rajasooyam

Friday, September 13, 2013

ഹാപ്പി ബെര്‍ത്ത്‌ഡേ

-ഹലോ, അപ്പ്വല്ലേ?
-ങ; ചെലര് അങ്ങനേം വിളിക്കാറ്ണ്ട്. എന്‍ബീന്ന് വിളിക്കണതാണ് നിക്കിഷ്ടം. അല്ലാ,
 ആരാണാവോ?
-ഡെല്‍ഹീന്ന്  നെന്റെ ഓപ്പോളാടാ കോന്താ
-ങ: എന്താ വിശേഷിച്ച്?
-ഇന്ന്   ന്റെ കുട്ടീടെ പെറന്നാളാട്ട്വോ
-ഉവ്വ്വോ? ഞാന്‍ അത്  ഓര്‍ത്ത് ല്ല്യാട്ട്വോ. എനിവേ കണ്‍വേ മൈ ഗ്രീറ്റിങ്‌സ്  റ്റു ഹിം
-ടാ പൊട്ടാ, നെന്റെ പെറന്നാളാന്നാ ഞാന്‍ പറഞ്ഞേ
-ഉവ്വ്വോ? ഞാന്‍ അതും  ഓര്‍ത്ത് ല്ല്യാട്ട്വോ. ഓര്‍മ്മിപ്പിച്ചതിന് ഇത്രളവേ നന്ദിയുള്ളൂന്ന് ല്ല്യ
-എന്നാപ്പിന്നെ ഞാന്‍ വേറൊന്നുകൂടി ഓര്‍മ്മിപ്പിച്ചേക്കട്ടെ.
-എന്താണാവോ
-പെറന്നാള്‍ ദിവസം തലേല്  എണ്ണ തേക്കാന്‍ പാട് ല്ല്യ. അത് മറക്കണ്ട.
-അക്കാര്യം ഓപ്പ്‌ള് പേടിക്കണ്ട. അങ്ങന്യൊരു സംഭവണ്ടാവ് ല്ല്യ.
-അതെങ്ങനെ ഒറപ്പിക്കാന്‍ പറ്റുംന്നേയ്
-ന്റെ പൊന്നോപ്പ്‌ളേ.  എണ്ണ തേച്ചാപ്പിന്നെ കുളിക്കണ്ടേ? ആരേക്കൊണ്ടാവും.....!!!

Saturday, August 10, 2013

വരുമോരോ ദശ......

-ഹലോ, വനജാക്ഷിയമ്മയല്ലേ?
-അതേ
-ഞാന്‍ ശ്രീകുമാറാണ്. വേണുപ്പണിക്കരെന്താണ് ഫോണെടുക്കാത്തത്?
 ഞാന്‍ കൊറേ നേരായല്ലോ വിളിക്കണ്.
-സഖാവിപ്പോള്‍ എവിടെയാണ്?
-ഡെല്‍ഹിയിലാണ്
-അപ്പൊ ഒന്നും അറിഞ്ഞില്ലല്ലേ...
-എന്തേ?
-കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതല്‍ വേണ്വേട്ടന്‍ ബോധം പോയി കെടപ്പാണ്.
-ഏയ്, അങ്ങനെ വരാന്‍ വഴിയില്ല്യ. ഇല്ലാത്ത സാധനം എങ്ങനെയാണ് പോണത്?
-സഖാവേ, തമാശ പറയാനുള്ള സമയമല്ലിത്. ഞാന്‍ ആകെ ടെന്‍ഷനിലാണ്.
-ആട്ടെ. എപ്പോഴാണ് ബോധം പോയത്?
-വ്യാഴാഴ്ച പുള്ളിക്കാരന്‍ അല്പം നേരത്തെ വീട്ടില്‍ വന്നു. ഒരു നാലേമുക്കാലിന്.
 കുറച്ചുകഴിഞ്ഞപ്പൊ കണ്ണന്റെ ഫോണ്‍ വന്നു. ഞാനാണ് ഫോണെടുത്ത് ഏട്ടന്റെ
 കൈയില്‍ കൊടുത്തത്. ആ കോള്‍ അറ്റന്‍ഡ് ചെയ്തതും ഏട്ടന്‍ ബോധം കെട്ട്
 വീഴുകയായിരുന്നു. ഇന്നീ നേരം വരെ അത് തിരിച്ചുവന്നിട്ടില്ല. വടിപോലെ ഒരേ
 കെടപ്പാണ് ഏട്ടന്‍...
-മുഖത്ത് തണുത്തവെള്ളം തെളിച്ചുനോക്ക്യോ?
-പലവട്ടം. ഒടുവില്‍ തെളച്ച വെള്ളോം തെളിച്ചുനോക്കി. ഒരു കാര്യോല്ല്യ.
-ശെരി ശെരി. ഞാന്‍ പിന്നെ വിളിക്കാം....

                                               *************

-ഹലോ, കണ്ണനല്ലേ?
-അതേ
-ശ്രീകുമാറാണ്. കണ്ണന്‍ വ്യാഴാഴ്ച വൈകീട്ട് പണിക്കരെ വിളിച്ചിരുന്നോ?
-ഉവ്വ്. പുള്ളിക്കാരന്‍ അന്ന് അല്പം നേരത്തെ പോയി. അതുകൊണ്ട് വിളിച്ചതാണ്.
-കണ്ണന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തതും പുള്ളിക്കാരന്റെ ബോധം പോയെന്നാണ്
 വനജാക്ഷിയമ്മ പറയണത്! ഇതുവരെ അത് തിരിച്ചുകിട്ടിയിട്ടില്ലെന്നും പറയുന്നു.
 എന്തു പറയാനാണ് കണ്ണന്‍ വിളിച്ചത്?
-വേണ്വേട്ടന് കാഷവാര്‍ഡ് കിട്ടിയ കാര്യം പറയാന്‍.....!!!



