RETIREMENT SYNDROME
ആന്റണ്‍ വില്‍ഫ്രഡിന്റെ റിട്ടയര്‍മെന്റിന്റെ പിറ്റേന്ന് രാവിലെ ആപ്പീസിലത്തിയപ്പോള്‍ മിക്കവാറും എല്ലാവരും പരസ്പരം ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു:
'ഇന്നലെ വില്‍ഫി വിളിച്ചിരുന്നോ?''
എല്ലാവരുടേയും ഉത്തരം ഒന്നുതന്നെയായിരുന്നു:
'ഉവ്വ്, വിളിച്ചിരുന്നു.''
'സഹരാജന്‍ നായര്‌ടെ ഫോണ്‍ നമ്പര്‍ ചോദിക്കാനല്ലേ വിളിച്ചത്?'' അടുത്ത കോമണ്‍ ചോദ്യം.
'അതെ''. കോമണ്‍ ഉത്തരം.
പിന്നെ ചര്‍ച്ചയായി. വില്‍ഫിയ്ക്ക് എന്താണ് പറ്റിയത്? സഹരാജന്റെ ഫോണ്‍ നമ്പര്‍ പുള്ളിക്ക് അറിയാവുന്നതല്ലേ. ഒരാള്‍ ഏത് പട്ടിക്കാട്ടേക്ക് താമസം മാറ്റിയാലും മൊബൈല്‍ നമ്പറും വീട്ടുപേരും ഇനീഷ്യത്സും ഭാര്യയും മറ്റും മാറുന്നില്ലല്ലൊ.
റിട്ടയറാവുമ്പോള്‍ ചിലര്‍ക്ക് ഒരു മാനസികാസ്വാസ്ഥ്യം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. ഈശ്വരാ, ഇനി അതുവല്ലതുമാണോ വില്‍ഫിയ്ക്ക്? മെന്റല്‍ ഹോസ്പ്റ്റലില്‍ അഡ്മിറ്റാക്കേണ്ടി വരുമോ?...
ചിന്തകളങ്ങനെ ചിറകുവിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്കും ഭാഗ്യവശാല്‍ നായര്‍ജി അതുവഴി വന്നു. നായര്‍സാബിനെ കണ്ടയുടന്‍ ജനം കോറസ്സായി ചോദിച്ചു:
'ഇന്നലെ വില്‍ഫി വിളിച്ചിരുന്നോ?''
'ഉവ്വ്. എന്തേ?''
'അല്ലാ, ഞങ്ങളെ എല്ലാവരെയും വിളിച്ച് സാറിന്റെ നമ്പര്‍ ചോദിച്ചിരുന്നേയ്.''
'ശ്ശെ, അങ്ങേര്‌ടെ കാര്യം പറഞ്ഞാ....പുള്ളി എന്റെ നമ്പറ് മൊബൈലില്‍ സേവ് ചെയ്തിട്ടില്ലാന്നേയ്. ഓരോ തവണയും നമ്പറ് കുത്തിക്കുത്തിയാണ് വിളിക്കണത്. ഓരോ തവണ കുത്തുമ്പോഴും ഏതെങ്കിലും ഒരു ഡിജിറ്റ് തെറ്റിക്കും. ഒടുവില്‍ ശെരിക്കുള്ള നമ്പര്‍ ഡയല്‍ ചെയ്തപ്പോഴേക്കും സമയം 1.20 AM !''
''അപ്പൊ ഞങ്ങള്‍ടെ ഊഹം ഏതാണ്ട് ശെരിയായി വരണ്‍് ണ്ട്. എങ്കിലും പുള്ളിക്കാരന്‍ പാതിരാത്രിവരെ സാറിന്റെ നമ്പറ് ട്രൈ ചെയ്ത്ല് വെപ്രാളപ്പെട്ടത് എന്തിനായിരുന്നു? ''
''ഒരു പ്രത്യേക കാര്യം ചോദിക്കാനാണ് വിളിച്ചത്. ഹി വാസ് ഇന്‍ അട്ടര്‍ കണ്‍ഫ്യൂഷന്‍ ഓണ്‍ ദാറ്റ് കൗണ്ട്, ഐ ഷുഡ് സേ.''
''ദാറ്റ്‌സ് ക്വയ്റ്റ് നാച്ച്വറല്‍. ഞങ്ങളും അതുതന്നെയാണ് പറഞ്ഞോണ്ടിരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ മനസ്സ് നിറയെ കണ്‍ഫ്യൂഷനായിരിക്കും. അതുപോട്ടെ, ഗൗരവമര്‍ഹിക്കുന്ന എന്തെങ്കിലും കാര്യമാണോ ചോദിച്ചത്?''
''ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചോദ്യം അല്പം ഗൗരവമുള്ളതുതന്നെയായിരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ അതില്‍ ഒരു ഫിലസോഫിക്കല്‍ ടച്ചും കാണാം. മനശാസ്ത്രജ്ഞനായ യുങ്ങിന്റെ വീക്ഷണകോണില്‍കൂടി നോക്കിയാല്‍....''
''വേണ്ട സര്‍. തല്ക്കാലം അതിലൂടെ നോക്കണ്ട. രണ്ടുദിവസം കഴിഞ്ഞാല്‍ തനിയെ മാറിക്കൊള്ളും. എന്നാലും എന്തായിരുന്നു ആ മുട്ടന്‍ ചോദ്യം എന്നറിഞ്ഞാല്‍ കൊള്ളാം.''
''ചോദ്യം ഇതായിരുന്നു: ഓഫീസിലെ സ്റ്റാഫിനായി പത്താം തിയതി വീട്ടില്‍ നടത്തുന്ന പാര്‍ട്ടിയുടെ മെനുവില്‍ ഏതാണ് ഉള്‍പ്പെടുത്തേണ്ടത്: താറാവോ, കോഴിയോ? '' !!!
തികച്ചും ന്യായമായ ചോദ്യമല്ലേ അതു്?
ReplyDeleteഅതെ. പുലർച്ചെ 1.20ന് ചോദിക്കാൻ പറ്റിയത്
ReplyDelete