rajasooyam

Saturday, April 13, 2013

കൈക്കുഴങ്ങര നന്ദ്വാര്
(ഏ ഡി രണ്ടായിരത്തില്‍ എഴുതിയത്)

എന്തിനുമേതിനും ശ്രീകുമാറിനെ അനുകരിക്കുക അരിമ്പൂരെ സ്ഥാനിനായര്‌ടെ ഒരു
വെച്ചുകെട്ടാണ്.
ഈ ഉടുത്തുകെട്ടിനെതിരെ ബിആര്‍ പലപ്പോഴും മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്:
നോക്കൂ സ്ഥാനി നായര്‍, ശ്രീകുമാര്‍ എന്നു പറയുന്നത് ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്.
അയാളെപ്പോലെയാകാന്‍ അയാള്‍ക്കുമാത്രേ കഴിയൂ. ഓനെ അനുകരിക്കാന്‍
തുടങ്ങിയാല്‍ സ്ഥാനി ചുറ്റിപ്പോകത്തേയുള്ളൂ. അതുകൊണ്ട് അതു വേണ്ട.

എന്തുപറഞ്ഞിട്ടെന്തുകാര്യം?
എല്ലാം പച്ചവെള്ളത്തില്‍ നീളത്തില്‍ വരച്ചതുപോലായി.
ച്ചാല്‍ എല്ലാം വട്ടത്തിലായി!
ശ്രീകുമാര്‍ തോള്‍സഞ്ചിയും തൂക്കി കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിനുപോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ വയോജനങ്ങളെ സാക്ഷരത പഠിപ്പിക്കാന്‍ പോയപ്പോള്‍
സ്ഥാനിയും പിന്നാലെ പോയി.
ശ്രീകുമാര്‍ അസോസിയേഷനില്‍ സജീവനായപ്പോള്‍
സ്ഥാനിയും സജീവനായി.
        സാക്ഷാല്‍ മന്നത്ത് പദ്മനാഭന്‍ വിചാരിച്ചാല്‍ പോലും  ഈ നായര് ഈ ജന്മം
നന്നാവാന്‍ പോണില്ല. ഈ നായരും നായിന്റെ വാലും ഒരേ കണക്കാണ്:
ബിആര്‍ വിധിയെഴുതി.

ബിആറിന്റെ വിധി തെറ്റായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഏറ്റവുമൊടുവിലത്തെ
സമ്പവം.
അന്ന് രാവിലെ ബിആര്‍ ആപ്പീസിലെത്തിയപ്പോള്‍ സ്ഥാനിനായര്‍ക്ക് എന്തോ അപകടം പറ്റി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് എതിരേറ്റത്.
കേട്ടപാതി ബിആര്‍ ആസ്പത്രിയിലേക്കോടി.
ചെന്നുകണ്ടപ്പോള്‍ പക്ഷേ സമാധാനമായി.
കിടക്കയില്‍ ചുമരും ചാരിയിരിപ്പാണ് നായര്‍.
എംടിയുടെയാണെന്നുതോന്നുന്നു, ഒരു ചെറുപുഞ്ചിരി ആ മുഖത്ത് വിളയാടുന്നുണ്ട്.
ഇടതുകൈ ഒരു ചരടുവഴി കഴുത്തില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.
ബിആര്‍ ചോദിച്ചു:
-ആക്ച്വലി എന്താണുണ്ടായത് നായര്‍ജീ?
-ഒരു ചെറിയ മല്‍പ്പിടുത്തം
-ഹെന്ത്? ആരുമായിട്ടെവിടെവെച്ചെന്തിന്?
-ബസ്സില്‍വെച്ച് ഒരുത്തന്‍ എന്റെ പോക്കറ്റടിച്ചു. ഞാന്‍ കൈയോടെ പിടിച്ചു.
-എന്നിട്ട്?
-അവന്‍ കുതറിയോടി. എന്റെ കൈയുടെ സാമഗ്രി തെറ്റി!
-കൈയുടെ സാമഗ്രിയോ?
-അതെ. ബിആര്‍ ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പ്ള്‍ പഠിച്ചിട്ടില്ലല്ലേ.
-പണ്ട് പഠിച്ചിരുന്നു. ഇപ്പൊ മറന്നുപോയി.
- ങ. എനിക്കതങ്ങനെ മറക്കാന്‍ കഴിയില്ല.
-പ്രത്യേകിച്ച് കാരണമെന്തെങ്കിലും?
-ഉണ്ടല്ലൊ. ആര്‍ക്കിമെഡീസ് പ്രിസിപ്പ്‌ളും അത് പ്രൂവ് ചെയ്യുന്നതിനുള്ള പരീക്ഷണവും പറഞ്ഞുതന്നതിന്റെ പിറ്റേന്ന് മാഷ് എന്നോടൊരു ചോദ്യം: സാമഗ്രി എന്നാല്‍ എന്ത്?
ചോദ്യം കേട്ട് ഞാന്‍ അന്തംവിട്ട് നിന്നുപോയി.
അന്നേരം മാഷ് എന്റെ ചെവി പിടിച്ച് തിരുമ്മി പൊന്നാക്കിക്കൊണ്ട് ടെക്സ്റ്റ് നിവര്‍ത്തി
നിറുത്തിനിറുത്തി ഇങ്ങനെ വായിച്ചു:
'' ആര്‍ക്കിമെഡീസ് പ്രന്‍സിപ്പ്ള്‍ തെളിയിക്കുന്നതിനുള്ള പരീക്ഷണം. ഒരു സോക്കറ്റും
അതില്‍ കൃത്യമായി പാകമാവുന്ന ഒരു സിലിണ്ടറുമടങ്ങിയതാണ് സാമഗ്രി'' !
-സ്ഥാനി പറഞ്ഞുവരുന്നത്...
-അതെ. മല്‍പ്പിടുത്തത്തില്‍ എന്റെ കൈയിന്റെ സാമഗ്രി, ച്ചാല്‍ സോക്കറ്റും സിലിണ്ടറും, ച്ചാല്‍ കൈക്കുഴ സ്ഥാനം തെറ്റി!
-വാട്ടെ പിറ്റി! ഒന്നാലോചിച്ചാല്‍ അത്രയല്ലേ പറ്റിയുള്ളൂ എന്ന് സമാധാനിക്കാം. ആട്ടെ
എന്തിനാണ് അയാളെ തടുത്തുനിര്‍ത്താന്‍ നോക്കിയത്? അയാള്‍ വല്ല വസീം അക്രമോം കാണിച്ചിരുന്നെങ്കിലോ? കൈ മൊത്തം പറിച്ചോണ്ടുപോയിരുന്നെങ്കിലോ? ആകെ
വൃത്തികേടായേനില്ലേ?
-ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ടെങ്കിലും അപ്പോള്‍ അങ്ങനെ തോന്നിയില്ല. ഷര്‍ട്ടിന്റെ
പോക്കറ്റിലുണ്ടായിരുന്ന 300 രൂപയാണ് ഓന്‍ അടിച്ചുമാറ്റിയതേയ്. പാന്റിന്റെ പോക്കറ്റില്‍വേറൊരു 2700 രൂപ കൂടിയുണ്ടായിരുന്നു. അതും കൂടി അടിച്ചോളാന്‍ പറയാന്‍
വേണ്ടിയാണ് പിടിച്ചുനിര്‍ത്താന്‍ നോക്കിയത്. പക്ഷേ പറ്റിയില്ല. പഹയന്‍
കുതറിയോടിപ്പോയി.! ഊ...യെനിക്കെന്റെ കൈ തരിക്കുന്നു....
-എനിക്കെന്റെ തല പെരുക്കുന്നു!
-അതെന്തിന്?
-സ്ഥാനി പറയണത് എനിക്ക് തീരെ മനസ്സിലാവണ്  ല്ല്യ. അതുതന്നെ കാരണം.
 300 രൂപ പോക്കറ്റടിച്ചവനോട്  2700 കൂടി അടിച്ചോളാന്‍ പറയുക! എന്തായിത് ദേവലോകം?
        അന്നേരം ഒട്ടും കൂസലില്ലാതെ നന്ദ്വാര് പറയുകയാണ്:
-അതുപിന്നെ കഴിഞ്ഞദിവസം ശ്രീകുമാറിന്റെ കയ്യീന്ന് പോക്കറ്റടിച്ചുപോയത് 3000 രൂപയാണ് !!!


