rajasooyam

Friday, August 31, 2012


Shashi & Jerry

സ്‌കൂട്ടറില്‍നിന്ന് മറിഞ്ഞുവീണ് വി ഷഷിധരന്റെ കൈക്ക് നേരിയ പരിക്ക് പറ്റിയ കാര്യം നടേ
പ്രസ്താവിച്ചിട്ടുണ്ടല്ലൊ.
ഷഷിയെ സംബന്ധിച്ചിടത്തോളം ആ ആക്‌സിഡന്റ് ഉര്‍വശീശാപം പോലെ ഉപകാരമായി എന്നേ
പറയേണ്ടൂ.
ഇപ്പോള്‍ എന്തിനും ഏതിനും ഷഷിക്ക് ഒരൊഴിവുകഴിവുണ്ട്.
ഓഡിറ്റ് നോട്ടില്‍ എമൗണ്ട് തെറ്റിച്ചെഴുതുന്നതും അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ കോളം മാറി ഒപ്പിടുന്നതും മറ്റും ചൂണ്ടിക്കാണിച്ചാല്‍ ഷഷി പറയും: ''ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ എന്താന്നറിയില്ല്യ....''
താഴെപ്പറയുന്ന കാര്യത്തിലും ഷഷിക്ക് അതുതന്നെയാണ് പറയാനുണ്ടായിരുന്നത്:
കഴിഞ്ഞയാഴ്ച ഒരു ദിവസം ഷഷി എത്ര ശ്രമിച്ചിട്ടും സെക് ഷനിലെ കമ്പ്യൂട്ടര്‍മൗസിന്റെ കഴ്‌സര്‍
കടുകിടനീങ്ങുന്നില്ല! ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല, മേലോട്ടുമില്ല, കീഴോട്ടുമില്ല! വടിപോലെ ഒരേ
നില്പ്പാണ്. മൗസ് നീക്കിനീക്കി ഷഷീടെ കൈക്കുഴ കഴച്ചു.
ഒടുവില്‍ മടിച്ചുമടിച്ച് ഷഷി പ്രശ്‌നം എസ്സൊ മുമ്പാകെ അവതരിപ്പിച്ചു: അതേയ് എസ്സൊ, ഇതിന്റെ
കഴ്‌സര്‍ വടിയായീന്നാ തോന്നണേ. അനങ്ങണ് ല്ല്യ
ചുരിദാറിട്ട രാജേന്ദ്രനാണ് എസ്സൊ.
പുള്ളിക്കാരന് പക്ഷേ ഷഷി പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം അല്പം മുമ്പ് താന്‍ അതില്‍
വര്‍ക്ക് ചെയ്തതാണ്. മാത്രമല്ല, സെക് ഷനിലെ മറ്റാരും അങ്ങനെയൊരു കംപ്ലെയ് ന്റ്    പറയുന്നത്
കേട്ടിട്ടുമില്ല.
ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു: ഏയ്, അങ്ങനെ വരാന്‍ വഴിയില്ല ഷഷിയണ്ണാ. ഞങ്ങളൊക്കെ വര്‍ക്ക് ചെയ്യുമ്പൊ കഴ്‌സര്‍ നീങ്ങണ് ണ്ടല്ലൊ.
അന്നേരം ഷഷി തുറുപ്പെടുത്തടിച്ചു: '' എന്താണെന്നറിയില്ല്യ, ആ ആക്‌സിഡന്‍ഡ്  പറ്റ്യേപ്പിന്നെ ....''
ഇതുകേട്ടപ്പോള്‍ സ്വതവേ ചൂടനായ രാജേന്ദ്രന് ഷഷിയോട് സഹതാപം തോന്നി.
രാജേന്ദ്രന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് ഷഷിയുടെ അടുത്തുചെന്നു. പിന്നെ മൗസെടുത്ത് മെല്ലെ ഒന്ന് നീക്കി. കഴ്‌സര്‍ കൃത്യമായി നീങ്ങി!
അനന്തരം ഷഷിയോട് പറഞ്ഞു: മൗസിന് ഒരു കൊഴപ്പോല്ല്യ. ഷഷ്യണ്ണന്‍ അതൊന്ന് അമര്‍ത്തിപ്പിടിച്ച് മെല്ലെ  നീക്കിനോക്ക്.
രജേന്ദ്രന്‍ പറഞ്ഞതുപോലെതന്നെ ഷഷി മൗസ് അമര്‍ത്തിപ്പിടിച്ച് മെല്ലെ നീക്കി. പക്ഷേ കഴ്‌സറിന് ഒരനക്കവുമില്ല. ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം ശ്രമിച്ചിട്ടും കഴ്‌സര്‍ അനങ്ങിയില്ല.
അപ്പോഴാണ് അതുവരെ കഴ്‌സറില്‍തന്നെ നോക്കിക്കൊണ്ടിരുന്ന രാജേന്ദ്രന്‍ ഷഷിയുടെ കൈയിലേക്ക് ശ്രദ്ധിക്കുന്നത്.
രാജേന്ദ്രന്റെ മുഖത്ത് കോപം ഇരച്ചുകയറി...
എങ്ങനെ ഇരച്ചുകയറാതിരിക്കും?
മൗസിനു പകരം ഷഷി അതുവരെ മേശപ്പുറത്തിട്ട് നിരക്കിക്കൊണ്ടിരുന്നത് ചില്ലുകൊണ്ടുള്ള ഉരുണ്ട പേപ്പര്‍വെയ്റ്റായിരുന്നു!!!