 (പണിക്കരുടെ വിവരമറിയാന്‍ വിളിക്കേണ്ട നമ്പര്‍ : 9446097544 )



Saturday, July 6, 2013

വീണ്ടും പത്രോസ്


കോളിങ്ങ്‌ബെല്ലടിച്ച് പത്രാസ് കാണിക്കാന്‍ പോയ ബിആര്‍ തലേംകുത്തി താഴെ വീണ
കാര്യം ഏവര്‍ക്കുമറിയാമല്ലൊ.
അതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടിയാണ് അടുത്ത ശ്രമം ടെലിഫോണിലായിക്കളയാം
എന്ന് പുള്ളിക്കാരന്‍ തീരുമാനിച്ചത്.
വലിയ വലിയ ആളുകളെ ഫോണില്‍ വിളിച്ച് നാലാള് കേള്‍ക്കെ സംസാരിക്കുക. അങ്ങനെപത്രാസ് കാണിക്കുക: അതായിരുന്നു ലക്ഷ്യം.
ഈ ലക്ഷ്യപ്രാപ്തിക്കായി സൈഡ് റാക്കില്‍ നിന്ന് ടെലിഫോണ്‍ മുന്നിലെടുത്തുവെച്ച്
ലോകത്തുള്ള ഡെപ്യൂട്ടി സെക്രട്ടറിമാരായ ഡെപ്യൂട്ടി സെക്രട്ടറിമാരേയും
ചീഫ് എഞ്ചിനീയര്‍മാരായ ചീഫ് എഞ്ചിനീയര്‍മാരേയും വിളിയോട് വിളിയായി ബിആര്‍.
പക്ഷേ തമ്പ്‌രാനെക്കുറിച്ച് ഒരാളും പ്രതികരിച്ചില്ല!
എങ്ങനെ പ്രതികരിക്കാനാണ്?
വിളി കേട്ടാലല്ലേ പ്രതികരിക്കാന്‍ പറ്റൂ...
എങ്ങനെ വിളി കേള്‍ക്കാനാണ്?
കോള് പുറത്തേക്ക് പോയാലല്ലേ വിളി കേള്‍ക്കാന്‍ പറ്റൂ...
കോളെങ്ങനെ പുറത്തേക്ക് പോകാനാണ്?
ജാംബവാന്റെ അച്ഛന്റെ കാലത്തേതല്ലേ പി എം ബി എക്‌സ്...
വിളിച്ചുവിളിച്ച് സഹികെട്ടപ്പോള്‍  ഫോണിന്റെ റിസീവര്‍ അതിന്റെ തന്നെ ക്രാഡിലിലേക്ക് ആഞ്ഞൊരു വെപ്പുകൊടുത്തു ബിആര്‍.
അന്നേരം വീണിതല്ലോ കിടക്കുന്നു ഭരണിയില്‍ എന്ന മട്ടില്‍  ദാണ്ടെ കെടക്കണു
യന്ത്രേട്ടന്റെ ഒരു സ്‌ക്രൂ താഴെ!
പഠിച്ച പണി പത്തൊമ്പതും നോക്കിയിട്ടും ബിആറിന് അത് ഫിറ്റ് ചെയ്യാന്‍ പറ്റിയില്ല.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ബിആര്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറെ വിളിച്ച് വിവരം പറഞ്ഞു. ഉടന്‍ തന്നെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ രാജചന്ദ്രന് സന്ദേശം പോയി.
രാജചന്ദ്രന്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറോട്  പറഞ്ഞു: ദിപ്പൊ ശെരിയാക്കാം സാര്‍...

***********
വലതുകൈയില്‍ പിടിച്ചിരിക്കുന്ന സ്‌ക്രൂഡ്രൈവര്‍ ഇടതുകൈയില്‍ കൊട്ടി
താളത്തില്‍ ചോടുവെച്ച് ' ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ,... ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ' എന്ന മൂളിപ്പാട്ടും പാടി നീങ്ങുന്ന രാജചന്ദ്രനെ
കണ്ടപ്പോള്‍ ജെനറല്‍ സെക് ഷനിലെ എന്‍പി രെവി ചോദിച്ചു:
'' രാജേട്ടന്‍ എവിടെപ്പോവ്വ്വാ ? ''
 രാജചന്ദ്രന്റെ മറുപടി ഇതായിരുന്നു:
'' അതേയ്, മോളില് ബേബിരാജന്‍ സാറിന്റെ സ്‌ക്രൂ എളകിക്കെടക്ക്ാണ് '' !!!












Friday, June 21, 2013

പത്രോസേ, നീ വെറും പാറപ്പൊടിയാകുന്നു !

