rajasooyam

Friday, October 26, 2012

വിശ്വവിഖ്യാതമായ ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ട്

-എന്താ സുധീറേ, ഒരു കള്ളച്ചിരി?
-നമ്മടെ ഷഷിയണ്ണന്റെ കാര്യമോര്‍ത്ത് ചിരിച്ചുപോയതാണ്
-പുള്ളിക്കാരന്‍ 'കാടമുട്ട ഇവിടെ കിട്ടും' എന്ന ബോര്‍ഡ്  'നാളെ കട മുടക്കം' എന്നു
 വായിച്ചതോര്‍ത്തിട്ട്, അല്ലേ?
-അതല്ല
-എങ്കില്‍ പിന്നെ കമ്പ്യൂട്ടര്‍ ടേബ്‌ളില്‍ മൗസിനുപകരം അറിയാതെ പേപ്പര്‍ വെയ് റ്റ്
 നിരക്കിക്കൊണ്ടിരുന്ന കാര്യമോര്‍ത്തിട്ടാവും.
-ഏയ്, അതുമല്ല
-പിന്നെ എന്താണ്?
-ബിആറിനോട് പറയരുതെന്ന് ഷഷിയണ്ണന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത് കഥയാക്കരുത്.
-ഇല്ലില്ല. ആ പ്രശ്‌നമേ ഉദിക്കുന്നില്ല.
-എങ്കില്‍ പറയാം. ഷഷിയണ്ണന്‍ കാരണം എറണാകുളം റോഡ്‌സ് ഡിവിഷന്റെ
 ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ട് വിശ്വപ്രസിദ്ധമായിത്തീര്‍ന്ന കഥയാണത്.
-എന്താ അത്രയ്ക്ക് കിടിലന്‍ പാരകളാണോ അതിലുള്ളത്?
-അതുകൊണ്ടല്ല
-പിന്നെ?
-സമയമില്ലാത്തതുകൊണ്ട് ചുരുക്കിപ്പറയാം. ഇന്‍സ്‌പെക് ഷന്‍ റിപ്പോര്‍ട്ടിന്റെ ഡ്രാഫ്റ്റ് 
 അപ്രൂവ് ചെയ്തുവന്നപ്പൊ ഫെയര്‍ കോപ്പിയെടുക്കാന്‍ വേണ്ടി ഷഷിയണ്ണന്‍
 കമ്പ്യൂട്ടറില്‍ പ്രിന്റിന് കമാന്റ് കൊടുത്തു. പ്രിന്ററിന് പക്ഷേ ഒരനക്കവുമില്ല!
 പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പ്രിന്റെടുക്കാന്‍ പറ്റാതായപ്പൊ ഷഷിയണ്ണന്‍
 എസ്സോയെ അഭയം പ്രാപിച്ചു.
-ആരാ എസ്സൊ?
-ചുരിദാറിട്ട രാജേന്ദ്രന്‍
-എന്നിട്ട് രാജേന്ദ്രന്‍ സഹായിച്ചോ?
-ഉവ്വ്. ആദ്യം പ്രിന്ററിന്റെ പേര് സെലക്റ്റ് ചെയ്തിട്ട് കമാന്റ് കൊടുക്കാന്‍ രാജേന്ദ്രന്‍
 പറഞ്ഞുകൊടുത്തു.
-അപ്പൊ ശെരിയായി, അല്ലേ?
-ഉവ്വ. ഒരു വട്ടമല്ല 8 വട്ടം ശെരിയായി!
-മനസ്സിലായില്ല
-എന്റെ ബീയാറേ, ഷഷിയണ്ണന്‍ പ്രിന്റ് ഓപ്ഷന്‍ കൊടുത്തപ്പൊ ആപ്പീസിലെ
 നെറ്റ് വര്‍ക്കിലുള്ള എല്ലാ പ്രിന്ററുകളുടേയും പേരുകള്‍ തെളിഞ്ഞുവന്നു. ഷഷിയണ്ണന്‍ വളരെ പ്രയാസപ്പെട്ട് കട്ടിക്കണ്ണടയിലൂടെ സൂക്ഷിച്ചുനോക്കി എല്ലാ പ്രിന്ററുകളും
 കൃത്യമായി ടിക് ചെയ്തു! 8 കോപ്പിക്കുള്ള കമാന്റും കൊടുത്തു! പിന്നെ കൊറേ
 നേരത്തേക്ക് ആപ്പീസില്‍ ആകെ ജഗപൊഗയായിരുന്നൂന്ന് പറഞ്ഞാ മതീല്ലൊ.
-ച്ചാല്‍?
-പോസ്റ്റിങ്ങ് ഓഡറായാലും  ടൂര്‍ പ്രോഗ്രാമായാലും  ഡിസിആര്‍ജീടെ
 കാല്‍ക്കുലേഷനായാലും  എസ് എ എസ് പരീക്ഷാര്‍ത്ഥികളുടെ ലിസ്റ്റായാലും
 ബന്ധപ്പെട്ട സെക് ഷനിലെ കമ്പ്യൂട്ടറില്‍ പ്രിന്റ് കൊടുത്താല്‍ പുട്ടുകുറ്റിയില്‍നിന്ന്
 പുട്ടെന്നപോലെ പുറത്തുവരുന്നത് ഷഷിയണ്ണന്റെ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടായിരുന്നു.
ഒന്നും രണ്ടുമല്ല, 8 കോപ്പി വീതം !!!

