rajasooyam

Friday, October 28, 2011

ബഹുമാനപൂര്‍വം

(പ്രിയപ്പെട്ട കൃഷ്ണകുമാര്‍,
കൃത്യം 8 കൊല്ലം മുമ്പെഴുതിയതും പിന്നീട് നഷ്ടപ്പെട്ടുപോയതുമായ
ഈ കുറിപ്പിന്റെ കൈയെഴുത്തുപ്രതി ഇപ്പോള്‍ വീണ്ടുകിട്ടിയത് എന്തിനാണ്?
നെറ്റിലിടാനോ?...
സ്വര്‍ഗ്ഗത്തില്‍ നെറ്റുണ്ടോ?.....
ഇപ്പോള്‍ ഇത് ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നതും കണ്ണുകള്‍ നിറയുന്നതും
കൃഷ്ണകുമാര്‍ കാണുന്നുണ്ടോ?....)


ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ എഞ്ചിനീയര്‍മാര്‍ക്ക് പേ സ്‌ലിപ്പ്
കൊടുക്കുന്നതിനെപ്പറ്റി ഡിസ്‌കസ് ചെയ്യാന്‍ വേണ്ടിയാണ് ആപ്പീസര്‍ ബിആറിനേയും
പഴയന്നൂര്‍ കൃഷ്ണകുമാറിനേയും ക്യാബിനിലേക്ക് വിളിപ്പിച്ചത്.
അരമണിക്കൂര്‍ നീണ്ടുനിന്ന ആ സംസാരത്തിനിടയ്ക്ക് ബിആറിന്റെ ശ്രദ്ധയാകര്‍ഷിച്ച
ഒരു കാര്യമുണ്ടായിരുന്നു: അതായത് കൃഷ്ണകുമാറിനെ ആപ്പീസര്‍ 'സാര്‍' എന്നാണ് അഭിസംബോധന ചെയ്യുന്നത്!
അരമണിക്കൂറിനകം ഒരരഡസന്‍ തവണയെങ്കിലും ആ 'സാര്‍' വിളിയുണ്ടായിട്ടുണ്ട്.
ഓരോ തവണ വിളിക്കുമ്പോഴും കൃഷ്ണകുമാര്‍ ഇരുന്നിടത്തിരുന്ന് ഞെളിപിരി
കൊള്ളുന്നതും ബിആറിനെ ഇടംകണ്ണിട്ട് നോക്കുന്നതും ബിആര്‍ വലംകണ്ണുകൊണ്ട്
കാണുന്നുണ്ടായിരുന്നു.
എത്ര ആലോചിച്ചിട്ടും ആ 'സാര്‍' വിളിയുടെ സാംഗത്യം ബിആറിന് മനസ്സിലായില്ല.
ഇനി അഥവാ അത് തിരുവനന്തപുരത്തുകാരുടെ ഒരു സ്ഥിരം ശൈലിയായിരിക്കുമോ?
ഏയ്. അങ്ങനെയാവാന്‍ വഴിയില്ല. അങ്ങനെയായിരുന്നെങ്കില്‍ ആപ്പീസര്‍ ബിആറിനേയുംവിളിക്കേണ്ടതല്ലേ 'സാര്‍' എന്ന്? അതുണ്ടായില്ലല്ലൊ. അപ്പോള്‍ പിന്നെ എന്താവാം കാര്യം?
ദിവസങ്ങളോളം ബിആര്‍ ഈ ചോദ്യം മനസ്സിലിട്ടുരുട്ടിക്കൊണ്ടു നടന്നു.

അങ്ങനെയിരിക്കേ ഒരു ദിവസം കാന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ആപ്പീസര്‍അടുത്തുവന്നിരുന്ന് ബിആറിനോട് മെല്ലെ ചോദിച്ചു:
-നമ്മുടെ കൃഷ്ണകുമാര്‍ സാറിന് എത്രയാണ് മക്കള്‍?
-ഒരു മകന്‍ മാത്രം
-അയാള്‍ എന്തുചെയ്യുന്നു?
-ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു

ആപ്പീസറുടെ അടുത്ത ചോദ്യം കേട്ടതോടെ മുമ്പ് പറഞ്ഞ സാര്‍ വിളിയെ സംബന്ധിച്ച് ബിആറിനുണ്ടായ സകല സംശയങ്ങളും തിരുവില്വാമല കടന്നു.
ചോദ്യം ഇതായിരുന്നു:
''ഏഴാം ക്ലാസ്സിലോ? അപ്പൊ ലേറ്റ് മാരേജ് ആയിരിക്കും അല്ലേ?'' !!!

(താടിയും മുടിയുമെല്ലാം കംപ്ലീറ്റ് നരച്ചെങ്കിലും കൃഷ്ണകുമാറിന് വെറും
40വയസ്സേയുള്ളൂവെന്ന് ടി.ജെ.ജോസ് സാറിനെ പറഞ്ഞുമനസ്സിലാക്കാന്‍ ബിആര്‍ അന്ന് നന്നേ ബുദ്ധിമുട്ടി)

1 comment:

  1. krishnakumar swargathil irunnu vayichu chirikkunnundakum..

    ReplyDelete