rajasooyam

Thursday, April 21, 2011

കൊണ്ടുനടന്നതും നീയേ ചാപ്പാ...........

ഈ പോക്കുപോയാല്‍ എന്‍ബി പരമേശ്വരന്റെ അന്ത്യം സഖാക്കളുടെ കൈകൊണ്ടായിരിക്കും.....
സഹരാജന്‍ നായരുടെ കൈയില്‍ നിന്നും കിട്ടിയതിന്റെ ചൂട് ആറിയിട്ടില്ല.
(അക്കഥ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലൊ. ലെസ്റ്റ് യൂ ഫൊര്‍ഗെറ്റ് :
ഗ്യാസ് ലീക്കാവാതിരിക്കാനുള്ള സുനാപ്പിയും വാങ്ങിച്ചോണ്ട് അസോസിയേഷന്‍ ഹാളിലേക്കുവന്ന നായരോട് എന്‍ബി ചോദിച്ചു:
അതേയ്, ഇത് ഫിറ്റ് ചെയ്താ അത്യാവശ്യം ഗ്യാസില്ലാതേം സ്റ്റൗ കത്തിക്കാമ്പറ്റ്വോ?
ആ ചോദിച്ചതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ......)
ഇതിപ്പോള്‍ അതിനേക്കാള്‍ കേമമായെന്നേ പറയേണ്ടൂ.
കാന്റീനില്‍ വെച്ച് ഒരുപാടാളുകള്‍ കണ്ടുനില്‍ക്കേയാണ് സംഭവം.
ശ്രീകുമാറിന്റെ ഷര്‍ട്ടിന്റെ കൈയില്‍ ഒരു സെല്ലോടെയ്പിന്റെ കഷണം ഒട്ടിപ്പിടിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അത് സ്വന്തം കൈനഖേന്ദുകൊണ്ട് എടുത്തുകളഞ്ഞു എന്ന ഒറ്റ അപരാധമേ പ്രത്യക്ഷത്തില്‍ എന്‍ബി ചെയ്തുള്ളൂ.
പക്ഷേ കൃത്യം കഴിഞ്ഞതും എന്‍ബിയുടെ മുതുകത്ത് ശ്രീകുമാറിന്റെ കൈപ്പത്തിചിഹ്നം ആഞ്ഞുപതിച്ചതും ഒന്നിച്ചായിരുന്നു!
വെടിയൊച്ച പോലെയുള്ള അടിയൊച്ച കേട്ട് ഒരുനിമിഷം ഞെട്ടിപ്പോയ ബിആര്‍ സാവധാനം സമനില വീണ്ടെടുത്ത് ശ്രീകുമാറിനോട് ചോദിച്ചു:
-ഒരു നല്ലകാര്യം ചെയ്തതിന് ഒരാളെ ഇങ്ങനെ ശിക്ഷിക്കാമോ?
-എങ്ങനെ ശിക്ഷിക്കാതിരിക്കും ബിആര്‍?
-അപ്പോള്‍ ആക്ച്വലി എന്താണുണ്ടായത് ?
-രാവിലെ സെക് ഷനില്‍ വെച്ച് റാക്കിന്റെ സൈഡിലൂണ്ടായിരുന്ന ആണികൊണ്ട് എന്റെ ഷര്‍ട്ടിന്റെ കൈ ഒന്നു കുത്തിക്കീറി. കീറിയത് പെട്ടെന്ന് കാണാതിരിക്കാന്‍ വേണ്ടിയാണ് സെല്ലോടെയ്പ് വെച്ച് ഒട്ടിച്ചത്. അതാണ് ഇപ്പോള്‍ ഇയാള്‍ എടുത്തുകളഞ്ഞത്.
-പാവം എന്‍ബി. അയാള്‍ അറിയാതെ ചെയ്തതല്ലേ
-അല്ലല്ലൊ.
-അതെങ്ങനെയറിയാം?
-അര മണിക്കൂര്‍ മുമ്പ് അയാള്‍ തന്നെയാണ് അത് ഷര്‍ട്ടില്‍ ഒട്ടിച്ചുതന്നത്....!!!