ആപ്പീസറായാല്‍ അല്പസ്വല്പം പത്രാസൊക്കെ കാണിക്കണമല്ലൊ.
അപ്പീസറാവുകയല്ല, ആപ്പീസറാണെന്ന് തോന്നിപ്പിക്കലാണ് പ്രധാനം എന്നാണ്
പ്രമാണം.
ആയതിന് എന്താണൊരു വഴി എന്നാലോചിച്ചിരിക്കുമ്പോളാണ് സീറ്റിനുപുറകിലെ
കോളിങ്ങ് ബെല്ലിന്റെ സ്വിച്ച് ബിആറിന്റെ ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍പിന്നെ അതില്‍
നിന്നു തന്നെ തുടങ്ങിക്കളയാം എന്ന് നിരൂപിച്ച് ബിആര്‍ സ്വിച്ചില്‍ പിടിച്ചൊരു
ഞെക്കുകൊടുത്തു. 
മുനിസിപ്പാലിറ്റി സൈറണ്‍ പോലുള്ള കെമണ്ടന്‍ സൗണ്ടായിരുന്നു ബെല്ലിന്.
ബിആര്‍ സ്വിച്ചില്‍നിന്ന് കൈയെടുത്തതേയുള്ളൂ. അപ്പോഴേക്കും ദാണ്ടെ ഹാഫ്‌ഡോര്‍
തുറന്ന് എം ടി എസ് (പണ്ടത്തെ ഗ്രൂപ്പ് ഡി) ഇളങ്കോവന്‍ (ഏംഎസ് ഡബ്ല്യു, എംഎ, പി എഛ് ഡി) പ്രത്യക്ഷപ്പെടുന്നു!
അത്രക്കൊരു സഡണ്‍ റെസ്‌പോണ്‍സ് ബിആര്‍ തീരെ പ്രതീക്ഷിച്ചില്ല.
എന്നാല്‍ അതേതും പുറത്തുകാണിക്കാതെ വലതുഭാഗത്തെ സ്റ്റീല്‍ ടേബിളില്‍ അട്ടിയിട്ടുവെച്ചിരിക്കുന്ന ലെഡ്ജറുകള്‍ ചൂണ്ടിക്കാട്ടി സഗൗരവം ബിആര്‍ പറഞ്ഞു:
''ദാ, ഇതൊക്കെ അര്‍ജന്റായി പി എഫ് സെക് ഷനില്‍ കൊടുക്കാനുള്ളതാണ്.
ഉടനേ പോയി ഒരു പെട്ടിവണ്ടി വിളിച്ചോണ്ടുവരൂ''.
''ദിപ്പൊ കൊണ്ടുവരാം സാര്‍'' എന്നും പറഞ്ഞ് ഇളങ്കോവന്‍ തിരിഞ്ഞുനടന്നു.
പക്ഷേ ഹാഫ്‌ഡോറിനടുത്തെത്തിയപ്പോള്‍ ശ്രീമാന്‍ തിരിഞ്ഞുനിന്ന് ബിആറിനോട്
ചോദിക്കയാണ്:
''സാറേ, ഇപ്പൊ എന്താ ഒരു ശബ്ദം കേട്ടത്? ഞാനങ്ങ് ഞെട്ടിപ്പോയി''!
ഇത് കേട്ടതും ബിആറിന്റെ ഗ്യാസ് പോയി.
അപ്പൊ കോളിങ്ങ്‌ബെല്ലടിച്ചതുകൊണ്ടല്ലല്ലേ തത്രഭവാന്‍ ഇത്രടം വന്നത്?...
കാക്ക വന്നതും പനമ്പഴം വീണതും ഒന്നിച്ചായിപ്പോയതാണല്ലേ...
ചമ്മല്‍ പുറത്തുകാണിക്കാതെ ബിആര്‍ പറഞ്ഞൊപ്പിച്ചു:
''അത് ഞാന്‍ കോളിങ്ങ്‌ബെല്‍ അടിച്ചതാണ്''
''അത്യോാാ...'' എന്ന് പാലക്കാടന്‍ ശൈലിയില്‍ നീട്ടിച്ചോദിച്ച് ഇളങ്കോവന്‍ പുറത്തേക്ക്
 പോയി.
പിന്നെ അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് ഒരു സജഷന്‍ കൂടി പറഞ്ഞിട്ടുപോയി.
അതോടെ ബിആറിന്റെ സകല പത്രാസും പമ്പാനദി കടന്ന് അതിന്റെ അപ്രത്തേക്ക്
പോയീന്ന് പറഞ്ഞാമതീല്ലൊ.
ഇളങ്കോവടികള്‍ പറഞ്ഞത് ഇപ്രകാരം:
''അതേയ്, സാറ് അങ്ങനെ ബെല്ലടിച്ചോണ്ടൊന്നും കാര്യല്ല്യ. ഓടിവരാന്‍ ഇവിടെ ആള് ല്യ.
പക്ഷേ ബെല്ലടിച്ചിട്ട് ആരും വന്നില്ലെങ്കില് സാറിനല്ലേ നാണക്കേട്. അതുകൊണ്ട് ഞാന്‍
ഒരു കാര്യം ചെയ്യാം. ഫയലെടുക്കാന്‍ വരണേന് തൊട്ടുമുമ്പ് ഒരു മിസ് കോള് തരാം.
അപ്പൊ സാറ് ബെല്ലടിച്ചോളൂ''...!!!

Friday, June 7, 2013

വാതുവെപ്പ്

-വാതുവെപ്പ് വഴി കോടികള്‍ തട്ടിയെന്നു കേട്ടല്ലൊ കണ്ണാ..
-അതൊക്കെ ആ സിപ്രനെപ്പോലുള്ള തല്പരകക്ഷികളുടെ കുപ്രചരണമാണ് ബിആര്‍.
-എന്നാലും അങ്ങനെയല്ലല്ലൊ. പൊകയില്ലാതെ തീയുണ്ടാവില്ലല്ലൊ.
-കോടികളൊന്നുമില്ല ബിആര്‍. ഒരു പതിനായിരം തടഞ്ഞു.
-ആരുമായിട്ടായിരുന്നു പയറ്റ്?
-ലക്ഷ്മണനായിരുന്നു മറ്റേയത്ത്.
-എന്തായിരുന്നു വാതം പിത്തം കഫം വാതുവെപ്പ്?
-ക്രിക്കറ്റന്നെ.
-ഐ പി എല്ലോ?
-അല്ല, എ പി എല്‍.
-ച്ചാല്‍?
-അടാട്ട് പ്രീമിയര്‍ ലീഗ്.
-ഏതൊക്കെ ടീമുകളാണ് ഏറ്റുമുട്ടിയത്?
-അടാട്ട് വാരിയേഴ്‌സ് വേഴ്‌സസ് നാമംഗലം റോയല്‍സ്.
-എന്തായിരുന്നു ബെറ്റ്?
-നാമംഗലം റോയല്‍സ് ജയിക്കുമെന്ന് ലക്ഷ്മണന്‍. അവര് പച്ച തൊടില്ലെന്ന് ഞാന്‍.
-എന്നാലും പതിനായിരം രൂപയ്ക്ക് ബെറ്റ് വെക്കാന്‍ കുറച്ചൊരു ചങ്കൂറ്റം വേണ്ടേ?
 അതെവിടെന്നു കിട്ടി?
-എനിക്ക് നൂറ്റിപ്പത്ത് ശതമാനം ഒറപ്പായിരുന്നു റോയല്‍സ് തോല്ക്കുമെന്ന്...
-അതെങ്ങനെ ഒറപ്പാക്കാന്‍ പറ്റും? ഉരുണ്ടുപോണ പന്തല്ലേ? ഇനി പത്രത്തിലൊക്കെ
 കാണുന്നപോലെ വല്ല മാച്ച് ഫിക്‌സിങ്ങും  നടത്തിയോ?
-ഛേ. എനിക്ക് അതിന്റെയൊന്നും ആവശ്യണ്ടായിരുന്നില്ല്യ.
-പിന്നെ എങ്ങനെ ഒറപ്പിച്ചൂന്നേയ്?
-അതുപിന്നെ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ നമ്മടെ വിഷ്ണുവായിരുന്നു.
-എന്‍ബീപുത്രന്‍?
-അതന്നെ.
-അതുകൊണ്ടെന്താ?
-തമ്പ്‌രാനെക്കുറിച്ച് അവന്‍ ഒരു പന്തുപോലും പിടിക്കാന്‍ പോണില്ലെന്ന്
 എനിക്കൊറപ്പായിരുന്നു. പിന്നെ എങ്ങനെ ജയിക്കാനാണ്?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ കണ്ണാ.
-എന്റെ ബിആറേ, സാക്ഷാല്‍ എന്‍ബി നില്‍ക്കണതുപോലെയാണ് ചെക്കന്‍ വിക്കറ്റിന്റെ പൊറകില് നില്‍ക്ക്ാ..
-ച്ചാലോ?
-ദാ, ഇങ്ങനെ കൈ രണ്ടും  പുറകില് കെട്ടി......!!!