Wednesday, August 22, 2012


ഷഷിധരതന്ത്രം

-ഷഷീ, ഞാനൊരു കാര്യം ചോദിച്ചോട്ടെ?
-ചുമ്മാ ചോദിക്കണം ബിആര്‍
-അന്നത്തെ ആക്‌സിഡന്റില്‍ ഷഷീടെ കൈക്ക് ഒരു ഹെയര്‍ലൈന്‍ ഫ്രാക്ചറേ ഉണ്ടായുള്ളൂ
 എന്നാണ് ഞാന്‍ കേട്ടത്.
-കേട്ടത് ശെരിയാണ്
-സംഭവം നടന്നിട്ട് ഇപ്പൊ ഏതാണ്ട് ഒന്നര മാസമായല്ലൊ
-അതും ശെരിയാണ്
-പക്‌ഷേ ഇപ്പോഴും ഷഷി ആ കൈ സഞ്ചിയിലിട്ടോണ്ടാണ് നടക്കണത്
-അപ്പറഞ്ഞതും ശെരി തന്നെ
-അപ്പൊ ഇത്രനാളായിട്ടും ഹെയര്‍ലൈന്‍ ശെരിയായില്ലെന്നാണോ? അതുകൊണ്ടാണോ സഞ്ചി
 അഴിക്കാത്തത്?
-അതുകൊണ്ടല്ല
-പിന്നെ?
-കൈയൊക്കെ പണ്ടേ ശെരിയായി. പ്ളാസ്റ്റര്‍ അഴിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതുമാണ്.
 പക്ഷേ ഞാന്‍ സമ്മതിച്ചില്ല
-അതുകൊള്ളാം അതെന്താ കാര്യം?
-കഥയാക്കില്ലെങ്കില്‍ കാര്യം പറയാം
-അങ്ങനെയൊരു പ്രശ്‌നമേ ഉത്ഭവിക്കുന്നില്ല.
-എങ്കില്‍ കേട്ടോളൂ. അതേയ്, ഇപ്പൊ എനിക്ക് പരമ സുഖാണ്.
-കൈ ഇങ്ങനെ സഞ്ചീലിട്ടോണ്ട് നടക്കണതോ?
-അതെയതെ
-എനിക്കൊന്നും മനസ്സിലാവണ്  ല്ല്യ
-പറഞ്ഞുതരാം. ദാ നോക്ക്. ഇപ്പൊ ഞാന്‍ ഇത് ഊരിയാല്‍ മൂന്ന് കാര്യങ്ങള്‍ സ്വിച്ചിട്ടതുപോലെ നിന്നു പോവും.
-ഏതൊക്കെ കാര്യങ്ങളാണാവോ
-ഇപ്പൊ ഓഫീസിലെ എന്റെ ജോലികളൊക്കെ അടുത്തിരിക്കുന്നവരാണ് ചെയ്തുതരുന്നത്. അത് നിന്നുപോവും.
-അത് പിന്നെ സ്വാഭാവികമാണല്ലൊ
-ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോളാണെങ്കില്‍ പ്ലേറ്റ് കഴുകുന്നതും രസം മോര് മുതലായവ
 ഒഴിച്ചുതരുന്നതും കേശവസദാനന്ദാദികളാണ്. അതും നിന്നുപോവും.
-ഉവ്വ.
-പിന്നെ ഇപ്പൊ  രണ്ടുനേരോം ഭാര്യ കുളിപ്പിച്ചുതരണ്‌ണ്ടേയ്. അതും നിന്നുപോവും   !!!

Sunday, August 12, 2012

ഷഷിധര ഭണ്ഡാരനായകെ

വി ഷഷിധരനെ സംബന്ധിച്ചിടത്തോളം സ്വന്തം ഭാര്യയെപ്പറ്റി അത്യധികം അഭിമാനം
തോന്നിയ ഒരു നിമിഷമായിരുന്നു അത്.

പുള്ളിക്കാരന്‍ സ്റ്റോറില്‍നിന്ന് 10 കിലോ പച്ചരി വാങ്ങി വീട്ടില്‍ കൊണ്ടുവന്നു വെച്ചിട്ട്
ചുരുങ്ങിയത് 5 ആഴ്ചയെങ്കിലും ആയിക്കാണും.
പച്ചരി പച്ചയ്ക്ക് തിന്നാന്‍ പറ്റില്ലല്ലൊ.
അതൊന്ന് പൊടിപ്പിച്ചുകൊണ്ടുവരാന്‍ ഭാര്യ എന്നും പറയും. ഓരോ തവണ ഓരോ
കാരണം പറഞ്ഞ് ഷഷി അത് നീട്ടിനീട്ടി കൊണ്ടുപോവും.
ക്ഷമിച്ചുക്ഷമിച്ച് ക്ഷമയുടെ നെല്ലിക്കപ്പടി കണ്ടപ്പോള്‍ ഒരു ദിവസം ഭാര്യ ഒരു സ്‌പെഷല്‍വിജ്ഞാപനമിറക്കി:
ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ഈ കുടുമ്മത്ത് പുട്ടുണ്ടാക്കുന്നതല്ല!
പുട്ടിന്റെ കാര്യം കേട്ടതും ഷഷി ഒരു ഞെട്ടുഞെട്ടി.
പുട്ടില്ലാതെയുള്ള ജീവിതത്തെപ്പറ്റി ഷഷിധരന് ചിന്തിക്കാനേ വയ്യ.
ഒരുകുറ്റി പുട്ടും രണ്ട് മുട്ടയുമാണ് എന്നും കക്ഷിയുടെ പ്രാതല്‍.
(റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡ്മിര്‍ പുട്ടിനും അതുതന്നെയാണ് പ്രാതല്‍ എന്ന് ഷഷി
സ്വകാര്യമായി അഹങ്കരിക്കാറുണ്ട്. റഷ്യക്കാര്‍ക്ക് പുട്ടിനോട് നല്ല പ്രിയമാണെന്നും ഷഷി
പത്രത്തില്‍ വായിച്ചിട്ടുണ്ട്)

ഭാര്യയെ അനുനയിപ്പിക്കാനെന്നോണം ഷഷി പറഞ്ഞു:
''ശെരി. എന്നാപ്പിന്നെ ഞാന്‍ നാളെത്തന്നെ പോയി അരി പൊടിപ്പിച്ചോണ്ടുവരാം.''
താന്‍ ഇത് എത്ര കേട്ടിരിക്കുന്നു എന്ന ഭാവമായിരുന്നു അപ്പോള്‍ ഭാര്യക്ക്.
അതുകണ്ടപ്പോള്‍ ഷഷി തന്റെ കട്ടിക്കണ്ണടയൂരി കയ്യില്‍ പിടിച്ച് പ്രേംനസീറിനെപ്പോലെ സത്യം ചെയ്തു:
''എന്റെ കളരിപരമ്പരദൈവങ്ങളാണേ ഈ കട്ടിക്കണ്ണടയാണേ ഞാന്‍
നാളെ പോയി അരി പൊടിപ്പിച്ചോണ്ടുവരും. ഇത് സത്യം അ സത്യം അ സത്യം''
ഇതുകേട്ടപ്പോള്‍ ഭാര്യയുടെ അരിശം ഒന്നുകൂടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലൊ.
അവര്‍ പറഞ്ഞു:
''ഉവ്വ.  വല്ല ഹര്‍ത്താലും വന്ന് കട മുടക്കമായാല്‍ നാളേയും പോണ്ടല്ലൊ.''