Saturday, October 13, 2012

കീഴ് ക്കണാംപാട്  നമ്പൂതിരിപ്പാട്

എന്‍ബീടെ എല്ലാ കാര്യങ്ങളും ഇങ്ങനെയാണ്.
ച്ചാല്‍ തല  കീഴ് ക്കണാംപാടാണ്.
ഇക്കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
കഴിഞ്ഞയാഴ്ച ഒരു ദിവസം ഉച്ചക്ക് എന്‍ബി ആപ്പീസറുടെ റൂമിലേക്ക്
കടന്നുചെല്ലുകയാണ്.
എല്ലാവരും ചെയ്യാറുള്ളതുപോലെ നേരേചൊവ്വേയല്ല, ഹാഫ് ഡോറിന്റെ അടിയിലൂടെ
ഞൂണ്ടുകടന്നാണ് ചെന്നത്.
അതുകണ്ടപ്പോള്‍ ആപ്പീസര്‍ ചോദിച്ചു;
-എന്താ എന്‍ബീ ഇങ്ങനെ പ്രവേശിക്കുന്നത്?
-ഒന്നൂല്ല്യാ. അതാ എളുപ്പംന്ന് തോന്നി.
-കൊള്ളാമല്ലൊ. എന്താണാവോ ഈ വരവിന്റെ ഉദ്ദേശ്യം?
-എനിക്ക് നാളെ ഒരു ലീവ് വേണം.
-അയ്യോ. നാളെയോ? നാളെ അക്കൗണ്ട്‌സ് പോകേണ്ട ദിവസല്ലേ?
-അതൊക്കെ ശെര്യന്നെ. പക്ഷേ നാളെ ലീവ് വേണം.
-അത് നടക്കില്ല. നടക്കത്തില്ല. നടക്കുകേല.
-ഒറപ്പാണോ?
-ഒറപ്പ്
-കുറുപ്പിന്റെ ഒറപ്പാണോ?
-അല്ലല്ല
-ഇനി മാറ്റി പറയോ?
-ഇല്ലില്ല
-ദെന്‍ താങ്ക്യൂ സര്‍. താങ്ക്‌സ് ഏ ലോട്ട്
-ങ്‌ഹേ...!!!
                                                 ******

കാന്റീനിലേക്കുള്ള യാത്രാമദ്ധ്യേ ബിആറിനെ കണ്ടപ്പോള്‍ ആപ്പീസര്‍ ചോദിച്ചു:
-ആ എന്‍ബിക്ക് എന്തെങ്കിലും കൊഴപ്പണ്ടോ?
-ഞാന്‍ ഈ നാട്ടുകാരനല്ല സാര്‍. എന്നാലും എന്തേ അങ്ങനെ ചോദിക്കാന്‍?
-അല്ലാ, പുള്ളി എന്റടുത്ത് വന്നിട്ട് നാളെ ലീവ് വേണംന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്നു 
 പറഞ്ഞു. അപ്പൊ അത് ഒറപ്പാണോന്ന് ചോദിച്ചു. ഒറപ്പാണെന്ന് ഞാന്‍ പറഞ്ഞു.
 പിന്നെ അത് മാറ്റിപ്പറയോന്നായി. ഇല്ലെന്നു ഞാന്‍ പറഞ്ഞു. അന്നേരം താങ്ക്‌സ്
 പറഞ്ഞ് ഒറ്റ പോക്കാണ് പുള്ളിക്കാരന്‍ !
-ങ്‌ഹേ...!!! ലീവ് തരില്ലെന്നു പറഞ്ഞപ്പൊ താങ്ക്‌സ് പറഞ്ഞെന്നോ!
   
                 ബിആറിനും കഥ മനസ്സിലായില്ല. ഏതായാലും അത് തിരുമുഖത്തുനിന്നുതന്നെ
കേള്‍ക്കാമെന്നു കരുതി തിരുമേനിയെ വിളിച്ചുവരുത്തി ചോദിച്ചു:
-എന്താ തിരുമേനീ, ഞാന്‍ കേട്ടത് ശെരിയാണോ?
-ആദ്യം എന്താണ് കേട്ടതെന്നു പറ.
-ലീവ് സാങ്ഷന്‍ ചെയ്യില്ലെന്നു പറഞ്ഞപ്പൊ ആപ്പീസറോട് താങ്ക്‌സ് പറഞ്ഞെന്ന്.
-അത് ശെരിയാണ്
-എന്താ കാര്യം?
-അതേയ് നാളെ ഞാന്‍ ലീവെടുക്കണംന്ന് സാവിക്ക് ഒരേ നിര്‍ബ്ബന്ധം.
-എന്താ വിശേഷം? വിവാഹവാര്‍ഷികമോ മറ്റോ ആണോ?
-അല്ലേയ്
-പിന്നെ?
-നാളെ പറമ്പില് തേങ്ങയിടാന്‍ ആള് വരണ്‌ണ്ടേയ്. ഒരു പത്തഞ്ഞൂറ് തേങ്ങ കാണും. 
 അത് മുഴുവന്‍ പെറുക്കിക്കൂട്ടാന്‍ എന്നേക്കൊണ്ടാവ്‌ല്ല്യേയ്...!!!

