈ ജീസസ്! ഇവര്‍ അവിടെ ചെന്നാല്‍ ഒരുപാട്  ത്യാഗങ്ങള്‍ സഹിക്കേണ്ടിവരില്ലേ
-എന്തും സഹിക്കാന്‍ തയ്യാറാണെന്നാണ് അവര് പറയണത്
-എന്നാണാവോ മാമോദീസ ?
-റോമില്‍ പോയിരിക്കുന്ന വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ് തിരിച്ചെത്തേണ്ട താമസമേയുള്ളൂ
-ക്രിസ്തുവിനെ ദൈവം രക്ഷിക്കട്ടെ !
-ആമേന്‍ !
-അതുപോട്ടെ കണ്ണാ, ക്രിസ്തുമതത്തിലേക്ക് ഇങ്ങനെയൊരു കൂട്ട മതംമാറ്റം നടക്കാന്‍
 എന്തെങ്കിലും ഒരു പ്രകോപനമുണ്ടായിക്കാണുമല്ലൊ. ടെല്‍മീ, വാട്ട് വാസ് ദ ഇമ്മീഡിയെറ്റ്
 പ്രൊവൊക്കേഷന്‍?
-അപ്പൊ ബിആര്‍ അതും അറിഞ്ഞില്ലല്ലേ
-എന്താണ്?
-ഘര്‍ വാപ്‌സി നിയമപ്രകാരം സി ആര്‍ ബാബു ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നു !!!

Saturday, December 20, 2014

എ ട്രാജിക് കോമഡി

ഉറക്കത്തില്‍ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നം കാണുക ബിആറിന്റെ പതിവാണ്.
നേരാണോ നിശ്ശല്ല്യ, ചിലപ്പോള്‍ പാത്രങ്ങളോട് ഉച്ചത്തില്‍ സംസാരിക്കാറുണ്ടെന്നും
ഭാര്യ പറയുന്നു. 
പക്ഷേ ഒരു കാര്യം തീര്‍ച്ച. സ്വപ്നം കണ്ടാല്‍ പിറ്റേന്നുതന്നെ ബിആറിന്റെ മൊബൈലില്‍നിന്ന് കഥാപാത്രത്തിന് ഇങ്ങനെയൊരു മെസേജ് പോയിരിക്കും:
ഐ സോ യു ഇന്‍ മൈ ഡ്രീം യെസ്റ്റെര്‍ഡേ നൈറ്റ് : ബേബി രാജന്‍
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ്,
വാടാനപ്പിള്ളി സിപ്രന്‍, കുത്താമ്പുള്ളി കണ്ണന്‍, ഷഷിധരഭണ്ടാരനായകെ തുടങ്ങി നാമംഗലത്തെ പരബ്രഹ്മം തിരുമേനിവരെയുള്ളവരോട് ചോദിച്ചാല്‍ ഇക്കാര്യം സത്യമാണോന്നറിയാം.
ഏറ്റവുമൊടുവില്‍ ബിആര്‍ സ്വപ്നം കണ്ടത് എംജി രവീന്ദ്രന്‍ സാറിനെയാണ്.
രണ്ടാഴ്ച മുമ്പാണത്.
പിറ്റേന്ന് പതിവുപോലെ എംജിആറിന് മെസേജ് പോയി.