''ഇനി രക്ഷയില്ല. ഇനിയും പിടിച്ചുനില്‍ക്കാന്‍ പറ്റ്ല്ല്യ''- ഷഷി മനസ്സില്‍ പറഞ്ഞു.
പിന്നെ സഞ്ചിയും തപ്പിയെടുത്ത് സ്‌കൂട്ടറില്‍ കേറി ഒരു പാച്ചിലായിരുന്നു.

ഒരു ചെറിയ പലചരക്കുകടയോടനുബന്ധിച്ചാണ് ഫ്‌ളവര്‍മില്ല്.
ഷഷിധരന്‍ കടയുടെ മുമ്പില്‍ വണ്ടി ചവിട്ടിനിര്‍ത്തി.
സഞ്ചിയുമെടുത്ത് ഫ്‌ളവര്‍മില്ലിലേക്ക് നീങ്ങുമ്പോള്‍ അതാ അവിടെ ഒരു ബോര്‍ഡ്
ഞാണ്ടുകിടക്കുന്നു.
കട്ടിക്കണ്ണടയൂരി പൊടിതുടച്ച് വീണ്ടും കണ്ണില്‍ വെച്ച് ഷഷിധരന്‍ ബോര്‍ഡ് വായിച്ചു:
''നാളെ കട മുടക്കം: 6 മുതല്‍ 8 വരെ''

ഭാര്യയെപ്പറ്റി ഷഷിധരന്‍ എങ്ങനെ അഭിമാനം കൊള്ളാതിരിക്കും?
കിറുകൃത്യമായിട്ടല്ലേ ശ്രീമതി പ്രവചനം നടത്തിയിരിക്കുന്നത്!

ഷഷിധരന്‍ ബോര്‍ഡിലേക്ക് വീണ്ടും സൂക്ഷിച്ചുനോക്കുന്നതുകണ്ടപ്പോള്‍ കടയിലെ പയ്യന്‍ചോദിച്ചു:
-എന്താ സാര്‍ സൂക്ഷിച്ചുനോക്കുന്നത്?
-അല്ലാ, നാളെ കട മുടക്കമാണെന്നു മനസ്സിലായി. പക്ഷേ സാധാരണ
 6 മുതല്‍ 6 വരെയല്ലേ  ഹര്‍ത്താല്? ഇതെന്താ 8 വരെ എന്നെഴുതിയിരിക്കണത്?

പയ്യന്‍ ഷഷിയെ കണ്ണുകൊണ്ട് രണ്ടുവട്ടം മേലോട്ടും കീഴോട്ടും ഉഴിഞ്ഞു.
പിന്നെ ശാന്തമായി ചോദിച്ചു:
-സാറിന്റെ വീടെവിട്യാ?
-പൂങ്കുന്നത്താണ്. എന്തേ ചോദിക്കാന്‍?
-അല്ലാ, സംസാരത്തിന് ഒരു സിംഹള ചൊവയുണ്ടേയ്.
-അതുപിന്നെ ഐ വാസ് ബോണ്‍ ആന്‍ഡ് ബ്രോട്ടപ്പ് അറ്റ് ബാട്ടിക്കലോവ ഇന്‍ ശ്രീലങ്ക.  അതുകൊണ്ടാവും.
-അത് ശെരി. 
-പിന്നെ ഞാന്‍ എന്നെപ്പറ്റി മുഖസ്തുതി പറയ്യ്യാണെന്നു വിചാരിക്കരുത്. ഞാനൊരു
 ബഹുഭാഷാപണ്ഡിതനുമാണ്.
-ഉവ്വോ. ഏതൊക്കെ ഭാഷകളറിയാം?
-സിംഹള ഒഫ്‌കോഴ്‌സ്. പിന്നെ ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി....
-മലയാളം നന്നായിട്ടറിയാം അല്ലേ?
-പിന്നില്ലേ. ഒരു പാരഗ്രാഫിന്റെ തൊടക്കത്തിലുള്ള ഒന്നോ രണ്ടോ വാക്ക് കണ്ടാല്‍ മതി, ആ പാരഗ്രാഫ് മുഴുവന്‍ ഞാന്‍ ഒറ്റയടിക്ക് വായിക്കും. ഫോര്‍ എക്‌സാമ്പ്ള്‍, ഇപ്പൊ
നമ്മള് ഒരു കടേടെ മുമ്പില് വളരെ നീളത്തിലുള്ള ഒരു ബോര്‍ഡ് കണ്ടൂന്ന് വെക്കുക.
അതിന്റെ തൊടക്കത്തില് തട്ടില്‍ എന്നൊരു വാക്കുണ്ടെന്നും വെക്കുക. എങ്കില്‍
ബാക്കിയുള്ള വാക്കുകള്‍ നോക്കാതെതന്നെ ആ ബോര്‍ഡ് കംപ്ലീറ്റ് വായിക്കാന്‍
എനിക്കാവും.
-അത് വല്ലാത്തൊരു കഴിവ് തന്നെ. എപ്രകാരമാവും സാറ് ആ ബോര്‍ഡ് വായിക്കുക
 എന്നറിയാന്‍ കൗതുകമുണ്ട്.
-തട്ടില്‍ ഉമ്പാവു ലോനപ്പന്‍ കൊച്ചുദേവസി ജവുളിക്കച്ചവടം പി ഒ റോഡ് തൃശ്ശിവപേരൂര്‍!
-അത് കലക്കി. സാറിനെ സമ്മതിക്കണം. ഇതെങ്ങനെ സാധിക്കുന്നു സാര്‍?
-ജന്മനാ കിട്ടുന്ന കഴിവാണത്. പക്ഷേ ചങ്കൂറ്റം കൊണ്ട് സാധിക്കുന്നതാണെന്നാണ് ഭാര്യ  പറയണത്.
-ആട്ടെ. സാറ് ഇവിടത്തെ ഈ ബോര്‍ഡ് എങ്ങനെയാണ് വായിച്ചത്?
-നാളെ കട മുടക്കം: 6 മുതല്‍ 8 വരെ
-എന്റെ പൊന്നു സാറെ, അത് അങ്ങനെയൊന്നുമല്ല.
-പിന്നെ എങ്ങനാ?
-കാട മുട്ട ഇവിടെ കിട്ടും: 6 എണ്ണം 8 രൂപ !!!