Friday, October 5, 2012

കുശലം

-കോഴിക്കോട് ബ്രാഞ്ചിലെ പീതാംബരന്‍ സാറുമായി സാറ് വഴക്കിട്ടെന്നു കേട്ടത്
 ശെരിയാണോ എംജിആര്‍ സാറേ?
-മുഴുവന്‍ ശെരിയല്ല. ഞാന്‍ അങ്ങോട്ടല്ല, പുള്ളി ഇങ്ങോട്ടാണ് വഴക്കിട്ടത്
-അതിനുമാത്രം എന്താണുണ്ടായത്?
-അതിന്റെ ഉത്തരം പറയുന്നതിനുമുമ്പ് ഞാന്‍ ബിആറിനോട് ഒരു ചോദ്യം ചോദിക്കട്ടെ?
-ഇക്ഷണം
-നാം നമ്മുടെ ഒരു സുഹൃത്തിനെ വളരെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുകയാണ്.
 സുഹൃത്തിന് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഒരു മകനും ഒരു മകളും.
 ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം കണ്ടുമുട്ടുമ്പോള്‍ നമ്മള്‍ ആ സുഹൃത്തിനോട് എന്തു കുശലപ്രശ്‌നമാണ് ചോദിക്കുക?
-അതിപ്പൊ എന്തു പറയാനിരിക്കുന്നു? എന്തൊക്കെയുണ്ട് സ്‌നേഹിതാ വിശേഷങ്ങള്‍
 എന്നു ചോദിക്കും.
-ഓക്കെ. പിന്നെ?
-ശ്രീമതിക്ക് സുഖം തന്നെയല്ലേ എന്നു ചോദിക്കും.
-അതും ഓക്കെ. പിന്നെ?
-പിന്നെ കുട്ടികളെപ്പറ്റി അന്വേഷിക്കും. മേനെന്തു പരുവായി? ജോലിയായോ?
 മോള്‍ക്കെന്തു പ്രായായി? കല്യാണമായോ? എന്നൊക്കെ ചോദിക്കും.
-മതി മതി.
-എന്തു മതിയെന്ന്?
-ഇതേതാ യുഗം?
-ഇത് നല്ല കൂത്ത്! ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ് മുഖം എന്നാണ് വയലാര്‍ പാടിക്കേട്ടിട്ടുള്ളത്.
-അവിടെയാണ് പീതാംബരന്‍ സാറിനെപ്പോലെ ബിആറിനും തെറ്റിപ്പോയത്.
-മനസ്സിലായില്ല
-എന്റെ ബിആറേ, കലിയുഗമൊക്കെ കഴിഞ്ഞു.
 ഇത് സൈബര്‍ യുഗമാണ് സൈബര്‍ യുഗം.
 ഒരാളോട് കുശലം ചോദിക്കുമ്പൊ യുഗത്തിനനുസരിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കണം.
 പീതാംബരന്‍ സാറിനോട് തികച്ചും യുഗാനുസാരിയായ ചോദ്യങ്ങളാണ് ഞാന്‍
 ചോദിച്ചത്. പക്ഷേ അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാനായില്ല. അതാണ് വിനയായത്.
-ഈശ്വരാ! എന്തായിരുന്നാവോ ആ മുന വെച്ച ചോദ്യങ്ങള്‍?
-മോന്‍ എന്ത് പരുവായി? തല്ലാറായോ?
 മോള്‍ എന്ത് പ്രായായി? ഓടിപ്പോവാറായോ?   !!!


