rajasooyam

Saturday, April 9, 2011

എന്തരോ.....മ...ഹാനു....ഭാവുലൂ....

ഒരു ദിവസം ആര്‍.കണ്ണന്‍ അസോസിയേഷന്‍ ഹാളിലേക്ക് ചെല്ലുമ്പോള്‍ അവിടിരുന്നിരുന്ന പഴയ റേഡിയോയെടുത്ത് ജനലിലൂടെ പുറത്തേക്കെറിയാന്‍ പോവുന്ന എന്‍ബി പരമേശ്വരനെയാണ് കണി കണ്ടത്.
നിമിഷാര്‍ദ്ധത്തില്‍ എന്‍ബിയെ വട്ടം കെട്ടിപ്പിടിച്ച് കണ്വന്‍ ചോദിച്ചു:
''പരാമര്‍, എന്തായിത്?''
''ഏയ്. ഇത് ശെരിയാവില്ല.''
''ഏത്?''
''ഈ റേഡിയോ''
''ഇതിനെന്തു പറ്റി?''
''ഇത് കണ്ടം ചെയ്യാറായെന്നേയ്''
''എങ്ങനെ മനസ്സിലായി?''
''കണ്ണനറിയാലോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീര്‍ത്തനം ഏതാണെന്ന്?''
''ഉവ്വ''
''ഏതാ?''
''എന്തരോ..... മ..... ഹാനു ഭാവുലൂ....''
''കറക്റ്റ്. ആ കീര്‍ത്തനം കേട്ടാല്‍ ഞാന്‍ എന്നെത്തന്നെ മറക്കും. എന്റെ ഒരു ദൗര്‍ലഭ്യമെന്ന് വേണമെങ്കില്‍ പറയാം''
''ദൗര്‍ബ്ബല്ല്യം എന്നാണ് പറയേണ്ടത്''
''അതുതന്നെ. ദൗര്‍ലഭ്യം. ഞാന്‍ ഇപ്പൊ ഇങ്ങോട്ട് കടന്നുവന്നപ്പൊ ഈ റേഡിയോയില്‍ ഈ പാട്ട് കേട്ടു. അപ്പൊ എനിക്ക് സന്തോഷായി. എന്തരോ...മ...ഹാനു...ഭാവുലൂ....ഞാന്‍ തലയാട്ടി താളം പിടിക്കാന്‍ തൊടങ്ങി. പക്ഷേ അന്തരീ...കീ...വന്ദനമൂ...എന്നായപ്പോഴേക്കും പാട്ട് നിന്നു. എനിക്കാകെ വെഷമായി. പിന്നെ കുറച്ചുനേരം കനത്ത നിശ്ശബ്ദതയായിരുന്നു. അല്പം കഴിഞ്ഞപ്പോ വീണ്ടും പാട്ട് തൊടങ്ങി. എന്തരോ...മ...ഹാനു....ഭാവുലൂ....എനിക്ക് സന്തോഷായി. ഞാന്‍ വീണ്ടും തലയാട്ടി താളം പിടിക്കാന്‍ തൊടങ്ങി. പക്ഷേ അന്തരീ.........കീ...വന്ദനമൂ...എന്നായപ്പോഴേക്കും പിന്നേം തടസ്സം! ഇതിങ്ങനെ ഒരു മൂന്നാല് തവണ റിപ്പീറ്റ് ചെയ്തപ്പൊ എന്റെ സാമാന്യബുദ്ധിക്ക് മനസ്സിലായി ഇത് റേഡിയോന്റെ കൊഴപ്പാണ് ന്ന്. അങ്ങനെ എടുത്തെറിയാന്‍ നോക്ക്യതാണ്''

കണ്ണന്‍ എന്‍ബിയുടെ കൈയില്‍നിന്ന് റേഡിയോ വാങ്ങി തിരിച്ചും മറിച്ചും നോക്കി. പിന്നെ പറഞ്ഞു:
''അതേയ്, പാട്ട് കേക്കണെങ്കില് മിനിമം ഇത് ഓണ്‍ ചെയ്യുകയെങ്കിലും വേണം''!
''ങ്‌ഹേ! ഓണ്‍ ചെയ്തിട്ടില്ലേ?''
''ഇല്ല''
''അപ്പൊ പാട്ട് കേട്ടതോ?''
''ആ. എനിക്കറിഞ്ഞൂട''

ഇത് പറഞ്ഞുനിര്‍ത്തിയതും അതാ വീണ്ടും കേള്‍ക്കുന്നു:
എന്താരോ...മ....ഹാനു....ഭാവുലൂ...
അപ്പോഴാണ്, അപ്പോള്‍ മാത്രമാണ് കണ്ണന് കാര്യം മനസ്സിലായത്:
അത് എന്‍ബിയുടെ മൊബൈല്‍ഫോണിന്റെ റിംഗ്‌ടോണായിരുന്നു !!!

No comments:

Post a Comment