(ഏഴാമത്തെ വരിയിലെ ‘ഷഷി’യിൽ ക്ലിക്കുക)



Saturday, July 28, 2012

അനോമലി

റെജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടിയായി വന്ന ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:

''എത്രയും പ്രിയപ്പെട്ട അക്കൗണ്ടാപ്പീസര്‍ മുമ്പാകെ
വെഞ്ഞാറമ്മൂട് എന്‍.എച്ച്.സബ് ഡിവിഷണിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍
ഗ്ലൂക്കോസ് മത്തായി എന്ന ഞാന്‍ ബോധിപ്പിക്കുന്ന സങ്കടഹരജി:

എന്തെന്നാല്‍ എന്റെ പേ വയനാട് മേജര്‍ ഇറിഗേഷന്‍ സബ് ഡിവിഷനിലെ
അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി അന്നാമ്മ ചാണ്ടിയുടെ പേയേക്കാള്‍ തുലോം
കുറവാണ്. ച്ചാല്‍ ഞങ്ങളുടെ പേകള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.''

(ഇവിടെ ബിആര്‍ ഒന്ന് ഇടയ്ക്ക് കേറിക്കോട്ടെ. അജഗജാന്തരവ്യത്യാസം എന്നല്ലേ
പറയേണ്ടിയിരുന്നത്. അതാണ് നാട്ടുനടപ്പ്. അതാണ് ശെരിയും.
വൈയാകരണന്മാര്‍ തല്ലാന്‍ വരണ്ട. എനിക്ക് വയ്യ.)

''ശ്രീമതി അന്നാമ്മ ചാണ്ടിയാണെങ്കില്‍ എന്നേക്കാള്‍ എത്രയോ ജൂനിയറാണെന്നോ?
ഞാന്‍ പ്രീയൂണിവേഴ്‌സിറ്റിക്ക് വായിക്കുമ്പോള്‍ അവള്‍ എട്ടാം ക്ലാസ്സിലേക്ക് കാലെടുത്ത് കുത്തിയിട്ടേയുള്ളൂ. ച്ചാല്‍ പാവാടപ്രായത്തിലെത്തിയിട്ടേയുള്ളൂന്നര്‍ത്ഥം.
പിന്നെ കാലം ചെന്നവാറെ അവള്‍ ദാവണിപ്രായം കടന്നതും
പൂഞ്ചേലപ്പരുവത്തിലെത്തിയതും മറ്റും നിര്‍ന്നിമേഷനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
അല്ലിയാമ്പല്‍ കടവില്‍ ഞങ്ങളൊരുമിച്ച് കൊതുമ്പുവള്ളം തുഴഞ്ഞതും
മരം കോച്ചുന്ന മഞ്ഞത്ത് ഒരു കുടക്കീഴില്‍ പള്ളിയില്‍ പോയതും
ഇടവപ്പാതിയില്‍ കുടയില്ലാതെ വന്നപ്പോള്‍ പ്രാസത്തിനുവേണ്ടി ഒരു
ഇലഞ്ഞിമരച്ചോട്ടില്‍ കേറിനിന്നതുമെല്ലാം മിനിഞ്ഞാന്ന് കഴിഞ്ഞതുപോലെ
ഞാന്‍ ഓര്‍ക്കുന്നുണ്ട് സാര്‍.
അതെ സാര്‍, അങ്ങനെ പറഞ്ഞുവരുമ്പോള്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടുവരും.
മറ്റെന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പ്രായത്തിലുള്ള ഈ വ്യത്യാസം
നിലനിര്‍ത്തിപ്പോരാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട് സാര്‍.''

(ഒരാള്‍ ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഇടയ്ക്കുകയറി പറയുന്നത്
ശെരിയല്ലെന്നറിയാം. എങ്കിലും പറയാതെ വയ്യ. സൂപ്പറായിട്ടുണ്ട് ഈ വാചകം. പക്ഷേ അതിന്റെ ചമല്‍ക്കാരം പറഞ്ഞുതരാന്‍ ബിആറിനറിയില്ല. വല്ല നിരൂപകരേയും
വിളിക്കേണ്ടിവരും. സമയമില്ലാത്തതിനാല്‍ തല്‍ക്കാലം അതിനു മുതിരുന്നില്ല).

''പിന്നെ എന്തുകൊണ്ടാണു സാര്‍ എന്റെ പേയില്‍ കുറവുവരുന്നത്?
എത്ര ആലോചിച്ചിട്ടും എനിക്കത് മനസ്സിലാവുന്നില്ല.
ആയതിനാല്‍ സമക്ഷത്തിങ്കല്‍ നിന്ന് ദയവുണ്ടായി വേണ്ടതായ രേഖകള്‍ വരുത്തി
പരിശോധിച്ച് എത്രയും വേഗം സങ്കടനിവൃത്തി വരുത്തിത്തരുവാന്‍ തഴുതായ്മയായി
അപേക്ഷിച്ചുകൊള്ളുന്നു''