Friday, August 31, 2012


Shashi & Jerry

സ്‌കൂട്ടറില്‍നിന്ന് മറിഞ്ഞുവീണ് വി ഷഷിധരന്റെ കൈക്ക് നേരിയ പരിക്ക് പറ്റിയ കാര്യം നടേ
പ്രസ്താവിച്ചിട്ടുണ്ടല്ലൊ.
ഷഷിയെ സംബന്ധിച്ചിടത്തോളം ആ ആക്‌സിഡന്റ് ഉര്‍വശീശാപം പോലെ ഉപകാരമായി എന്നേ
പറയേണ്ടൂ.
ഇപ്പോള്‍ എന്തിനും ഏതിനും ഷഷിക്ക് ഒരൊഴിവുകഴിവുണ്ട്.
ഓഡിറ്റ് നോട്ടില്‍ എമൗണ്ട് തെറ്റിച്ചെഴുതുന്നതും അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ കോളം മാറി ഒപ്പിടുന്നതും മറ്റും ചൂണ്ടിക്കാണിച്ചാല്‍ ഷഷി പറയും: ''ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ എന്താന്നറിയില്ല്യ....''
താഴെപ്പറയുന്ന കാര്യത്തിലും ഷഷിക്ക് അതുതന്നെയാണ് പറയാനുണ്ടായിരുന്നത്:
കഴിഞ്ഞയാഴ്ച ഒരു ദിവസം ഷഷി എത്ര ശ്രമിച്ചിട്ടും സെക് ഷനിലെ കമ്പ്യൂട്ടര്‍മൗസിന്റെ കഴ്‌സര്‍
കടുകിടനീങ്ങുന്നില്ല! ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല, മേലോട്ടുമില്ല, കീഴോട്ടുമില്ല! വടിപോലെ ഒരേ
നില്പ്പാണ്. മൗസ് നീക്കിനീക്കി ഷഷീടെ കൈക്കുഴ കഴച്ചു.
ഒടുവില്‍ മടിച്ചുമടിച്ച് ഷഷി പ്രശ്‌നം എസ്സൊ മുമ്പാകെ അവതരിപ്പിച്ചു: അതേയ് എസ്സൊ, ഇതിന്റെ
കഴ്‌സര്‍ വടിയായീന്നാ തോന്നണേ. അനങ്ങണ് ല്ല്യ
ചുരിദാറിട്ട രാജേന്ദ്രനാണ് എസ്സൊ.
പുള്ളിക്കാരന് പക്ഷേ ഷഷി പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം അല്പം മുമ്പ് താന്‍ അതില്‍
വര്‍ക്ക് ചെയ്തതാണ്. മാത്രമല്ല, സെക് ഷനിലെ മറ്റാരും അങ്ങനെയൊരു കംപ്ലെയ് ന്റ്    പറയുന്നത്
കേട്ടിട്ടുമില്ല.
ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു: ഏയ്, അങ്ങനെ വരാന്‍ വഴിയില്ല ഷഷിയണ്ണാ. ഞങ്ങളൊക്കെ വര്‍ക്ക് ചെയ്യുമ്പൊ കഴ്‌സര്‍ നീങ്ങണ് ണ്ടല്ലൊ.
അന്നേരം ഷഷി തുറുപ്പെടുത്തടിച്ചു: '' എന്താണെന്നറിയില്ല്യ, ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ ....''
ഇതുകേട്ടപ്പോള്‍ സ്വതവേ ചൂടനായ രാജേന്ദ്രന് ഷഷിയോട് സഹതാപം തോന്നി.
രാജേന്ദ്രന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് ഷഷിയുടെ അടുത്തുചെന്നു. പിന്നെ മൗസെടുത്ത് മെല്ലെ ഒന്ന് നീക്കി. കഴ്‌സര്‍ കൃത്യമായി നീങ്ങി!
അനന്തരം ഷഷിയോട് പറഞ്ഞു: മൗസിന് ഒരു കൊഴപ്പോല്ല്യ. ഷഷ്യണ്ണന്‍ അതൊന്ന് അമര്‍ത്തിപ്പിടിച്ച് മെല്ലെ  നീക്കിനോക്ക്.
രജേന്ദ്രന്‍ പറഞ്ഞതുപോലെതന്നെ ഷഷി മൗസ് അമര്‍ത്തിപ്പിടിച്ച് മെല്ലെ നീക്കി. പക്ഷേ കഴ്‌സറിന് ഒരനക്കവുമില്ല. ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം ശ്രമിച്ചിട്ടും കഴ്‌സര്‍ അനങ്ങിയില്ല.
അപ്പോഴാണ് അതുവരെ കഴ്‌സറില്‍തന്നെ നോക്കിക്കൊണ്ടിരുന്ന രാജേന്ദ്രന്‍ ഷഷിയുടെ കൈയിലേക്ക് ശ്രദ്ധിക്കുന്നത്.
രാജേന്ദ്രന്റെ മുഖത്ത് കോപം ഇരച്ചുകയറി...
എങ്ങനെ ഇരച്ചുകയറാതിരിക്കും?
മൗസിനു പകരം ഷഷി അതുവരെ മേശപ്പുറത്തിട്ട് നിരക്കിക്കൊണ്ടിരുന്നത് ചില്ലുകൊണ്ടുള്ള ഉരുണ്ട പേപ്പര്‍വെയ്റ്റായിരുന്നു!!!