Saturday, April 13, 2013

കൈക്കുഴങ്ങര നന്ദ്വാര്
(ഏ ഡി രണ്ടായിരത്തില്‍ എഴുതിയത്)

എന്തിനുമേതിനും ശ്രീകുമാറിനെ അനുകരിക്കുക അരിമ്പൂരെ സ്ഥാനിനായര്‌ടെ ഒരു
വെച്ചുകെട്ടാണ്.
ഈ ഉടുത്തുകെട്ടിനെതിരെ ബിആര്‍ പലപ്പോഴും മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്:
നോക്കൂ സ്ഥാനി നായര്‍, ശ്രീകുമാര്‍ എന്നു പറയുന്നത് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്.
അയാളെപ്പോലെയാകാന്‍ അയാള്‍ക്കുമാത്രേ കഴിയൂ. ഓനെ അനുകരിക്കാന്‍
തുടങ്ങിയാല്‍ സ്ഥാനി ചുറ്റിപ്പോകത്തേയുള്ളൂ. അതുകൊണ്ട് അതു വേണ്ട.

എന്തുപറഞ്ഞിട്ടെന്തുകാര്യം?
എല്ലാം പച്ചവെള്ളത്തില്‍ നീളത്തില്‍ വരച്ചതുപോലായി.
ച്ചാല്‍ എല്ലാം വട്ടത്തിലായി!
ശ്രീകുമാര്‍ തോള്‍സഞ്ചിയും തൂക്കി കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിനുപോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ വയോജനങ്ങളെ സാക്ഷരത പഠിപ്പിക്കാന്‍ പോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ അസോസിയേഷനില്‍ സജീവനായപ്പോള്‍
സ്ഥാനിയും സജീവനായി.
        സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍ വിചാരിച്ചാല്‍ പോലും  ഈ നായര് ഈ ജന്മം
നന്നാവാന്‍ പോണില്ല. ഈ നായരും നായിന്റെ വാലും ഒരേ കണക്കാണ്:
ബിആര്‍ വിധിയെഴുതി.