Saturday, April 6, 2013

ബൂമെറാങ്ങ്

1996-ലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയതിന്റെ പിറ്റേന്ന്
കൊച്ചുവെളുപ്പാന്‍ കാലത്താണ് സംഭവം.
വിശാലമായ ചെങ്കോട്ട മൈതാനം.
ചുവപ്പു കൊടികളാലും തോരണങ്ങളാലും മൈതാനം മുഴുവനായി മോടി പിടിപ്പിച്ചിട്ടുണ്ട്.
മൈതാനത്തിന്റെ ഈശാനകോണില്‍ പടുകൂറ്റന്‍ സ്റ്റേജ്.
സ്റ്റേജിനുമുന്നില്‍ പൂഴിയിട്ടാല്‍ നിലത്തുവീഴാത്തത്ര പുരുഷാരം.
ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത്, ഈഎംഎസ്, ജ്യോതിബാസു, ശൈലേന്‍ ദാസ്ഗുപ്ത,
സമര്‍ മുഖര്‍ജി എന്നിവരൊക്കെ സ്റ്റേജിന്റെ മുന്‍ നിരയിലുണ്ട്. പ്രകാശ് കാരാട്ട്,
സീതാറാം യെച്ചൂരി ബുദ്ധദേവ് ഭട്ടാചാര്യ, എം എ ബേബി എന്നിവരെ പിന്‍നിരയില്‍ വ്യക്തമായി കാണാം.
ഈഎംഎസ്-ന്റെ ചെവിയില്‍ അദ്ദേഹത്തിന്റെ അനിയനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ എന്തോ മന്ത്രിക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്-
അത് ടി.നാരായണന്‍ മാഷായിരുന്നു!
നമ്പിരാജന്‍ പ്രകാശ് കാരാട്ടിന്റെ കൈയില്‍ എന്തോ കൊണ്ടുകൊടുത്തിട്ട്
തിരിച്ചുപോകുന്നു. മുറുക്കാന്‍ പൊതിയായിരിക്കണം.
സീതാറാം യെച്ചൂരി വേദിയില്‍ നിന്ന് എണീറ്റ് പുറകില്‍ ചെന്ന്
വി എന്‍ കൃഷ്ണന്‍കുട്ടി നായരെ കെട്ടിപ്പിടിച്ച് കുശലം പറയുന്നു.
ആകപ്പാടെ ഒരു ഉത്സവാന്തരീക്ഷം തന്നെ.
അതാ പ്രസിഡണ്ടിന്റെ ആഗമനമറിയച്ചുകൊണ്ടുള്ള ബാന്റ്‌മേളം തുടങ്ങുകയായി.
സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ മന്ദമന്ദം പ്രസിഡണ്ട് വേദിയില്‍ പ്രവേശിച്ചു.
പിന്നെ അദ്ദേഹം ജ്യോതിബാസുവിന്റെ വലതുഭാഗത്ത് കിടന്നിരുന്ന ഒഴിഞ്ഞ
കസേരയിലിരുന്നു.
അതെ ആ ചരിത്രമുഹൂര്‍ത്തം സമാഗതമാവുകയാണ്.
സുവര്‍ണ്ണബംഗാളിന്റെ വീരപുത്രന്‍ സഖാവ് ജ്യോതിബാസു ഇന്ത്യാമഹാരാജ്യത്തിന്റെ
പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുകയാണ്!
പ്രസിഡണ്ട് എണീറ്റുനിന്ന് കൈലിരുന്ന കടലാസില്‍ നോക്കി സാവധാനം
പറഞ്ഞുകൊടുത്തൂ; ഐ,.......
ജ്യോതിബാസു ഏറ്റുപറഞ്ഞു: ഐ, ജ്യോതിബാസു....
സത്യപ്രതിജ്ഞ കഴിഞ്ഞതും കാതടപ്പിക്കുന്ന കരഘോഷമായിരുന്നു.
പിന്നെ തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ടിനെ വെല്ലുന്ന കരിമരുന്നു പ്രയോഗം. ഏതാണ്ട്
ഒരുമണിക്കൂറോളം നീണ്ടുനിന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗുണ്ടുകളുടെ ശബ്ദം
നേര്‍ത്തുനേര്‍ത്തുവന്ന് ഡുംഡുംഡുംഡും എന്നായി. വിരല്‍തുമ്പുകൊണ്ട് 
കതകില്‍ മുട്ടുമ്പോലെ...
അല്ലാ, അത് ആരോ വാതില്‍ക്കല്‍ മുട്ടുന്നതുതന്നെയല്ലേ...സഖാവേ സഖാവേ എന്ന് വിളിക്കുന്നുമുണ്ട്....നല്ല പരിചയമുള്ള ശബ്ദം.
അപ്പോള്‍ മാത്രമാണ് താന്‍ അതുവരെ കണ്ടോണ്ടിരുന്നത് വെറും സ്വപ്നമായിരുന്നു
എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സഖാവ് ശ്രീകുമാര്‍ ഉണരുന്നത് !
ശ്രീമാന്‍ കതകുതുറന്നുനോക്കുമ്പോള്‍ ശപ്രത്തലമുടിയും ശിപ്രത്താടിയും
ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി നേരെ മുന്നില്‍ നിക്കുന്നു സാക്ഷാല്‍ സിപ്രന്‍!
ഞെട്ടലില്‍ നിന്ന് വിമുക്തനായപ്പോള്‍ ശ്രീകുമാര്‍ ചോദിച്ചു:
-എന്താ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്?
-മുഖവുരയെഴുതാന്‍ സമയമില്ല. നമുക്ക് ഉടന്‍ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു പോണം.
        ആകപ്പാടെ പകച്ച മട്ടിലാണ് സിപ്രന്റെ സംസാരം.
-എന്താ, എന്താണുണ്ടായത്?
-അമ്മായീടെ വീട്ടില് കള്ളന്‍ കേറി.
-ഗള്‍ഫീപ്പോയ അമ്മായീടെ വീട്ടിലോ?
-അതെ
-കഷ്ടായി. എന്തൊക്കെ നഷ്ടപ്പെട്ടു?
-കിണ്ടി,കിണ്ണന്‍,കോളാമ്പി, ഓട്ടുരുളി, നിറപറ,നിലവിളക്ക്, ചുറ്റുവിളക്ക്....
-മതി മതി. പോവാം പോവാം.
        പോലീസ് സ്റ്റേഷന്റെ പടി കയറിച്ചെല്ലുമ്പോഴേക്കും നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലങ്ങളെല്ലാം അറിഞ്ഞുകഴിഞ്ഞിരുന്നു.
എസ് ഐ സ്ഥലത്തില്ല. എ എസ് ഐ ക്കാണ് ചാര്‍ജ്.
ശ്രീകുമാറിനെ കണ്ടയുടന്‍ പതിവില്ലാത്തവിധം എ എസ് ഐ സല്യൂട്ടടിച്ചു:
-ലാല്‍ സലാം സഖാവേ, സഖാവിന്റെ കാര്യം ഞാന്‍ ഇപ്പോള്‍ ഓര്‍ത്തതേയുള്ളൂ.
-എന്താണ് സാര്‍ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍?
(എന്തേ കുഞ്ഞേടുത്തി ഇത്രയോര്‍ക്കാന്‍?
എന്തേ ഓര്‍ത്തു മിഴി നിറക്കാന്‍?)
-അതോ, അന്നക്കുട്ടീടേ കര്യമോര്‍ത്തപ്പൊ സഖാവിനെ ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല്യ
        ശ്രീകുമാര്‍ ഞെട്ടിത്തിരിഞ്ഞ് പ്രഭാകരനെ നോക്കി. സിപ്രന്റെ കണ്ണുകളില്‍
ഹമ്പട കള്ളാ എന്ന ഭാവം.
അതുകണ്ട് വിറളിപ്പോയ ശ്രീകുമാര്‍ ചോദിച്ചു:
-ആരാണ് സാര്‍ അന്നക്കുട്ടി?
-എന്റെ വൈഫാണ്. ഇവിടെ സെന്റ് ആന്റണീസ് യു.പി.സ്‌കൂളില്‍ ടീച്ചറാണ്.
ഒരു എന്‍ ആര്‍ എ അപ്പ്‌ളിക്കേഷന്‍ നിങ്ങള്‍ടെ ആപ്പീസിലേക്കയച്ചിട്ട് മാസം ആറായി.
                            ഇതു കേട്ടതും സിപ്രന്‍ ചാടിപ്പറഞ്ഞു:
-സാറെ, അതിന്‍് പ്രൈവറ്റ്സ്‌കൂളുകാര്‌ടെ പി എഫ് ഞങ്ങള്‍ടെ ആപ്പീസില്‍....
       മുഴുമിപ്പിക്കുന്നതിനുമുമ്പ് ശ്രീകുമാര്‍ ലാടന്‍ തറച്ച ചെരിപ്പുകൊണ്ട്
എ എസ് ഐ കാണാതെ സിപ്രന്റെ തള്ളവിരലില്‍ അമര്‍ത്തിയൊരു
ചവിട്ടുകൊടുത്തു.
മിണ്ടിപ്പോകരുത് എന്നായിരുന്നു അതിന്റെ അര്‍ത്ഥം.
സിപ്രന്റെ കണ്ണില്‍നിന്ന് ഒരു പൊന്നീച്ച പറന്നുപോയി.
ശ്രീകുമാര്‍ പറഞ്ഞു:
-അത് ഞാന്‍ സെക് ഷനില്‍ പറഞ്ഞ് ശെരിയാക്കാം സാര്‍. പിന്നെ ഞാന്‍ ഇപ്പൊ
 വന്നത്...
-ങ. അത് പറഞ്ഞില്ലല്ലൊ
-ഒരു കളവ് കേസുണ്ടായിരുന്നു
-സഖാവിന്റെ വീട്ടിലാണോ?
-അല്ല. ഇയാള്‍ടെ അമ്മായീടെ വീട്ടിലാണ്.
-ഇയാള്‍?
        എ എസ് ഐ സിപ്രന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പിന്നെ ചിരിച്ചില്ലെന്നുവരുത്തി.
-സിപ്രന്‍. എന്റെ ഒരു കൊളീഗാണ് സാര്‍
-ആട്ടെ. എപ്പോഴായിരുന്നു സംഭവം?
-ഇന്നലെ രാത്രിയിലാണ്
-എന്തൊക്കെയാണ് മോഷണം പോയിരിക്കുന്നത്?
         പോക്കറ്റില്‍നിന്ന് ഒരു കടലാസ് കഷണമെടുത്ത്     സിപ്രന്‍ വായിച്ചു;
-കിണ്ടി,കിണ്ണന്‍,കോളാമ്പി,നിറപറ,അവില്‍പറ,മലര്പറ,നിലവിളക്ക്,ചുറ്റുവിളക്ക് ഇത്യാദി
-ഇത്യാദിയോ?
-അതെ സാര്‍
ആയത് ക്രിസ്തുവിനുപിമ്പ് നിലവിലുണ്ടായിരുന്ന വല്ല വെള്ളോട്ടുപാത്രവുമായിരിക്കുമെന്ന് മനസ്സില്‍ നിരൂപിച്ച്
എ എസ് ഐ സിപ്രനോട് പറഞ്ഞു:
-ശെരി. താന്‍ പോയി ഒരു പായ കടലാസും ഒരു ലെക്‌സി പേനയും വാങ്ങിച്ചോണ്ടുവാ. എന്നിട്ട് ഇപ്പൊത്തന്നെ ഒരു പെറ്റീഷനെഴുതി താ, പേനയടക്കം
                   സിപ്രന്‍ ശീഘ്രം പോയി ക്ഷിപ്രം തിരിച്ചുവന്ന് പരാതിയടക്കം പേന എ എസ് ഐ ക്ക് സമര്‍പ്പിച്ചു.
സിപ്രന്റെ നൂറുമൈല്‍ സ്പീഡിലുള്ള നടത്തം കണ്ടിട്ടോ തസ്യദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ സിപ്രനെത്തന്നെ
നിര്‍ന്നിമേഷനായിനോക്കിനില്‍ക്കുകയായിരുന്നു അന്നേരമെല്ലാം എ എസ് ഐ......
പിന്നെ അല്പനേരം എന്തോ ആലോചിച്ചശേഷം അദ്ദേഹം ശ്രീകുമാറിനോട് പറഞ്ഞു:
-എന്നാല്‍ നമുക്ക് പോകാം സഖാവേ
-പോകാം
-പക്ഷേ വണ്ടിയില്ലല്ലൊ
-കാറ് വിളിക്കാം
        സിപ്രന്‍ കാറ് വിളിക്കാന്‍ ഓടി. അന്നേരം എ എസ് ഐ അകത്തുപോയി
മഷിയിട്ടുനോക്കാനുള്ള മഷി, വിരലടയാളം പരിശോധിക്കാനുള്ള സീല്, തൂവാല മുതലായ തൊണ്ടിസാധനങ്ങളുമായി തിരിച്ചുവന്നു. പിന്നെ ആത്മഗതമെന്നോണം അദ്ദേഹം
പറഞ്ഞു:
-പട്ടി സ്ഥലത്തില്ല
അതു കേള്‍ക്കേണ്ട താമസം സിപ്രന്‍ ചാടിവീണു.
-അത് സാരമില്ല സാര്‍. വീട്ടില്‍ രണ്ടെണ്ണമുണ്ട്. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.
        എ എസ് ഐ സിപ്രനെ ഒന്നമര്‍ത്തിനോക്കി.
-ഈ സിപ്രന്‍ ഇത് കൊളമാക്കീട്ടേ അടങ്ങൂന്നുതോന്നുന്നു
(ശ്രീകുമാര്‍ മനസ്സില്‍ പറഞ്ഞു).

