rajasooyam

Sunday, November 18, 2012

ത്രെഡ്ഡുകള്‍

-ബിആര്‍ ഇന്നലെ ശിവദാസന്‍ സാറിന്റെ വീട്ടില്‍ പോയിരുന്നൂന്ന് കേട്ടല്ലൊ.
-ഉവ്വ
-സാറെന്തു പറയുന്നു?
-സുഖമായിരിക്കുന്നു.
-റിട്ടയര്‍ ചെയ്‌തേപ്പിന്നെ പുള്ളിക്കാരന്‍ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കുന്നേയില്ല.
-അതെങ്ങനെ. പണ്ടത്തെ ആപ്പീസല്ലല്ലൊ ഇത്.
-എങ്ങനെയായിരുന്നു സ്വീകരണം?
-പൂര്‍ണ്ണകുംഭത്തോടെ. ഹല്ല പിന്നെ!
-അതല്ല. കുടിക്കാനെന്തെങ്കിലും കിട്ടിയോ?
-അതൊരു മുന വെച്ച ചോദ്യമാണല്ലോ. നാരങ്ങാവെള്ളം തന്നോന്നല്ലേ അറിയേണ്ടത്?
 അതൊക്കെ വേണൂന്. എനിക്ക് നല്ല ഒന്നാം തരം  ചായയും വടപടഹാദികളുമാണ് തന്നത്.
-അതു പോട്ടെ. സാറ് എന്നെ അന്വേഷിച്ചോ?
-കൊള്ളാം. ഇതെന്തു ചോദ്യമാ വേണൂ. തനിക്ക് പിറക്കാതെപോയ മോനാണ് വേണു എന്നല്ലേ
 സാറ് എപ്പോഴും പറയാറുള്ളത്. പിന്നെ എങ്ങനെ അന്വേഷിക്കാതിരിക്കും?
-ബിആര്‍ എന്തു പറഞ്ഞു?
-പറഞ്ഞത് മുഴുവന്‍ പറയണോ?
-അല്ല. അങ്ങനെയല്ല...
-ഷഷ്ഠിപൂര്‍ത്തിയടുത്തിട്ടും വേണു ഇപ്പോഴും അപ്പീസിലെ ഗ്ലാമര്‍ബോയ് ആയി ചെത്തിനടക്കുകയാണെന്നു പറഞ്ഞു; അനിയനെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയപ്പൊ പെണ്‍കുട്ടി വേണൂനെ ചൂണ്ടിക്കാട്ടി 'എനിക്ക് ആ ചേട്ടനെ മതി' എന്നു പറഞ്ഞ കാര്യം പറഞ്ഞു; റിട്ടയര്‍ ചെയ്തുപോയ വാസ്വണ്ണന്‍ സ്റ്റോറിലിരിക്കുന്ന വേണൂനെ കണ്ടിട്ട്   'വേണൂന്റെ മോന് ഇവിടെ ജോലി കിട്ടിയ കാര്യം ഞാന്‍ അറിഞ്ഞ്  ല്ല്യാട്ടോ' എന്നു പറഞ്ഞ കാര്യം പറഞ്ഞു;  ആന്റണ്‍ വില്‍ഫ്രഡിന്റെ ചതിക്കുഴിയില്‍ വീണ് യുവത്വം  തെളിയിക്കാന്‍ വേണ്ടി ലിഫ്റ്റുപയോഗിക്കാതെ   ആപ്പീസിലെ  501 പടവുകള്‍ നടന്നുകേറി ശ്വാസം കിട്ടാതെ വിഷമിച്ച കാര്യം  പറഞ്ഞു; അസൂയ മൂത്ത ചില  ആനന്ദന്മാര്‍ 'പാവങ്ങളുടെ മമ്മൂട്ടി'യെന്നും 'സൗന്ദര്യം ശാപമായിത്തീര്‍ന്ന ഒരാള്‍' എന്നും മറ്റും  വേണൂനെപ്പറ്റി പറഞ്ഞുനടക്കുന്ന കാര്യം പറഞ്ഞു...പോരേ ?
-മതി മതി. ധാരാളം മതി. അതൊക്കെ പോട്ടെ, ബിആറിന്  ത്രെഡ്  വല്ലതും കിട്ടിയോ?
-നന്നേ ചെറുതൊരെണ്ണം
-എന്താണാവോ?
-ഞാന്‍ കേറിച്ചെല്ലുമ്പോള്‍ അവിടെ സാറും ടീച്ചറും തമ്മില്‍ ഒരു പിടിവലി നടക്കുകയായിരുന്നു.
