rajasooyam

Saturday, January 12, 2013

പെന്‍ഷന്‍ പങ്കാളിത്തം

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-നമ്മടെ വേണ്വേട്ടന് പെന്‍ഷന്റെ പേപ്പേഴ്‌സൊക്കെ കിട്ടി
-ഉവ്വ്വോ! എന്ന്?
-ഇന്നന്നെ
-ഇതാണ് പറയണത് കാലത്തിന് കണ്ണില്ലെന്ന്. അല്ലെങ്കില്‍ ഇത്ര ചെറുപ്പത്തിലേ
 വേണൂനെ റിട്ടയര്‍ ചെയ്യിക്കേണ്ട വല്ല കാര്യോംണ്ടോ?
-അത് കറക്റ്റ്. നോക്കൂ, അന്തരീക്ഷത്തിനുപോലും ഇന്നൊരു വിഷാദച്ഛവിയില്ലേ?
-ഉണ്ടുണ്ട്.
-സ്ത്രീജനങ്ങള്‍ ഈ വിരഹം എങ്ങനെ താങ്ങുമെന്നാണ് ആനന്ദന്‍ ചോദിക്കണത്.
-'സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന പുരുഷന്‍' എന്ന് വേണൂനെ വിശേഷിപ്പിച്ച ആളല്ലേ.  ആ അസൂയക്കാരന്‍ അതിലപ്പുറവും പറയും. അതുപോട്ടെ, ഫോംസൊക്കെ ഫില്ലപ്പ്   ചെയ്തുകൊടുത്തോ?
-ഇല്ല
-അതെന്തേ?
-അതൊക്കെ മറ്റേയാള്‍ടെ ചുമതലയല്ലേ. അയാള്‍ക്ക് ഒഴിവ് കിട്ടിയിട്ടില്ല.
-അതാരാ ഈ മറ്റേയാള്?
-ശ്രീകുമാറ്. അല്ലാണ്ടാരാ? ങ: അതു പറഞ്ഞപ്പൊഴാ ഓര്‍ത്തത്. ബിആര്‍ വേണ്വേട്ടനോട്  സ്വകാര്യമായി ഒരു കാര്യം പറയണം. ഞാന്‍ പറഞ്ഞാ പുള്ളിക്കാരന്‍ വിശ്വസിക്കില്ല.  അതുകൊണ്ടാണ്.
-എന്താണ് കാര്യം?
-അതായത് പെന്‍ഷന്‍ പേപ്പേഴ്‌സ് ശ്രീകുമാറിനെക്കൊണ്ട് ഫില്ല് ചെയ്യിക്കുന്നതൊക്കെ
 കൊള്ളാം. പക്ഷേ ഒപ്പിടുന്നതിനുമുമ്പ് ഒന്ന് ശ്രദ്ധിക്കാന്‍ പറയണം.
-അതെന്താ?
-അല്ലെങ്കില്‍ മരുതപ്പന് പറ്റിയതുപോലെ പറ്റും. അത്ര തന്നെ.
-അതെന്താ സംഭവം?
-മരുതപ്പന്റെ പെന്‍ഷന്‍ പേപ്പറില്‍ നോമിനിയുടെ പേര് എന്ന കോളത്തില്‍
 എഴുതിയിരിക്കുന്നത്  വി.ശ്രീകുമാര്‍ എന്നാണ് !!!

Tuesday, December 25, 2012



 റിസ്ക്

എന്‍ബി പരമേശ്വരന്‍ തിരുമേനീടെ അപാരമായ മറവിശക്തിയെപ്പറ്റി ബിആര്‍ അനവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'എന്‍ബ്യേട്ടന്‍', 'ഹന്ത മറവിതന്‍ ആള്‍ രൂപമേ',
'നല്ല ഇംപ്രൂവെമെന്റുണ്ട്', ' ഒരു നമ്പൂരിശ്ശങ്ക', 'രണ്ട് മണ്ടന്മാരും ഒരു ബൈക്കും'
എന്നിവ അവയില്‍ ചിലതുമാത്രം.

ഇതൊക്കെ വായിച്ചിട്ടാണെന്നു തോന്നുന്നു, ഒരു മുതുവറേശ്വരസുപ്രഭാതത്തില്‍
അകത്തുള്ളാള്‍ സാവി എന്‍ബിത്തിരുമേനിയോട് പറഞ്ഞു:
-ഇനി ബിആര്‍ നിങ്ങളെപ്പറ്റി എഴുതിയാല്‍ കൊല്ലും ഞാന്‍
-ഞാനും കൂടാം. ഞാനും കുറേനാളായി അത് വിചാരിക്കുന്നു.
-ഏത്?
-ബിആറിനെ കൊല്ലണ കാര്യം
-അയ്യട! നിങ്ങളെ കൊല്ലുംന്നാണ് ഞാന്‍ പറഞ്ഞത്.
-അതെന്തിന്?
-മനുഷ്യരെ ഇങ്ങനെ നാണം കെടുത്തണേന്
-അതിന് ഞാന്‍ എന്ത് ചെയ്യാനാണ്
-ഏതെങ്കിലും ഒരു നല്ല ഡോക്ടറെ പോയി കാണ് മനുഷ്യാ
-എന്തിന്?
-മറവിക്ക് മരുന്ന് വല്ലതുമുണ്ടോന്നറിയാന്‍