Sunday, April 10, 2011

സംഭാവന

ഏതാണ്ട് ഒരു മാസക്കാലത്തോളം ശ്രീകുമാറിന്റെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല.
കോഴിക്കോടായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിനോക്കുമ്പോള്‍ പറമ്പിലെ പ്ലാവില്‍ കുലകുത്തിനിന്നിരുന്ന ചക്കകളില്‍ ഒന്നുപോലും കാണ്മാനില്ല!
മാവുകളിലെ മാങ്ങയുടെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല.
അച്ഛന്‍ മകനോട് ചോദിച്ചു:
''ഈ പ്ലാവിലുണ്ടായിരുന്ന ചക്കയൊക്കെ എവിടെപ്പോയെടാ?''
''അതൊക്കെ ചീഞ്ഞുപോയച്ഛാ'' !
''പക്ഷേ അതിന്റെ കുരുവൊന്നും നിലത്തു കാണുന്നില്ലല്ലൊ''
''അതൊക്കെ ആ കോളണിയിലെ പിള്ളേര് വന്ന് പെറുക്കിക്കൊണ്ടുപോയച്ഛാ'' !
''ഈ മാവിലുണ്ടായിരുന്ന മാങ്ങകളോ?''
''അതൊക്കെ കിളികൊത്തിപ്പോയച്ഛാ'' !
''കംപ്ലീറ്റ്?''
''കംപ്ലീറ്റ്''

സംഭാഷണം ഇത്രയുമായപ്പോഴേക്കും ഒരു പെട്ടിവണ്ടിവന്ന് പടിക്കല്‍ നിന്നു.
വണ്ടിയില്‍നിന്നിറങ്ങിയ ആളോട് ശ്രീകുമാര്‍ ഒരു ആംഗ്യം കാണിച്ചു.
താന്‍ ഇങ്ങോട്ടുവരേണ്ട, ഞാന്‍ അങ്ങോട്ട് വരാം എന്നായിരുന്നു ആംഗ്യത്തിന്റെ ആന്തരാര്‍ത്ഥം.
ആംഗ്യാനന്തരം ശ്രീകുമാര്‍ അങ്ങോട്ട് ചെന്നു.
ആഗതന്‍ ശ്രീകുമാറിന് എന്തോ കൈമാറുന്നത് ഉമ്മറത്തിരുന്ന് അച്ഛന്‍ കണ്ടു.
തിരിച്ചെത്തിയ ശ്രീകുമാറിനോട് അച്ഛന്‍ ചോദിച്ചു:
''ആരാ വന്നത്?''
''അയാളെ അച്ഛന്‍ അറിയാന്‍ വഴിയില്ല''
''അയാള്‍ എന്തോ തരുന്നതു കണ്ടല്ലൊ''
''എലക് ഷന്‍ ഫണ്ടിലേക്കുള്ള സംഭാവനയാണ്'' !
''ഇങ്ങനെ വീട്ടില്‍ കേറിവന്ന് സംഭാവന തരുന്നവരൊക്കെ ഇപ്പോഴുമുണ്ടോ? ആട്ടെ, അയാള്‍ക്ക് എന്താ ഏര്‍പ്പാട്?''
''തൃപ്രയാര്‍ ചന്തയില്‍ ഏറ്റുകച്ചവടമാണ്''
''എന്തിന്റെ കച്ചവടമാണ്?''
'' വാളമ്പുളി, കൊടമ്പുളി, ഇരുമ്പമ്പുളി. പിന്നെ ചക്ക, മാങ്ങ''..... !!!

Saturday, April 9, 2011

എന്തരോ.....മ...ഹാനു....ഭാവുലൂ....