ബിആറിന്റെ വിധി തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ
സമ്പവം.
അന്ന് രാവിലെ ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ സ്ഥാനിനായര്‍ക്ക് എന്തോ അപകടം പറ്റി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് എതിരേറ്റത്.
കേട്ടപാതി ബിആര്‍ ആസ്പത്രിയിലേക്കോടി.
ചെന്നുകണ്ടപ്പോള്‍ പക്ഷേ സമാധാനമായി.
കിടക്കയില്‍ ചുമരും ചാരിയിരിപ്പാണ് നായര്‍.
എംടിയുടെയാണെന്നുതോന്നുന്നു, ഒരു ചെറുപുഞ്ചിരി ആ മുഖത്ത് വിളയാടുന്നുണ്ട്.
ഇടതുകൈ ഒരു ചരടുവഴി കഴുത്തില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
ബിആര്‍ ചോദിച്ചു:
-ആക്ച്വലി എന്താണുണ്ടായത് നായര്‍ജീ?
-ഒരു ചെറിയ മല്‍പ്പിടുത്തം
-ഹെന്ത്? ആരുമായിട്ടെവിടെവെച്ചെന്തിന്?
-ബസ്സില്‍വെച്ച് ഒരുത്തന്‍ എന്റെ പോക്കറ്റടിച്ചു. ഞാന്‍ കൈയോടെ പിടിച്ചു.
-എന്നിട്ട്?
-അവന്‍ കുതറിയോടി. എന്റെ കൈയുടെ സാമഗ്രി തെറ്റി!
-കൈയുടെ സാമഗ്രിയോ?
-അതെ. ബിആര്‍ ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പ്ള്‍ പഠിച്ചിട്ടില്ലല്ലേ.
-പണ്ട് പഠിച്ചിരുന്നു. ഇപ്പൊ മറന്നുപോയി.
- ങ. എനിക്കതങ്ങനെ മറക്കാന്‍ കഴിയില്ല.
-പ്രത്യേകിച്ച് കാരണമെന്തെങ്കിലും?
-ഉണ്ടല്ലൊ. ആര്‍ക്കിമെഡീസ് പ്രിസിപ്പ്‌ളും അത് പ്രൂവ് ചെയ്യുന്നതിനുള്ള പരീക്ഷണവും പറഞ്ഞുതന്നതിന്റെ പിറ്റേന്ന് മാഷ് എന്നോടൊരു ചോദ്യം: സാമഗ്രി എന്നാല്‍ എന്ത്?
ചോദ്യം കേട്ട് ഞാന്‍ അന്തംവിട്ട് നിന്നുപോയി.
അന്നേരം മാഷ് എന്റെ ചെവി പിടിച്ച് തിരുമ്മി പൊന്നാക്കിക്കൊണ്ട് ടെക്സ്റ്റ് നിവര്‍ത്തി
നിറുത്തിനിറുത്തി ഇങ്ങനെ വായിച്ചു:
'' ആര്‍ക്കിമെഡീസ് പ്രന്‍സിപ്പ്ള്‍ തെളിയിക്കുന്നതിനുള്ള പരീക്ഷണം. ഒരു സോക്കറ്റും
അതില്‍ കൃത്യമായി പാകമാവുന്ന ഒരു സിലിണ്ടറുമടങ്ങിയതാണ് സാമഗ്രി'' !
-സ്ഥാനി പറഞ്ഞുവരുന്നത്...
-അതെ. മല്‍പ്പിടുത്തത്തില്‍ എന്റെ കൈയിന്റെ സാമഗ്രി, ച്ചാല്‍ സോക്കറ്റും സിലിണ്ടറും, ച്ചാല്‍ കൈക്കുഴ സ്ഥാനം തെറ്റി!
-വാട്ടെ പിറ്റി! ഒന്നാലോചിച്ചാല്‍ അത്രയല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്കാം. ആട്ടെ
എന്തിനാണ് അയാളെ തടുത്തുനിര്‍ത്താന്‍ നോക്കിയത്? അയാള്‍ വല്ല വസീം അക്രമോം കാണിച്ചിരുന്നെങ്കിലോ? കൈ മൊത്തം പറിച്ചോണ്ടുപോയിരുന്നെങ്കിലോ? ആകെ
വൃത്തികേടായേനില്ലേ?
-ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ടെങ്കിലും അപ്പോള്‍ അങ്ങനെ തോന്നിയില്ല. ഷര്‍ട്ടിന്റെ
പോക്കറ്റിലുണ്ടായിരുന്ന 300 രൂപയാണ് ഓന്‍ അടിച്ചുമാറ്റിയതേയ്. പാന്റിന്റെ പോക്കറ്റില്‍വേറൊരു 2700 രൂപ കൂടിയുണ്ടായിരുന്നു. അതും കൂടി അടിച്ചോളാന്‍ പറയാന്‍
വേണ്ടിയാണ് പിടിച്ചുനിര്‍ത്താന്‍ നോക്കിയത്. പക്ഷേ പറ്റിയില്ല. പഹയന്‍
കുതറിയോടിപ്പോയി.! ഊ...യെനിക്കെന്റെ കൈ തരിക്കുന്നു....
-എനിക്കെന്റെ തല പെരുക്കുന്നു!
-അതെന്തിന്?
-സ്ഥാനി പറയണത് എനിക്ക് തീരെ മനസ്സിലാവണ്  ല്ല്യ. അതുതന്നെ കാരണം.
 300 രൂപ പോക്കറ്റടിച്ചവനോട്  2700 കൂടി അടിച്ചോളാന്‍ പറയുക! എന്തായിത് ദേവലോകം?
        അന്നേരം ഒട്ടും കൂസലില്ലാതെ നന്ദ്വാര് പറയുകയാണ്:
-അതുപിന്നെ കഴിഞ്ഞദിവസം ശ്രീകുമാറിന്റെ കയ്യീന്ന് പോക്കറ്റടിച്ചുപോയത് 3000 രൂപയാണ് !!!