അങ്ങനെ സാവീടെ കൊലവെറി പേടിച്ചിട്ടാണ് മനസ്സില്ലാമനസ്സോടെ എന്‍ബി
ഡോക്ടറെ കാണാന്‍ പോയത്.
വിശദമായ വണ്‍ ടു വണ്‍ ചര്‍ച്ചക്കൊടുവില്‍ എന്‍ബി പറഞ്ഞു:
-അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈയിടെയായി മറവി അല്പം
കൂടണ്‌ണ്ടോന്നും സംശയണ്ട്...ഏതെങ്കിലും സാധനം എവിടെയെങ്കിലും കൊണ്ടുവെച്ചാല്‍പിന്നെ അത് അവിടെന്ന് എടുക്കാന്‍ മറന്നുപോവുന്നു. എന്തിനുപറയണ്, ഇന്നാളൊരുദിവസം വിഷ്ണൂനേം കൂട്ടി സൂപ്പര്‍മാര്‍ക്കറ്റീപ്പോയിട്ട് അവനെ വച്ചേടത്ത്ന്ന് എടുക്കാന്‍ മറന്നു...ബൈക്ക് എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് ഓര്‍മ്മ കിട്ടാതെ തൃശ്ശൂര്‍ റൗണ്ട് ഞാന്‍ പലതവണ ചുറ്റിയിട്ടുണ്ട്...അതുപോലെ നിനക്ക് എനിക്ക് എന്ന് എല്ലാവരും ചോദിച്ചുവാങ്ങണ നിജാം പാക്കും നിശ്ചയതാമ്പൂലവും ചുണ്ണാമ്പും കൂടി വായില്‍
കിടന്ന് കൊളകൊളാന്നായാലും പലപ്പോഴും തുപ്പാന്‍ മറന്നുപോവുന്നു.... തുപ്പേട്ടന്‍
പറഞ്ഞില്ലെങ്കില്‍ തുപ്പില്ലെന്ന സ്ഥിതിയാണ്...ഇനീണ്ട്‌ലൊ, ചെലപ്പൊ എവിടെക്കാ ഞാന്‍ പോണേന്നൊരു നിശ്ശണ്ടാവ് ല്ല്യ. ഇനീപ്പൊ എവിടേക്കാ പോണേന്ന് നിശ്ശണ്ടായാലോ,
എന്തിനാ പോണേന്ന് നിശ്ശണ്ടാവ് ല്ല്യ...ഇതിന് ചികിത്സയില്ലേ ഡോക്ടര്‍?
    കുറച്ചുനേരം തലപുകഞ്ഞാലോചിച്ചശേഷം ഡോക്ടര്‍ പറഞ്ഞു:
-തിരുമേനി ആ കട്ടിലില്‍ കേറി ഒന്നു കെടക്ക് . ഒന്നു പരിശോധിച്ചുനോക്കാം.
-എന്താണ് ഡോക്ടര്‍?
-തിരുമേനീടെ തല!
    തിരുമേനി കട്ടിലില്‍ കേറി കിടന്നു, തല കീഴ്ക്കണാംപാടായി.
പരിശോധനക്കായി സീറ്റില്‍നിന്നെണീറ്റ് കട്ടിലിനരികിലേക്ക് ചെന്ന ഡോക്ടര്‍ ഒരു നിമിഷം ഒന്നു ശങ്കിച്ചുനിന്നു. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: അല്ലെങ്കില്‍ വേണ്ട. റിസ്‌ക് എടുക്കണ്ട.
    ഇതുകേട്ട തിരുമേനി ഒരു ഞെട്ടലോടെ ചോദിച്ചു:
-ങ്‌ഹേ! അത്രയ്ക്ക് റിസ്‌ക്കുള്ള പരിശോധനയാണോ ഡോക്ടര്‍?
-അതല്ല, തിരുമേനീ. തിരുമേനീടെ അസുഖത്തിന്റെ സിംടംസ് ഓര്‍ത്തപ്പൊ ഞാന്‍
 എന്നോടുതന്നെ പറഞ്ഞതാണ്, റിസ്‌ക് എടുക്കണ്ടാന്ന്...
-മനസ്സിലായില്ല്യ
-ഒന്നൂല്ല്യാ തിരുമേനീ. പരിശോധിക്കണേനുമുമ്പ് എന്റെ ഫീസ് ഇങ്ങുതന്നോളൂ...!!!