Wednesday, August 22, 2012


ഷഷിധരതന്ത്രം

-ഷഷീ, ഞാനൊരു കാര്യം ചോദിച്ചോട്ടെ?
-ചുമ്മാ ചോദിക്കണം ബിആര്‍
-അന്നത്തെ ആക്‌സിഡന്റില്‍ ഷഷീടെ കൈക്ക് ഒരു ഹെയര്‍ലൈന്‍ ഫ്രാക്ചറേ ഉണ്ടായുള്ളൂ
 എന്നാണ് ഞാന്‍ കേട്ടത്.
-കേട്ടത് ശെരിയാണ്
-സംഭവം നടന്നിട്ട് ഇപ്പൊ ഏതാണ്ട് ഒന്നര മാസമായല്ലൊ
-അതും ശെരിയാണ്
-പക്‌ഷേ ഇപ്പോഴും ഷഷി ആ കൈ സഞ്ചിയിലിട്ടോണ്ടാണ് നടക്കണത്
-അപ്പറഞ്ഞതും ശെരി തന്നെ
-അപ്പൊ ഇത്രനാളായിട്ടും ഹെയര്‍ലൈന്‍ ശെരിയായില്ലെന്നാണോ? അതുകൊണ്ടാണോ സഞ്ചി
 അഴിക്കാത്തത്?
-അതുകൊണ്ടല്ല
-പിന്നെ?
-കൈയൊക്കെ പണ്ടേ ശെരിയായി. പ്ളാസ്റ്റര്‍ അഴിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതുമാണ്.
 പക്ഷേ ഞാന്‍ സമ്മതിച്ചില്ല
-അതുകൊള്ളാം അതെന്താ കാര്യം?
-കഥയാക്കില്ലെങ്കില്‍ കാര്യം പറയാം
-അങ്ങനെയൊരു പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല.
-എങ്കില്‍ കേട്ടോളൂ. അതേയ്, ഇപ്പൊ എനിക്ക് പരമ സുഖാണ്.
-കൈ ഇങ്ങനെ സഞ്ചീലിട്ടോണ്ട് നടക്കണതോ?
-അതെയതെ
-എനിക്കൊന്നും മനസ്സിലാവണ്  ല്ല്യ
-പറഞ്ഞുതരാം. ദാ നോക്ക്. ഇപ്പൊ ഞാന്‍ ഇത് ഊരിയാല്‍ മൂന്ന് കാര്യങ്ങള്‍ സ്വിച്ചിട്ടതുപോലെ നിന്നു പോവും.
-ഏതൊക്കെ കാര്യങ്ങളാണാവോ
-ഇപ്പൊ ഓഫീസിലെ എന്റെ ജോലികളൊക്കെ അടുത്തിരിക്കുന്നവരാണ് ചെയ്തുതരുന്നത്. അത് നിന്നുപോവും.
-അത് പിന്നെ സ്വാഭാവികമാണല്ലൊ
-ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോളാണെങ്കില്‍ പ്ലേറ്റ് കഴുകുന്നതും രസം മോര് മുതലായവ
 ഒഴിച്ചുതരുന്നതും കേശവസദാനന്ദാദികളാണ്. അതും നിന്നുപോവും.
-ഉവ്വ.
-പിന്നെ ഇപ്പൊ  രണ്ടുനേരോം ഭാര്യ കുളിപ്പിച്ചുതരണ്‌ണ്ടേയ്. അതും നിന്നുപോവും   !!!

Sunday, August 12, 2012

ഷഷിധര ഭണ്ഡാരനായകെ

വി ഷഷിധരനെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാര്യയെപ്പറ്റി അത്യധികം അഭിമാനം
തോന്നിയ ഒരു നിമിഷമായിരുന്നു അത്.

പുള്ളിക്കാരന്‍ സ്റ്റോറില്‍നിന്ന് 10 കിലോ പച്ചരി വാങ്ങി വീട്ടില്‍ കൊണ്ടുവന്നു വെച്ചിട്ട്
ചുരുങ്ങിയത് 5 ആഴ്ചയെങ്കിലും ആയിക്കാണും.
പച്ചരി പച്ചയ്ക്ക് തിന്നാന്‍ പറ്റില്ലല്ലൊ.
അതൊന്ന് പൊടിപ്പിച്ചുകൊണ്ടുവരാന്‍ ഭാര്യ എന്നും പറയും. ഓരോ തവണ ഓരോ
കാരണം പറഞ്ഞ് ഷഷി അത് നീട്ടിനീട്ടി കൊണ്ടുപോവും.
ക്ഷമിച്ചുക്ഷമിച്ച് ക്ഷമയുടെ നെല്ലിക്കപ്പടി കണ്ടപ്പോള്‍ ഒരു ദിവസം ഭാര്യ ഒരു സ്‌പെഷല്‍വിജ്ഞാപനമിറക്കി:
ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ഈ കുടുമ്മത്ത് പുട്ടുണ്ടാക്കുന്നതല്ല!
പുട്ടിന്റെ കാര്യം കേട്ടതും ഷഷി ഒരു ഞെട്ടുഞെട്ടി.
പുട്ടില്ലാതെയുള്ള ജീവിതത്തെപ്പറ്റി ഷഷിധരന് ചിന്തിക്കാനേ വയ്യ.
ഒരുകുറ്റി പുട്ടും രണ്ട് മുട്ടയുമാണ് എന്നും കക്ഷിയുടെ പ്രാതല്‍.
(റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡ്മിര്‍ പുട്ടിനും അതുതന്നെയാണ് പ്രാതല്‍ എന്ന് ഷഷി
സ്വകാര്യമായി അഹങ്കരിക്കാറുണ്ട്. റഷ്യക്കാര്‍ക്ക് പുട്ടിനോട് നല്ല പ്രിയമാണെന്നും ഷഷി
പത്രത്തില്‍ വായിച്ചിട്ടുണ്ട്)