കാറ് അമ്മായീടെ വീടിന്റെ പടിക്കലെത്തുമ്പോഴേക്കും എ എസ് ഐ ഒരു
പത്തുപ്രാവശ്യമെങ്കിലും അന്നക്കുട്ടീടെ കാര്യം ശ്രീകുമാറിനെ
ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
-ശെരിയാക്കാം സര്‍. ശെരിയാക്കം സര്‍.
ശ്രീകുമാര്‍ പറഞ്ഞോണ്ടുമിരുന്നു.
        കാറ്  മുറ്റത്ത് നിര്‍ത്തിയതും എ എസ് ഐ ചാടിയിറങ്ങി വീടിന്റെ അകത്തേക്ക് ഒരോട്ടം വെച്ചുകൊടുത്തു.
ഒപ്പം ഓടിയ സിപ്രനെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു:
-വേണ്ടാ. വേണ്ടപ്പോള്‍ വിളിക്കാം
        വീടിന്റെ മുക്കും മൂലയുമെല്ലാം എ എസ് ഐ വിശദമായി പരിശോധിച്ചു. പിന്നെ പുറത്തുകടന്ന് ഉമ്മറപ്പടിയില്‍ ചാരി കുറേ നേരം എന്തോ ആലോചിച്ചുനിന്നു.
കൈവിരലുകള്‍ മടക്കി എന്തോ ഒക്കെ കണക്കുകൂട്ടുന്നതും ശിഷ്ടം വന്നത്
അന്തരീക്ഷത്തിലേക്ക് എറിഞ്ഞുകളയുന്നതും കണ്ടു. അനന്തരം വിരല്‍ ഞൊടിച്ച്
സിപ്രനെ വിളിച്ചു സിപ്രന്‍ പറന്നുചെന്നു. രണ്ടുപേരും കൂടി അകത്തേക്കുപോയി.....

അരമണിക്കൂറിനുശേഷം ഇരുവരും തിരിച്ചുവന്ന് കാറില്‍ കേറി.
തിരിച്ചുപോകുമ്പോഴും അന്നക്കുട്ടീടെ പി എഫിനെപ്പറ്റിയല്ലാതെ മറ്റൊന്നും
എ എസ് ഐക്ക് പറയാനുണ്ടായിരുന്നില്ല.
അതുകൊണ്ടായിരിക്കുമോ എന്തോ സിപ്രന്‍ അങ്ങേയറ്റം വിഷണ്ണനായി കാണപ്പെട്ടു....

