rajasooyam

Saturday, July 28, 2012

അനോമലി

റെജിസ്‌ട്രേഡ് തപാല്‍ ഉരുപ്പടിയായി വന്ന ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:

''എത്രയും പ്രിയപ്പെട്ട അക്കൗണ്ടാപ്പീസര്‍ മുമ്പാകെ
വെഞ്ഞാറമ്മൂട് എന്‍.എച്ച്.സബ് ഡിവിഷണിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍
ഗ്ലൂക്കോസ് മത്തായി എന്ന ഞാന്‍ ബോധിപ്പിക്കുന്ന സങ്കടഹരജി:

എന്തെന്നാല്‍ എന്റെ പേ വയനാട് മേജര്‍ ഇറിഗേഷന്‍ സബ് ഡിവിഷനിലെ
അസിസ്റ്റന്റ് എഞ്ചിനീയറായ ശ്രീമതി അന്നാമ്മ ചാണ്ടിയുടെ പേയേക്കാള്‍ തുലോം
കുറവാണ്. ച്ചാല്‍ ഞങ്ങളുടെ പേകള്‍ തമ്മില്‍ അജഗജാന്തരമുണ്ട്.''

(ഇവിടെ ബിആര്‍ ഒന്ന് ഇടയ്ക്ക് കേറിക്കോട്ടെ. അജഗജാന്തരവ്യത്യാസം എന്നല്ലേ
പറയേണ്ടിയിരുന്നത്. അതാണ് നാട്ടുനടപ്പ്. അതാണ് ശെരിയും.
വൈയാകരണന്മാര്‍ തല്ലാന്‍ വരണ്ട. എനിക്ക് വയ്യ.)

''ശ്രീമതി അന്നാമ്മ ചാണ്ടിയാണെങ്കില്‍ എന്നേക്കാള്‍ എത്രയോ ജൂനിയറാണെന്നോ?
ഞാന്‍ പ്രീയൂണിവേഴ്‌സിറ്റിക്ക് വായിക്കുമ്പോള്‍ അവള്‍ എട്ടാം ക്ലാസ്സിലേക്ക് കാലെടുത്ത് കുത്തിയിട്ടേയുള്ളൂ. ച്ചാല്‍ പാവാടപ്രായത്തിലെത്തിയിട്ടേയുള്ളൂന്നര്‍ത്ഥം.
പിന്നെ കാലം ചെന്നവാറെ അവള്‍ ദാവണിപ്രായം കടന്നതും
പൂഞ്ചേലപ്പരുവത്തിലെത്തിയതും മറ്റും നിര്‍ന്നിമേഷനായി ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
അല്ലിയാമ്പല്‍ കടവില്‍ ഞങ്ങളൊരുമിച്ച് കൊതുമ്പുവള്ളം തുഴഞ്ഞതും
മരം കോച്ചുന്ന മഞ്ഞത്ത് ഒരു കുടക്കീഴില്‍ പള്ളിയില്‍ പോയതും
ഇടവപ്പാതിയില്‍ കുടയില്ലാതെ വന്നപ്പോള്‍ പ്രാസത്തിനുവേണ്ടി ഒരു
ഇലഞ്ഞിമരച്ചോട്ടില്‍ കേറിനിന്നതുമെല്ലാം മിനിഞ്ഞാന്ന് കഴിഞ്ഞതുപോലെ
ഞാന്‍ ഓര്‍ക്കുന്നുണ്ട് സാര്‍.
അതെ സാര്‍, അങ്ങനെ പറഞ്ഞുവരുമ്പോള്‍ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായിട്ടുവരും.
മറ്റെന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പ്രായത്തിലുള്ള ഈ വ്യത്യാസം
നിലനിര്‍ത്തിപ്പോരാന്‍ ഞങ്ങള്‍ എന്നും ശ്രമിച്ചിട്ടുണ്ട് സാര്‍.''

(ഒരാള്‍ ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഇടയ്ക്കുകയറി പറയുന്നത്
ശെരിയല്ലെന്നറിയാം. എങ്കിലും പറയാതെ വയ്യ. സൂപ്പറായിട്ടുണ്ട് ഈ വാചകം. പക്ഷേ അതിന്റെ ചമല്‍ക്കാരം പറഞ്ഞുതരാന്‍ ബിആറിനറിയില്ല. വല്ല നിരൂപകരേയും
വിളിക്കേണ്ടിവരും. സമയമില്ലാത്തതിനാല്‍ തല്‍ക്കാലം അതിനു മുതിരുന്നില്ല).