Saturday, December 15, 2012

സദ്യാസംബന്ധം

അനന്തരം ഗുരു ശിഷ്യന്മാരോട് പറഞ്ഞു:
-ഇനി ഞാന്‍ ഒരു ചെറിയ സംഭവം പറയാം. ശ്രദ്ധിച്ചുകേട്ടിട്ട് എന്റെ ചോദ്യത്തിന്
 ഉത്തരം പറയണം.
-ശെരി ഗുരവേ നമ
-ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുമ്പാണ്. ബാലപ്പണിക്കര്‍ അക്കൗണ്ടാപ്പീസില്‍
 സര്‍വീസിലുള്ള കാലം.  മകന്‍ വേണുപ്പണിക്കരും സര്‍വീസിലുണ്ട്. ഇന്നത്തെയത്ര
 ചെറുപ്പമല്ലെന്നുമാത്രം. അച്ഛനും മകനും തമ്മില്‍ സര്‍വീസില്‍ ഒരു ആറ് വര്‍ഷത്തെ
 വ്യത്യാസമുണ്ടായിരുന്നു.
-ഗുരവേ, ആരാണ് സര്‍വീസില്‍ ആദ്യം കേറിയത്?
-സ്വാഭാവികമായും അച്ഛന്‍ പണിക്കര്‍ തന്നെ. അങ്ങനെയിരിക്കെ ആപ്പിസിലെ ഒരു
 സ്റ്റാഫിന്റെ മകളുടെ കല്യാണം ഇവിടെ വൈകുണ്ഠം  കല്യാണമണ്ഡപത്തില്‍ വെച്ച്
 നടക്കുകയാണ്. പതിവുപോലെ അക്കൗണ്ടാപ്പീസിലെ ആബാലവൃദ്ധം ജനങ്ങളും
 ആപ്പീസില്‍ ഹാജര്‍ വെച്ചശേഷം കല്യാണത്തിന് ഹാജരായിട്ടുണ്ട്. ബൈ ദ ബൈ
 അക്കൗണ്ടാപ്പീസുകാര്‍ക്ക് ഒരു സ്വഭാവവിശേഷമുണ്ട്. അതായത് എവിടെ കല്യാണത്തിനു ചെന്നാലും ഫസ്റ്റ് റൗണ്ട് സദ്യ അവര്‍ക്കുള്ളതാണ്. അത് ആരും ആദരപൂര്‍വ്വം
 ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തി കൊടുക്കുന്നതൊന്നുമല്ല. കയ്യൂക്കുകൊണ്ട് പിടിച്ചു
 പറ്റുന്നതാണ്. ച്ചാല്‍ ഊണുഹാളിന്റെ വാതില്‍ തുറക്കുന്നതും അക്കൗണ്ടാപ്പീസുകാര്‍ 
 അടുത്തുനില്‍ക്കുന്നവരെയെല്ലാം ഇടിച്ചോ തൊഴിച്ചോ കാലില്‍ ചവിട്ടിയോ
 പക്കിനുകുത്തിയോ അകറ്റിനിര്‍ത്തി അകത്തുകയറി സകലസീറ്റും കൈയടക്കും.
 അവിടെ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. തികച്ചും സ്തിതിസമത്വ
 സിദ്ധാന്തമാണ് !  പക്ഷേ ആ പര്‍ട്ടിക്കുലര്‍ ഡേയിലെ ഫസ്റ്റ് ട്രിപ്പില്‍ ബാലപ്പണിക്കര്‍
 ഇന്‍-ന്നും വേണുപ്പണിക്കര്‍ ഔട്ടുമായി! ഇനി പറയൂ, എന്തുകൊണ്ടാണ് അങ്ങനെ
 സംഭവിച്ചത്?
   
ഉത്തരം പറയാന്‍ ശിഷ്യര്‍ക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. കിറുകൃത്യമായ ആ ഉത്തരം കേട്ട് ആനന്ദാതിരേകത്താല്‍ ഗുരുവര്യന്റെ കണ്ണു നിറഞ്ഞുപോയി.

ഉത്തരം ഇതായിരുന്നു: '' അതുപിന്നെ ഗുരു പറഞ്ഞല്ലൊ, അച്ഛന്‍ പണിക്കര്‍ മകന്‍
പണിക്കരേക്കാള്‍ ആറുവര്‍ഷം സീനിയറാണെന്ന്. അപ്പോള്‍ പിന്നെ സംശയല്ല്യ,
എക്‌സ്പീരിയന്‍സിന്റെ കുറവുതന്നെയാണ് മകന്‍ പണിക്കര്‍ ആദ്യത്തെ പന്തിയില്‍
ഔട്ടാവാന്‍ കാരണം'' !!!