സ്റ്റേഷനിലിറങ്ങാന്‍ നേരം ഏമാന്‍ പറഞ്ഞു:
അപ്പൊ ശെരി സഖാവ് ശ്രീകുമാര്‍. കേസിന്റെ വിവരങ്ങള്‍ ഞാന്‍ അപ്പപ്പോള്‍
അറിയിച്ചോണ്ടിരിക്കാം കേട്ടോ. പിന്നെ എന്റെ അന്നക്കുട്ടീടെ കാര്യം മറക്കല്ലേ....
ഇത്രയും പറഞ്ഞ് സിപ്രനെ ഇടംകണ്ണുകൊണ്ട് ഒന്നുഴിഞ്ഞശേഷം എ എസ് ഐ
സ്റ്റേഷനിലേക്ക് കേറിപ്പോയി......

നാല് ദിവസം കഴിഞ്ഞപ്പോള്‍ ഒരു കണ്‍ഷ്യേബ്ള്‍ വശം എ എസ് ഐ ശ്രീകുമാറിന്
ഒരു കത്ത് കൊടുത്തയച്ചു:
'' പ്രിയപ്പെട്ട സഖാവ് ശ്രീകുമാര്‍,
വിഷമം വിചാരിക്കരുത്. അന്ന് അയാളെ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു.
അന്നു തന്നെ അത് സ്ഥിരീകരിക്കപ്പെടുകയും ചെയ്തതാണ്. പിന്നെ അയാളെ
കൂടെയിരുത്തിക്കൊണ്ട് എങ്ങനെ അത് പറയുമെന്നോര്‍ത്തിട്ടാണ് മിണ്ടാതിരുന്നത്.
അതെ സഖാവെ. സഖാവിന്റെ സുഹൃത്തുതന്നെയാണ് മോഷ്ടാവ് !
അത് തെളിയിക്കാനുള്ള ശക്തമായ തെളിവുകള്‍ എന്റെ പക്കലുണ്ട്. ദയവുചെയ്ത്
സഖാവ് ഈ കേസില്‍ ഇടപെടരുത്. നാറും. ഈ മാസം 21ന് കോടതിയില്‍ ഹാജരാകാന്‍ പുള്ളിക്കാരന് സമന്‍സയച്ചിരിക്കയാണ്.
വിപ്ലവാഭിവാദ്യങ്ങളോടെ (ഒപ്പ്).
പി എസ്: അന്നക്കുട്ടീടെ കാര്യം മറന്നിട്ടില്ലല്ലൊ.

കത്തുമായി ശ്രീകുമാര്‍ സിപ്രന്റെ സെക് ഷനിലേക്കോടി. സിപ്രന്‍ വന്നിട്ടില്ല.
തിരിച്ചുപോകുമ്പോള്‍ വാടാനപ്പിള്ളിയില്‍ സിപ്രന്റെ വീട്ടിലിറങ്ങി.
ശ്രീകുമാറിനെ കണ്ടതും സിപ്രന്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു.
ശ്രീകുമാര്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
-എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സിപ്രാ
        കരഞ്ഞുകരഞ്ഞ് കണ്ണീരെല്ലാം വാര്‍ന്നുപോയപ്പോള്‍ വിക്കിവിക്കി സിപ്രന്‍
പറഞ്ഞു:
-അന്ന് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തന്നെ വിളിക്കാന്‍ വരുന്നതിനുമുമ്പ്
ഏതെല്ലാം സാധനങ്ങളാണ് കളവുപോയതെന്നറിയാന്‍ വേണ്ടി അമ്മായീടെ വീട്ടിലെ
സകല അലമാരികളും മേശകളും പൊത്തുകളും പോതുകളും ഞാന്‍
പരിശോധിച്ചിരുന്നു.അത് അബദ്ധമായിപ്പോയെന്ന് ഇപ്പോഴാണ്‍് മനസ്സിലായത്.
ഇന്നലെ എ എസ് ഐ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് പറയുകയാണ്, ഞാന്‍ തന്നെയാണ് കള്ളനെന്ന് ! കാരണം അമ്മായീടെ അലമാരിയിലും
മേശയിലും മറ്റും കണ്ട വിരലടയാളവും പരാതിയെഴുതിക്കൊടുത്ത പേപ്പറില്‍
തെളിഞ്ഞുകണ്ട എന്റെ വിരലടയാളവും ഒന്നുതന്നെയാണത്രേ!
വയ്യേ... എനിക്ക് വയ്യേ....
ദാ ഇപ്പോള്‍ കേസാണ്.
ഐപിസി 311(2)സി.....
പൂട്ടുപൊളി, ഭവനഭേദനം, കവര്‍ച്ച ഇത്യാദി...!!!

   
   
       
   
       



Friday, March 29, 2013

വേണുനാദം

Venugopal KB's profile photo



വേണുവിനെപ്പറ്റി ഒരു നോവല്‍ബുക്കെഴുതുവാനുള്ള കോപ്പ് ഇനിയും
ബാക്കി കിടക്കുകയാണ്. സമയം കിട്ടാതെ ബിആര്‍ എന്തുചെയ്യാനാണ്?

വേണുവും പ്രദീപും കൂടി ട്രെയ്‌നിങ്ങ് പഠിക്കാന്‍ മദ്രാസില്‍ പോയതും പോകുന്ന
വഴിയില്‍ ഏതാണ്ട് പാതിരാ കഴിഞ്ഞപ്പോള്‍ തീവണ്ടി ഏതോ സ്റ്റേഷനില്‍നിന്നതും
അപ്പോള്‍ മുകളിലെ ബെര്‍ത്തില്‍ കിടക്കുകയായിരുന്ന പ്രദീപ് അടിയിലെ ബെര്‍ത്തിന്റെ അടിയില്‍ പുല്ല്വായ വിരിച്ച് കിടക്കുകയായിരുന്ന വേണുവിനോട് 'ഏത് സ്റ്റേഷനാ കഴിഞ്ഞുപോയത് ' എന്നു ചോദിച്ചതും അന്നേരം ഉറക്കച്ചടവില്‍ പുറത്തുകണ്ട ഒരു ബോര്‍ഡ് വായിച്ച് 'ഏതോ ഒരു സിറ്റിയാണ്'' എന്ന് വേണു മറുപടി പറഞ്ഞതും
അതുകേട്ടപ്പോള്‍ 'ഏത് സിറ്റിയാണെന്ന് നോക്കെടോ പണിക്കരേ' എന്ന് പ്രദീപ് ദേഷ്യം കൊണ്ടതും അന്നേരം വേണു കണ്ണടവെച്ച് ഒന്നുകൂടി ശ്രദ്ധിച്ചുവായിച്ചശേഷം 'കപ്പാ ' എന്ന് പറഞ്ഞതും അപ്പോള്‍ പ്രദീപ്  'കപ്പായോ, അങ്ങനെയൊരു സ്റ്റേഷന്‍ മദ്രാസിനുമുമ്പ് ഉള്ളതായി അറിയില്ലല്ലോ, ഈശ്വരാ മദ്രാസ് കഴിഞ്ഞുപോയോ ' എന്ന് പരിഭ്രമിച്ചതും ഉടന്‍ തന്നെ ' വലിക്ക് വലിക്ക് ' എന്നാജ്ഞാപിച്ചതും അതു കേള്‍ക്കേണ്ട താമസം വേണു പ്രദീപിനെ വലിച്ച് താഴെയിട്ടതും അപ്പോള്‍ പ്രദീപ് ' ടോ പന്നപ്പണിക്കരേ, എന്നെയല്ല വലിക്കാന്‍ പറഞ്ഞത്, ചങ്ങല ചങ്ങല ' എന്നാക്രോശിച്ചതും വേണു പെട്ടെന്ന് ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തിയതും അന്നേരം പ്രദീപ് അല്പം ദൂരെയായി കണ്ട തമിഴ്‌നാട്‌ വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ നോക്കി '' CAPACITY :50000 litres'  എന്നു വായിച്ചതും റെയില്‍വേ പോലീസ് മണം പിടിച്ചെത്തിയപ്പോള്‍ വേണു
ശങ്കു-മാണിക്യന്‍-കരടി കഥയിലെ ശങ്കുവെപ്പോലെ ശവമായി കിടന്നതും പിന്നെ
കണ്ണിമാറാ മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ചെന്ന്  ' ഇവിടെ കണ്ണിമാങ്ങയ്ക്ക് വെല
കമ്മിയായിരിക്കും അല്ലേ ' എന്നു ചോദിച്ചതും ഓട്ടുപാത്രങ്ങള്‍ വില്‍ക്കുന്ന  കടയില്‍ വല്ല്യോരു ചെമ്പുകലത്തിന്മേല്‍ Rs.169/-    എന്നെഴുതിവെച്ചിരുന്നതു കണ്ടപ്പോള്‍ ''ഇതു കൊള്ളാമല്ലോ, വീട്ടിലാണെങ്കില്‍
ബാത്ത്ടബ്ബുമില്ല, ഇതില്‍ വെള്ളം നിറച്ചാല്‍ ഇറങ്ങിയിരുന്ന്  ' നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ നീയെന്തേ വൈകിവന്നൂ പണിക്കത്ത്യാരേ ' എന്ന പാട്ടുംപാടി സുഖമായി കുളിക്കാം, അന്നേരം ആര്‍ക്കിമെഡീസ് പ്രിന്‍സിപ്പിളനുസരിച്ച് ആദേശം ചെയ്യപ്പെടുന്നവെള്ളത്തിന്റെ ഭാരത്തിനു തുല്യമായ ഭാരം നഷ്ടപ്പെടുകയാല്‍ തടിയൊന്നുകുറയ്ക്കുകയും ചെയ്യാം, ചെമ്പുകലത്തിന്റെ വിലയാണെങ്കില്‍ തുലോം കുറവ് ''
എന്നിങ്ങനെ മനസ്സില്‍ പറഞ്ഞ് സെയില്‍സ് മേനോനോട് 'ഇതെയ് കൊടുങ്കോ ' എന്ന് തമിഴില്‍ പറഞ്ഞതും അപ്പോള്‍ അയാള്‍ പോക്കറ്റില്‍നിന്ന് ഒരു ചെറിയ തുണ്ടുകടലാസ്സെടുത്ത് അതില്‍ 169x22 = 3718 എന്നെഴുതി  'പണത്തെ അടച്ചിട്ട്  വരുങ്കൊ ' എന്നും പറഞ്ഞ് വേണുവിന്റെ കൈയില്‍ കൊടുത്തതും 169 എന്നത് ഒരു കിലോഗ്രാം ചെമ്പിന്റെ വിലയാണ് എന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കിയ വേണു തുണ്ടും കൊണ്ട് ആരും കാണാതെ മണ്ടിയതും.. മറ്റും മറ്റും മറ്റും
ബിആര്‍ എപ്പോള്‍എഴുതുമോ എന്തോ.....