''പിന്നെ എന്തുകൊണ്ടാണു സാര്‍ എന്റെ പേയില്‍ കുറവുവരുന്നത്?
എത്ര ആലോചിച്ചിട്ടും എനിക്കത് മനസ്സിലാവുന്നില്ല.
ആയതിനാല്‍ സമക്ഷത്തിങ്കല്‍ നിന്ന് ദയവുണ്ടായി വേണ്ടതായ രേഖകള്‍ വരുത്തി
പരിശോധിച്ച് എത്രയും വേഗം സങ്കടനിവൃത്തി വരുത്തിത്തരുവാന്‍ തഴുതായ്മയായി
അപേക്ഷിച്ചുകൊള്ളുന്നു''

പൊട്ടക്കണ്ണന്‍ കണ്ണുമടച്ചെറിഞ്ഞത് യഥാര്‍ത്ഥത്തില്‍ വന്നുകൊണ്ടത് ബിആറിന്റെ
മണ്ടയ്ക്കാണെന്നു പറഞ്ഞാല്‍ മതിയല്ലൊ.
തന്റെ പേ അന്നാമ്മ ചാണ്ടിയുടെ പേയ്‌ക്കൊപ്പം സ്റ്റെപ്പപ്പ് ചെയ്യണമെന്നാണ്
മത്തായിച്ചന്റെ ഡിമാന്റ്.
പക്ഷേ ഈ കത്തും വെച്ച് ബിആര്‍ എന്തുചെയ്യാനാണ്?
പ്രായത്തിന്റെ കാര്യത്തില്‍ മത്തായിച്ചന്‍ അന്നാമ്മയേക്കാള്‍ സീനിയറാണെന്നേ
കത്തില്‍ നിന്ന് വ്യക്തമാകുന്നുള്ളൂ.
സര്‍വീസില്‍ സീനിയര്‍ അന്നാമ്മയായിക്കൂടെന്നില്ലല്ലൊ.
പ്രീയൂണിവേഴ്‌സിറ്റിക്ക് ശേഷം മത്തായിച്ചന്‍ മാവേലെറിയാന്‍ പോയപ്പോള്‍
ഒരുപക്ഷേ മിസിസ് ചാണ്ടി സെമസ്റ്ററ് പഠിക്കാന്‍ പോയിട്ടുണ്ടാവാം.
ആര്‍ക്കാ നിശ്ശം?
എന്തുചെയ്യണമെന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല ബിആറിന്.
സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബിആര്‍ ടീവീലൊക്കെ കാണാറുള്ളപോലെ സ്റ്റോറില്‍
ചെന്ന് ഒരു കിറ്റ്കാറ്റ് വാങ്ങി രണ്ടായി പൊട്ടിച്ച് കഴിക്കാറാണ് പതിവ്.
പക്ഷേ ഇത്തവ്വണ അത് ചെയ്തില്ല.
പകരമായി ഗുരുവിനെ മനസ്സില്‍ ധ്യാനിച്ചു.
ശിവദാസന്‍ സാര്‍ പ്രത്യക്ഷപ്പെട്ട് ചോദിച്ചു:
''എന്താ പ്രശ്‌നം?''
''ഇന്നിന്നതൊക്കെയാണ്' സാര്‍'
''അത്രേയുള്ളോ?''
''ഞാന്‍ എന്തു ചെയ്യണം സാര്‍?''
''ആരാ സെക് ഷന്‍ ഹെഡ്?''
“കടമ്പഴിപ്പുറത്തുള്ള ഒരു നായരാണ് ”
“പേര് ?”
''നാരായണന്‍ കുട്ടി''
''ശെരി. പേപ്പറിന്റെ മാര്‍ജിനില്‍ ഞാന്‍ പറയുന്നതുപോലെ എഴുതൂ''
''പറയൂ സര്‍''
''നാരായണന്‍ കുട്ടി മെ പ്ലീസ് എക്‌സാമിന്‍ ആന്‍ഡ് പുട്ടപ്പ്'' ....! (ഹാവൂ !)