Saturday, December 8, 2012

ഇന്റര്‍നാഷണല്‍ ക്രൈം

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-നമ്മടെ എന്‍ബീടെ കാര്യം കട്ടപ്പൊഹയാവുംന്നാ തോന്നണേ
-എന്തു പറ്റി?
-പുള്ളിക്കാരനെതിരെ പോലീസ് കേസെടുത്തിരിക്ക്യാണ് !
-ഉവ്വ്വോ? വെറുതേ കേസെടുത്ത്വോ?
-വെറുതെയല്ല. അവര്‍ക്ക് കിട്ടിയ ഒരു പരാതീടെ അടിസ്ഥാനത്തിലാണ്
-ആരാ പരാതി കൊടുത്തത് ?
-പയ്യന്‍
-ഏത് പയ്യന്‍?
-എന്‍ബീടെ പയ്യന്‍ തന്നെ !
-എന്താ ഈ പറയണേ ? മൂന്നാം ക്ലാസ്സില് പഠിക്കണ ആ ചിടുങ്ങോ ?
-അതേന്നേയ്
-എനിയ്ക്കത് വിശ്വസിക്കാന്‍ പറ്റണ് ല്ല്യ. ആട്ടെ, എന്താണ് ചാര്‍ജ് ?
-എന്‍ബി പീഡിപ്പിച്ചൂന്നാ പറയണേ
-എങ്ങനെയാണത്രേ?
-അതുപിന്നെ വീടാകെ മുറുക്കിത്തുപ്പി വൃത്തികേടാക്കണത് എന്‍ബീടെ ഒരു
 ഹോബിയാണല്ലോ. ഒരു ദിവസം പയ്യന്‍ അതിനെതിരെ എന്തോ പറഞ്ഞു - അച്ഛന്‍
 എന്തൂട്ടാ ഈ കാട്ടണേന്നോ മറ്റോ. ഓര്‍ക്കാപ്പുറത്ത് അത് കേട്ടതും എന്‍ബീടെ
 കണ്‍ട്രോള് വിട്ടു. അന്യോന്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പുള്ളിക്കാരന്‍ നന്നായി
 പ്രതികരിച്ചു...
-അത്രയേ ഉണ്ടായുള്ളൂ? അതിനാണോ പയ്യന്‍ പോലീസില്‍ പരാതി കൊടുത്തത്?
-എന്റെ ബിആറേ നമ്മള്‍ വിചാരിക്കുന്നതുപോലൊന്നുമല്ല കാര്യങ്ങള്‍. ലോകമാകെ
 മാറിപ്പോയി. ഇന്റര്‍നാഷണല്‍ പീനല്‍ കോഡ് പ്രകാരം മിനിമം 18 മാസമെങ്കിലും
 തടവു ശിക്ഷ കിട്ടാവുന്ന   ഒഫെന്‍സാണ് എന്‍ബി ചെയ്തത്!
-ഈ....ശ്വരാ! ഐപിസി ഇന്‍വോക്ക് ചെയ്യാന്‍ മാത്രം എന്തക്രമമാണ് എന്‍ബി
 കാണിച്ചത്?
-'അച്ഛനോട് എതിര് പറയാറായോടാ' എന്നും ചോദിച്ച് ഒരു പുളിവാര്‍ള്
 വെട്ടിക്കൊണ്ടുവന്ന്  ചെക്കന്റെ ചന്തിക്കിട്ട് രണ്ടാ പൊട്ടിച്ചു !!!