Saturday, March 23, 2013

കിണ്വനം
 sukumaran kurur's profile photo

അഞ്ചാറ് വര്‍ഷം മുമ്പാണ് സംഭവം.
ഒരു ദിവസം രാവിലെ ബിആര്‍ ഓഫീസിലേക്ക് വരികയായിരുന്നു.
നേരം അല്പം വൈകിയതുകൊണ്ട് അല്പം സ്പീഡിലായിരുന്നു സ്‌കൂട്ടറോടിച്ചിരുന്നത്.
ബിആര്‍ ഓഫീസിന്റെ ഗേറ്റിനടുത്തെത്തിയതും അകത്തുനിന്ന് ഒരു 220 സിസി ബൈക്ക് 110 മൈല്‍ സ്പീഡില്‍ ചീറിപ്പാഞ്ഞ് പുറത്തേക്ക് വരുന്നു.
നിര്‍ഭാഗ്യവശാല്‍ കൂട്ടിമുട്ടിയില്ല.
ബിആറിന്റെ അസിസ്റ്റന്റായിരുന്ന കുറൂര്‍ മനയ്ക്കല്‍ സൂമാരന്‍ തിരുമേനിയായിരുന്നു
ബൈക്കില്‍.
സൂപ്രണ്ടിനെ കണ്ടതും തിരുമേനി ഷഡണ്‍ ബ്രെയ്ക്കിട്ട് വണ്ടി നിര്‍ത്തി.
ബിആര്‍ ചോദിച്ചു;
-ഇപ്പൊ എന്നെ കൊന്നേനല്ലൊ തിരുമേനി
-(ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അതു ചെയ്യും)
-എന്താ മിണ്ടാത്തെ? എവടെപ്പോവ്വ്വാ ഇത്ര ധൃതീല്?
-വീടുവരെ ഒന്നു പോണം. ദിപ്പൊ വരും.
-അതെങ്ങനാ വീടുവരെ പോയിട്ട് ദിപ്പൊ വരണത്? പത്തിരുപത് കിലോമീറ്ററില്ലേ
 പേരാമംഗലത്തേക്ക്? ഏതാണ്ട് അത്രതന്നെ ഇങ്ങോട്ടുമില്ലേ? അപ്പൊ ആകെമൊത്തം
 നാല്പത് കിലോമീറ്റര്‍ ജാസ്തി. പ്ലസ് ട്രാഫിക് ബ്ലോക്ക്.
-അതോണ്ടേതൂല്ല. ഞാന്‍ ദിപ്പൊ വരും
-അതുപോട്ടെ. എന്താ വന്ന ഉടനെതന്നെ തിരിച്ചുപോണത്?
    അതൊക്കെ ഞാന്‍ വന്നിട്ട് പറയാം എന്നും പറഞ്ഞ് തിരുമേനി വണ്ടി കത്തിച്ചുവിട്ടു.
ബിആറിന് ആകപ്പാടെ പരിഭ്രമമായി.
ആകപ്പാടെ ഒരസിസ്റ്റന്റുള്ളതാണ്. എന്താണാവോ പുള്ളിക്കാരന് പറ്റിയത്?
സ്‌കൂട്ടര്‍ സ്റ്റാന്റില്‍ വെച്ച് ബിആര്‍ അസോസിയേഷന്‍ ഹാളിലേക്കോടി.
സൂമാരന്റെ പ്രശ്‌നം അവിടെ ആര്‍ക്കെങ്കിലും അറിയാതിരിക്കില്ല.
ഭാഗ്യവശാല്‍ ആര്‍.കണ്വന്‍ അവിടെയുണ്ടായിരുന്നു.
കാര്യം അവതരിപ്പിച്ചപ്പോള്‍ കണ്വന്‍ ചോദിച്ചു:
-ബിആര്‍ ജാത്യാല്‍ തിരുമേനിയാണോ?
-അല്ലല്ല
-എങ്കില്‍ പരിഭ്രമിക്കേണ്ട യാതൊരു കാര്യോമില്ല.
-ഇനി തിരുമേനി ആണെങ്കിലോ?
-ലേശം ഇണ്ടേനും
-മനസ്സിലായില്ല
-പാലില്‍നിന്ന് തൈരുണ്ടാവുന്നത് എങ്ങനെയാണെന്ന് ബിആറിനറിയ്യ്വോ?
-ഇല്ല
-കിണ്വനം നടക്കുമ്പൊ
-കിണ്വനംച്ചാലോ?
-ഫെര്‍മെന്റേഷന്‍
-പക്ഷേ അതും ഞാന്‍ ചോദിച്ചതും തമ്മില്‍ എതാണ് ബന്ധം?
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയപോലെ തോക്കേല്‍ കേറി വെടിവെക്കല്ലേ ബിആര്‍.
 എല്ലാം സാവകാശം പറഞ്ഞുതരാം.
-യെസ്. ദെന്‍ കണ്ടിന്യൂ
-മിനിഞ്ഞാന്ന് വൈകീട്ട് ബാക്റ്റീരിയ മിന്നല്‍ പണിമുടക്കുനടത്തിയതുകൊണ്ടോ എന്തോ കിണ്വനം നടന്നില്ല. ഫലമോ. ഇന്നലെ കാന്റീനില്‍ തൈരുണ്ടായിരുന്നില്ല.
 പക്ഷേ കിണ്വനം നടക്കാത്ത കാര്യം കന്റീന്‍ മാനേജര്‍ ലക്ഷ്മണന്‍ അറിയുന്നത് ഉച്ചക്ക് 12 മണിയോടെയാണ്. അപ്പോഴേക്കും ഒന്നിന് 3 രൂപ വെച്ച് തൈരിന്റെ നൂറോളം
 കൂപ്പണുകള്‍ ഇഷ്യൂ ചെയ്തുകഴിഞ്ഞിരുന്നു. ഇനി എന്തു ചെയ്യുമെന്നായി.
 മാനേജിങ്ങ് കമ്മിറ്റി അടിയന്തിരയോഗം കൂടി ഇങ്ങനെയൊരു തീരുമാനമെടുത്തു:
 അതായത് ഇന്നലെ ഇഷ്യു ചെയ്ത കൂപ്പണുകള്‍ ഇന്ന് ഉപയോഗിക്കാം.
-ചുമ്മാ ശാഖാചംക്രമണം നടത്താതെ കാര്യം പറയ് കണ്വാ. പ്ലീസ് കം റ്റു ദ പോയിന്റ്
-ഞാന്‍ ആ പോയിന്റില്‍ എത്തിക്കഴിഞ്ഞു ബിആര്‍. ഇതാണ് കാര്യം.
 സൂമാരന്‍ തിരുമേനി ഇന്ന് ഓഫീസിലേക്ക് പോന്നപ്പൊ ഇന്നലത്തെ ആ കൂപ്പണ്‍
 എടുക്കാന്‍ മറന്നു......
 അങ്ങോട്ട് 20 കിലോമീറ്റര്‍. ഇങ്ങോട്ട് 20 കിലോമീറ്റര്‍. മുക്കാല്‍ ലിറ്റര്‍ പെട്രോള്‍.
 ദിപ്പൊ വരും !!!