Friday, June 29, 2012

 ഫൗണ്ടേഷന്‍ കോഴ്‌സ്

-കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല ശ്രോതാവിനുള്ള ചക്ഷുശ്രവണപുരസ്‌കാരം നേടിയ എന്‍ബി പരമേശ്വരന് മുഖാമുഖം  പരിപാടിയിലേക്ക് സ്വാഗതം.
-നമസ്‌കാരം
-എന്നാപ്പിന്നെ ജോര്‍ജ്ബുഷിനെയിട്ട് തലങ്ങും വിലങ്ങും പൂശാതെ (വിത്തൗട്ട് ബീറ്റിങ് എബൗട്ട് ദ ബുഷ്) ഞാനെന്റെ  ദൗത്യത്തിലേക്ക് കടന്നോട്ടെ?
-വലതുകാല്‍ വെച്ച്, പതുക്കെ
-അതിനുമുമ്പ് ഒരപേക്ഷയുണ്ടായിരുന്നു.
-എന്താണ്?
-ആ മുറുക്കാനൊന്നു തുപ്പിക്കളഞ്ഞാല്‍ എന്റെ ഷര്‍ട്ട് വൃത്തികേടാവില്ലായിരുന്നു. മാത്രമല്ല, എന്‍ബിക്ക് മേപ്പട്ട് നോക്കാതെ     നേരെ നോക്കി സംസാരിക്കാനും കഴിയും
-ദാ തുപ്പി.
-എന്നാല്‍ ഇനി നേരം കളയണ്ട, അല്ലേ
-അതെ
-ഒരു ശ്രോതാവ് സ്വയം ഉണ്ടാവുന്നതോ അതോ ഉണ്ടാക്കപ്പെടുന്നതോ?
-സ്വയംഭൂവല്ല, ഉണ്ടാക്കപ്പെടുന്നതാണ്.
-അതൊന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു.
-ച്ചാല്‍ ബെര്‍ത്തിനാലേ ആരും ശ്രോതാവാവണതല്ല. നിരന്തരമായ സാധനകൊണ്ട് സാധിക്കുന്നതായിട്ടുള്ള ഒരു സാധനമാണ്  ശ്രാവണബലഗോള. ദാ, നിങ്ങള്‍ ഇപ്പോള്‍ മുതല്‍ ഒരു പത്തുമണിക്കൂര്‍ ഇടതടവില്ലാതെ തുടര്‍ച്ചയായി സംസാരിച്ചോളൂ.  ഒരക്ഷരം പോലും ഉരിയാടാതെ ഞാന്‍ അതെല്ലാം മൂളിമൂളി കേട്ടോണ്ടിരിക്കാം. സാധനകൊണ്ട് സാധിക്കുന്നതാണത്.  നിത്യാഭ്യാസി ആനപ്പിണ്ടമെടുക്കും എന്നു കേട്ടിട്ടില്ലേ.
-എന്താണ് തിരുമേനീടെ സാധനയുടെ ഒരു രീതി?
-ഞാനിത് ഇന്നോ ഇന്നലെയോ തൊടങ്ങീതല്ല.
-മിനിഞ്ഞാന്ന്?
-അല്ലല്ല. തൊള്ളായിരത്തി എഴുപതുകളിലാണ് ഞാനിതിന്റെ തറക്കല്ലിട്ടത്.
-എന്നുവെച്ചാല്‍ കള്ളൂരിവാസലിലെ?
-അതെയതെ. ശ്രീകൃഷ്ണന്റെ കോളേജില്‍ ബി എസ് സി ക്ക് വായിക്കുന്ന കാലത്ത്.
-ഏതായിരുന്നു സബ്ജക്റ്റ്?
-മാത്‌സ്
-ബുദ്ധിമാന്മാരുടെ വിഷയം, അല്ലേ?
-എന്നങ്ങനെ തീര്‍ത്ത് പറയാമോ?
-എന്തുകൊണ്ട് പറ്റില്ല?
-ബി എസ് സി ക്ക് മാത്‌സെടുത്താല്‍ തോല്‍ക്കാനേ പറ്റില്ലെന്നു തെളിയിച്ച ഒരു വിദ്വാന്‍ എന്റെ ക്ലാസ്സിലുണ്ടായിരുന്നു.
-ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
-ഉവ്വുവ്വ്. ഒരു കെ.എം.സുകുമാരന്‍
-ഓനെ ഞാന്‍ സെപ്പറേറ്റായി ഇന്റര്‍വ്യൂ ചെയ്യണ്‍്ണ്ട്. ഇപ്പോള്‍ പറയൂ, നല്ലൊരു ശ്രോതാവാവാന്‍ വേണ്ട അടിസ്ഥാനപരമായ  ഗുണമെന്താണ്?
-ക്ഷമ തന്നെ. ധര, ധരിത്രി, എം.എസ്.ക്ഷോണി എന്നൊക്കെ പര്യായമായി പറയാം.
-ആരാണ് അല്ലെങ്കില്‍ എന്താണ് എന്‍ബിയിലെ ശ്രവണഗുണത്തിന് അടിത്തറയിട്ടത്?
-മാധവേട്ടനാണ് അതിന്റെ കാരണക്കാരന്‍.
-ആരാണീ മാധവേട്ടന്‍?
-പരിണാമഗുസ്തിക്കുവേണ്ടി ഈ ചോദ്യം നമുക്ക് ഒടുവിലേക്ക് മാറ്റിവെയ്ക്കാം.
-ഓക്കെ. ഓക്കെ. പ്ലീസ് കണ്ടിന്യൂ.
 -അക്കാലത്ത് മാധവേട്ടനും ശ്രീകൃഷ്ണാ കോളേജില്‍ പഠിക്കുന്നുണ്ടായിരുന്നു. കോളേജില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരെയാണ്  മാധവേട്ടന്റെ വീട്. ഒന്നര കിലോമീറ്റര്‍ റോഡും അര കിലോമീറ്റര്‍ വയലും. ഇത്രയും കിലോമീറ്റര്‍ നടന്നാണ് മാധവേട്ടന്‍  കോളേജില്‍ വരുന്നതും പോവുന്നതും.
-എന്‍ബിയോ?
-എനിക്ക് കോളേജിന്റെ മുമ്പീന്ന് ബസ്സുകിട്ടും. പക്ഷേ മാധവേട്ടന്‍ സമ്മതിക്കില്ല. 'വാടോ, നമുക്കല്പം നടക്കാം, നടക്കുന്നത്  ആരോഗ്യത്തിന് നല്ലതാ' എന്നും മറ്റും പറഞ്ഞ് എന്നേയും കൂട്ടിയങ്ങ് നടക്കും.
-അന്നത്തെ ആ നടപ്പാണ് എന്‍ബീടെ ഇന്നത്തെ ആരോഗ്യത്തിന്റെ രഹസ്യം, അല്ലേ?
-ഏതാണ്ട്. അങ്ങനെ നടന്നുതൊടങ്ങുമ്പോ മാധവേട്ടന്‍ ഒരു കഥ പറയാന്‍ തൊടങ്ങും. ഞാന്‍ അത് മൂളിമൂളിക്കേള്‍ക്കും. ഒന്നര  കിലോമീറ്റര്‍ റോഡ് കഴിയുമ്പോഴേക്കും കഥയും കഴിയും. അപ്പോള്‍ 'എന്നാല്‍ ഇനി നാളെ' എന്നും പറഞ്ഞ് മാധവേട്ടന്‍  വയലിലേക്കിറങ്ങി ഒറ്റവരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുപോവും.
-എന്‍ബി പിന്നെ അവിടെനിന്ന് ബസ്സില്‍ കയറി നേരെ വീട്ടിലേക്ക്, അല്ലേ?   
-അല്ലല്ല. എന്റേത് വേറെ റൂട്ടാണ്. ഞാന്‍ പിന്നെ കോളേജ് ബസ് സ്‌റ്റോപ് വരെ തിരിച്ചുനടക്കും. അടുത്ത ബസ്സില്‍ കേറി  ഇല്ലത്തേക്ക് പോവും. അക്കദമിക് ഇയറിലെ ആകെയുള്ള ഇരുന്നൂറ്റി ഇരുപത്തഞ്ചുദിവസവും ഇതുതന്നെയായിരുന്നു പരിപാടി.
-അപ്പോള്‍ മാധവേട്ടന്‍ പറഞ്ഞ കഥകള്‍ കേട്ടുകേട്ടാണ് എന്‍ബി നല്ലൊരു ശ്രോതാവായത്, അല്ലേ?
-ഏകവചനം മതി
-ച്ചാല്‍?
-കഥകള്‍ എന്നു വേണ്ട. കഥ എന്നു മതി.
-മനസ്സിലായില്ല
-വര്‍ഷര്‍ത്തുവില്‍ ഇരുന്നൂറ്റി ഇരുപത്തഞ്ച് ദിവസവും മാധവേട്ടന്‍ പറഞ്ഞത് ഒരേ കഥയായിരുന്നു!
-ഈശ്വരാ! വല്ലാത്ത ശിക്ഷ തന്നെ. ഇതിലും ഭേദം വധശിക്ഷയാണ്. ആട്ടെ, ഈ ത്യാഗം സഹിച്ചതിനുപിന്നില്‍ വേറെ വല്ല  കാരണവുമുണ്ടായിരുന്നോ?
-ഒരു കാരണമുണ്ടായിരുന്നൂന്ന് കൂട്ടിക്കോളൂ.
-അതെന്തായിരുന്നു?
-മാധവേട്ടന്റെ നേര്‍പെങ്ങളായ സാവിയെ അന്നേ എനിക്കൊരു നോട്ടമുണ്ടായിരുന്നു !!!
 