പോയിക്കഴിഞ്ഞപ്പോളാണ് ബിആര്‍ ഓര്‍ത്തത്; എംജിആറിന് മെസേജ് അയച്ചിട്ട് എന്തു കാര്യം?
കുറച്ചുകൊല്ലം മുമ്പ് മഴ കാരണം തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ട് പിറ്റേന്ന് ഉച്ചക്ക്
നടത്തുകയുണ്ടായല്ലോ. അന്ന് ' എന്താ ബിആര്‍ ഇന്ന് ആകാശത്തൊക്കെ പതിവില്ലാതെ ഒരു
പൊക' എന്നു ചോദിച്ച ആളാണ്!
അദ്ദേഹമുണ്ടോ കേവലം ഒരു എസ് എം എസിന്റെ ര്‍ണിം ശബ്ദം കേള്‍ക്കുന്നു?
പക്ഷേ പോയ എസ് എം എസിനെ തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ.
അത് അങ്ങനെ പോയി. പൊയ്‌പ്പോയി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു എംജിആറിന്റെ ഫോണ്‍ കോള്‍:
-ഹലോ, ബിആറല്ലേ?
-അതേ
-അതേയ്, ബിആറിന് എന്നോടെന്തെങ്കിലും വിരോധംണ്ടോ?
-അതെന്താ സാര്‍ അങ്ങനെയൊരു ചോദ്യം?
-കര്‍മ്മം കൊണ്ട് താങ്കളുടെ കഥാപാത്രമായിപ്പോയി എന്നതല്ലാതെ മറ്റൊരു തെറ്റും ഞാന്‍
 ചെയ്തിട്ടില്ലല്ലൊ?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍
-രണ്ടുദിവസം മുമ്പ് എനിക്കൊരു മെസേജ് അയച്ചിരുന്നോ
-ഉവ്വ്
-എസ് എം എസിന്റെ ശബ്ദം കേട്ടിട്ട് വീട്ടുകാരിയാണ് അത് തുറന്നുനോക്കിയത്
-അതുകൊണ്ടെന്താ?
-എന്താന്ന് അല്ലേ? അപ്പൊ തൊടങ്ങീതാ നെഞ്ചത്തടീം നെലോളീം! ആകെ പ്രശ്‌നായി. എനിക്ക് പൊറത്തെറങ്ങാന്‍ പറ്റാണ്ടായി...എന്റെ ജീവിതം നായ നക്കീന്ന് പറഞ്ഞാമതി.
-അതിനുമാത്രം എന്താണുണ്ടായത് സാര്‍?
-വലിയവായിലേ കരഞ്ഞ് വീട്ടുകാരേം നാട്ടുകാരേം വിളിച്ചുവരുത്തി ബിആറിന്റെ
 എസ് എം എസ് കാണിച്ച് പുള്ളിക്കാരി പറയാണേയ് : ഇനീം ഇത് സഹിക്കാന്‍
എന്നേക്കൊണ്ടാവില്ലേയ്. ഇത് കണ്ട്‌ല്ല്യേ, എതോ ഒരുത്തി ചേട്ടന് എസ് എം എസ്
അയച്ചേക്കണത്!