Sunday, November 18, 2012

ത്രെഡ്ഡുകള്‍

-ബിആര്‍ ഇന്നലെ ശിവദാസന്‍ സാറിന്റെ വീട്ടില്‍ പോയിരുന്നൂന്ന് കേട്ടല്ലൊ.
-ഉവ്വ
-സാറെന്തു പറയുന്നു?
-സുഖമായിരിക്കുന്നു.
-റിട്ടയര്‍ ചെയ്‌തേപ്പിന്നെ പുള്ളിക്കാരന്‍ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കുന്നേയില്ല.
-അതെങ്ങനെ. പണ്ടത്തെ ആപ്പീസല്ലല്ലൊ ഇത്.
-എങ്ങനെയായിരുന്നു സ്വീകരണം?
-പൂര്‍ണ്ണകുംഭത്തോടെ. ഹല്ല പിന്നെ!
-അതല്ല. കുടിക്കാനെന്തെങ്കിലും കിട്ടിയോ?
-അതൊരു മുന വെച്ച ചോദ്യമാണല്ലോ. നാരങ്ങാവെള്ളം തന്നോന്നല്ലേ അറിയേണ്ടത്?
 അതൊക്കെ വേണൂന്. എനിക്ക് നല്ല ഒന്നാം തരം  ചായയും വടപടഹാദികളുമാണ് തന്നത്.
-അതു പോട്ടെ. സാറ് എന്നെ അന്വേഷിച്ചോ?
-കൊള്ളാം. ഇതെന്തു ചോദ്യമാ വേണൂ. തനിക്ക് പിറക്കാതെപോയ മോനാണ് വേണു എന്നല്ലേ
 സാറ് എപ്പോഴും പറയാറുള്ളത്. പിന്നെ എങ്ങനെ അന്വേഷിക്കാതിരിക്കും?
-ബിആര്‍ എന്തു പറഞ്ഞു?
-പറഞ്ഞത് മുഴുവന്‍ പറയണോ?
-അല്ല. അങ്ങനെയല്ല...
-ഷഷ്ഠിപൂര്‍ത്തിയടുത്തിട്ടും വേണു ഇപ്പോഴും അപ്പീസിലെ ഗ്ലാമര്‍ബോയ് ആയി ചെത്തിനടക്കുകയാണെന്നു പറഞ്ഞു; അനിയനെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയപ്പൊ പെണ്‍കുട്ടി വേണൂനെ ചൂണ്ടിക്കാട്ടി 'എനിക്ക് ആ ചേട്ടനെ മതി' എന്നു പറഞ്ഞ കാര്യം പറഞ്ഞു; റിട്ടയര്‍ ചെയ്തുപോയ വാസ്വണ്ണന്‍ സ്റ്റോറിലിരിക്കുന്ന വേണൂനെ കണ്ടിട്ട്   'വേണൂന്റെ മോന് ഇവിടെ ജോലി കിട്ടിയ കാര്യം ഞാന്‍ അറിഞ്ഞ്  ല്ല്യാട്ടോ' എന്നു പറഞ്ഞ കാര്യം പറഞ്ഞു;  ആന്റണ്‍ വില്‍ഫ്രഡിന്റെ ചതിക്കുഴിയില്‍ വീണ് യുവത്വം  തെളിയിക്കാന്‍ വേണ്ടി ലിഫ്റ്റുപയോഗിക്കാതെ   ആപ്പീസിലെ  501 പടവുകള്‍ നടന്നുകേറി ശ്വാസം കിട്ടാതെ വിഷമിച്ച കാര്യം  പറഞ്ഞു; അസൂയ മൂത്ത ചില  ആനന്ദന്മാര്‍ 'പാവങ്ങളുടെ മമ്മൂട്ടി'യെന്നും 'സൗന്ദര്യം ശാപമായിത്തീര്‍ന്ന ഒരാള്‍' എന്നും മറ്റും  വേണൂനെപ്പറ്റി പറഞ്ഞുനടക്കുന്ന കാര്യം പറഞ്ഞു...പോരേ ?
-മതി മതി. ധാരാളം മതി. അതൊക്കെ പോട്ടെ, ബിആറിന്  ത്രെഡ്  വല്ലതും കിട്ടിയോ?
-നന്നേ ചെറുതൊരെണ്ണം
-എന്താണാവോ?
-ഞാന്‍ കേറിച്ചെല്ലുമ്പോള്‍ അവിടെ സാറും ടീച്ചറും തമ്മില്‍ ഒരു പിടിവലി നടക്കുകയായിരുന്നു.