Saturday, May 26, 2012

 കാല്പനികോദ്യാനം
                                                        
കലശലായ കഴുത്തുവേദനമൂലം തല ഇടത്തോട്ടോ വലത്തോട്ടോ മുന്നോട്ടോ പിന്നോട്ടോ തിരിക്കാന്‍ പറ്റാത്ത ചില ദിവസങ്ങളുണ്ടാവാറുണ്ട് ബിആറിന്.
അത്തരം ദിവസങ്ങളില്‍ ഒന്നായിരുന്നു അത്.
ടീബ്രെയ്ക്കായപ്പോള്‍ കാന്റീനിലെ കൗണ്ടറില്‍ ചെന്ന് വളരെ കനം കുറഞ്ഞ ഒരു ലൈറ്റ് ചായയുമെടുത്ത് വടിപോലെ നടന്ന് ഈശാനകോണിലെ ഒരൊഴിഞ്ഞ കസേരയില്‍ ഇരിപ്പുറപ്പിച്ചു ബിആര്‍.
ചായ ഒരു സിപ്പെടുത്തതേയുള്ളു. അപ്പോഴാണ് തൊട്ടുപുറകിലായി ആംഗലത്തിലുള്ള ഒരടിപൊളി പ്രഭാഷണം  കേട്ടത്. നല്ല മണിമണിപോലത്തെ ഇംഗ്ലീഷ്. സാക്ഷാല്‍ ഷേക്‌സ്പിയറിനുപോലും അങ്ങനെ ഇംഗ്ലീഷ് പറയാന്‍ പറ്റില്ലെന്നുതോന്നി ബിആറിന്. ആരാണ് പ്രഭാഷിക്കുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ടായിരുന്നെങ്കിലും കഴുത്ത് തിരിക്കാന്‍ വയ്യാത്തതിനാല്‍ ചായ കുടിച്ചുകഴിഞ്ഞിട്ട് എണീറ്റുപോകുമ്പോള്‍ നോക്കാം എന്നു തീരുമാനിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളു.
പ്രഭാഷണം ഇങ്ങനെ കത്തിക്കയറുകയായിരുന്നു:

“Sir, I am Rundheer from Renjith Properties. We are going to launch a project called Udyaan at Kuzhikkattussery, 5 Kilometres from Trichur Town. Sir, as you know, it is away from the congestion and pollution of City and yet close to all its conveniences. Sir, it is spread over 5.6 Acres of verdant greenery. Sir, the project comprises of elegantly designed 150 luxury independent villas, Health Club, 24 Hour security, Children’s play area with play equipments, Well-lit landscaped garden with seating arrangements, Shuttle Court, Golf Cub, Day Care Centre, Swimming Pool and a Toddy Shop. Sir, each villa is positioned in a manner which guarantees privacy and free flow of fresh air. Sir, you just consult your loved ones and if you are interested in the project, please contact me in this Mobile Number. I will be always at your service. By the by, let me know your good name for the purpose of record in my diary.”
 
പിന്നെ കുറച്ചുനേരത്തേക്ക് പിന്‍ഡ്രോപ് സൈലന്‍സായിരുന്നു.
ശ്രോതാവ് പേരൊന്നും പറയുന്നില്ല!
ഇതെന്തു കഥ? പ്രോജക്റ്റില്‍ താല്പര്യമില്ലെങ്കിലും പേരുചോദിച്ചാല്‍ പറഞ്ഞുകൊടുക്കാതിരിക്കുന്നത് മര്യാദകേടല്ലെ. അക്കൗണ്ടാപ്പീസുകാര്‍ അത്രക്ക് ചീപ്പാവാന്‍ പാടില്ലല്ലൊ. ഏതായാലും ശ്രോതാവിനെ ഒന്നു കണ്ടിട്ടുതന്നെ ബാക്കി കാര്യം എന്നുതീരുമാനിച്ച് ബാക്കിവന്ന ചായ ഗ്ലാസ്സില്‍ ബാക്കിവെച്ച് ബിആര്‍ എഴുന്നേറ്റു. പിന്നെ സല്യൂട്ടടിക്കാതെ ഒരു എബൗട്ടേണടിച്ചു. അപ്പോഴാണ് ആ പിന്‍ഡ്രോപ് സൈലന്‍സിന്റെ കാരണം ബിആറിന് മനസ്സിലായത്. കൊള്ളാം, അയാളുടെ ചോദ്യത്തിന് എങ്ങനെ റെസ്‌പോണ്‍സുണ്ടാവാനാണ്?
സര്‍ സര്‍ എന്നു വിളിച്ച്  ഷട്ടില്‍ കോര്‍ട്ടിനെപ്പറ്റിയും ഗോള്‍ഫ് ക്ലബ്ബിനെപ്പറ്റിയും സ്വിമ്മിംഗ്  പൂളിനെപ്പറ്റിയും മറ്റും   അടിപൊളി ഇംഗ്ലീഷില്‍ അയാള്‍ പ്രഭാഷിച്ചുകൊണ്ടിരുന്നത് ആരോടായിരുന്നെന്നോ?
തമിഴ് മാത്രമറിയാവുന്ന പാവം മരുതപ്പനോട്!!!