Saturday, April 6, 2013

ബൂമെറാങ്ങ്

1996-ലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയതിന്റെ പിറ്റേന്ന്
കൊച്ചുവെളുപ്പാന്‍ കാലത്താണ് സംഭവം.
വിശാലമായ ചെങ്കോട്ട മൈതാനം.
ചുവപ്പു കൊടികളാലും തോരണങ്ങളാലും മൈതാനം മുഴുവനായി മോടി പിടിപ്പിച്ചിട്ടുണ്ട്.
മൈതാനത്തിന്റെ ഈശാനകോണില്‍ പടുകൂറ്റന്‍ സ്റ്റേജ്.
സ്റ്റേജിനുമുന്നില്‍ പൂഴിയിട്ടാല്‍ നിലത്തുവീഴാത്തത്ര പുരുഷാരം.
ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത്, ഈഎംഎസ്, ജ്യോതിബാസു, ശൈലേന്‍ ദാസ്ഗുപ്ത,
സമര്‍ മുഖര്‍ജി എന്നിവരൊക്കെ സ്റ്റേജിന്റെ മുന്‍ നിരയിലുണ്ട്. പ്രകാശ് കാരാട്ട്,
സീതാറാം യെച്ചൂരി ബുദ്ധദേവ് ഭട്ടാചാര്യ, എം എ ബേബി എന്നിവരെ പിന്‍നിരയില്‍ വ്യക്തമായി കാണാം.
ഈഎംഎസ്-ന്റെ ചെവിയില്‍ അദ്ദേഹത്തിന്റെ അനിയനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ എന്തോ മന്ത്രിക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്-
അത് ടി.നാരായണന്‍ മാഷായിരുന്നു!
നമ്പിരാജന്‍ പ്രകാശ് കാരാട്ടിന്റെ കൈയില്‍ എന്തോ കൊണ്ടുകൊടുത്തിട്ട്
തിരിച്ചുപോകുന്നു. മുറുക്കാന്‍ പൊതിയായിരിക്കണം.
സീതാറാം യെച്ചൂരി വേദിയില്‍ നിന്ന് എണീറ്റ് പുറകില്‍ ചെന്ന്
വി എന്‍ കൃഷ്ണന്‍കുട്ടി നായരെ കെട്ടിപ്പിടിച്ച് കുശലം പറയുന്നു.
ആകപ്പാടെ ഒരു ഉത്സവാന്തരീക്ഷം തന്നെ.
അതാ പ്രസിഡണ്ടിന്റെ ആഗമനമറിയച്ചുകൊണ്ടുള്ള ബാന്റ്‌മേളം തുടങ്ങുകയായി.
സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ മന്ദമന്ദം പ്രസിഡണ്ട് വേദിയില്‍ പ്രവേശിച്ചു.
പിന്നെ അദ്ദേഹം ജ്യോതിബാസുവിന്റെ വലതുഭാഗത്ത് കിടന്നിരുന്ന ഒഴിഞ്ഞ
കസേരയിലിരുന്നു.
അതെ ആ ചരിത്രമുഹൂര്‍ത്തം സമാഗതമാവുകയാണ്.
സുവര്‍ണ്ണബംഗാളിന്റെ വീരപുത്രന്‍ സഖാവ് ജ്യോതിബാസു ഇന്ത്യാമഹാരാജ്യത്തിന്റെ
പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയാണ്!
പ്രസിഡണ്ട് എണീറ്റുനിന്ന് കൈലിരുന്ന കടലാസില്‍ നോക്കി സാവധാനം
പറഞ്ഞുകൊടുത്തൂ; ഐ,.......
ജ്യോതിബാസു ഏറ്റുപറഞ്ഞു: ഐ, ജ്യോതിബാസു....
സത്യപ്രതിജ്ഞ കഴിഞ്ഞതും കാതടപ്പിക്കുന്ന കരഘോഷമായിരുന്നു.
പിന്നെ തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ടിനെ വെല്ലുന്ന കരിമരുന്നു പ്രയോഗം. ഏതാണ്ട്
ഒരുമണിക്കൂറോളം നീണ്ടുനിന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗുണ്ടുകളുടെ ശബ്ദം
നേര്‍ത്തുനേര്‍ത്തുവന്ന് ഡുംഡുംഡുംഡും എന്നായി. വിരല്‍തുമ്പുകൊണ്ട് 
കതകില്‍ മുട്ടുമ്പോലെ...
അല്ലാ, അത് ആരോ വാതില്‍ക്കല്‍ മുട്ടുന്നതുതന്നെയല്ലേ...സഖാവേ സഖാവേ എന്ന് വിളിക്കുന്നുമുണ്ട്....നല്ല പരിചയമുള്ള ശബ്ദം.
അപ്പോള്‍ മാത്രമാണ് താന്‍ അതുവരെ കണ്ടോണ്ടിരുന്നത് വെറും സ്വപ്നമായിരുന്നു
എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സഖാവ് ശ്രീകുമാര്‍ ഉണരുന്നത് !
ശ്രീമാന്‍ കതകുതുറന്നുനോക്കുമ്പോള്‍ ശപ്രത്തലമുടിയും ശിപ്രത്താടിയും
ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി നേരെ മുന്നില്‍ നിക്കുന്നു സാക്ഷാല്‍ സിപ്രന്‍!
ഞെട്ടലില്‍ നിന്ന് വിമുക്തനായപ്പോള്‍ ശ്രീകുമാര്‍ ചോദിച്ചു:
-എന്താ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്?
-മുഖവുരയെഴുതാന്‍ സമയമില്ല. നമുക്ക് ഉടന്‍ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു പോണം.
        ആകപ്പാടെ പകച്ച മട്ടിലാണ് സിപ്രന്റെ സംസാരം.
-എന്താ, എന്താണുണ്ടായത്?
-അമ്മായീടെ വീട്ടില് കള്ളന്‍ കേറി.
-ഗള്‍ഫീപ്പോയ അമ്മായീടെ വീട്ടിലോ?
-അതെ
-കഷ്ടായി. എന്തൊക്കെ നഷ്ടപ്പെട്ടു?
-കിണ്ടി,കിണ്ണന്‍,കോളാമ്പി, ഓട്ടുരുളി, നിറപറ,നിലവിളക്ക്, ചുറ്റുവിളക്ക്....
-മതി മതി. പോവാം പോവാം.
        പോലീസ് സ്റ്റേഷന്റെ പടി കയറിച്ചെല്ലുമ്പോഴേക്കും നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു.
എസ് ഐ സ്ഥലത്തില്ല. എ എസ് ഐ ക്കാണ് ചാര്‍ജ്.
ശ്രീകുമാറിനെ കണ്ടയുടന്‍ പതിവില്ലാത്തവിധം എ എസ് ഐ സല്യൂട്ടടിച്ചു:
-ലാല്‍ സലാം സഖാവേ, സഖാവിന്റെ കാര്യം ഞാന്‍ ഇപ്പോള്‍ ഓര്‍ത്തതേയുള്ളൂ.
-എന്താണ് സാര്‍ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍?
(എന്തേ കുഞ്ഞേടുത്തി ഇത്രയോര്‍ക്കാന്‍?
എന്തേ ഓര്‍ത്തു മിഴി നിറക്കാന്‍?)
-അതോ, അന്നക്കുട്ടീടേ കര്യമോര്‍ത്തപ്പൊ സഖാവിനെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല്യ
        ശ്രീകുമാര്‍ ഞെട്ടിത്തിരിഞ്ഞ് പ്രഭാകരനെ നോക്കി. സിപ്രന്റെ കണ്ണുകളില്‍
ഹമ്പട കള്ളാ എന്ന ഭാവം.
അതുകണ്ട് വിറളിപ്പോയ ശ്രീകുമാര്‍ ചോദിച്ചു:
-ആരാണ് സാര്‍ അന്നക്കുട്ടി?
-എന്റെ വൈഫാണ്. ഇവിടെ സെന്റ് ആന്റണീസ് യു.പി.സ്‌കൂളില്‍ ടീച്ചറാണ്.
ഒരു എന്‍ ആര്‍ എ അപ്പ്‌ളിക്കേഷന്‍ നിങ്ങള്‍ടെ ആപ്പീസിലേക്കയച്ചിട്ട് മാസം ആറായി.
                            ഇതു കേട്ടതും സിപ്രന്‍ ചാടിപ്പറഞ്ഞു:
-സാറെ, അതിന്‍് പ്രൈവറ്റ്സ്‌കൂളുകാര്‌ടെ പി എഫ് ഞങ്ങള്‍ടെ ആപ്പീസില്‍....
       മുഴുമിപ്പിക്കുന്നതിനുമുമ്പ് ശ്രീകുമാര്‍ ലാടന്‍ തറച്ച ചെരിപ്പുകൊണ്ട്
എ എസ് ഐ കാണാതെ സിപ്രന്റെ തള്ളവിരലില്‍ അമര്‍ത്തിയൊരു
ചവിട്ടുകൊടുത്തു.
മിണ്ടിപ്പോകരുത് എന്നായിരുന്നു അതിന്റെ അര്‍ത്ഥം.
സിപ്രന്റെ കണ്ണില്‍നിന്ന് ഒരു പൊന്നീച്ച പറന്നുപോയി.
ശ്രീകുമാര്‍ പറഞ്ഞു:
-അത് ഞാന്‍ സെക് ഷനില്‍ പറഞ്ഞ് ശെരിയാക്കാം സാര്‍. പിന്നെ ഞാന്‍ ഇപ്പൊ
 വന്നത്...
-ങ. അത് പറഞ്ഞില്ലല്ലൊ
-ഒരു കളവ് കേസുണ്ടായിരുന്നു
-സഖാവിന്റെ വീട്ടിലാണോ?
-അല്ല. ഇയാള്‍ടെ അമ്മായീടെ വീട്ടിലാണ്.
-ഇയാള്‍?
        എ എസ് ഐ സിപ്രന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പിന്നെ ചിരിച്ചില്ലെന്നുവരുത്തി.
-സിപ്രന്‍. എന്റെ ഒരു കൊളീഗാണ് സാര്‍
-ആട്ടെ. എപ്പോഴായിരുന്നു സംഭവം?
-ഇന്നലെ രാത്രിയിലാണ്
-എന്തൊക്കെയാണ് മോഷണം പോയിരിക്കുന്നത്?
         പോക്കറ്റില്‍നിന്ന് ഒരു കടലാസ് കഷണമെടുത്ത്     സിപ്രന്‍ വായിച്ചു;
-കിണ്ടി,കിണ്ണന്‍,കോളാമ്പി,നിറപറ,അവില്‍പറ,മലര്പറ,നിലവിളക്ക്,ചുറ്റുവിളക്ക് ഇത്യാദി
-ഇത്യാദിയോ?
-അതെ സാര്‍
ആയത് ക്രിസ്തുവിനുപിമ്പ് നിലവിലുണ്ടായിരുന്ന വല്ല വെള്ളോട്ടുപാത്രവുമായിരിക്കുമെന്ന് മനസ്സില്‍ നിരൂപിച്ച്
എ എസ് ഐ സിപ്രനോട് പറഞ്ഞു:
-ശെരി. താന്‍ പോയി ഒരു പായ കടലാസും ഒരു ലെക്‌സി പേനയും വാങ്ങിച്ചോണ്ടുവാ. എന്നിട്ട് ഇപ്പൊത്തന്നെ ഒരു പെറ്റീഷനെഴുതി താ, പേനയടക്കം
                   സിപ്രന്‍ ശീഘ്രം പോയി ക്ഷിപ്രം തിരിച്ചുവന്ന് പരാതിയടക്കം പേന എ എസ് ഐ ക്ക് സമര്‍പ്പിച്ചു.
സിപ്രന്റെ നൂറുമൈല്‍ സ്പീഡിലുള്ള നടത്തം കണ്ടിട്ടോ തസ്യദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ സിപ്രനെത്തന്നെ
നിര്‍ന്നിമേഷനായിനോക്കിനില്‍ക്കുകയായിരുന്നു അന്നേരമെല്ലാം എ എസ് ഐ......
പിന്നെ അല്പനേരം എന്തോ ആലോചിച്ചശേഷം അദ്ദേഹം ശ്രീകുമാറിനോട് പറഞ്ഞു:
-എന്നാല്‍ നമുക്ക് പോകാം സഖാവേ
-പോകാം
-പക്ഷേ വണ്ടിയില്ലല്ലൊ
-കാറ് വിളിക്കാം
        സിപ്രന്‍ കാറ് വിളിക്കാന്‍ ഓടി. അന്നേരം എ എസ് ഐ അകത്തുപോയി
മഷിയിട്ടുനോക്കാനുള്ള മഷി, വിരലടയാളം പരിശോധിക്കാനുള്ള സീല്, തൂവാല മുതലായ തൊണ്ടിസാധനങ്ങളുമായി തിരിച്ചുവന്നു. പിന്നെ ആത്മഗതമെന്നോണം അദ്ദേഹം
പറഞ്ഞു:
-പട്ടി സ്ഥലത്തില്ല
അതു കേള്‍ക്കേണ്ട താമസം സിപ്രന്‍ ചാടിവീണു.
-അത് സാരമില്ല സാര്‍. വീട്ടില്‍ രണ്ടെണ്ണമുണ്ട്. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.
        എ എസ് ഐ സിപ്രനെ ഒന്നമര്‍ത്തിനോക്കി.
-ഈ സിപ്രന്‍ ഇത് കൊളമാക്കീട്ടേ അടങ്ങൂന്നുതോന്നുന്നു
(ശ്രീകുമാര്‍ മനസ്സില്‍ പറഞ്ഞു).