ഒരു ദിവസം ആര്‍.കണ്ണന്‍ അസോസിയേഷന്‍ ഹാളിലേക്ക് ചെല്ലുമ്പോള്‍ അവിടിരുന്നിരുന്ന പഴയ റേഡിയോയെടുത്ത് ജനലിലൂടെ പുറത്തേക്കെറിയാന്‍ പോവുന്ന എന്‍ബി പരമേശ്വരനെയാണ് കണി കണ്ടത്.
നിമിഷാര്‍ദ്ധത്തില്‍ എന്‍ബിയെ വട്ടം കെട്ടിപ്പിടിച്ച് കണ്വന്‍ ചോദിച്ചു:
''പരാമര്‍, എന്തായിത്?''
''ഏയ്. ഇത് ശെരിയാവില്ല.''
''ഏത്?''
''ഈ റേഡിയോ''
''ഇതിനെന്തു പറ്റി?''
''ഇത് കണ്ടം ചെയ്യാറായെന്നേയ്''
''എങ്ങനെ മനസ്സിലായി?''
''കണ്ണനറിയാലോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീര്‍ത്തനം ഏതാണെന്ന്?''
''ഉവ്വ''
''ഏതാ?''
''എന്തരോ..... മ..... ഹാനു ഭാവുലൂ....''
''കറക്റ്റ്. ആ കീര്‍ത്തനം കേട്ടാല്‍ ഞാന്‍ എന്നെത്തന്നെ മറക്കും. എന്റെ ഒരു ദൗര്‍ലഭ്യമെന്ന് വേണമെങ്കില്‍ പറയാം''
''ദൗര്‍ബ്ബല്ല്യം എന്നാണ് പറയേണ്ടത്''
''അതുതന്നെ. ദൗര്‍ലഭ്യം. ഞാന്‍ ഇപ്പൊ ഇങ്ങോട്ട് കടന്നുവന്നപ്പൊ ഈ റേഡിയോയില്‍ ഈ പാട്ട് കേട്ടു. അപ്പൊ എനിക്ക് സന്തോഷായി. എന്തരോ...മ...ഹാനു...ഭാവുലൂ....ഞാന്‍ തലയാട്ടി താളം പിടിക്കാന്‍ തൊടങ്ങി. പക്ഷേ അന്തരീ...കീ...വന്ദനമൂ...എന്നായപ്പോഴേക്കും പാട്ട് നിന്നു. എനിക്കാകെ വെഷമായി. പിന്നെ കുറച്ചുനേരം കനത്ത നിശ്ശബ്ദതയായിരുന്നു. അല്പം കഴിഞ്ഞപ്പോ വീണ്ടും പാട്ട് തൊടങ്ങി. എന്തരോ...മ...ഹാനു....ഭാവുലൂ....എനിക്ക് സന്തോഷായി. ഞാന്‍ വീണ്ടും തലയാട്ടി താളം പിടിക്കാന്‍ തൊടങ്ങി. പക്ഷേ അന്തരീ.........കീ...വന്ദനമൂ...എന്നായപ്പോഴേക്കും പിന്നേം തടസ്സം! ഇതിങ്ങനെ ഒരു മൂന്നാല് തവണ റിപ്പീറ്റ് ചെയ്തപ്പൊ എന്റെ സാമാന്യബുദ്ധിക്ക് മനസ്സിലായി ഇത് റേഡിയോന്റെ കൊഴപ്പാണ് ന്ന്. അങ്ങനെ എടുത്തെറിയാന്‍ നോക്ക്യതാണ്''

കണ്ണന്‍ എന്‍ബിയുടെ കൈയില്‍നിന്ന് റേഡിയോ വാങ്ങി തിരിച്ചും മറിച്ചും നോക്കി. പിന്നെ പറഞ്ഞു:
''അതേയ്, പാട്ട് കേക്കണെങ്കില് മിനിമം ഇത് ഓണ്‍ ചെയ്യുകയെങ്കിലും വേണം''!
''ങ്‌ഹേ! ഓണ്‍ ചെയ്തിട്ടില്ലേ?''
''ഇല്ല''
''അപ്പൊ പാട്ട് കേട്ടതോ?''
''ആ. എനിക്കറിഞ്ഞൂട''

ഇത് പറഞ്ഞുനിര്‍ത്തിയതും അതാ വീണ്ടും കേള്‍ക്കുന്നു:
എന്താരോ...മ....ഹാനു....ഭാവുലൂ...
അപ്പോഴാണ്, അപ്പോള്‍ മാത്രമാണ് കണ്ണന് കാര്യം മനസ്സിലായത്:
അത് എന്‍ബിയുടെ മൊബൈല്‍ഫോണിന്റെ റിംഗ്‌ടോണായിരുന്നു !!!

Friday, April 1, 2011

അച്ഛന്റെ മകന്‍

'' അതേയ്, നല്ലപോലെ ശ്രദ്ധിച്ചുകേട്ട് എഴുതിയെടുത്തോളണം. ന്നോട് രണ്ടാമത് ചോദിയ്ക്കരുത്. നിയ്ക്ക് വേറെ പണീണ്ടേയ് : തൊള്ളായിരത്തിനാല്പത്തിനാല് കോടി എഴുപത്തിനാല് ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി അറുപത്തഞ്ച് ''

ഫോണിലൂടെ ബിആര്‍ ചോദിച്ച ഒരു ചോദ്യത്തിനു മറുപടിയായി എന്‍ബി പരമേശ്വരന്റെ മകന്‍ വിഷ്ണു നമ്പൂതിരി പറഞ്ഞതാണിത്.

ബിആറിന്റെ ചോദ്യം ഇതായിരുന്നു: '' വിഷ്ണൂ, അച്ഛന്റെ മൊബൈല്‍ നമ്പര്‍ ഒന്നു പറഞ്ഞുതര്വോ? '' !!!