Sunday, May 20, 2012

കിഴിക്കുന്ന ഏര്‍പ്പാട്

ഒരു സറണ്ടര്‍ ലീവ് സാലറി സ്‌ലിപ്പ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു സിംഗ് ള്‍ ഏഒ.
ലീവ് ഡെബിറ്റ് ചെയ്തിട്ടുണ്ടോന്നറിയാന്‍ ലീവ് അക്കൗണ്ട് മറിച്ചുനോക്കി.
ഡെബിറ്റ് ചെയ്തിട്ടുണ്ട്.
പിന്നെ ക്രെഡിറ്റ് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ടോന്നുനോക്കി.
(ചെയ്തിട്ടുണ്ടോന്ന് നോക്കാനല്ലേ സിംഗ് ള്‍ ഏഒയ്ക്ക് പറ്റൂ. അല്ലാതെ ചെയ്തുനോക്കാന്‍പറ്റില്ലല്ലൊ.
ഒന്നാമത് ഹി ഈസ് നോട്ട് എക്‌സ്‌പെക്‌റ്റെഡ് റ്റു ഡൂ ഇറ്റ്.
രണ്ടാമത് അതിനുള്ള നേരവുമില്ല).
ഉവ്വ്. ക്രെഡിറ്റ് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്.
പക്ഷേ അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ പെട്ടത്.
അതായത് ഡ്യൂട്ടി പീരിയഡും നംബര്‍ ഓഫ് ഡെയ്‌സും ഫില്ലപ്പ് ചെയ്തിരിക്കുന്നത്
ഇപ്രകാരമാണ്:
'' ഫ്രം 1-4-2010 ടു 31-3-2012 : 731 കിഴിക്കണം 14 കിഴിക്കണം 25 കിഴിക്കണം 40
കിഴിക്കണം 180 സമം 472 ''
പകച്ചുപോയി സിംഗ് ള്‍ ഏഒ
എന്തിനാണാവോ ഇങ്ങനെ കിഴിച്ചുകുഴച്ചുവെച്ചിരിക്കുന്നത്?
വെറുതെയാവാന്‍ വഴിയില്ല.
നേരമില്ലെങ്കിലും ഒന്നു പരിശോധിച്ചുനോക്കാന്‍ തന്നെ തീരുമാനിച്ചു.
പരിശോധന ഒടുവില്‍ നിന്ന് തുടങ്ങാനും തീരുമാനിച്ചു.
ആദ്യം 180 എന്താണെന്നു കണ്ടുപിടിക്കാനുള്ള തത്രപ്പാടായി.
ലീവ് അക്കൗണ്ടിന്റെ ഒരു കോണിലായി ദാ ഒരു നോട്ടിങ് കിടക്കുന്നു:
അവെയില്‍ഡ് 180 ഡെയ്‌സ് മെറ്റേണിറ്റി ലീവ് ഫ്രം 2-8-2005 ടു15-2-2006.
അപ്പോള്‍ ആ നൂറ്റെമ്പതാവണം ഈ നൂറ്റെമ്പത്. അന്ന് അത് കിഴിക്കാന്‍
വിട്ടുപോയിക്കാണും.
40 എന്താണെന്ന് കണ്ടുപിടിക്കാനായി പിന്നത്തെ ശ്രമം.
സൂക്ഷ്മദര്‍ശിനി വെച്ചുനോക്കിയപ്പോള്‍ സംഗതി തെളിഞ്ഞുവന്നു.
അത് പണ്ട്, വളരെ പണ്ട് ശ്രീമതി ജോലിക്ക് ജോയിന്‍ ചെയ്തശേഷം ദുബായിലുള്ള
ഹസ്ബന്‍ഡുമായി ജോയിന്‍ ചെയ്യാന്‍ വേണ്ടി 40 ദിവസം ലീവ് വിത്തൗട്ട്
അലവന്‍സെടുത്ത് പോയതാണ്. അതും അക്കാലത്ത് കിഴിക്കാന്‍ വിട്ടുപോയിട്ടുണ്ടാവും.
ഇനി 25 ന്റെ കഥ. ഭാഗ്യവശാല്‍ അത് വേഗം കണ്ടുപിടിക്കാന്‍ പറ്റി.
2008ല്‍ 25 ദിവസത്തെ കമ്മ്യൂട്ടഡ് ലീവെടുത്തതാണ്. കിഴിക്കാന്‍ വിട്ടു.
ഇനി 14 എന്താണെന്ന് കണ്ടുപിടിക്കണം. അവിടെയാണ് സിംഗ് ള്‍ ഏഒ
കുഴഞ്ഞുപോയത്. ലീവ് അക്കൗണ്ടെന്നല്ല, എന്റൈറ്റില്‍മെന്റ് റെജിസ്റ്ററിന്റെ തുടക്കം
മുതല്‍ ഒടുക്കം വരെ അരിച്ചുപെറുക്കിയിട്ടും അതെന്താണെന്നു കണ്ടുപിടിക്കാനായില്ല.

ആ അരിച്ചുപെറുക്കലിനിടയ്ക്ക് സിംഗ് ള്‍ ഏഒ പലവട്ടം ഇന്നസെന്റിനെ ഓര്‍ത്തുപോയി.
(''തോന്നയ്ക്കല്‍ പഞ്ചായത്തിലെ എല്ലാ വീടുകളും അരിച്ചുപെറുക്കി.
ഇനി കൃഷ്ണങ്കുട്ടിച്ചേട്ടന്റെ വീട് മാത്രമേ അരിച്ചുപെറുക്കാനുള്ളൂ'' :
ഇന്നസെന്റ് ഇന്‍ അഴകിയ രാവണന്‍)


ഏതായാലും കൃഷ്ണങ്കുട്ടിച്ചേട്ടന്റെ വീട് അരിച്ചുപെറുക്കാനൊന്നും സിംഗ് ള്‍ ഏഒ
പോയില്ല.
പിന്നെ ഒറ്റ വഴിയേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.
വേണുപ്പണിക്കരെ വിളിച്ച് പ്രശ്‌നം വെച്ചു നോക്കുക...
പക്ഷേ അതിനും നേരം വേണമല്ലൊ...