പൊട്ടക്കണ്ണന്‍ കണ്ണുമടച്ചെറിഞ്ഞത് യഥാര്‍ത്ഥത്തില്‍ വന്നുകൊണ്ടത് ബിആറിന്റെ
മണ്ടയ്ക്കാണെന്നു പറഞ്ഞാല്‍ മതിയല്ലൊ.
തന്റെ പേ അന്നാമ്മ ചാണ്ടിയുടെ പേയ്‌ക്കൊപ്പം സ്റ്റെപ്പപ്പ് ചെയ്യണമെന്നാണ്
മത്തായിച്ചന്റെ ഡിമാന്റ്.
പക്ഷേ ഈ കത്തും വെച്ച് ബിആര്‍ എന്തുചെയ്യാനാണ്?
പ്രായത്തിന്റെ കാര്യത്തില്‍ മത്തായിച്ചന്‍ അന്നാമ്മയേക്കാള്‍ സീനിയറാണെന്നേ
കത്തില്‍ നിന്ന് വ്യക്തമാകുന്നുള്ളൂ.
സര്‍വീസില്‍ സീനിയര്‍ അന്നാമ്മയായിക്കൂടെന്നില്ലല്ലൊ.
പ്രീയൂണിവേഴ്‌സിറ്റിക്ക് ശേഷം മത്തായിച്ചന്‍ മാവേലെറിയാന്‍ പോയപ്പോള്‍
ഒരുപക്ഷേ മിസിസ് ചാണ്ടി സെമസ്റ്ററ് പഠിക്കാന്‍ പോയിട്ടുണ്ടാവാം.
ആര്‍ക്കാ നിശ്ശം?
എന്തുചെയ്യണമെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ബിആറിന്.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിആര്‍ ടീവീലൊക്കെ കാണാറുള്ളപോലെ സ്റ്റോറില്‍
ചെന്ന് ഒരു കിറ്റ്കാറ്റ് വാങ്ങി രണ്ടായി പൊട്ടിച്ച് കഴിക്കാറാണ് പതിവ്.
പക്ഷേ ഇത്തവ്വണ അത് ചെയ്തില്ല.
പകരമായി ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചു.
ശിവദാസന്‍ സാര്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു:
''എന്താ പ്രശ്‌നം?''
''ഇന്നിന്നതൊക്കെയാണ്' സാര്‍'
''അത്രേയുള്ളോ?''
''ഞാന്‍ എന്തു ചെയ്യണം സാര്‍?''
''ആരാ സെക് ഷന്‍ ഹെഡ്?''
“കടമ്പഴിപ്പുറത്തുള്ള ഒരു നായരാണ് ”
“പേര് ?”
''നാരായണന്‍ കുട്ടി''
''ശെരി. പേപ്പറിന്റെ മാര്‍ജിനില്‍ ഞാന്‍ പറയുന്നതുപോലെ എഴുതൂ''
''പറയൂ സര്‍''
''നാരായണന്‍ കുട്ടി മെ പ്ലീസ് എക്‌സാമിന്‍ ആന്‍ഡ് പുട്ടപ്പ്'' ....! (ഹാവൂ !)