ഭാര്യയെ അനുനയിപ്പിക്കാനെന്നോണം ഷഷി പറഞ്ഞു:
''ശെരി. എന്നാപ്പിന്നെ ഞാന്‍ നാളെത്തന്നെ പോയി അരി പൊടിപ്പിച്ചോണ്ടുവരാം.''
താന്‍ ഇത് എത്ര കേട്ടിരിക്കുന്നു എന്ന ഭാവമായിരുന്നു അപ്പോള്‍ ഭാര്യക്ക്.
അതുകണ്ടപ്പോള്‍ ഷഷി തന്റെ കട്ടിക്കണ്ണടയൂരി കയ്യില്‍ പിടിച്ച് പ്രേംനസീറിനെപ്പോലെ സത്യം ചെയ്തു:
''എന്റെ കളരിപരമ്പരദൈവങ്ങളാണേ ഈ കട്ടിക്കണ്ണടയാണേ ഞാന്‍
നാളെ പോയി അരി പൊടിപ്പിച്ചോണ്ടുവരും. ഇത് സത്യം അ സത്യം അ സത്യം''
ഇതുകേട്ടപ്പോള്‍ ഭാര്യയുടെ അരിശം ഒന്നുകൂടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലൊ.
അവര്‍ പറഞ്ഞു:
''ഉവ്വ.  വല്ല ഹര്‍ത്താലും വന്ന് കട മുടക്കമായാല്‍ നാളേയും പോണ്ടല്ലൊ.''

''ഇനി രക്ഷയില്ല. ഇനിയും പിടിച്ചുനില്‍ക്കാന്‍ പറ്റ്ല്ല്യ''- ഷഷി മനസ്സില്‍ പറഞ്ഞു.
പിന്നെ സഞ്ചിയും തപ്പിയെടുത്ത് സ്‌കൂട്ടറില്‍ കേറി ഒരു പാച്ചിലായിരുന്നു.

ഒരു ചെറിയ പലചരക്കുകടയോടനുബന്ധിച്ചാണ് ഫ്‌ളവര്‍മില്ല്.
ഷഷിധരന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടിനിര്‍ത്തി.
സഞ്ചിയുമെടുത്ത് ഫ്‌ളവര്‍മില്ലിലേക്ക് നീങ്ങുമ്പോള്‍ അതാ അവിടെ ഒരു ബോര്‍ഡ്
ഞാണ്ടുകിടക്കുന്നു.
കട്ടിക്കണ്ണടയൂരി പൊടിതുടച്ച് വീണ്ടും കണ്ണില്‍ വെച്ച് ഷഷിധരന്‍ ബോര്‍ഡ് വായിച്ചു:
''നാളെ കട മുടക്കം: 6 മുതല്‍ 8 വരെ''

ഭാര്യയെപ്പറ്റി ഷഷിധരന്‍ എങ്ങനെ അഭിമാനം കൊള്ളാതിരിക്കും?
കിറുകൃത്യമായിട്ടല്ലേ ശ്രീമതി പ്രവചനം നടത്തിയിരിക്കുന്നത്!

ഷഷിധരന്‍ ബോര്‍ഡിലേക്ക് വീണ്ടും സൂക്ഷിച്ചുനോക്കുന്നതുകണ്ടപ്പോള്‍ കടയിലെ പയ്യന്‍ചോദിച്ചു:
-എന്താ സാര്‍ സൂക്ഷിച്ചുനോക്കുന്നത്?
-അല്ലാ, നാളെ കട മുടക്കമാണെന്നു മനസ്സിലായി. പക്ഷേ സാധാരണ
 6 മുതല്‍ 6 വരെയല്ലേ  ഹര്‍ത്താല്? ഇതെന്താ 8 വരെ എന്നെഴുതിയിരിക്കണത്?