ഒടുവില്‍ ' ഏതായാലും ഒരു ഡബ് ള്‍ ഏഒയല്ലേ കിഴിച്ചുവെച്ചിരിക്കുന്നത്, അത്
തെറ്റാവാന്‍ വഴിയില്ല ' എന്ന് മനസ്സില്‍ പലവട്ടം തറപ്പിച്ചു പറഞ്ഞ് കുരിശുവരച്ച്
സിംഗ് ള്‍ ഏഒ സ്‌ലിപ്പൊപ്പിട്ടു!
പിന്നെ സ്‌ലിപ്പിന്റെ കൂടെ ഇങ്ങനെയൊരു സില്‍പ്പും വെച്ചു:
'' ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ഏണ്‍ ഡ് ലീവ് അക്കൗണ്ടില്‍ ഡ്യൂട്ടി
പീരിയഡിന്റെ കോളത്തില്‍ ഡ്യൂട്ടി പീരിയഡ് മാത്രമേ കാണിക്കാന്‍ പാടുള്ളൂ.
ഡ്യൂട്ടി പീരിയഡില്‍ ഗ്യാപ്പ് വരുമ്പോള്‍ അത് ബ്രാക്കറ്റില്‍ എക്‌സ് പ്ലെ യിന്‍ ചെയ്യുക.
അല്ലാതെ ലീവ് പീരിയഡ് അടക്കമുള്ള പീരിയഡ് ഡ്യൂട്ടി പീരിയഡ് ആയി കാണിച്ച്
അതില്‍നിന്ന് ലീവ് പീരിയഡ് കിഴിക്കുന്ന ഏര്‍പ്പാട് വേണ്ട:
സസ്‌നേഹം സിംഗ് ള്‍ ഏഒ  ''

Friday, May 11, 2012

 അരിയും തിന്ന് പണിക്കരേയും കടിച്ച്.....

-എന്താ വേണൂ, അന്യഥാ ചന്ദ്രനെപ്പോലെ വിളങ്ങാറുള്ള ആ മുഖബിംബം ഇന്ന് കടന്നല് കുത്തിയപോലെ വീര്‍ത്തിരിക്കണത്?
-ഏയ്, ഒന്നൂല്ല്യ.
-അതല്ല, എന്തോ ഉണ്ട്.
-ആ കണ്ണനെക്കൊണ്ട് ഞാന്‍ തോറ്റു, ബിആര്‍.
-കണ്ണന്‍ എന്തു ചെയ്തു?
-ഇരുപത് മാസം മുമ്പ് എന്റെ കൈയീന്ന് ഇരുപതിനായിരം രൂപ കടം വാങ്ങിയതാ.
 ഇതുവരെ പത്തുപൈസ തിരിച്ചുതന്നിട്ടില്ല.
-വേണു ചോദിക്കാഞ്ഞിട്ടാവും.
-അതെ! ഇപ്പളും കൂടി ചോദിച്ചിട്ടാ വരണേ.
-അത് ശെരി. അപ്പൊ അതാണ് കാര്യം അല്ലേ. ആട്ടെ, എന്താ പുള്ളിക്കാരന്‍ പറയണത്?
-തരാനുള്ള കാശ് തരാത്തതെന്താണെന്ന് ചോദിച്ചപ്പൊ ചൂണ്ടുവിരല്‍ എന്റെ നേരെ
 ചൂണ്ടിക്കൊണ്ട്  പറയ്യ്യാണേയ് :- 'ദേ, എനിക്ക് മൈഗ്രേയ്‌ന്റെ
 അസുഖൊള്ളതാ. എപ്പഴാ ദേഷ്യം വര്വാന്ന് പറയാന്‍ പറ്റ് ല്ല്യാട്ടോ' !!!

Wednesday, May 9, 2012

സമസ്യാപൂരണം

-ഹലോ, എസ്റ്റാബ്ലിഷ്‌മെന്റ് സെക് ഷനല്ലേ?
-അതേ.
-ഇത്  എന്‍ബി പരമേശ്വരനാണ്, കോ-ഓപ്പറേറ്റീവ് സൊസൈറ്റീന്ന്.
-ങ. എന്താ തിരുമേനീ, ഡിമാന്റ് സ്റ്റേറ്റ്‌മെന്റ് റെഡിയായിട്ട്ണ്ടാവ് ല്ല്യ  അല്ലേ?
 ഇന്ന്  5 മണിക്ക് മുമ്പ് കിട്ടണംട്ടോ.
-ശ്ശെ. ഇതതല്ലാന്ന്.
-പിന്നെ?
-ഞാനിവിടെ മോട്ടോര്‍ സൈക്ക്ള്‍ അഡ്വാന്‍സിന്റെ ഫോം ഫില്ലപ്പ്
 ചെയ്‌തോണ്ടിരിക്ക്യാണേയ്. അതിലെ ഒരു കോളം പൂരിപ്പിക്കാന്‍ പറ്റണ് ല്ല്യ.
 അതൊന്ന് പറഞ്ഞുതരണം, പ്ലീസ്.
-കൊള്ളാം. ഏതാ കോളം?
-നെയിം ഓഫ് ദ സെക് ഷന്‍ ഇന്‍ വിച്ച് ദ അപ്പ്‌ളിക്കന്റ് വര്‍ക്ക്‌സ് (?!!!)