കാറ് അമ്മായീടെ വീടിന്റെ പടിക്കലെത്തുമ്പോഴേക്കും എ എസ് ഐ ഒരു
പത്തുപ്രാവശ്യമെങ്കിലും അന്നക്കുട്ടീടെ കാര്യം ശ്രീകുമാറിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
-ശെരിയാക്കാം സര്‍. ശെരിയാക്കം സര്‍.
ശ്രീകുമാര്‍ പറഞ്ഞോണ്ടുമിരുന്നു.
        കാറ്  മുറ്റത്ത് നിര്‍ത്തിയതും എ എസ് ഐ ചാടിയിറങ്ങി വീടിന്റെ അകത്തേക്ക് ഒരോട്ടം വെച്ചുകൊടുത്തു.
ഒപ്പം ഓടിയ സിപ്രനെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു:
-വേണ്ടാ. വേണ്ടപ്പോള്‍ വിളിക്കാം
        വീടിന്റെ മുക്കും മൂലയുമെല്ലാം എ എസ് ഐ വിശദമായി പരിശോധിച്ചു. പിന്നെ പുറത്തുകടന്ന് ഉമ്മറപ്പടിയില്‍ ചാരി കുറേ നേരം എന്തോ ആലോചിച്ചുനിന്നു.
കൈവിരലുകള്‍ മടക്കി എന്തോ ഒക്കെ കണക്കുകൂട്ടുന്നതും ശിഷ്ടം വന്നത്
അന്തരീക്ഷത്തിലേക്ക് എറിഞ്ഞുകളയുന്നതും കണ്ടു. അനന്തരം വിരല്‍ ഞൊടിച്ച്
സിപ്രനെ വിളിച്ചു സിപ്രന്‍ പറന്നുചെന്നു. രണ്ടുപേരും കൂടി അകത്തേക്കുപോയി.....