Friday, June 29, 2012

 ഫൗണ്ടേഷന്‍ കോഴ്‌സ്

-കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശ്രോതാവിനുള്ള ചക്ഷുശ്രവണപുരസ്‌കാരം നേടിയ എന്‍ബി പരമേശ്വരന് മുഖാമുഖം  പരിപാടിയിലേക്ക് സ്വാഗതം.
-നമസ്‌കാരം
-എന്നാപ്പിന്നെ ജോര്‍ജ്ബുഷിനെയിട്ട് തലങ്ങും വിലങ്ങും പൂശാതെ (വിത്തൗട്ട് ബീറ്റിങ് എബൗട്ട് ദ ബുഷ്) ഞാനെന്റെ  ദൗത്യത്തിലേക്ക് കടന്നോട്ടെ?
-വലതുകാല്‍ വെച്ച്, പതുക്കെ
-അതിനുമുമ്പ് ഒരപേക്ഷയുണ്ടായിരുന്നു.
-എന്താണ്?
-ആ മുറുക്കാനൊന്നു തുപ്പിക്കളഞ്ഞാല്‍ എന്റെ ഷര്‍ട്ട് വൃത്തികേടാവില്ലായിരുന്നു. മാത്രമല്ല, എന്‍ബിക്ക് മേപ്പട്ട് നോക്കാതെ     നേരെ നോക്കി സംസാരിക്കാനും കഴിയും
-ദാ തുപ്പി.
-എന്നാല്‍ ഇനി നേരം കളയണ്ട, അല്ലേ
-അതെ
-ഒരു ശ്രോതാവ് സ്വയം ഉണ്ടാവുന്നതോ അതോ ഉണ്ടാക്കപ്പെടുന്നതോ?
-സ്വയംഭൂവല്ല, ഉണ്ടാക്കപ്പെടുന്നതാണ്.
-അതൊന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
-ച്ചാല്‍ ബെര്‍ത്തിനാലേ ആരും ശ്രോതാവാവണതല്ല. നിരന്തരമായ സാധനകൊണ്ട് സാധിക്കുന്നതായിട്ടുള്ള ഒരു സാധനമാണ്  ശ്രാവണബലഗോള. ദാ, നിങ്ങള്‍ ഇപ്പോള്‍ മുതല്‍ ഒരു പത്തുമണിക്കൂര്‍ ഇടതടവില്ലാതെ തുടര്‍ച്ചയായി സംസാരിച്ചോളൂ.  ഒരക്ഷരം പോലും ഉരിയാടാതെ ഞാന്‍ അതെല്ലാം മൂളിമൂളി കേട്ടോണ്ടിരിക്കാം. സാധനകൊണ്ട് സാധിക്കുന്നതാണത്.  നിത്യാഭ്യാസി ആനപ്പിണ്ടമെടുക്കും എന്നു കേട്ടിട്ടില്ലേ.
-എന്താണ് തിരുമേനീടെ സാധനയുടെ ഒരു രീതി?
-ഞാനിത് ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല.
-മിനിഞ്ഞാന്ന്?
-അല്ലല്ല. തൊള്ളായിരത്തി എഴുപതുകളിലാണ് ഞാനിതിന്റെ തറക്കല്ലിട്ടത്.
-എന്നുവെച്ചാല്‍ കള്ളൂരിവാസലിലെ?
-അതെയതെ. ശ്രീകൃഷ്ണന്റെ കോളേജില്‍ ബി എസ് സി ക്ക് വായിക്കുന്ന കാലത്ത്.
-ഏതായിരുന്നു സബ്ജക്റ്റ്?
-മാത്‌സ്
-ബുദ്ധിമാന്മാരുടെ വിഷയം, അല്ലേ?
-എന്നങ്ങനെ തീര്‍ത്ത് പറയാമോ?
-എന്തുകൊണ്ട് പറ്റില്ല?
-ബി എസ് സി ക്ക് മാത്‌സെടുത്താല്‍ തോല്‍ക്കാനേ പറ്റില്ലെന്നു തെളിയിച്ച ഒരു വിദ്വാന്‍ എന്റെ ക്ലാസ്സിലുണ്ടായിരുന്നു.
-ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
-ഉവ്വുവ്വ്. ഒരു കെ.എം.സുകുമാരന്‍
-ഓനെ ഞാന്‍ സെപ്പറേറ്റായി ഇന്റര്‍വ്യൂ ചെയ്യണ്‍്ണ്ട്. ഇപ്പോള്‍ പറയൂ, നല്ലൊരു ശ്രോതാവാവാന്‍ വേണ്ട അടിസ്ഥാനപരമായ  ഗുണമെന്താണ്?
-ക്ഷമ തന്നെ. ധര, ധരിത്രി, എം.എസ്.ക്ഷോണി എന്നൊക്കെ പര്യായമായി പറയാം.
-ആരാണ് അല്ലെങ്കില്‍ എന്താണ് എന്‍ബിയിലെ ശ്രവണഗുണത്തിന് അടിത്തറയിട്ടത്?
-മാധവേട്ടനാണ് അതിന്റെ കാരണക്കാരന്‍.
-ആരാണീ മാധവേട്ടന്‍?
-പരിണാമഗുസ്തിക്കുവേണ്ടി ഈ ചോദ്യം നമുക്ക് ഒടുവിലേക്ക് മാറ്റിവെയ്ക്കാം.
-ഓക്കെ. ഓക്കെ. പ്ലീസ് കണ്ടിന്യൂ.
 -അക്കാലത്ത് മാധവേട്ടനും ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. കോളേജില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെയാണ്  മാധവേട്ടന്റെ വീട്. ഒന്നര കിലോമീറ്റര്‍ റോഡും അര കിലോമീറ്റര്‍ വയലും. ഇത്രയും കിലോമീറ്റര്‍ നടന്നാണ് മാധവേട്ടന്‍  കോളേജില്‍ വരുന്നതും പോവുന്നതും.
-എന്‍ബിയോ?
-എനിക്ക് കോളേജിന്റെ മുമ്പീന്ന് ബസ്സുകിട്ടും. പക്ഷേ മാധവേട്ടന്‍ സമ്മതിക്കില്ല. 'വാടോ, നമുക്കല്പം നടക്കാം, നടക്കുന്നത്  ആരോഗ്യത്തിന് നല്ലതാ' എന്നും മറ്റും പറഞ്ഞ് എന്നേയും കൂട്ടിയങ്ങ് നടക്കും.
-അന്നത്തെ ആ നടപ്പാണ് എന്‍ബീടെ ഇന്നത്തെ ആരോഗ്യത്തിന്റെ രഹസ്യം, അല്ലേ?
-ഏതാണ്ട്. അങ്ങനെ നടന്നുതൊടങ്ങുമ്പോ മാധവേട്ടന്‍ ഒരു കഥ പറയാന്‍ തൊടങ്ങും. ഞാന്‍ അത് മൂളിമൂളിക്കേള്‍ക്കും. ഒന്നര  കിലോമീറ്റര്‍ റോഡ് കഴിയുമ്പോഴേക്കും കഥയും കഴിയും. അപ്പോള്‍ 'എന്നാല്‍ ഇനി നാളെ' എന്നും പറഞ്ഞ് മാധവേട്ടന്‍  വയലിലേക്കിറങ്ങി ഒറ്റവരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോവും.
-എന്‍ബി പിന്നെ അവിടെനിന്ന് ബസ്സില്‍ കയറി നേരെ വീട്ടിലേക്ക്, അല്ലേ?   
-അല്ലല്ല. എന്റേത് വേറെ റൂട്ടാണ്. ഞാന്‍ പിന്നെ കോളേജ് ബസ് സ്‌റ്റോപ് വരെ തിരിച്ചുനടക്കും. അടുത്ത ബസ്സില്‍ കേറി  ഇല്ലത്തേക്ക് പോവും. അക്കദമിക് ഇയറിലെ ആകെയുള്ള ഇരുന്നൂറ്റി ഇരുപത്തഞ്ചുദിവസവും ഇതുതന്നെയായിരുന്നു പരിപാടി.
-അപ്പോള്‍ മാധവേട്ടന്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് എന്‍ബി നല്ലൊരു ശ്രോതാവായത്, അല്ലേ?
-ഏകവചനം മതി
-ച്ചാല്‍?
-കഥകള്‍ എന്നു വേണ്ട. കഥ എന്നു മതി.
-മനസ്സിലായില്ല
-വര്‍ഷര്‍ത്തുവില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ച് ദിവസവും മാധവേട്ടന്‍ പറഞ്ഞത് ഒരേ കഥയായിരുന്നു!
-ഈശ്വരാ! വല്ലാത്ത ശിക്ഷ തന്നെ. ഇതിലും ഭേദം വധശിക്ഷയാണ്. ആട്ടെ, ഈ ത്യാഗം സഹിച്ചതിനുപിന്നില്‍ വേറെ വല്ല  കാരണവുമുണ്ടായിരുന്നോ?
-ഒരു കാരണമുണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ.
-അതെന്തായിരുന്നു?
-മാധവേട്ടന്റെ നേര്‍പെങ്ങളായ സാവിയെ അന്നേ എനിക്കൊരു നോട്ടമുണ്ടായിരുന്നു !!!
 