-ഓ. അതത്ര വലിയ കാര്യമൊന്നുമല്ല. അത് അവിടത്തെ ഒരു സ്ഥിരം കലാപരിപാടിയാണ്. ദിപ്പൊ അടി വീഴുമെന്നും    അടുത്ത നിമിഷം ഡൈവോഴ്‌സാവുമെന്നൊക്കെ തോന്നിപ്പിക്കും. പക്ഷേ എല്ലാം വെറുതെയാണ്.
-ഉവ്വോ?
-അതിലേക്ക് നമുക്ക് പിന്നീട് മടങ്ങിവരാം. ബിആര്‍ കഥ തുടരൂ. എന്തിനായിരുന്നു പിടിവലി?
-സാറ് ഇട്ടിരുന്ന കുപ്പായം ഊരിയെടുക്കാനുള്ള തത്രപ്പാടിലായിരുന്നു രണ്ടുപേരും.
-ഒരു ഷര്‍ട്ട് ഊരിയെടുക്കാന്‍ രണ്ടുപേരോ?
-അതേന്നേയ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു കുട്ടിക്കുപ്പായമായിരുന്നു അത് ! ശരീരത്തോട് അത്രമാത്രം
 ഇറുകിപ്പിടിച്ചുകിടക്കുകയായിരുന്ന അതിനെയൊന്ന് ഊരിയെടുക്കാന്‍ സാറ് എത്ര ശ്രമിച്ചിട്ടും പറ്റണ് ല്ല്യ! ഒടുവില്‍  ടീച്ചറെ  സഹായത്തിന്  വിളിക്കയായിരുന്നു.
-അതെങ്ങനെയാണ് സാറ് അത്ര ചെറിയ ഷര്‍ട്ട് ഇടാനിടയായത്?
-ഇളയ മകന്‍ അനൂപ് എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു യൂണിഫോംഷര്‍ട്ട് സാറിന്റെ അലമാരിയില്‍
 കിടപ്പുണ്ടായിരുന്നു. ആരുടേതാണെന്നൊന്നും നോക്കാതെ പുള്ളിക്കാരന്‍ അതെടുത്തങ്ങ് ചാര്‍ത്തിയെന്നാണ് ടീച്ചര്‍  പറഞ്ഞത്!
-എന്നിട്ട് അവസാനം എങ്ങനെ ഊരിയെടുത്തു?
-ഇല്ല. ഞാന്‍ പോരുന്നതുവരെ അത് ഊരാന്‍ പറ്റിയിട്ടില്ല.
-അപ്പൊ ഞാന്‍ മുമ്പ്  സൂചിപ്പിച്ച സംഗതിയിലേക്ക്  മടങ്ങാമെന്നു തോന്നുന്നു.
-അതെന്താ സമ്പവം?
-കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഒരു ദിവസം ഞാന്‍ സാറിന്റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഇതുപോലെ തന്നെ സാറും ടീച്ചറും  വഴക്കിട്ടോണ്ടിരിക്കയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുറച്ചുനേരം ശങ്കിച്ചുനിന്നു. ഒടുവില്‍  മനസ്സില്ലാമനസ്സോടെ  ടീച്ചറോട് ചോദിച്ചു: എന്താ ടീച്ചറേ പ്രശ്‌നം?
 ടീച്ചര്‍ പറഞ്ഞു: എന്റെ വേണൂ, ഇതിയാന്‍ ഈ ലുങ്കിയെടുത്തുടുത്തിട്ട് ഇന്നേക്ക് 8 ദിവസായി! കഴുകിയിടാന്‍ വേണ്ടി ഇതൊന്ന്  ഊരിത്തരാന്‍ എത്ര പറഞ്ഞാലും കേള്‍ക്കത്തില്ല!
 ഇതു കേട്ടതും ശിവദാസന്‍ സാറ്  ദേഷ്യത്തോടെ പറയുകയാണ്: എന്റെ വേണൂ, ഇവള്‍ക്ക് കണക്ക് കൂട്ടാന്‍
 അറിയാന്‍ മേലാത്തേന്  ഞാന്‍ എന്ത് ചെയ്യാനാ? ഞാന്‍ ഇത് ഉടുത്തിട്ട്  വെറും 7 ദിവസേ ആയിട്ടുള്ളൂ !!!

