rajasooyam

Sunday, August 12, 2012

ഷഷിധര ഭണ്ഡാരനായകെ

വി ഷഷിധരനെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാര്യയെപ്പറ്റി അത്യധികം അഭിമാനം
തോന്നിയ ഒരു നിമിഷമായിരുന്നു അത്.

പുള്ളിക്കാരന്‍ സ്റ്റോറില്‍നിന്ന് 10 കിലോ പച്ചരി വാങ്ങി വീട്ടില്‍ കൊണ്ടുവന്നു വെച്ചിട്ട്
ചുരുങ്ങിയത് 5 ആഴ്ചയെങ്കിലും ആയിക്കാണും.
പച്ചരി പച്ചയ്ക്ക് തിന്നാന്‍ പറ്റില്ലല്ലൊ.
അതൊന്ന് പൊടിപ്പിച്ചുകൊണ്ടുവരാന്‍ ഭാര്യ എന്നും പറയും. ഓരോ തവണ ഓരോ
കാരണം പറഞ്ഞ് ഷഷി അത് നീട്ടിനീട്ടി കൊണ്ടുപോവും.
ക്ഷമിച്ചുക്ഷമിച്ച് ക്ഷമയുടെ നെല്ലിക്കപ്പടി കണ്ടപ്പോള്‍ ഒരു ദിവസം ഭാര്യ ഒരു സ്‌പെഷല്‍വിജ്ഞാപനമിറക്കി:
ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ഈ കുടുമ്മത്ത് പുട്ടുണ്ടാക്കുന്നതല്ല!
പുട്ടിന്റെ കാര്യം കേട്ടതും ഷഷി ഒരു ഞെട്ടുഞെട്ടി.
പുട്ടില്ലാതെയുള്ള ജീവിതത്തെപ്പറ്റി ഷഷിധരന് ചിന്തിക്കാനേ വയ്യ.
ഒരുകുറ്റി പുട്ടും രണ്ട് മുട്ടയുമാണ് എന്നും കക്ഷിയുടെ പ്രാതല്‍.
(റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡ്മിര്‍ പുട്ടിനും അതുതന്നെയാണ് പ്രാതല്‍ എന്ന് ഷഷി
സ്വകാര്യമായി അഹങ്കരിക്കാറുണ്ട്. റഷ്യക്കാര്‍ക്ക് പുട്ടിനോട് നല്ല പ്രിയമാണെന്നും ഷഷി
പത്രത്തില്‍ വായിച്ചിട്ടുണ്ട്)

ഭാര്യയെ അനുനയിപ്പിക്കാനെന്നോണം ഷഷി പറഞ്ഞു:
''ശെരി. എന്നാപ്പിന്നെ ഞാന്‍ നാളെത്തന്നെ പോയി അരി പൊടിപ്പിച്ചോണ്ടുവരാം.''
താന്‍ ഇത് എത്ര കേട്ടിരിക്കുന്നു എന്ന ഭാവമായിരുന്നു അപ്പോള്‍ ഭാര്യക്ക്.
അതുകണ്ടപ്പോള്‍ ഷഷി തന്റെ കട്ടിക്കണ്ണടയൂരി കയ്യില്‍ പിടിച്ച് പ്രേംനസീറിനെപ്പോലെ സത്യം ചെയ്തു:
''എന്റെ കളരിപരമ്പരദൈവങ്ങളാണേ ഈ കട്ടിക്കണ്ണടയാണേ ഞാന്‍
നാളെ പോയി അരി പൊടിപ്പിച്ചോണ്ടുവരും. ഇത് സത്യം അ സത്യം അ സത്യം''
ഇതുകേട്ടപ്പോള്‍ ഭാര്യയുടെ അരിശം ഒന്നുകൂടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലൊ.
അവര്‍ പറഞ്ഞു:
''ഉവ്വ.  വല്ല ഹര്‍ത്താലും വന്ന് കട മുടക്കമായാല്‍ നാളേയും പോണ്ടല്ലൊ.''

''ഇനി രക്ഷയില്ല. ഇനിയും പിടിച്ചുനില്‍ക്കാന്‍ പറ്റ്ല്ല്യ''- ഷഷി മനസ്സില്‍ പറഞ്ഞു.
പിന്നെ സഞ്ചിയും തപ്പിയെടുത്ത് സ്‌കൂട്ടറില്‍ കേറി ഒരു പാച്ചിലായിരുന്നു.

ഒരു ചെറിയ പലചരക്കുകടയോടനുബന്ധിച്ചാണ് ഫ്‌ളവര്‍മില്ല്.
ഷഷിധരന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടിനിര്‍ത്തി.
സഞ്ചിയുമെടുത്ത് ഫ്‌ളവര്‍മില്ലിലേക്ക് നീങ്ങുമ്പോള്‍ അതാ അവിടെ ഒരു ബോര്‍ഡ്
ഞാണ്ടുകിടക്കുന്നു.
കട്ടിക്കണ്ണടയൂരി പൊടിതുടച്ച് വീണ്ടും കണ്ണില്‍ വെച്ച് ഷഷിധരന്‍ ബോര്‍ഡ് വായിച്ചു:
''നാളെ കട മുടക്കം: 6 മുതല്‍ 8 വരെ''

ഭാര്യയെപ്പറ്റി ഷഷിധരന്‍ എങ്ങനെ അഭിമാനം കൊള്ളാതിരിക്കും?
കിറുകൃത്യമായിട്ടല്ലേ ശ്രീമതി പ്രവചനം നടത്തിയിരിക്കുന്നത്!

