rajasooyam

Monday, June 27, 2011

കൊണ്ടും കൊടുത്തുമങ്ങനെ രണ്ടുപേര്‍

മിസിസ് എംജിആര്‍ ടെറസ്സില്‍ വഴുക്കിവീണ് കൈയൊടിഞ്ഞ്കിടന്നപ്പോള്‍ കാണാന്‍ പറ്റിയില്ലല്ലൊ എന്ന് സങ്കടപ്പെട്ട അമ്മായിയെ ' അതിന് ഇനീം സമയണ്ട് ല്ലൊ' എന്നു പറഞ്ഞ് എംജിആര്‍സാറ് ആശ്വസിപ്പിച്ച കാര്യം അന്യത്ര വിസ്തരിച്ചിട്ടുണ്ടല്ലൊ.
( What did it mean (8)- rajasooyam June22, 2011)
അതിന്റെ പിറ്റേന്നാളാണ്.
ഡ്രോയിംഗ് റൂമിന്റെ ചുമരില്‍ തൂക്കിയിട്ടിരുന്ന ഏതാണ്ട് രണ്ട് കിലോഗ്രാം തൂക്കം വരുന്നപഴയ ഡിംഗ്‌ഡോംഗ് ക്ലോക്ക് ആണിയിളകി താഴെ വീണു.
''രണ്ട് മിനിറ്റ് മുമ്പായിരുന്നെങ്കില്‍ അത് കൃത്യം എന്റെ തലേല് വീണേനെ''
ഒരു ദീര്‍ഘനിശ്വാസത്തോടെ എംജിആര്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ മിസിസ് എംജിആര്‍ പറയുകയാണ്:
'' അല്ലെങ്കിലും ആ ക്ലോക്ക് ഇത്തിരി സ്ലോയാണ്'' !!!

Saturday, June 25, 2011

പരമ്പരാഗതം

-അപ്പൊഴേയ് എംജിആര്‍ സാറേ, ന്റെ സശയം അതല്ല
-പിന്നെ എന്താണ്?
-അന്നൊരിക്കല്‍ സാറിന്റെ വൈഫ് ടെറസ്സില്‍ വീണ് കൈയൊടിയുകയുണ്ടായല്ലൊ
-ഒരിക്കലല്ല. രണ്ടുവട്ടം
-അതുതന്നെയാണ് ന്റെ സംശയം
-അതില്‍ സംശയിക്കാനെന്തിരിക്കണ്?
-അതല്ലാന്ന്. ആദ്യത്തെ തവണ കൈയൊടിഞ്ഞപ്പൊ സാറ് അവര്‌ടെ വീട്ടില്‍ അറിയിച്ചില്ലല്ലൊ
-ഇല്ല്യ
-ഒടിഞ്ഞാര്‍ന്ന കൈ നേരെയായി പ്ലാസ്റ്ററൊക്കെ വെട്ട്യേന്‌ശേഷാണല്ലൊ ഭാര്യവീട്ടുകാര് വിവരമറിഞ്ഞെത്തീത്
-അതെ
-അന്നേരം 'അവള് കൈയൊടിഞ്ഞിരിക്കുമ്പൊ ഒന്നു കാണാന്‍ പറ്റീല്ല്യാലൊ' എന്നു പരുവം പറഞ്ഞ ഒരമ്മായീനെ 'അത് സാരല്ല്യ, ഇനീം സമയണ്ട് ല്ലൊ' എന്നും പറഞ്ഞ് സാറ് ആശ്വസിപ്പിക്കണ്ടായല്ലൊ
-ഉവ്വ
-സത്യം പറയണം. അതു പറയുമ്പൊ സാറിനറിയാമായിരുന്നോ അധികം വൈകാതെ വൈഫിന്റെ കൈ വീണ്ടും ഒടിയുംന്ന്
-ഉവ്വ
-അതെങ്ങനെ?
-അവര് പരമ്പരാഗതായിട്ട് ഒടിയന്മാരാണ് !!!