പയ്യന്‍ ഷഷിയെ കണ്ണുകൊണ്ട് രണ്ടുവട്ടം മേലോട്ടും കീഴോട്ടും ഉഴിഞ്ഞു.
പിന്നെ ശാന്തമായി ചോദിച്ചു:
-സാറിന്റെ വീടെവിട്യാ?
-പൂങ്കുന്നത്താണ്. എന്തേ ചോദിക്കാന്‍?
-അല്ലാ, സംസാരത്തിന് ഒരു സിംഹള ചൊവയുണ്ടേയ്.
-അതുപിന്നെ ഐ വാസ് ബോണ്‍ ആന്‍ഡ് ബ്രോട്ടപ്പ് അറ്റ് ബാട്ടിക്കലോവ ഇന്‍ ശ്രീലങ്ക.  അതുകൊണ്ടാവും.
-അത് ശെരി. 
-പിന്നെ ഞാന്‍ എന്നെപ്പറ്റി മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ഞാനൊരു
 ബഹുഭാഷാപണ്ഡിതനുമാണ്.
-ഉവ്വോ. ഏതൊക്കെ ഭാഷകളറിയാം?
-സിംഹള ഒഫ്‌കോഴ്‌സ്. പിന്നെ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി....
-മലയാളം നന്നായിട്ടറിയാം അല്ലേ?
-പിന്നില്ലേ. ഒരു പാരഗ്രാഫിന്റെ തൊടക്കത്തിലുള്ള ഒന്നോ രണ്ടോ വാക്ക് കണ്ടാല്‍ മതി, ആ പാരഗ്രാഫ് മുഴുവന്‍ ഞാന്‍ ഒറ്റയടിക്ക് വായിക്കും. ഫോര്‍ എക്‌സാമ്പ്ള്‍, ഇപ്പൊ
നമ്മള് ഒരു കടേടെ മുമ്പില് വളരെ നീളത്തിലുള്ള ഒരു ബോര്‍ഡ് കണ്ടൂന്ന് വെക്കുക.
അതിന്റെ തൊടക്കത്തില് തട്ടില്‍ എന്നൊരു വാക്കുണ്ടെന്നും വെക്കുക. എങ്കില്‍
ബാക്കിയുള്ള വാക്കുകള്‍ നോക്കാതെതന്നെ ആ ബോര്‍ഡ് കംപ്ലീറ്റ് വായിക്കാന്‍
എനിക്കാവും.
-അത് വല്ലാത്തൊരു കഴിവ് തന്നെ. എപ്രകാരമാവും സാറ് ആ ബോര്‍ഡ് വായിക്കുക
 എന്നറിയാന്‍ കൗതുകമുണ്ട്.
-തട്ടില്‍ ഉമ്പാവു ലോനപ്പന്‍ കൊച്ചുദേവസി ജവുളിക്കച്ചവടം പി ഒ റോഡ് തൃശ്ശിവപേരൂര്‍!
-അത് കലക്കി. സാറിനെ സമ്മതിക്കണം. ഇതെങ്ങനെ സാധിക്കുന്നു സാര്‍?
-ജന്മനാ കിട്ടുന്ന കഴിവാണത്. പക്ഷേ ചങ്കൂറ്റം കൊണ്ട് സാധിക്കുന്നതാണെന്നാണ് ഭാര്യ  പറയണത്.
-ആട്ടെ. സാറ് ഇവിടത്തെ ഈ ബോര്‍ഡ് എങ്ങനെയാണ് വായിച്ചത്?
-നാളെ കട മുടക്കം: 6 മുതല്‍ 8 വരെ
-എന്റെ പൊന്നു സാറെ, അത് അങ്ങനെയൊന്നുമല്ല.
-പിന്നെ എങ്ങനാ?
-കാട മുട്ട ഇവിടെ കിട്ടും: 6 എണ്ണം 8 രൂപ !!!



(ഏഴാമത്തെ വരിയിലെ ‘ഷഷി’യിൽ ക്ലിക്കുക)



Saturday, July 28, 2012

അനോമലി

റെജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടിയായി വന്ന ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:

''എത്രയും പ്രിയപ്പെട്ട അക്കൗണ്ടാപ്പീസര്‍ മുമ്പാകെ
വെഞ്ഞാറമ്മൂട് എന്‍.എച്ച്.സബ് ഡിവിഷണിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍
ഗ്ലൂക്കോസ് മത്തായി എന്ന ഞാന്‍ ബോധിപ്പിക്കുന്ന സങ്കടഹരജി:

എന്തെന്നാല്‍ എന്റെ പേ വയനാട് മേജര്‍ ഇറിഗേഷന്‍ സബ് ഡിവിഷനിലെ
അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി അന്നാമ്മ ചാണ്ടിയുടെ പേയേക്കാള്‍ തുലോം
കുറവാണ്. ച്ചാല്‍ ഞങ്ങളുടെ പേകള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.''

(ഇവിടെ ബിആര്‍ ഒന്ന് ഇടയ്ക്ക് കേറിക്കോട്ടെ. അജഗജാന്തരവ്യത്യാസം എന്നല്ലേ
പറയേണ്ടിയിരുന്നത്. അതാണ് നാട്ടുനടപ്പ്. അതാണ് ശെരിയും.
വൈയാകരണന്മാര്‍ തല്ലാന്‍ വരണ്ട. എനിക്ക് വയ്യ.)

''ശ്രീമതി അന്നാമ്മ ചാണ്ടിയാണെങ്കില്‍ എന്നേക്കാള്‍ എത്രയോ ജൂനിയറാണെന്നോ?
ഞാന്‍ പ്രീയൂണിവേഴ്‌സിറ്റിക്ക് വായിക്കുമ്പോള്‍ അവള്‍ എട്ടാം ക്ലാസ്സിലേക്ക് കാലെടുത്ത് കുത്തിയിട്ടേയുള്ളൂ. ച്ചാല്‍ പാവാടപ്രായത്തിലെത്തിയിട്ടേയുള്ളൂന്നര്‍ത്ഥം.
പിന്നെ കാലം ചെന്നവാറെ അവള്‍ ദാവണിപ്രായം കടന്നതും
പൂഞ്ചേലപ്പരുവത്തിലെത്തിയതും മറ്റും നിര്‍ന്നിമേഷനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
അല്ലിയാമ്പല്‍ കടവില്‍ ഞങ്ങളൊരുമിച്ച് കൊതുമ്പുവള്ളം തുഴഞ്ഞതും
മരം കോച്ചുന്ന മഞ്ഞത്ത് ഒരു കുടക്കീഴില്‍ പള്ളിയില്‍ പോയതും
ഇടവപ്പാതിയില്‍ കുടയില്ലാതെ വന്നപ്പോള്‍ പ്രാസത്തിനുവേണ്ടി ഒരു
ഇലഞ്ഞിമരച്ചോട്ടില്‍ കേറിനിന്നതുമെല്ലാം മിനിഞ്ഞാന്ന് കഴിഞ്ഞതുപോലെ
ഞാന്‍ ഓര്‍ക്കുന്നുണ്ട് സാര്‍.
അതെ സാര്‍, അങ്ങനെ പറഞ്ഞുവരുമ്പോള്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടുവരും.
മറ്റെന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പ്രായത്തിലുള്ള ഈ വ്യത്യാസം
നിലനിര്‍ത്തിപ്പോരാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട് സാര്‍.''