Friday, May 4, 2012

“ മോളീപ്പോയില്ലേ? ”
             

ചുരിദാറിട്ട രജേന്ദ്രന്റെ ഹൗസ്‌വാമിങ് നടക്കുകയാണ്.
സോമേട്ടന്‍ അങ്ങോട്ടെത്താന്‍ ലേശം വൈകി. പുത്തന്‍ വീട്ടിലാണെങ്കില്‍ പൊരിഞ്ഞ തിരക്ക് .
സോമേട്ടന്‍ നോക്കുമ്പോള്‍ അക്കൗണ്ടാപ്പീസുകാരെ ആരേയും കാണുന്നില്ല.
വീടെങ്ങാന്‍ മാറിപ്പോയോ?
അങ്ങനെ ശങ്കിച്ചുനില്‍ക്കുമ്പോഴാണ് തിരക്കിനിടയില്‍നിന്ന് ചുരിദാറിട്ട രജേന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്.
'അല്ലാ, നമ്മടെ ആപ്പീസുകാരാരും എത്തിയില്ലേ?'' സോമേട്ടന്‍ ചോദിച്ചു.
'ഉവ്വല്ലൊ. എല്ലാവരും മോളില്‍ പോയിരിക്ക്യാണ്.'' ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ അക്കൗണ്ടാപ്പീസുകാര്‍ ബാച്ച്ബാച്ചായി സ്‌റ്റെയര്‍കെയ്‌സിറങ്ങിവരുന്നത് സോമേട്ടന്‍ കണ്ടു.
ആദ്യം സഹരാജന്‍ നായര്‍, ശ്രീകുമാര്‍, ഹരി, മജീദ് തുടങ്ങിയവരുടെ ഒരു ബാച്ച്. അതുകഴിഞ്ഞ് ആന്റണ്‍ വില്‍ഫ്രഡ്, മനോജ്, സുധീര്‍ തുടങ്ങിയവരുടെ മറ്റൊരു ബാച്ച്. അതിനുപിന്നാലെ കെ.ബി.വേണുഗോപാല്‍ തുടങ്ങിയ ഒരുപറ്റം കുപിതരായ ചെറുപ്പക്കാരുടെ (ആങ്ക്രി യംഗ് മെന്‍) ഒരു പട.
അതിനും പുറകിലായി സി.ആര്‍.ബാബു, ആര്‍ക്കണ്ണന്‍ തുടങ്ങിയ തീവ്രവാദികളുടെ ഒരു ബാച്ച്.
കുറച്ചുകഴിഞ്ഞപ്പോള്‍ സഹരാജന്‍ നായര്‍ സോമേട്ടന്റെ അടുത്തുവന്ന് സ്വകാര്യം ചോദിക്കുന്നതുപോലെ ചോദിച്ചു:
' മോളീപ്പോയില്ലേ?''
'ഇല്ല.'' സോമേട്ടന്‍ പറഞ്ഞു.
പറഞ്ഞ് നാക്കെടുത്തില്ല. അപ്പോഴേക്കും ആന്റണ്‍ വില്‍ഫ്രഡ് വന്ന് അതേ ചോദ്യം സോമേട്ടന്റെ കാതില്‍ മന്ത്രിച്ചു:' സോമന്‍ മോളീപ്പോയില്ലേ?''
ആംഗ്യഭാഷയിലായിരുന്നു വേണുവിന്റെ ചോദ്യം:'സോമേട്ടന്‍ മോളീപ്പോയില്ലേ?''

പതിഞ്ഞ സ്വരത്തിലും ആംഗ്യഭാഷയിലും പലരുമിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ സോമേട്ടന് ഏതാണ്ടൊരൂട്ടൊക്കെ മനസ്സിലായി.....
'ഇല്ല, എന്തുതന്നെ വന്നാലും ഞാന്‍ പിടിച്ചുനില്‍ക്കും.'' സോമേട്ടന്‍ മനസ്സില്‍ പറഞ്ഞു.
അന്നേരമാണ് പാപ്പുള്ളി മോളില്‍ നിന്ന് ഇറങ്ങിവരുന്നത്.
'അല്ലാ, സോമേട്ടന്‍ മോളീപ്പോയില്ലേ'' എന്ന് പാപ്പുള്ളിയും കൂടി ചോദിച്ചതോടെ അതുവരെ പിടിച്ചുനിന്ന സോമേട്ടന്റെ കണ്‍ട്രോള് വിട്ടു.
ചുറ്റുപാടുമൊന്ന് നോക്കി തെല്ലൊരു പരുങ്ങലോടെ സോമേട്ടന്‍ മോളിലേക്ക് പോയി.
എന്തിനധികം പറയുന്നു. ഇതുപോലൊരു പറ്റ് ഇതുവരെ പറ്റിയിട്ടില്ല സോമേട്ടന്. ഇനിയൊട്ട് പറ്റുമെന്നും തോന്നുന്നില്ല.
കാര്യമെന്തെന്നല്ലേ.
മുകളിലത്തെ നിലയില്‍ സോമേട്ടന്‍ കണ്ടത്  വട്ടം കൂടിയിരുന്ന്  അത്തളപിത്തള കളിക്കുന്ന കുറച്ച് കുട്ടികളെ മാത്രമാണ്.
അല്ലാതെ ഒരു ഗ്ലാസ്സോ ഒരു സോഡാക്കുപ്പിയോ ഒരു പാക്കറ്റ്  മിക്‌സ്ചറോ അച്ചാറോ യാതൊന്നുമുണ്ടായിരുന്നില്ല അവിടെ.........