Saturday, May 26, 2012

 കാല്പനികോദ്യാനം
                                                        
കലശലായ കഴുത്തുവേദനമൂലം തല ഇടത്തോട്ടോ വലത്തോട്ടോ മുന്നോട്ടോ പിന്നോട്ടോ തിരിക്കാന്‍ പറ്റാത്ത ചില ദിവസങ്ങളുണ്ടാവാറുണ്ട് ബിആറിന്.
അത്തരം ദിവസങ്ങളില്‍ ഒന്നായിരുന്നു അത്.
ടീബ്രെയ്ക്കായപ്പോള്‍ കാന്റീനിലെ കൗണ്ടറില്‍ ചെന്ന് വളരെ കനം കുറഞ്ഞ ഒരു ലൈറ്റ് ചായയുമെടുത്ത് വടിപോലെ നടന്ന് ഈശാനകോണിലെ ഒരൊഴിഞ്ഞ കസേരയില്‍ ഇരിപ്പുറപ്പിച്ചു ബിആര്‍.
ചായ ഒരു സിപ്പെടുത്തതേയുള്ളു. അപ്പോഴാണ് തൊട്ടുപുറകിലായി ആംഗലത്തിലുള്ള ഒരടിപൊളി പ്രഭാഷണം  കേട്ടത്. നല്ല മണിമണിപോലത്തെ ഇംഗ്ലീഷ്. സാക്ഷാല്‍ ഷേക്‌സ്പിയറിനുപോലും അങ്ങനെ ഇംഗ്ലീഷ് പറയാന്‍ പറ്റില്ലെന്നുതോന്നി ബിആറിന്. ആരാണ് പ്രഭാഷിക്കുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നെങ്കിലും കഴുത്ത് തിരിക്കാന്‍ വയ്യാത്തതിനാല്‍ ചായ കുടിച്ചുകഴിഞ്ഞിട്ട് എണീറ്റുപോകുമ്പോള്‍ നോക്കാം എന്നു തീരുമാനിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.
പ്രഭാഷണം ഇങ്ങനെ കത്തിക്കയറുകയായിരുന്നു:

“Sir, I am Rundheer from Renjith Properties. We are going to launch a project called Udyaan at Kuzhikkattussery, 5 Kilometres from Trichur Town. Sir, as you know, it is away from the congestion and pollution of City and yet close to all its conveniences. Sir, it is spread over 5.6 Acres of verdant greenery. Sir, the project comprises of elegantly designed 150 luxury independent villas, Health Club, 24 Hour security, Children’s play area with play equipments, Well-lit landscaped garden with seating arrangements, Shuttle Court, Golf Cub, Day Care Centre, Swimming Pool and a Toddy Shop. Sir, each villa is positioned in a manner which guarantees privacy and free flow of fresh air. Sir, you just consult your loved ones and if you are interested in the project, please contact me in this Mobile Number. I will be always at your service. By the by, let me know your good name for the purpose of record in my diary.”
 
പിന്നെ കുറച്ചുനേരത്തേക്ക് പിന്‍ഡ്രോപ് സൈലന്‍സായിരുന്നു.
ശ്രോതാവ് പേരൊന്നും പറയുന്നില്ല!
ഇതെന്തു കഥ? പ്രോജക്റ്റില്‍ താല്പര്യമില്ലെങ്കിലും പേരുചോദിച്ചാല്‍ പറഞ്ഞുകൊടുക്കാതിരിക്കുന്നത് മര്യാദകേടല്ലെ. അക്കൗണ്ടാപ്പീസുകാര്‍ അത്രക്ക് ചീപ്പാവാന്‍ പാടില്ലല്ലൊ. ഏതായാലും ശ്രോതാവിനെ ഒന്നു കണ്ടിട്ടുതന്നെ ബാക്കി കാര്യം എന്നുതീരുമാനിച്ച് ബാക്കിവന്ന ചായ ഗ്ലാസ്സില്‍ ബാക്കിവെച്ച് ബിആര്‍ എഴുന്നേറ്റു. പിന്നെ സല്യൂട്ടടിക്കാതെ ഒരു എബൗട്ടേണടിച്ചു. അപ്പോഴാണ് ആ പിന്‍ഡ്രോപ് സൈലന്‍സിന്റെ കാരണം ബിആറിന് മനസ്സിലായത്. കൊള്ളാം, അയാളുടെ ചോദ്യത്തിന് എങ്ങനെ റെസ്‌പോണ്‍സുണ്ടാവാനാണ്?
സര്‍ സര്‍ എന്നു വിളിച്ച്  ഷട്ടില്‍ കോര്‍ട്ടിനെപ്പറ്റിയും ഗോള്‍ഫ് ക്ലബ്ബിനെപ്പറ്റിയും സ്വിമ്മിംഗ്  പൂളിനെപ്പറ്റിയും മറ്റും   അടിപൊളി ഇംഗ്ലീഷില്‍ അയാള്‍ പ്രഭാഷിച്ചുകൊണ്ടിരുന്നത് ആരോടായിരുന്നെന്നോ?
തമിഴ് മാത്രമറിയാവുന്ന പാവം മരുതപ്പനോട്!!!