(ഒരാള്‍ ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഇടയ്ക്കുകയറി പറയുന്നത്
ശെരിയല്ലെന്നറിയാം. എങ്കിലും പറയാതെ വയ്യ. സൂപ്പറായിട്ടുണ്ട് ഈ വാചകം. പക്ഷേ അതിന്റെ ചമല്‍ക്കാരം പറഞ്ഞുതരാന്‍ ബിആറിനറിയില്ല. വല്ല നിരൂപകരേയും
വിളിക്കേണ്ടിവരും. സമയമില്ലാത്തതിനാല്‍ തല്‍ക്കാലം അതിനു മുതിരുന്നില്ല).

''പിന്നെ എന്തുകൊണ്ടാണു സാര്‍ എന്റെ പേയില്‍ കുറവുവരുന്നത്?
എത്ര ആലോചിച്ചിട്ടും എനിക്കത് മനസ്സിലാവുന്നില്ല.
ആയതിനാല്‍ സമക്ഷത്തിങ്കല്‍ നിന്ന് ദയവുണ്ടായി വേണ്ടതായ രേഖകള്‍ വരുത്തി
പരിശോധിച്ച് എത്രയും വേഗം സങ്കടനിവൃത്തി വരുത്തിത്തരുവാന്‍ തഴുതായ്മയായി
അപേക്ഷിച്ചുകൊള്ളുന്നു''

പൊട്ടക്കണ്ണന്‍ കണ്ണുമടച്ചെറിഞ്ഞത് യഥാര്‍ത്ഥത്തില്‍ വന്നുകൊണ്ടത് ബിആറിന്റെ
മണ്ടയ്ക്കാണെന്നു പറഞ്ഞാല്‍ മതിയല്ലൊ.
തന്റെ പേ അന്നാമ്മ ചാണ്ടിയുടെ പേയ്‌ക്കൊപ്പം സ്റ്റെപ്പപ്പ് ചെയ്യണമെന്നാണ്
മത്തായിച്ചന്റെ ഡിമാന്റ്.
പക്ഷേ ഈ കത്തും വെച്ച് ബിആര്‍ എന്തുചെയ്യാനാണ്?
പ്രായത്തിന്റെ കാര്യത്തില്‍ മത്തായിച്ചന്‍ അന്നാമ്മയേക്കാള്‍ സീനിയറാണെന്നേ
കത്തില്‍ നിന്ന് വ്യക്തമാകുന്നുള്ളൂ.
സര്‍വീസില്‍ സീനിയര്‍ അന്നാമ്മയായിക്കൂടെന്നില്ലല്ലൊ.
പ്രീയൂണിവേഴ്‌സിറ്റിക്ക് ശേഷം മത്തായിച്ചന്‍ മാവേലെറിയാന്‍ പോയപ്പോള്‍
ഒരുപക്ഷേ മിസിസ് ചാണ്ടി സെമസ്റ്ററ് പഠിക്കാന്‍ പോയിട്ടുണ്ടാവാം.
ആര്‍ക്കാ നിശ്ശം?
എന്തുചെയ്യണമെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ബിആറിന്.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിആര്‍ ടീവീലൊക്കെ കാണാറുള്ളപോലെ സ്റ്റോറില്‍
ചെന്ന് ഒരു കിറ്റ്കാറ്റ് വാങ്ങി രണ്ടായി പൊട്ടിച്ച് കഴിക്കാറാണ് പതിവ്.
പക്ഷേ ഇത്തവ്വണ അത് ചെയ്തില്ല.
പകരമായി ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചു.
ശിവദാസന്‍ സാര്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു:
''എന്താ പ്രശ്‌നം?''
''ഇന്നിന്നതൊക്കെയാണ്' സാര്‍'
''അത്രേയുള്ളോ?''
''ഞാന്‍ എന്തു ചെയ്യണം സാര്‍?''
''ആരാ സെക് ഷന്‍ ഹെഡ്?''
“കടമ്പഴിപ്പുറത്തുള്ള ഒരു നായരാണ് ”
“പേര് ?”
''നാരായണന്‍ കുട്ടി''
''ശെരി. പേപ്പറിന്റെ മാര്‍ജിനില്‍ ഞാന്‍ പറയുന്നതുപോലെ എഴുതൂ''
''പറയൂ സര്‍''
''നാരായണന്‍ കുട്ടി മെ പ്ലീസ് എക്‌സാമിന്‍ ആന്‍ഡ് പുട്ടപ്പ്'' ....! (ഹാവൂ !)