Saturday, March 26, 2011

AN ACCURATE APPRAISAL

'വിഷ്ണൂ, നീ ഇപ്പൊ ഏത്രാം ക്ലാസ്സിലാ പഠിക്കണേ' എന്ന കിടിലന്‍ ചോദ്യവുമായി എന്‍ ബി പരമേശ്വരന്‍ സ്വന്തം മകന്റെ വിദ്യാഭ്യാസഭ്രമണപഥത്തില്‍ പ്രവേശിച്ച കാര്യം അന്യത്ര പ്രതിപാദിച്ചിട്ടുണ്ടല്ലൊ. (ഉവ്വ!).
അതിന്റെ പിറ്റേന്നാണ് ഈ സംഭാഷണം നടക്കുന്നത്.
അന്ന് സ്‌കൂളില്‍നിന്നും അല്പം നേരത്തെയെത്തിയ വിഷ്ണുവിനോട് എന്‍ബി ചോദിച്ചു: '' വിഷ്ണൂ, ഇന്നെന്താ നേരത്തെ?''
''ഇന്ന് പരീക്ഷയായിരുന്നച്ഛാ''
''ഉവ്വ്വോ. ഏതായിരുന്നു പരീക്ഷ?''
''കണക്ക്''
അത് കേട്ടപ്പോള്‍ എന്‍ബിക്ക് ഉത്സാഹമായി. (കണക്കിന്റെ കാര്യത്തില്‍ മറ്റാരേക്കാളും ഒരു പടി മുന്നിലാണ് താന്‍ എന്ന ഭാവമുണ്ട് എന്‍ബിക്ക്.)
''എത്ര മാര്‍ക്ക് കിട്ടും?'' എന്‍ബി ചോദിച്ചു.
''നൂറ് ''
''നൂറില്‍ നൂറോ?''
''അതെ''
''അതെന്താ ചോദ്യങ്ങളെല്ലാം നല്ല എളുപ്പമുള്ളതായിരുന്നോ?''
''അതെയച്ഛാ''
''എത്രത്തോളം എളുപ്പമായിരുന്നു?''
''അതിപ്പോ എങ്ങന്യാ പറയ്യാ?''
''എങ്ങനെയെങ്കിലും പറയ്യാ .''
''ഒടുവില്‍ ഞാന്‍ വളച്ചുകെട്ടി പറഞ്ഞൂന്നും പറഞ്ഞ് വടിയും മറ്റും എടുത്തോണ്ട് വരരുത്. ''
''ഇല്ലില്ല്യ. ധൈര്യമായി പറഞ്ഞോളൂ.''
''എത്രയ്ക്ക് എളുപ്പമായിരുന്നൂച്ചാല്‍, അച്ഛന്‍ പോയിരുന്ന് എഴുത്യാല്‍ പോലും നൂറില്‍ നൂറ് കിട്ടും'' !!!

Saturday, March 19, 2011

PERFORMANCE PRESSURE

( കൃഷ്ണകുമാര്‍ അയച്ചുതന്ന ഒരു കാര്‍ട്ടൂണിനെ അവലംബിച്ചെഴുതിയത്)

മാര്‍വെല്‍ ചിക്കന്‍ ഫാമിലെ എംപ്ലോയീസായ മുഴുവന്‍ കോഴികളുടേയും യോഗം വിളിച്ചുചേര്‍ത്ത് മാനേജിംഗ് ഡയരക്ടര്‍ പറഞ്ഞു:
''ദ ഡയരക്ടര്‍ബോഡ് നോട്‌സ് വിത്ത് ഗ്രെയ്റ്റ് കണ്‍സേണ്‍ ദാറ്റ് യുവര്‍ പെര്‍ഫോമന്‍സ് ഈസ് നോട്ട് അപ്റ്റു ദ മാര്‍ക്ക്. അതുകൊണ്ട് നാളെ മുതല്‍ നിങ്ങള്‍ ഓരോരുത്തരും ഒന്നിനുപകരം രണ്ടു മുട്ട വീതം
ഇടണം '' !
എന്തു ഭോഷ്‌കാണ് ഈ എംഡി പറയുന്നത്? കാര്യം മനസ്സിലാക്കാന്‍ കഴിയാതെ കോഴികള്‍ കഴുത്തുയര്‍ത്തി പരസ്പരം കണ്ണുമിഴിച്ചുനോക്കി.
ചിലര്‍ കൊക്കൊ...കൊക്കൊക്കൊ എന്ന് ഗദ്ഗദപ്പെട്ടു.
എംഡി തുടര്‍ന്നു: ''കണ്ണുമിഴിച്ചിട്ടും ഗദ്ഗദപ്പെട്ടിട്ടും മറ്റും കാര്യമില്ല. കമ്പനിയുടെ പോളിസി നിങ്ങള്‍ക്കറിയാമല്ലൊ. ഹയര്‍ ആന്‍ഡ് ഫയര്‍. അത് ഓര്‍മ്മ വേണം.''
യോഗം പിന്നെ അധികനേരം നീണ്ടുനിന്നില്ല..........