************

എം ജി ആര്‍ സാറിന് ഇപ്പോള്‍ 62 വയസ്സ്.
ചേച്ചിക്ക് 58 കഴിഞ്ഞ് ഇത് ഏഴാം മാസം.
മിക്കവാറും അടുത്തമാസം അവസാനത്തോടെ ഡൈവോഴ്‌സാവുംന്നാണ് കേട്ടത് !!!

Saturday, December 6, 2014

പരബ്രഹ്മത്തിന്റെ പൊരുള്‍

ദൈവം സഹായിച്ച് ബിആറിന് ഇതുവരെ ഗുരുക്കന്മാരുടെ ഒരു കുറവുണ്ടായിട്ടില്ല.
'ടീടോട്ടലര്‍' എന്നാല്‍ 'ചായ കൂട്ടുന്നവന്‍' എന്നാണ് അര്‍ത്ഥമെന്ന് പഠിപ്പിച്ചുതന്ന
എംജി രവീന്ദ്രന്‍ സാര്‍,
മൗണ്ടന്‍ ഹോളിന്റെ വാച്യാര്‍ത്ഥം പറഞ്ഞുതന്ന സഹരാജന്‍ നായര്‍ (മൊബൈല്‍ നമ്പര്‍
94476 18654)
'ഉല്‍പ്ലുത്യ'യുടെ വ്യംഗ്യാര്‍ത്ഥം പഠിപ്പിച്ചുതന്ന സുധാകരന്‍ മാഷ്
(ഉല്‍പ്ലുത്യ പിന്നെയുമുല്‍പ്ലുത്യ സത്വരം - ഈശ്വരാ! തുഞ്ചന്റെ കിളി ഇതെങ്ങനെ
പാടിയൊപ്പിച്ചാവോ!),
പരസ്യമാക്കരുത് എന്ന ഉപാധിയോടെ ഗീതാരഹസ്യം പറഞ്ഞുതന്ന ബികെ നാരായണന്‍,
'ആത്മന്‍' എന്നാല്‍ എന്താണെന്നു മനസ്സിലാക്കിത്തന്ന  കെ എം പരമേശ്വരന്‍,
പ്രാങ് മുതലാളിത്തത്തെപ്പറ്റി ക്ലാസ്സെടുത്ത സഖാവ് ശ്രീകുമാര്‍,
മൗസുണ്ടായാല്‍ പോരാ ക്ലിക്ക് ചെയ്യാന്‍ പഠിക്കണം എന്ന മഹദ്വചനം പറഞ്ഞുതന്ന
വി. ഷഷിധരന്‍,
നിന്നെപ്പോലെ നിന്റെ സിസ്റ്റത്തേയും സ്‌നേഹിക്കുക എന്ന ഗുണപാഠം പഠിപ്പിച്ച
പിഎല്‍ ജോയ്,
എങ്ങനെ ഭംഗിയായി കോട്ടുവായിടാം എന്ന് സോദാഹരണം പഠിപ്പിച്ച കെ പി ശ്യാംകുമാര്‍-
ഇവരൊക്കെ അവരില്‍ ചിലര്‍ മാത്രം.
    എന്നാല്‍ ഇവരേക്കാളൊക്കെ ഒരു പടി മേലെയാണ് ആര്‍ കണ്ണന്റെ സ്ഥാനമെന്ന്
ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അത് മറ്റൊന്നും കൊണ്ടല്ല;
ശിഷ്യന്റെ മനസ്സിലെ സംശയം അയാള്‍ ചോദിക്കാതെതന്നെ ഉള്‍ക്കണ്ണുകൊണ്ട് കണ്ടുമനസ്സിലാക്കി ആയത് ദൂരീകരിച്ചുകൊടുക്കാനുള്ള അസാമാന്യമായ ആ വൈഭവമുണ്ടല്ലൊ, അതിനെ പട്ടും വളയും പുട്ടും കടലയും മറ്റും വെച്ച് തൊഴുകതന്നെ വേണം.
ഒരൊറ്റ ഇന്‍സിഡന്റ് മാത്രം പറയാം:
കുറേ നാളായി ബിആറിന്റെ മനസ്സില്‍ ഒരു സംശയം കിടന്ന് ഉരുണ്ടുകളിക്കാന്‍ തുടങ്ങിയിട്ട്:
എന്താണീ പരബ്രഹ്മം എന്നുവെച്ചാല്‍? അതിന് വല്ല രൂപഭാവഹാവാദികളുമുണ്ടോ?
ഉണ്ടെങ്കില്‍ അത് എങ്ങനെയിരിക്കും?
ഗുരുക്കന്മാര്‍ ഓരോരുത്തരും ഓരോരോ തിരക്കിലായതിനാല്‍ ആരോടും ചോദിക്കാന്‍ കഴിഞ്ഞില്ല.
അങ്ങനെയിരിക്കേ ഒരുദിവസം ഉച്ചക്ക് ഊണുകഴിഞ്ഞ് ബിആര്‍ അസോസിയേഷന്‍
ഹാളിലേക്ക്  നടക്കുകയായിരുന്നു. ഭാഗ്യവശാല്‍ വഴിക്കുവെച്ച് കണ്ണനേയും കിട്ടി. ഹാളില്‍ ചെന്ന് സ്വസ്ഥമായിഇരുന്നതിനുശേഷം സംശയത്തെപ്പറ്റി കണ്ണനോട് ചോദിക്കാമെന്നു കരുതി ബിആര്‍.
രണ്ടുപേരും ഹാളിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ സാക്ഷാല്‍ എന്‍ബി അവിടെ
അദ്ധ്യക്ഷന്റെ കസേരയില്‍ കുന്തുകാലിന്മേലിരുന്ന് വെറ്റിലയുടെ ഞരമ്പുകീറി
ചുണ്ണാമ്പ് തേക്കുകയായിരുന്നു....
ഇതു കണ്ടതും കണ്ണന്‍ ബിആറിന്റെ ചെവിയില്‍ മന്ത്രിച്ചു:
ഇരിക്കണ ഇരിപ്പ് കണ്ടില്ലേ, പരബ്രഹ്മം പോലെ...