അരമണിക്കൂറിനുശേഷം ഇരുവരും തിരിച്ചുവന്ന് കാറില്‍ കേറി.
തിരിച്ചുപോകുമ്പോഴും അന്നക്കുട്ടീടെ പി എഫിനെപ്പറ്റിയല്ലാതെ മറ്റൊന്നും
എ എസ് ഐക്ക് പറയാനുണ്ടായിരുന്നില്ല.
അതുകൊണ്ടായിരിക്കുമോ എന്തോ സിപ്രന്‍ അങ്ങേയറ്റം വിഷണ്ണനായി കാണപ്പെട്ടു....

സ്റ്റേഷനിലിറങ്ങാന്‍ നേരം ഏമാന്‍ പറഞ്ഞു:
അപ്പൊ ശെരി സഖാവ് ശ്രീകുമാര്‍. കേസിന്റെ വിവരങ്ങള്‍ ഞാന്‍ അപ്പപ്പോള്‍
അറിയിച്ചോണ്ടിരിക്കാം കേട്ടോ. പിന്നെ എന്റെ അന്നക്കുട്ടീടെ കാര്യം മറക്കല്ലേ....
ഇത്രയും പറഞ്ഞ് സിപ്രനെ ഇടംകണ്ണുകൊണ്ട് ഒന്നുഴിഞ്ഞശേഷം എ എസ് ഐ
സ്റ്റേഷനിലേക്ക് കേറിപ്പോയി......

നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു കണ്‍ഷ്യേബ്ള്‍ വശം എ എസ് ഐ ശ്രീകുമാറിന്
ഒരു കത്ത് കൊടുത്തയച്ചു:
'' പ്രിയപ്പെട്ട സഖാവ് ശ്രീകുമാര്‍,
വിഷമം വിചാരിക്കരുത്. അന്ന് അയാളെ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു.
അന്നു തന്നെ അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തതാണ്. പിന്നെ അയാളെ
കൂടെയിരുത്തിക്കൊണ്ട് എങ്ങനെ അത് പറയുമെന്നോര്‍ത്തിട്ടാണ് മിണ്ടാതിരുന്നത്.
അതെ സഖാവെ. സഖാവിന്റെ സുഹൃത്തുതന്നെയാണ് മോഷ്ടാവ് !
അത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്. ദയവുചെയ്ത്
സഖാവ് ഈ കേസില്‍ ഇടപെടരുത്. നാറും. ഈ മാസം 21ന് കോടതിയില്‍ ഹാജരാകാന്‍ പുള്ളിക്കാരന് സമന്‍സയച്ചിരിക്കയാണ്.
വിപ്ലവാഭിവാദ്യങ്ങളോടെ (ഒപ്പ്).
പി എസ്: അന്നക്കുട്ടീടെ കാര്യം മറന്നിട്ടില്ലല്ലൊ.

കത്തുമായി ശ്രീകുമാര്‍ സിപ്രന്റെ സെക് ഷനിലേക്കോടി. സിപ്രന്‍ വന്നിട്ടില്ല.
തിരിച്ചുപോകുമ്പോള്‍ വാടാനപ്പിള്ളിയില്‍ സിപ്രന്റെ വീട്ടിലിറങ്ങി.
ശ്രീകുമാറിനെ കണ്ടതും സിപ്രന്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു.
ശ്രീകുമാര്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
-എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സിപ്രാ
        കരഞ്ഞുകരഞ്ഞ് കണ്ണീരെല്ലാം വാര്‍ന്നുപോയപ്പോള്‍ വിക്കിവിക്കി സിപ്രന്‍
പറഞ്ഞു:
-അന്ന് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തന്നെ വിളിക്കാന്‍ വരുന്നതിനുമുമ്പ്
ഏതെല്ലാം സാധനങ്ങളാണ് കളവുപോയതെന്നറിയാന്‍ വേണ്ടി അമ്മായീടെ വീട്ടിലെ
സകല അലമാരികളും മേശകളും പൊത്തുകളും പോതുകളും ഞാന്‍
പരിശോധിച്ചിരുന്നു.അത് അബദ്ധമായിപ്പോയെന്ന് ഇപ്പോഴാണ്‍് മനസ്സിലായത്.
ഇന്നലെ എ എസ് ഐ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് പറയുകയാണ്, ഞാന്‍ തന്നെയാണ് കള്ളനെന്ന് ! കാരണം അമ്മായീടെ അലമാരിയിലും
മേശയിലും മറ്റും കണ്ട വിരലടയാളവും പരാതിയെഴുതിക്കൊടുത്ത പേപ്പറില്‍
തെളിഞ്ഞുകണ്ട എന്റെ വിരലടയാളവും ഒന്നുതന്നെയാണത്രേ!
വയ്യേ... എനിക്ക് വയ്യേ....
ദാ ഇപ്പോള്‍ കേസാണ്.
ഐപിസി 311(2)സി.....
പൂട്ടുപൊളി, ഭവനഭേദനം, കവര്‍ച്ച ഇത്യാദി...!!!