ഷഷിധരന്‍ ബോര്‍ഡിലേക്ക് വീണ്ടും സൂക്ഷിച്ചുനോക്കുന്നതുകണ്ടപ്പോള്‍ കടയിലെ പയ്യന്‍ചോദിച്ചു:
-എന്താ സാര്‍ സൂക്ഷിച്ചുനോക്കുന്നത്?
-അല്ലാ, നാളെ കട മുടക്കമാണെന്നു മനസ്സിലായി. പക്ഷേ സാധാരണ
 6 മുതല്‍ 6 വരെയല്ലേ  ഹര്‍ത്താല്? ഇതെന്താ 8 വരെ എന്നെഴുതിയിരിക്കണത്?

പയ്യന്‍ ഷഷിയെ കണ്ണുകൊണ്ട് രണ്ടുവട്ടം മേലോട്ടും കീഴോട്ടും ഉഴിഞ്ഞു.
പിന്നെ ശാന്തമായി ചോദിച്ചു:
-സാറിന്റെ വീടെവിട്യാ?
-പൂങ്കുന്നത്താണ്. എന്തേ ചോദിക്കാന്‍?
-അല്ലാ, സംസാരത്തിന് ഒരു സിംഹള ചൊവയുണ്ടേയ്.
-അതുപിന്നെ ഐ വാസ് ബോണ്‍ ആന്‍ഡ് ബ്രോട്ടപ്പ് അറ്റ് ബാട്ടിക്കലോവ ഇന്‍ ശ്രീലങ്ക.  അതുകൊണ്ടാവും.
-അത് ശെരി. 
-പിന്നെ ഞാന്‍ എന്നെപ്പറ്റി മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ഞാനൊരു
 ബഹുഭാഷാപണ്ഡിതനുമാണ്.
-ഉവ്വോ. ഏതൊക്കെ ഭാഷകളറിയാം?
-സിംഹള ഒഫ്‌കോഴ്‌സ്. പിന്നെ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി....
-മലയാളം നന്നായിട്ടറിയാം അല്ലേ?
-പിന്നില്ലേ. ഒരു പാരഗ്രാഫിന്റെ തൊടക്കത്തിലുള്ള ഒന്നോ രണ്ടോ വാക്ക് കണ്ടാല്‍ മതി, ആ പാരഗ്രാഫ് മുഴുവന്‍ ഞാന്‍ ഒറ്റയടിക്ക് വായിക്കും. ഫോര്‍ എക്‌സാമ്പ്ള്‍, ഇപ്പൊ
നമ്മള് ഒരു കടേടെ മുമ്പില് വളരെ നീളത്തിലുള്ള ഒരു ബോര്‍ഡ് കണ്ടൂന്ന് വെക്കുക.
അതിന്റെ തൊടക്കത്തില് തട്ടില്‍ എന്നൊരു വാക്കുണ്ടെന്നും വെക്കുക. എങ്കില്‍
ബാക്കിയുള്ള വാക്കുകള്‍ നോക്കാതെതന്നെ ആ ബോര്‍ഡ് കംപ്ലീറ്റ് വായിക്കാന്‍
എനിക്കാവും.
-അത് വല്ലാത്തൊരു കഴിവ് തന്നെ. എപ്രകാരമാവും സാറ് ആ ബോര്‍ഡ് വായിക്കുക
 എന്നറിയാന്‍ കൗതുകമുണ്ട്.
-തട്ടില്‍ ഉമ്പാവു ലോനപ്പന്‍ കൊച്ചുദേവസി ജവുളിക്കച്ചവടം പി ഒ റോഡ് തൃശ്ശിവപേരൂര്‍!
-അത് കലക്കി. സാറിനെ സമ്മതിക്കണം. ഇതെങ്ങനെ സാധിക്കുന്നു സാര്‍?
-ജന്മനാ കിട്ടുന്ന കഴിവാണത്. പക്ഷേ ചങ്കൂറ്റം കൊണ്ട് സാധിക്കുന്നതാണെന്നാണ് ഭാര്യ  പറയണത്.
-ആട്ടെ. സാറ് ഇവിടത്തെ ഈ ബോര്‍ഡ് എങ്ങനെയാണ് വായിച്ചത്?
-നാളെ കട മുടക്കം: 6 മുതല്‍ 8 വരെ
-എന്റെ പൊന്നു സാറെ, അത് അങ്ങനെയൊന്നുമല്ല.
-പിന്നെ എങ്ങനാ?
-കാട മുട്ട ഇവിടെ കിട്ടും: 6 എണ്ണം 8 രൂപ !!!



(ഏഴാമത്തെ വരിയിലെ ‘ഷഷി’യിൽ ക്ലിക്കുക)



9 comments:

  1. ഹഹഹ!. ഗുഡ് വണ്!!

    ReplyDelete
  2. സത്യം. അ.സത്യം. അ.സത്യം.

    ആ നസീര്‍ പ്രതിജ്ഞ അസ്സലായിട്ടുണ്ട് ബി. ആര്‍

    ReplyDelete
  3. ennittu ari podippikkunna karyam enthayi??????????????????????

    ReplyDelete
  4. ശേഷം ചിന്ത്യം!
    പയ്യന്‍സ് കണ്ടാലോന്ന് പേടിച്ച് ഷഷി പിന്നെ ആ വഴിക്ക് പോയിട്ടില്ല.
    എലൈറ്റ് പുട്ടുപൊടിയുടെ ബ്രാന്‍ഡ് അംബാസഡറാണ് ഷഷി ഇപ്പോള്‍!!

    ReplyDelete
  5. എം.ജി.ആർ: ചിരിച്ചു മണ്ണ്കപ്പി.

    ReplyDelete
  6. അത് തുപ്പിക്കളഞ്ഞ് വീണ്ടും ചിരിച്ചോളൂ

    ReplyDelete
  7. BR rocks. Best humou. നിറഞ്ഞ ഫലിതം

    ReplyDelete