rajasooyam

Friday, November 2, 2012

NON-STOP EXPRESS


-എന്താ ചന്ദ്രന്‍ മാഷേ, കമ്പ്യൂട്ടറില്‍ നോക്കി ഇങ്ങനെ ചിരിച്ചോണ്ടിരിക്കുന്നത്?
 വല്ല കോമഡി ബിറ്റും പ്ലേ ചെയ്യണ്‌ണ്ടോ?
-അതല്ല സര്‍. ഷഷീടെ നോണ്‍സ്റ്റോപ്പ് പ്രിന്റിങ്ങിനെപ്പറ്റി വായിച്ചപ്പൊ ഒരു നിമിഷം
 ഞാന്‍ എന്റെ ബാല്യകാലത്തേക്ക് ഒന്നു മടങ്ങിപ്പോയതാണ്.
-അത് ശെരി. മുറ്റത്തെ ശര്‍ക്കരമാവിന്റെ ചോട്ടിലേക്ക്, അല്ലേ?
 ആട്ടെ, ഷഷീടെ കഥ  എങ്ങനെയാണ് അതിനൊരു നിമിത്തമായത്?
-എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ടെ നാട്ടില്‍ ഒരു മക്കാര്‍ സായ് വുണ്ടായിരുന്നു.
 ഗള്‍ഫിലാണ് ജോലി. ഒരു തവണ ലീവിനു വന്നപ്പൊ മൂപ്പര്‍ക്കൊരു മോഹം:
 ഒരു ലൂണ വാങ്ങണം.
 അന്ന് ഇന്നത്തെപ്പോലെ ബൈക്കും കാറും ഹെലികോപ്ടറുമൊന്നുമില്ല.
 ലൂണയാണ് താരം.
 മക്കാര്‍ സായ് വ്  ലൂണ വാങ്ങാന്‍ തൃശ്ശൂര്‍ക്ക് പോയ വിവരം കാട്ടൂരായ കാട്ടൂരൊക്കെ  കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാരായ നാട്ടുകാരൊക്കെ സായ് വിന്റെ വീട്ടുപടിക്കല്‍  ഒത്തുകൂടി. ലൂണയേറി വരുന്ന സായ് വിനെ വരവേല്‍ക്കാന്‍ അത്തറും ചന്ദനമാലയും  ചന്ദനക്കുടവുമൊക്കെയായി അവര്‍ കാത്തുനിന്നു.
 അങ്ങകലെ ഒരു പൊട്ടുപോലെ ലൂണയുടെ തല കണ്ടപ്പോഴേ ജനം ഇളകിമറിയാന്‍
 തുടങ്ങി. വാഹനം അടുത്തെത്തിയപ്പോഴേക്കും ആവേശം അണപൊട്ടി. പണ്ട് ലങ്കാദഹനം നടക്കുമ്പോള്‍ പാവകജ്വാലകള്‍ അംബരത്തോളമുയര്‍ന്നില്ലേ, ഏതാണ്ടതുപോലെ
 അഹമഹമികയാ ജനം മാലച്ചാര്‍ത്തിനായി മുന്നോട്ടാഞ്ഞു. പക്ഷേ അടുത്ത നിമിഷം 
 ആവേശം അമ്പരപ്പിനു വഴിമാറിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലൊ!
 ച്ചാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മക്കാര്‍ സായ് വ് വണ്ടിയുമായി ഒരു
 പാച്ചിലാണ്!
 കുറച്ചുപേര്‍ മാലയുമായി പിന്നാലെ ഓടിയെങ്കിലും ലൂണക്കൊപ്പം എത്താന്‍ കഴിയാതെ വന്നപ്പൊ പിന്‍വാങ്ങി.
 എങ്കിലും നിരാശരാവാന്‍ അവര്‍ തയ്യാറായിരുന്നില്ല.
-കാരണം?
-മക്കാര്‍ സായ് വ് തങ്ങളെ പറ്റിക്കാന്‍ വേണ്ടി നിര്‍ത്താതെ പോയതാണെന്നും അല്പം
 കഴിയുമ്പോള്‍ സായ് വ് അതേ വഴി അതേ ഡയരക് ഷനില്‍ തന്നെ വരുമെന്നും അവര്‍
 ക്കറിയാമായിരുന്നു.
-ങ്‌ഹേ! അതെങ്ങനെ?
-ഏതാണ്ട് തൃശ്ശൂരെ സ്വരാജ് റൗണ്ട് പോലെയാണ് കാട്ടൂരങ്ങാടി. ഏതിലേ പോയാലും
 പൊറപ്പെട്ടേടത്ത് തന്നെ തിരിച്ചെത്തും.
-ഓഹൊ. എന്നിട്ട്?
-കൊറച്ചു കഴിഞ്ഞപ്പൊ അവര് വിചാരിച്ചപോലെ  മുന്‍പു വന്ന അതേ
 ഡയരക് ഷനില്‍ തന്നെ സായ് വ് വന്നു. പക്ഷേ അപ്പോഴും മൂപ്പര് വണ്ടി നിര്‍ത്തിയില്ല.. പിന്നെ  രണ്ട് വട്ടം കൂടി ഇതിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ മക്കാര്‍ സായ് വ് തങ്ങളെ
 മക്കാറാക്കുകയാണോന്ന് ചിലര്‍ക്ക് സംശയം തോന്നിത്തുടങ്ങി. അതുകൊണ്ട്
 അടുത്തതവണ  വണ്ടി നിര്‍ത്താതെ പോയപ്പൊ അവരില്‍ ചിലര്‍ സൈക്കിളെടുത്ത്
 പിന്നാലെ മിന്നിച്ചു...
 ഏതാണ്ട് ഒരു കിലോമീറ്റര്‍ ചെന്നപ്പൊ അതാ മക്കാര്‍ സായ് വ്
 ലൂണയുമായി വഴിയരികില്‍ നില്‍ക്കുന്നു!
ചോദിച്ചുപിടിച്ചുവന്നപ്പൊ മക്കാര്‍ സായ് വ് പറയ്യാണേയ്: എന്റെ പൊന്നു ചങ്ങാതിമാരേ,എനിക്ക് ഈ കുന്ത്രാണ്ടം നിര്‍ത്താനറിയില്ല. ഒടുവില് പെട്രോള് തീര്‍ന്നപ്പളാ ഒന്ന് നിന്നുകിട്ടീത്!