-

Friday, March 15, 2013

കല്യാണക്കാഴ്ചകള്‍
(പ്രഭാകരന്‍-സുമ ദമ്പടികളുടെ വിവാഹത്തിന്റെ ഇരുപതാം ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് പുന:പ്രക്ഷേപണം ചെയ്യുന്നത്)

'അതിഥി ദേവോ ഭവ' അഥവാ അതിഥിയെ എം വി ദേവനെപ്പോലെ കാണണം എന്ന്
ശങ്കരാചാര്യരുടെ മനുസ്മൃതി എന്ന താളിയോലഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലൊ (ഇല്ലേ!).
പ്രസ്തുത സൂത്രത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള ആതിഥ്യമര്യാദയാണ് സിപ്രന്റെ കല്യാണത്തിന് എടമുട്ടത്തെ സ്‌ലിം ബ്യൂട്ടി ഹാളില്‍ കണ്ടതും കേട്ടതും.
പൂവ്വാമ്പറമ്പില്‍ ഗ്രൂപ്പാണ് കല്യാണം സ്‌പൊണ്‍സര്‍ ചെയ്തത്. ഓരോ അതിഥിയേയും
നാഗസ്വരമേളത്തോടും വാദ്യവൃന്ദത്തോടും കൂടി എതിരേല്‍ക്കുന്നു.
അവര്‍ എവിടെയെങ്കിലും പോയി ആസനസ്ഥരാകുന്നതുവരെ അവരുടെ പിന്നാലെ
പീപ്പിയുമൂതി നടക്കുന്നു. ആതിഥ്യമര്യാദകൊണ്ട് ഒരു വീര്‍പ്പുമുട്ടിക്കലാണ് പിന്നെ.
ചായക്ക് ചായ, വീല്‍സിന് വീല്‍സ്, സീസറിന് സീസറ്, കാജാവീഡിക്ക് കാജാവീഡി,
മുറുക്കാന് മുറുക്കാന്‍, കൂള്‍ ഷോഡക്ക് കൂള്‍ ഷോഡ....
സദ്യയുടെ കാര്യം പറയുകയേ വേണ്ട. പത്തുകൂട്ടം കൂട്ടാന്‍ ബിആര്‍ കൈവിരല്‍ മടക്കി എണ്ണി. വിരലൊന്നും ബാക്കിയില്ലാഞ്ഞതിനാല്‍ പിന്നെ ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. പായസം രണ്ടുതരമുണ്ടായിരുന്നു. രണ്ടും ഒന്നാം തരം. പാല്‍പായസവും പഴം പായസവും. രണ്ടും ആവശ്യം പോലെ.
ഓരോരുത്തനും അവനവന്റെ ആവശ്യം പോലെ എന്ന മാര്‍ക്‌സിയന്‍ തിയറി പോലെ.
നടേ പറഞ്ഞതിന് ഒരു ചെറിയ അപവാദമുണ്ടായതും റിപ്പോര്‍ട്ട് ചെയ്തുകൊള്ളട്ടെ.
(റിപ്പോര്‍ട്ട് എപ്പോഴും സത്യസന്ധമായിരിക്കണമല്ലൊ).
അതു പക്ഷേ ആതിഥേയരുടെ കുറ്റമായിരുന്നോ. നിശ്ശല്ല്യ. സംഭവമിതാണ്:
ബിആറിന്റെ അടുത്തിരുന്ന എന്‍ബി 7 ഗ്ലാസ് പായസം കുടിച്ചുകഴിഞ്ഞ് എട്ടാമത്തെ
ഗ്ലാസിനുവേണ്ടി കൈ നീട്ടിയപ്പോള്‍ വിളമ്പുകാരന്‍ ഒന്നു കൃത്രിച്ചുനോക്കി. ച്ചാല്‍ ഒന്നമാന്തിച്ചു. അതുമതിയായിരുന്നു എന്‍ബിക്ക് ധാര്‍മ്മികരോഷം കൊള്ളാന്‍. പിന്നെ എടുത്തടിച്ചപോലെ ഒരു ചോദ്യമാണ്, ഭീഷണിയുടെ രൂപത്തില്‍: താന്‍ പായസം തരുന്നോ അതോ ഞാന്‍ മുട്ടസ്സുനമ്പൂതിരി നാമംഗലം മനയ്ക്കല്‍ ചീതതുപോലെ ചിയ്യണോ?
അളമുട്ടിയാല്‍ മൂര്‍ഖനും കടിക്കുമല്ലൊ. വിളമ്പുകാരന്‍ എന്തോ മറുതല പറഞ്ഞു-
ടിറ്റ് ഫോര്‍ ടാറ്റ്.
രംഗം വഷളാവുന്നതു കണ്ട ബിആര്‍ പ്രശ്‌നത്തില്‍ തന്ത്രപൂര്‍വ്വം ഇടപെട്ടു.
വിളമ്പുകാരനെ വിളിച്ച് ചെവിട്ടില്‍ സ്വകാര്യമായി പറഞ്ഞു: ഈശ്വരന്റെ പൂവാടിയിലെ പൂക്കളല്ലേ ഇസ്റ്റാ നാമെല്ലാം. പിന്നെ എന്തിനീ കശപിശ? ഒരു ഗ്ലാസ് പായസം കൂടി അങ്ങ് കൊടുത്തേക്കൂ.
ബിആറിന് ടീവീന്ന് കിട്ടിയതാണ് ആ വാചകം. എന്തായാലും സംഗതി ക്ലിക്കായി.
വിളമ്പുകാരന്‍ ഒരൊഴിഞ്ഞ ഗ്ലാസെടുത്ത് എന്‍ബീടെ ഇലയ്ക്കരികെ വെച്ചു.
അതിനടുത്തായി പായസത്തിന്റെ ബക്കറ്റും വെച്ചു. പിന്നെ തിരിഞ്ഞൊരു നടത്തവും
കൊടുത്തു. കണ്മഷിയിട്ട് നോക്കിയിട്ടുപോലും പിന്നീടയാളെ ആ ഭാഗത്തെങ്ങും കണ്ടില്ല!
കൈ കഴുകാന്‍ നേരം ബിആര്‍ എന്‍ബിയോട് ചോദിച്ചു: മുട്രസ്സുനമ്പൂരി നാമംഗലം മനയ്ക്കല്‍ ത്ര കേമായിട്ട് എന്താ ചീതേ?
എന്‍ബി പറഞ്ഞു: ഒന്നൂല്ല്യേയ്. പത്താമത്തെ തവണ ചോറിടാന്‍ പറഞ്ഞപ്പൊ വെളമ്പുകാരന്‍ ഇട്ട് ല്ല്യ. അപ്പൊ നമ്പൂരി ണീറ്റൊരു നടത്തം കൊടുത്തു. അത്രന്നെ!