-ഓ. അതത്ര വലിയ കാര്യമൊന്നുമല്ല. അത് അവിടത്തെ ഒരു സ്ഥിരം കലാപരിപാടിയാണ്. ദിപ്പൊ അടി വീഴുമെന്നും    അടുത്ത നിമിഷം ഡൈവോഴ്‌സാവുമെന്നൊക്കെ തോന്നിപ്പിക്കും. പക്ഷേ എല്ലാം വെറുതെയാണ്.
-ഉവ്വോ?
-അതിലേക്ക് നമുക്ക് പിന്നീട് മടങ്ങിവരാം. ബിആര്‍ കഥ തുടരൂ. എന്തിനായിരുന്നു പിടിവലി?
-സാറ് ഇട്ടിരുന്ന കുപ്പായം ഊരിയെടുക്കാനുള്ള തത്രപ്പാടിലായിരുന്നു രണ്ടുപേരും.
-ഒരു ഷര്‍ട്ട് ഊരിയെടുക്കാന്‍ രണ്ടുപേരോ?
-അതേന്നേയ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു കുട്ടിക്കുപ്പായമായിരുന്നു അത് ! ശരീരത്തോട് അത്രമാത്രം
 ഇറുകിപ്പിടിച്ചുകിടക്കുകയായിരുന്ന അതിനെയൊന്ന് ഊരിയെടുക്കാന്‍ സാറ് എത്ര ശ്രമിച്ചിട്ടും പറ്റണ് ല്ല്യ! ഒടുവില്‍  ടീച്ചറെ  സഹായത്തിന്  വിളിക്കയായിരുന്നു.
-അതെങ്ങനെയാണ് സാറ് അത്ര ചെറിയ ഷര്‍ട്ട് ഇടാനിടയായത്?
-ഇളയ മകന്‍ അനൂപ് എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഒരു യൂണിഫോംഷര്‍ട്ട് സാറിന്റെ അലമാരിയില്‍
 കിടപ്പുണ്ടായിരുന്നു. ആരുടേതാണെന്നൊന്നും നോക്കാതെ പുള്ളിക്കാരന്‍ അതെടുത്തങ്ങ് ചാര്‍ത്തിയെന്നാണ് ടീച്ചര്‍  പറഞ്ഞത്!
-എന്നിട്ട് അവസാനം എങ്ങനെ ഊരിയെടുത്തു?
-ഇല്ല. ഞാന്‍ പോരുന്നതുവരെ അത് ഊരാന്‍ പറ്റിയിട്ടില്ല.
-അപ്പൊ ഞാന്‍ മുമ്പ്  സൂചിപ്പിച്ച സംഗതിയിലേക്ക്  മടങ്ങാമെന്നു തോന്നുന്നു.
-അതെന്താ സമ്പവം?
-കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ്. ഒരു ദിവസം ഞാന്‍ സാറിന്റെ വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഇതുപോലെ തന്നെ സാറും ടീച്ചറും  വഴക്കിട്ടോണ്ടിരിക്കയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുറച്ചുനേരം ശങ്കിച്ചുനിന്നു. ഒടുവില്‍  മനസ്സില്ലാമനസ്സോടെ  ടീച്ചറോട് ചോദിച്ചു: എന്താ ടീച്ചറേ പ്രശ്‌നം?
 ടീച്ചര്‍ പറഞ്ഞു: എന്റെ വേണൂ, ഇതിയാന്‍ ഈ ലുങ്കിയെടുത്തുടുത്തിട്ട് ഇന്നേക്ക് 8 ദിവസായി! കഴുകിയിടാന്‍ വേണ്ടി ഇതൊന്ന്  ഊരിത്തരാന്‍ എത്ര പറഞ്ഞാലും കേള്‍ക്കത്തില്ല!
 ഇതു കേട്ടതും ശിവദാസന്‍ സാറ്  ദേഷ്യത്തോടെ പറയുകയാണ്: എന്റെ വേണൂ, ഇവള്‍ക്ക് കണക്ക് കൂട്ടാന്‍
 അറിയാന്‍ മേലാത്തേന്  ഞാന്‍ എന്ത് ചെയ്യാനാ? ഞാന്‍ ഇത് ഉടുത്തിട്ട്  വെറും 7 ദിവസേ ആയിട്ടുള്ളൂ !!!

No comments:

Post a Comment