-കൊള്ളാം, ചന്ദ്രന്‍ മാഷേ. നുണയാണെങ്കിലും കേള്‍ക്കാന്‍ രസണ്ട്‌ട്ടോ.
-നുണയോ? ഞാന്‍ വേണമെങ്കില്‍ സാറിന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാം.
-ആ എക്‌സ്റ്റെന്റ് വരെ പോണ്ട.
-ശെരിക്കും ഉണ്ടായതാണ് സര്‍. പക്ഷേ എനിക്ക് ഏറ്റവും കോമഡിയായി തോന്നിയത്
 അതുമായി ബന്ധപ്പെട്ട മറ്റൊന്നാണ് കേട്ടോ.
-അതെന്താണ്?
-വീടിനുമുന്നില്‍ കാത്തുനിന്നിരുന്ന മക്കാര്‍ സായ് വിന്റെ കുട്ടികളുടെ
 പ്രതികരണമോര്‍ത്തിട്ടാണ് ഇപ്പൊ എന്റെ മനസ്സില്‍ ലഡു പൊട്ടിക്കൊണ്ടിരിക്കുന്നത്..
-എന്തായിരുന്നു അവരുടെ പ്രതികരണം?
-ഓരോ തവണയും സായ് വ് ലൂണയോടിച്ച് കടന്നുപോകുന്നതു കാണുമ്പോള്‍
 അവര്‍ കാര്യമേതുമറിയാതെ  കൈയടിച്ച് വിളിച്ചുപറഞ്ഞോണ്ടിരുന്നു:
 ദേ പോണു ഉപ്പ !!!

1 comment:

  1. കുട്ടികള്‍ ഇങ്ങനെയും പറഞ്ഞിട്ടുണ്ടാകാം എന്നു തോന്നുന്നു " എപ്പഴും എപ്പഴും മ്മടെ ഉപ്പ തന്നെ പഷ്ട്ട് "

    ReplyDelete