                                          **********************************

കല്യാണ ഹാളില്‍ വെച്ച് നല്ലപ്പൊ കണ്ട രണ്ട് വെല്ലിപ്പന്മാര്‍ തമ്മില്‍ സംസാരിക്കയാണ്:
-കൊറേ നേരായല്ലോ ശാന്തിക്കാരന്‍ വരനേം വധൂനേം കാത്ത് നിലവിളക്കത്ത് ചമ്രം
പടിഞ്ഞിരിക്കണ്. മന്ത്രമുരുക്കഴിച്ചുരുക്കഴിച്ച് അങ്ങേര്‌ടെ കൊരക്ക് വറ്റീട്ട്ണ്ടാവുല്ലൊ.
എന്തേ വധൂവരന്മാരിത്ര വൈകാന്‍? സമയമായില്ലാപോലും എന്നുണ്ടോ?
-ആയ്യ്യായ്. അത് ശാന്തിക്കാരനൊന്ന്വല്ല മാഷേ. ചെറുക്കന്‍ തന്ന്യാ! പെണ്ണിനേം
 കാത്തിരിക്ക്യാ.
-അത്യോ. ആ താടി കണ്ടപ്പൊ ഞാന്‍ വിചാരിച്ചു....ആട്ടെ,  ഈ പെണ്‍കുട്ടി എന്ത്
 ചെയ്യുന്നൂന്നാ പറഞ്ഞേ?
-ഞാനൊന്നും പറഞ്ഞില്ലല്ലോ
-എന്നാ ചോദിച്ചാമ്പൊക്കം  പറഞ്ഞൂടേ
-പറയാലോ. കുട്ടി എംകോമിന് വായിക്ക്യാണ്
-ചെറുക്കനോ?
-ചെറുക്കന്റെ വായന കഴിഞ്ഞു. എംകോം തന്നെ. ച്ചാല്‍ മാസ്റ്റര്‍ ഓഫ് കോമിക്‌സ്.
 ടോംസിന്റേം കുഞ്ചുക്കുറുപ്പിന്റേം ആരാധകനാണ്. അക്കൗണ്ടാപ്പിസിലെ ഏജന്റുമാണ്.

                                           ********************************

കല്യാണത്തിന്റെ വീഡിയോ കവറേജുമുണ്ടായിരുന്നു. (സത്യം പറഞ്ഞാല്‍ ഈ കവറേജ് എന്താണെന്ന് ബിആറിന് മനസ്സിലായത് അന്നാണ്).
സ്റ്റേജിനുനടുവില്‍ വരനേം വധൂനേം ഇരുത്തി അവരെ കവര്‍ ചെയ്തുകൊണ്ട്
വീഡിയോക്കാര് നിരന്നങ്ങനെ നില്‍ക്കുന്നു. (രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ കൊച്ചുവേളി
നിസാമുദ്ദീന്‍ നിക്കുന്നതുപോലെ). ഓണപ്പുടവ കൊടുക്കുന്നതും താലി കെട്ടുന്നതും
മറ്റും കാണികള്‍ നേരിട്ട് കാണാന്‍ പാടില്ലത്രേ. അതിനുവേണ്ടി വീഡിയോക്കാര് അവരുടെ പൃഷ്ഠപ്രദേശം വളരെ വിശദമായി കാണികള്‍ക്ക് നേരെ തിരിച്ചുപിടിക്കുന്നു. ഒരിഞ്ച് ഗ്യാപ്പുണ്ടാവില്ല!
ബിആറിന്റെ ഭാഗ്യത്തിന് ക്യാമറക്കാരിലൊരുവന്റെ മൂക്കുകണ്ണട ഊര്‍ന്ന് താഴെ വീണു. ആ അരനിമിഷത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബിആര്‍ കണ്ടത് സിപ്രന്‍ മുന്നിലിരിക്കുന്ന
വെള്ളിത്തളികയില്‍ നിന്ന് ഒരു ചെറുപഴമെടുത്ത് അകത്താക്കുന്നതാണ്!
(വെശന്ന് ചാവണ്  ണ്ടാവും!)
ഉത്തരാര്‍ദ്ധമായപ്പോഴേക്കും കമ്പ്‌ളീറ്റ്‌ലി കവേഡ്!

                                           *********************************

കീഴ് ക്കണാമ്പാട് നമ്പൂതിരിപ്പാടിനെ വെല്ലുന്ന തരത്തില്‍ സിപ്രന്‍ പെരുമാറിയ
ഒരവസരവും അതിനിടക്കുണ്ടായി.
വധൂവരന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സൂപ്രണ്ട് ബിആര്‍ സ്റ്റേജിലേക്ക് ചെന്നപ്പോള്‍ പരിഭ്രമത്തിനിടയില്‍
പെണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സിപ്രന്‍ ബിആറിനോട് പറയുകയാണ്:
ഇത് എന്റെ സൂപ്രണ്ട്!

Friday, March 8, 2013

സത്യവാന്‍

അന്നൊരു ഞായറാഴ്ചയായിരുന്നു.
കടവല്ലൂരില്‍ അന്യോന്യം നടക്കുന്ന സമയമാണ്.
അതിരാവിലെ ഒരു കട്ടന്‍ കാപ്പിക്കുപുറത്ത് ഉമ്മറത്തിരുന്ന് പത്രം
വായിക്കുകയായിരുന്നു കണ്ണന്‍.
വായിച്ചുവായിച്ച് കണ്ണന്റെ കണ്ണുകള്‍ അന്യോന്യത്തിന്റെ റിപ്പോര്‍ട്ടിലെത്തി.
നല്ല ഒഴുക്കുണ്ടായിരുന്നു ആ റിപ്പോര്‍ട്ടിന്.
തൃശൂര്‍ യോഗക്കാര്‍ മുമ്പിലിരുന്നതും അഗ്നിര് ഹോതാന ഗംഭീരമായി പ്രയോഗിച്ചതും
തിരുനാവായക്കാര്‍ വൃഷഭം ചരഷണീതം പിഴക്കാതെ ചൊല്ലിയതും അതിനിടെ ചിലര്‍
കൈ കാണിച്ചതും മറ്റുചിലര്‍ കണ്ണുരുട്ടിക്കാണിച്ചതും ജടയെടുത്തടിച്ചതും ഇനിയും
ചിലര്‍ സോമ:സോമേട്ട എന്നു തുടങ്ങുന്ന ഋക്ക് അതിഭംഗിയായി അവതരിപ്പിച്ചതും മറ്റും ഒരു വീകെഎന്‍ കഥ വായിക്കുന്ന രസത്തോടെ കണ്ണന്‍ വായിച്ചുപോയി. പക്ഷേ
ഒടുവിലത്തെ വാചകം കണ്ണനെ ശരിക്കും കുഴക്കിക്കളഞ്ഞു. വാചകം ഇതായിരുന്നു:
പാത്രമംഗലത്തെ പോതായന്‍ നമ്പൂതിരി രഥ പ്രയോഗിച്ചു!
എന്താണ് ഈ രഥ?
എത്ര ആലോചിച്ചിട്ടും കണ്ണന് അതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.
ആരോടാണൊന്ന് ചോദിക്കുക?
എന്‍ബിയോട് ചോദിച്ചാലോ? തൊട്ടടുത്താണ് താമസം. വേദേതിഹാസങ്ങള്‍
അരച്ചുകലക്കിക്കുടിച്ച മഹാനുഭാവുലുവുമാണ്. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം?
ഭയങ്കര മറവിയാണ്. ഒരു വഹ ഓര്‍മ്മയുണ്ടാവില്ല.
ഏതായാലും തൊട്ടടുത്തല്ലേ, കേറി ചോദിച്ചുകളയാം എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണന്‍ എന്‍ബീടെ വീട്ടിലേക്ക് നടന്നു.