Sunday, November 11, 2012

പാതിരാപ്രഭാഷണം

തന്നെ കൊന്നാലും ശെരി, കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നാണ് ആന്റണ്‍ വില്‍ഫ്രഡ് പറയുന്നത്.
പാത്രം അക്കൗണ്ടാപ്പീസുകാരനാണെന്ന ഒരൊറ്റ ക്ലൂ മാത്രമേ പുള്ളിക്കാരന്‍ തരുന്നുള്ളൂ.
അപ്പൊപ്പിന്നെ സ്വന്തം മനോധര്‍മ്മമനുസരിച്ച് കഥാപാത്രത്തിന്റെ രേഖാചിത്രം സ്വയം
വരയ്ക്കുക എന്ന കൃത്യമേ വായനക്കാര്‍ക്ക് കരണീയമായിട്ടുള്ളു.
ഏതായാലും കഥയിങ്ങനെ:

ഒരു ദിവസം പാതിരാത്രി പന്ത്രണ്ടുമണിസമയത്ത് ടൗണിലെ ട്വിങ്ക്ള്‍സ്റ്റാര്‍ ബാറില്‍നിന്ന്
നൂറ്റമ്പതുരൂപയ്ക്ക് പെട്രോളുമടിച്ച് മൂളിപ്പാട്ടും പാടി റോഡിലൂടെ ഒറ്റയ്ക്ക് വേച്ചുവേച്ച്
നടന്നുപോവുകയായിരുന്ന  കഥാപാത്രത്തെ പട്രോള്‍ ഡൂട്ടിയിലായിരുന്ന
പോലീസ് സംഘം പിടികൂടി.
ഭേദ്യം ചെയ്യുന്നതിനുമുമ്പ് ഒന്നു ചോദ്യം ചെയ്തുകളയാം എന്നു കരുതി അവര്‍
പാത്രത്തോട് ചോദിച്ചു:
-എവിടെപ്പോവ്വാടോ ഈ അസമയത്ത് ?
തെല്ലൊന്നമ്പരന്നുപോയ പാത്രം തൊഴുകൈയോടെ പറഞ്ഞു:
-ഞാന്‍...ഞാന്‍.. ഒരു പ്രഭാഷണം കേള്‍ക്കാന്‍ പോവ്വാണ് സര്‍.
-ഈ നട്ടപ്പാതിരയ്ക്കാണോടാ പ്രഭാഷണം?
-അതെ സര്‍. അത് എന്നുമുള്ളതാണ്. പാതിരായ്ക്ക് തുടങ്ങി
 വെളുപ്പിന് അവസാനിക്കും.
-ഭ! കള്ളം പറയുന്നോടാ ? ഞങ്ങള്‍ക്ക് അതിനെപ്പറ്റി ഒരിന്‍ഫര്‍മേഷനുമില്ലല്ലൊ.
-സത്യമാണ് സര്‍. ഞാന്‍ വേണമെങ്കില്‍ സാറിന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാം.
-അതൊന്നും വേണ്ട. എന്തിനെപ്പറ്റിയാണ് പ്രഭാഷണം ?
-മദ്യപാനം, രാത്രിസഞ്ചാരം മുതലായവയുടെ ദൂഷ്യഫലങ്ങളെപ്പറ്റി !
-ഓഹൊഹൊ ! ആരാണത്രേ പ്രഭാഷണം നടത്തുന്നത്?
-ന്റെ ഭാര്യന്നെ !!!