പിറ്റേന്ന് ഫാം ഇന്‍സ്‌പെക്റ്റ് ചെയ്യാന്‍ വന്ന എംഡി മൊത്തത്തില്‍ സന്തോഷവാനായി കാണപ്പെട്ടു. കാരണം അതുവരെ അദ്ദേഹം എണ്ണിയ കോഴികളെല്ലാം തന്നെ ഈരണ്ട് മുട്ടകള്‍ വീതം ഇട്ടുവെച്ചിരുന്നു!
''ഗുഡ് പെര്‍ഫോമന്‍സ്''- എംഡി ആത്മഗതം പറഞ്ഞു.
പക്ഷേ അടുത്തതായി എണ്ണിയ കോഴി ഒറ്റ മുട്ടയേ ഇട്ടിരുന്നുള്ളു...
ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളോടെ എംഡി ചോദിച്ചു:
'' എന്തേ ഒറ്റ മുട്ട മാത്രം ? നിങ്ങള്‍ ഇവിടെന്ന് പിരിഞ്ഞുപോകാന്‍ തീരുമാനിച്ചോ? ''
''ഇല്ല സാര്‍ '' പ്രതിയായ കോഴി പറഞ്ഞു.
''പിന്നെ?''
''ഈ ഒരു മുട്ട തന്നെ എങ്ങനെയാണ് ഇട്ടതെന്ന് എനിക്കു മാത്രമേ അറിയൂ. അത്രയ്ക്ക് വിഷമിച്ചുപോയി. പിന്നെ പെര്‍ഫോമന്‍സ് അപ്രൈസലിന്റെ പ്രെഷറ് കാരണം ഏതുവിധേനയും ഒരെണ്ണം ഇട്ടെന്നേയുള്ളൂ.''
'' എന്താ മറ്റാര്‍ക്കുമില്ലാത്ത വിഷമം നിങ്ങള്‍ക്കു മാത്രം? '' എംഡിക്ക് കോപം അടക്കാനായില്ല.
''അതുകൊണ്ടല്ല സാര്‍''
''പിന്നെ എന്തുകൊണ്ടാണെന്നാണ് ചോദിച്ചത് ''
''ഈ സാറൊരു മണ്ടന്‍ തന്നെ. ഞാനൊരു പൂവങ്കോഴിയല്ല്യോ?'' !!!

DAD THE GREAT

സാവി എന്ന മിസ്സിസ് എന്‍ബി അന്ന് പതിവില്ലാത്തവിധം ആഹ്ലാദത്തിലായിരുന്നു.
ട്യൂഷന്‍ ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയ മകള്‍ ഹരിപ്രിയയ്ക്ക് അത് മനസ്സിലാവുകയും ചെയ്തു.
അവള്‍ ചോദിച്ചു: '' എന്താ അമ്മേ ഇന്ന് അമ്മേടെ മുഖത്തൊരു പ്രസാദം ? ''
'' ഒന്നൂല്ല്യ മോളേ ''
'' അതല്ല, എന്തോ ഉണ്ട് ''
അന്നേരം മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു:
'' സന്തോഷം കൊണ്ട് എനിക്ക് നിക്കാന്‍ പറ്റണ് ല്ല്യ മോളേ ''
'' അതിനുമാത്രം എന്താ ഉണ്ടായത് അമ്മേ ? ''
'' അതേയ് അച്ഛന്‍ നിങ്ങടെ വിദ്യാഭ്യാസകാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാന്‍
തൊടങ്ങീരിക്കണു! ''
'' ഓ മൈ ഗോഡ് ! ഡാഡ്‌സ് ഗ്രെയ്റ്റ് !...............അതുപോട്ടെ, അമ്മയ്ക്ക് അതെങ്ങനെ
മനസ്സിലായി?''
'' ഇന്നു രാവിലെ നിന്റെ കുഞ്ഞനിയനെ അടുത്ത് വിളിച്ച് അച്ഛന്‍ ചോദിക്ക്യാണേയ് :
ഡാ വിഷ്ണൂ, നീയിപ്പൊ എത്രാം ക്ലാസ്സിലാ പഠിക്കണേ? '' !!!