കണ്ണന്‍ ചെല്ലുമ്പോള്‍ ഉമ്മറത്ത് കുന്തുകാലിലിരുന്ന് വെറ്റില മുറുക്കുകയാണ് എന്‍ബി.
സമയം പാഴാക്കാതെ കണ്ണന്‍ പറഞ്ഞു:
-ഞാന്‍ ഒരു സംശയം ചോദിക്കാന്‍ വന്നതാണ്'
-ചോദിക്ക ചോദിക്ക
-അന്യോന്യത്തില്‍ ഒരു തിരുമേനി രഥ പ്രയോഗിച്ചതായി പത്രത്തില്‍ വായിച്ചു.
 എന്താണീ രഥ?

        ദിപ്പൊ പറഞ്ഞുതരാം എന്നും പറഞ്ഞ് എന്‍ബി മേലോട്ടുനോക്കി
ആലോചിക്കാന്‍ തുടങ്ങി.
ഏതാണ്ട് ഒരു പത്തുമിനിറ്റോളം അതേ ഇരുപ്പിരുന്നു പുള്ളിക്കാരന്‍.
അനന്തരം കണ്ണനോട് പറഞ്ഞു:
-സോറി കണ്ണാ, എനിക്ക് അത് നല്ല നിശ്ശണ്ടായിരുന്നു. പക്ഷേ മറന്നുപോയി   

തന്നോട് ചോദിക്കാന്‍ വന്ന എന്നെ വേണം തല്ലാന്‍ എന്ന് ആദ്യം
ആത്മഗതം ചെയ്തശേഷം പിന്നെ  പ്രകാശമായി കണ്ണന്‍ പറഞ്ഞു:
-ശെരി, എന്നാ ഞാന്‍ പോട്ടേ?
           തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ കണ്ണനെ കൈ കൊട്ടി തിരിച്ചുവിളിച്ച്
 എന്‍ബി പറഞ്ഞു:
-നിക്ക് നിക്ക്. ഞാന്‍ വേറൊരു വഴി നോക്കട്ടെ.
-ഏതു വഴി?
-ലേശം വളഞ്ഞ വഴിയാണ്. അതേയ്, കണ്ണന്‍ പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയൂ
-ഇത് നല്ല കൂത്ത്! ഇതും അതുമായിട്ട് എന്താ ബന്ധം?
-താന്‍ ഞാന്‍ പറയണത് അങ്ങട് കേക്ക്വാ. പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയ്യ്യാ.
         വേറെ നിവൃത്തിയില്ലെന്നു കണ്ടപ്പോള്‍ കണ്ണന്‍ പറഞ്ഞുതുടങ്ങി:
-അംബരീഷന്‍, ഇക്ഷ്വാകു, വിരാടന്‍, ദക്ഷന്‍, ലോനപ്പന്‍, ജനകന്‍...
-പോരട്ടെ പോരട്ടെ
-ഋതുപര്‍ണ്ണന്‍, പുരൂരവസ്സ്, ശുദ്ധോദനന്‍, വാറുണ്ണി, കാര്‍ത്തവീര്യന്‍, ശിശുപാലന്‍...
-പോരാ പോരാ
-ചന്ദ്രകേതു, ചിത്രരഥന്‍, ജരാസന്ധന്‍, ഇടിക്കുള, ദ്രുപദന്‍, ദശരഥന്‍,
 യയാതി, സത്യവാന്‍....
-ആ. മതി മതി മതി . ആ ഒടുവില്‍ പറഞ്ഞാള്‍ടെ ഭാര്യടെ പേരെന്താ?
-സാവിത്രി
        
          ആ പേര് കേട്ടതും അകത്തേക്കുനോക്കി എന്‍ബി വിളിച്ചുപറയുകയാണ്:
-സാവിത്ര്യേയ്. ഈ കണ്ണന് രഥേടെ അര്‍ത്ഥം ഒന്ന് പറഞ്ഞുകൊട്ക്ക്വാ !!!

Friday, February 22, 2013

വിരമിച്ചു

Venugopal KB's profile photo


2013 സെപ്റ്റംബര്‍ 30ന് കേന്ദ്രഗവണ്മെന്റ് സര്‍വീസില്‍നിന്ന് വിരമിച്ച
ശ്രീ കേബി വേണുഗോപാലന്‍.
തൃശ്ശിവപേരൂര്‍ അംശം ഊരകം ദേശത്ത് പ്രശസ്തമായ കളരിക്കല്‍ തറവാട്ടിലെ
അംഗമാണ്.
അസംഖ്യം കാഷവാര്‍ഡുകളും ഏതാണ്ട് അത്ര തന്നെ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും
കിട്ടിയിട്ടുണ്ട്.
(അതുപിന്നെ അങ്ങനെയല്ലേ വരൂ. കൊച്ചിമഹാരാജാവ് തിരുമനസ്സില്‍നിന്ന് പലവട്ടം
പട്ടും വളയും പുട്ടും കടലയും  കിട്ടിയിട്ടുള്ളവരാണ് പൂര്‍വ്വസൂരികള്‍ !)
12 കൊല്ലത്തോളം ബോയ് സര്‍വീസുണ്ട്.
(അക്കാലം നെല്ലായിട്ടായിരുന്നു കാഷവാര്‍ഡ്. വര്‍ഷാവര്‍ഷം കരമൊഴിവായി ഒന്നരപ്പറ
നെല്ല്!)
മികച്ച സഹകാരിയും കടുത്ത ഫെമിനിസ്റ്റുമാണ്.
സ്ത്രീകളെ സഹായിക്കാന്‍ ഒരു പ്രത്യേക ഇതുണ്ട്.
പാവങ്ങളുടെ മമ്മൂട്ടി എന്ന അപരനാമധേയത്തിലും അറിയപ്പെടുന്നു.
കാണാന്‍ അതീവ സുന്ദരനാണെങ്കിലും അതിന്റേതായ യാതൊരു അഹംഭാവവുമില്ല.
ജന്മനാ ഒരു വാസനയുണ്ട്, അഭിനയത്തോട്. 
അനവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൃത്യാന്തരബാഹുല്യം മൂലം സിനിമയില്‍ അഭിനയിക്കാന്‍ സമയം കിട്ടിയില്ല.
(കഷ്ടം. മലയാളസിനിമയുടെ തീരാനഷ്ടം!)

റിട്ടയര്‍മെന്റിനുശേഷം കുലത്തൊഴിലായ ജ്യോത്സ്യത്തിലേക്ക് തിരിയാനാണ് പ്ലാന്‍.
കവടിനിരത്തി മുഖത്തുനോക്കി കാര്യം പറയും.
(അത്യാവശ്യം മഷിയും നോക്കും!)
കുടുംബകലഹം, വിവാഹതടസ്സം, വിരഹയോജിപ്പ്, ശത്രുവില്‍ വിജയം, ബാധാദോഷം,
ദൃഷ്ടിദോഷം, ഭാഗ്യദോഷം, ലഹരിപ്രിയം തുടങ്ങി വി.ശ്രീകുമാറിനെക്കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത ഏതു പ്രശ്‌നത്തിനും പരിഹാരം പറഞ്ഞുതരും.
പ്രശ്‌നങ്ങളെയെല്ലാം മന്ത്രം ചൊല്ലി ഭസ്മമാക്കി ഉറുക്കിലാക്കും. (ഉടുക്കല്ല. ഉറുക്ക്. ഏലസ്സ് എന്നും പറയും).
ആ ഉറുക്ക് അരയില്‍ കെട്ടിയാല്‍ സകല പ്രശ്‌നങ്ങളും തീരും.
കെട്ടാനറിയാത്തവര്‍ക്ക് കെട്ടിയും കൊടുക്കും.
അതിന് അങ്ങനെ കൃത്യമായ ഫീസൊന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല.
എന്തു കൊടുത്താലും വാങ്ങും. ഇനി ഒന്നും കൊടുത്തില്ലേലും വിരോധമില്ല.
മാനവസേവ മധുരസേവ എന്നതാണ് അദ്ദേഹത്തിന്റെ മതം.

ഒരു മകനും ഒരു മകളുമാണ് മക്കളായി ശ്രീ പണിക്കര്‍ക്കുള്ളത്.
ഏക ഭാര്യ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയാണ്.
(അതുകൊണ്ടുതന്നെ മറ്റൊരു സെക്രട്ടറിയെ വെച്ചിട്ടില്ല!)

( പ്രശ്‌ന പരിഹാരത്തിനു വിളിക്കേണ്ട നമ്പര്‍: 9446097544 )