Friday, November 2, 2012

NON-STOP EXPRESS


-എന്താ ചന്ദ്രന്‍ മാഷേ, കമ്പ്യൂട്ടറില്‍ നോക്കി ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നത്?
 വല്ല കോമഡി ബിറ്റും പ്ലേ ചെയ്യണ്‌ണ്ടോ?
-അതല്ല സര്‍. ഷഷീടെ നോണ്‍സ്റ്റോപ്പ് പ്രിന്റിങ്ങിനെപ്പറ്റി വായിച്ചപ്പൊ ഒരു നിമിഷം
 ഞാന്‍ എന്റെ ബാല്യകാലത്തേക്ക് ഒന്നു മടങ്ങിപ്പോയതാണ്.
-അത് ശെരി. മുറ്റത്തെ ശര്‍ക്കരമാവിന്റെ ചോട്ടിലേക്ക്, അല്ലേ?
 ആട്ടെ, ഷഷീടെ കഥ  എങ്ങനെയാണ് അതിനൊരു നിമിത്തമായത്?
-എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ടെ നാട്ടില്‍ ഒരു മക്കാര്‍ സായ് വുണ്ടായിരുന്നു.
 ഗള്‍ഫിലാണ് ജോലി. ഒരു തവണ ലീവിനു വന്നപ്പൊ മൂപ്പര്‍ക്കൊരു മോഹം:
 ഒരു ലൂണ വാങ്ങണം.
 അന്ന് ഇന്നത്തെപ്പോലെ ബൈക്കും കാറും ഹെലികോപ്ടറുമൊന്നുമില്ല.
 ലൂണയാണ് താരം.
 മക്കാര്‍ സായ് വ്  ലൂണ വാങ്ങാന്‍ തൃശ്ശൂര്‍ക്ക് പോയ വിവരം കാട്ടൂരായ കാട്ടൂരൊക്കെ  കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാരായ നാട്ടുകാരൊക്കെ സായ് വിന്റെ വീട്ടുപടിക്കല്‍  ഒത്തുകൂടി. ലൂണയേറി വരുന്ന സായ് വിനെ വരവേല്‍ക്കാന്‍ അത്തറും ചന്ദനമാലയും  ചന്ദനക്കുടവുമൊക്കെയായി അവര്‍ കാത്തുനിന്നു.
 അങ്ങകലെ ഒരു പൊട്ടുപോലെ ലൂണയുടെ തല കണ്ടപ്പോഴേ ജനം ഇളകിമറിയാന്‍
 തുടങ്ങി. വാഹനം അടുത്തെത്തിയപ്പോഴേക്കും ആവേശം അണപൊട്ടി. പണ്ട് ലങ്കാദഹനം നടക്കുമ്പോള്‍ പാവകജ്വാലകള്‍ അംബരത്തോളമുയര്‍ന്നില്ലേ, ഏതാണ്ടതുപോലെ
 അഹമഹമികയാ ജനം മാലച്ചാര്‍ത്തിനായി മുന്നോട്ടാഞ്ഞു. പക്ഷേ അടുത്ത നിമിഷം 
 ആവേശം അമ്പരപ്പിനു വഴിമാറിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലൊ!
 ച്ചാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മക്കാര്‍ സായ് വ് വണ്ടിയുമായി ഒരു
 പാച്ചിലാണ്!
 കുറച്ചുപേര്‍ മാലയുമായി പിന്നാലെ ഓടിയെങ്കിലും ലൂണക്കൊപ്പം എത്താന്‍ കഴിയാതെ വന്നപ്പൊ പിന്‍വാങ്ങി.
 എങ്കിലും നിരാശരാവാന്‍ അവര്‍ തയ്യാറായിരുന്നില്ല.
-കാരണം?
-മക്കാര്‍ സായ് വ് തങ്ങളെ പറ്റിക്കാന്‍ വേണ്ടി നിര്‍ത്താതെ പോയതാണെന്നും അല്പം
 കഴിയുമ്പോള്‍ സായ് വ് അതേ വഴി അതേ ഡയരക് ഷനില്‍ തന്നെ വരുമെന്നും അവര്‍
 ക്കറിയാമായിരുന്നു.
-ങ്‌ഹേ! അതെങ്ങനെ?
-ഏതാണ്ട് തൃശ്ശൂരെ സ്വരാജ് റൗണ്ട് പോലെയാണ് കാട്ടൂരങ്ങാടി. ഏതിലേ പോയാലും
 പൊറപ്പെട്ടേടത്ത് തന്നെ തിരിച്ചെത്തും.
-ഓഹൊ. എന്നിട്ട്?
-കൊറച്ചു കഴിഞ്ഞപ്പൊ അവര് വിചാരിച്ചപോലെ  മുന്‍പു വന്ന അതേ
 ഡയരക് ഷനില്‍ തന്നെ സായ് വ് വന്നു. പക്ഷേ അപ്പോഴും മൂപ്പര് വണ്ടി നിര്‍ത്തിയില്ല.. പിന്നെ  രണ്ട് വട്ടം കൂടി ഇതിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ മക്കാര്‍ സായ് വ് തങ്ങളെ
 മക്കാറാക്കുകയാണോന്ന് ചിലര്‍ക്ക് സംശയം തോന്നിത്തുടങ്ങി. അതുകൊണ്ട്
 അടുത്തതവണ  വണ്ടി നിര്‍ത്താതെ പോയപ്പൊ അവരില്‍ ചിലര്‍ സൈക്കിളെടുത്ത്
 പിന്നാലെ മിന്നിച്ചു...
 ഏതാണ്ട് ഒരു കിലോമീറ്റര്‍ ചെന്നപ്പൊ അതാ മക്കാര്‍ സായ് വ്
 ലൂണയുമായി വഴിയരികില്‍ നില്‍ക്കുന്നു!
ചോദിച്ചുപിടിച്ചുവന്നപ്പൊ മക്കാര്‍ സായ് വ് പറയ്യാണേയ്: എന്റെ പൊന്നു ചങ്ങാതിമാരേ,എനിക്ക് ഈ കുന്ത്രാണ്ടം നിര്‍ത്താനറിയില്ല. ഒടുവില് പെട്രോള് തീര്‍ന്നപ്പളാ ഒന്ന് നിന്നുകിട്ടീത്!

-കൊള്ളാം, ചന്ദ്രന്‍ മാഷേ. നുണയാണെങ്കിലും കേള്‍ക്കാന്‍ രസണ്ട്‌ട്ടോ.
-നുണയോ? ഞാന്‍ വേണമെങ്കില്‍ സാറിന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാം.
-ആ എക്‌സ്റ്റെന്റ് വരെ പോണ്ട.
-ശെരിക്കും ഉണ്ടായതാണ് സര്‍. പക്ഷേ എനിക്ക് ഏറ്റവും കോമഡിയായി തോന്നിയത്
 അതുമായി ബന്ധപ്പെട്ട മറ്റൊന്നാണ് കേട്ടോ.
-അതെന്താണ്?
-വീടിനുമുന്നില്‍ കാത്തുനിന്നിരുന്ന മക്കാര്‍ സായ് വിന്റെ കുട്ടികളുടെ
 പ്രതികരണമോര്‍ത്തിട്ടാണ് ഇപ്പൊ എന്റെ മനസ്സില്‍ ലഡു പൊട്ടിക്കൊണ്ടിരിക്കുന്നത്..
-എന്തായിരുന്നു അവരുടെ പ്രതികരണം?
-ഓരോ തവണയും സായ് വ് ലൂണയോടിച്ച് കടന്നുപോകുന്നതു കാണുമ്പോള്‍
 അവര്‍ കാര്യമേതുമറിയാതെ  കൈയടിച്ച് വിളിച്ചുപറഞ്ഞോണ്ടിരുന്നു:
 ദേ പോണു ഉപ്പ !!!