Sunday, May 20, 2012

കിഴിക്കുന്ന ഏര്‍പ്പാട്

ഒരു സറണ്ടര്‍ ലീവ് സാലറി സ്‌ലിപ്പ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു സിംഗ് ള്‍ ഏഒ.
ലീവ് ഡെബിറ്റ് ചെയ്തിട്ടുണ്ടോന്നറിയാന്‍ ലീവ് അക്കൗണ്ട് മറിച്ചുനോക്കി.
ഡെബിറ്റ് ചെയ്തിട്ടുണ്ട്.
പിന്നെ ക്രെഡിറ്റ് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ടോന്നുനോക്കി.
(ചെയ്തിട്ടുണ്ടോന്ന് നോക്കാനല്ലേ സിംഗ് ള്‍ ഏഒയ്ക്ക് പറ്റൂ. അല്ലാതെ ചെയ്തുനോക്കാന്‍പറ്റില്ലല്ലൊ.
ഒന്നാമത് ഹി ഈസ് നോട്ട് എക്‌സ്‌പെക്‌റ്റെഡ് റ്റു ഡൂ ഇറ്റ്.
രണ്ടാമത് അതിനുള്ള നേരവുമില്ല).
ഉവ്വ്. ക്രെഡിറ്റ് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്.
പക്ഷേ അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്.
അതായത് ഡ്യൂട്ടി പീരിയഡും നംബര്‍ ഓഫ് ഡെയ്‌സും ഫില്ലപ്പ് ചെയ്തിരിക്കുന്നത്
ഇപ്രകാരമാണ്:
'' ഫ്രം 1-4-2010 ടു 31-3-2012 : 731 കിഴിക്കണം 14 കിഴിക്കണം 25 കിഴിക്കണം 40
കിഴിക്കണം 180 സമം 472 ''
പകച്ചുപോയി സിംഗ് ള്‍ ഏഒ
എന്തിനാണാവോ ഇങ്ങനെ കിഴിച്ചുകുഴച്ചുവെച്ചിരിക്കുന്നത്?
വെറുതെയാവാന്‍ വഴിയില്ല.
നേരമില്ലെങ്കിലും ഒന്നു പരിശോധിച്ചുനോക്കാന്‍ തന്നെ തീരുമാനിച്ചു.
പരിശോധന ഒടുവില്‍ നിന്ന് തുടങ്ങാനും തീരുമാനിച്ചു.
ആദ്യം 180 എന്താണെന്നു കണ്ടുപിടിക്കാനുള്ള തത്രപ്പാടായി.
ലീവ് അക്കൗണ്ടിന്റെ ഒരു കോണിലായി ദാ ഒരു നോട്ടിങ് കിടക്കുന്നു:
അവെയില്‍ഡ് 180 ഡെയ്‌സ് മെറ്റേണിറ്റി ലീവ് ഫ്രം 2-8-2005 ടു15-2-2006.
അപ്പോള്‍ ആ നൂറ്റെമ്പതാവണം ഈ നൂറ്റെമ്പത്. അന്ന് അത് കിഴിക്കാന്‍
വിട്ടുപോയിക്കാണും.
40 എന്താണെന്ന് കണ്ടുപിടിക്കാനായി പിന്നത്തെ ശ്രമം.
സൂക്ഷ്മദര്‍ശിനി വെച്ചുനോക്കിയപ്പോള്‍ സംഗതി തെളിഞ്ഞുവന്നു.
അത് പണ്ട്, വളരെ പണ്ട് ശ്രീമതി ജോലിക്ക് ജോയിന്‍ ചെയ്തശേഷം ദുബായിലുള്ള
ഹസ്ബന്‍ഡുമായി ജോയിന്‍ ചെയ്യാന്‍ വേണ്ടി 40 ദിവസം ലീവ് വിത്തൗട്ട്
അലവന്‍സെടുത്ത് പോയതാണ്. അതും അക്കാലത്ത് കിഴിക്കാന്‍ വിട്ടുപോയിട്ടുണ്ടാവും.
ഇനി 25 ന്റെ കഥ. ഭാഗ്യവശാല്‍ അത് വേഗം കണ്ടുപിടിക്കാന്‍ പറ്റി.
2008ല്‍ 25 ദിവസത്തെ കമ്മ്യൂട്ടഡ് ലീവെടുത്തതാണ്. കിഴിക്കാന്‍ വിട്ടു.
ഇനി 14 എന്താണെന്ന് കണ്ടുപിടിക്കണം. അവിടെയാണ് സിംഗ് ള്‍ ഏഒ
കുഴഞ്ഞുപോയത്. ലീവ് അക്കൗണ്ടെന്നല്ല, എന്റൈറ്റില്‍മെന്റ് റെജിസ്റ്ററിന്റെ തുടക്കം
മുതല്‍ ഒടുക്കം വരെ അരിച്ചുപെറുക്കിയിട്ടും അതെന്താണെന്നു കണ്ടുപിടിക്കാനായില്ല.

ആ അരിച്ചുപെറുക്കലിനിടയ്ക്ക് സിംഗ് ള്‍ ഏഒ പലവട്ടം ഇന്നസെന്റിനെ ഓര്‍ത്തുപോയി.
(''തോന്നയ്ക്കല്‍ പഞ്ചായത്തിലെ എല്ലാ വീടുകളും അരിച്ചുപെറുക്കി.
ഇനി കൃഷ്ണങ്കുട്ടിച്ചേട്ടന്റെ വീട് മാത്രമേ അരിച്ചുപെറുക്കാനുള്ളൂ'' :
ഇന്നസെന്റ് ഇന്‍ അഴകിയ രാവണന്‍)


ഏതായാലും കൃഷ്ണങ്കുട്ടിച്ചേട്ടന്റെ വീട് അരിച്ചുപെറുക്കാനൊന്നും സിംഗ് ള്‍ ഏഒ
പോയില്ല.
പിന്നെ ഒറ്റ വഴിയേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
വേണുപ്പണിക്കരെ വിളിച്ച് പ്രശ്‌നം വെച്ചു നോക്കുക...
പക്ഷേ അതിനും നേരം വേണമല്ലൊ...

ഒടുവില്‍ ' ഏതായാലും ഒരു ഡബ് ള്‍ ഏഒയല്ലേ കിഴിച്ചുവെച്ചിരിക്കുന്നത്, അത്
തെറ്റാവാന്‍ വഴിയില്ല ' എന്ന് മനസ്സില്‍ പലവട്ടം തറപ്പിച്ചു പറഞ്ഞ് കുരിശുവരച്ച്
സിംഗ് ള്‍ ഏഒ സ്‌ലിപ്പൊപ്പിട്ടു!
പിന്നെ സ്‌ലിപ്പിന്റെ കൂടെ ഇങ്ങനെയൊരു സില്‍പ്പും വെച്ചു:
'' ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഏണ്‍ ഡ് ലീവ് അക്കൗണ്ടില്‍ ഡ്യൂട്ടി
പീരിയഡിന്റെ കോളത്തില്‍ ഡ്യൂട്ടി പീരിയഡ് മാത്രമേ കാണിക്കാന്‍ പാടുള്ളൂ.
ഡ്യൂട്ടി പീരിയഡില്‍ ഗ്യാപ്പ് വരുമ്പോള്‍ അത് ബ്രാക്കറ്റില്‍ എക്‌സ് പ്ലെ യിന്‍ ചെയ്യുക.
അല്ലാതെ ലീവ് പീരിയഡ് അടക്കമുള്ള പീരിയഡ് ഡ്യൂട്ടി പീരിയഡ് ആയി കാണിച്ച്
അതില്‍നിന്ന് ലീവ് പീരിയഡ് കിഴിക്കുന്ന ഏര്‍പ്പാട് വേണ്ട:
സസ്‌നേഹം സിംഗ് ള്‍ ഏഒ  ''