Wednesday, June 22, 2011

WHAT DID IT MEAN? (8)

കഴിഞ്ഞ മഴക്കാലത്ത് ടെറസ്സില്‍ വഴുക്കലുണ്ടോന്ന് നോക്കാന്‍പോയ മിസിസ് എംജിആര്‍ അവിടെ വഴുക്കിവീണതും തദ്വാരാ കൈയൊടിഞ്ഞതും മറ്റും അന്യത്ര പ്രതിപാദിച്ചിട്ടുണ്ടല്ലൊ.
(ഉവ്വ. അങ്ങനെ ഒരു ഒടിവുകാലത്ത്- രാജസൂയം, ഫെബ്രുവരി 21, 2011).
എന്തുകൊണ്ടാണെന്നറിയില്ല, ശ്രീമതിയുടെ കൈയൊടിഞ്ഞ കാര്യം എംജിആര്‍ സാറ് അവരുടെ വീട്ടിലറിയിച്ചിരുന്നില്ല.
പ്ലാസ്റ്ററൊക്കെ വെട്ടി ക്വാറന്റൈന്‍പീരിയഡും കഴിഞ്ഞപ്പോഴാണ് വീട്ടുകാര്‍ എങ്ങനെയോ വിവരമറിഞ്ഞെത്തുന്നത്.
വന്നവരില്‍ പ്രായം ചെന്ന ഒരമ്മായി എംജിആറിനോട് പരുവം പറഞ്ഞു:
-എന്നാലും എന്റെ രെവ്യേ, ഞങ്ങളോട് ഒരു വാക്ക് പറഞ്ഞ് ല്ല്യാലൊ നിയ്യ്
-അതിനെന്താ അമ്മായി, ഇപ്പൊ ഒക്കെ സുഖായില്ല്യേ
-ന്നാലും അങ്ങന്യല്ലാലൊ. അവള് കൈയൊടിഞ്ഞ് കെടന്നപ്പൊ ഒന്ന് കാണാന്‍ പറ്റീല്ല്യാലൊ.
ഇതു കേട്ടപ്പോള്‍ എംജിആര്‍ പറയുകയാണ്:
''അത് സാരല്ല്യ. ഇനീം സമയണ്ട് ല്ലൊ'' !!!

Sunday, June 5, 2011

കഴിക്കേണ്ട വിധം

ഒരു ദിവസം ഭാര്യ ഷാപ്പിങ്ങിനുപോയ തക്കം നോക്കി അടുക്കളയില്‍ കടന്ന് അലമാരി പരിശോധിക്കുകയായിരുന്നു എംജിആര്‍ സാറ്.
മധുരപലഹാരങ്ങളെന്തെങ്കിലും തരാവ്വോന്നറിയാനായിരുന്നു പരിശോധന.
തപ്പലിന്റെ അവസാനഘട്ടമെത്തിയപ്പോഴാണ് സവിശേഷരീതിയിലുള്ള 2 കുപ്പികള്‍ എംജിആറിന്റെ ശ്രദ്ധയില്‍ പെട്ടത്.
സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി -പ്രഷറിനും ഷുഗറിനും വേണ്ടി ഭാര്യ കഴിക്കുന്ന ഗുളികകളായിരുന്നു അവയില്‍. പക്ഷേ ഓരോ കുപ്പിയുടേയും പുറത്ത് ഒട്ടിച്ചുവെച്ചിരുന്ന ലേബലുകളാണ് എംജിആറിനെ കുഴക്കിക്കളഞ്ഞത്.
ഒന്നിന്റെ പുറത്ത് ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു:
''കഴിക്കേണ്ട വിധം : 2 വീതം കുങ്കുമപ്പൂവിനുശേഷം'' !
മറ്റേ കുപ്പിയില്‍ ഇങ്ങനേയും: ''1 വീതം കുങ്കുമപ്പൂവിനുമുമ്പ് '' !
ഈശ്വരാ, അപ്പോള്‍ ഇവള്‍ കുങ്കുമപ്പൂവും കഴിയ്ക്കണ്‌ണ്ടോ?..............എന്താ വെലാന്ന് നിശ്ശണ്ടോ അതിന്..................അല്ലെങ്കില്‍തന്നെ ഈ വയസ്സുകാലത്ത് എന്തിനാണ് കുങ്കുമപ്പൂവ് കഴിച്ച് നെറം വെപ്പിക്കാന്‍ നോക്കണത്.....എന്നിങ്ങനെ ചിന്തിച്ച്ചിന്തിച്ച് അന്തല്ല്യാണ്ടായി എംജിആറിന്.
കുറച്ചുകഴിഞ്ഞപ്പോള്‍ ഷാപ്പിങ്ങ് കഴിഞ്ഞ് ഭാര്യയെത്തി. പക്ഷേ കുങ്കുമപ്പൂവിനെപ്പറ്റി ചോദിക്കാന്‍ എംജിആറിന് മടി....................ചോദിച്ചാല്‍ ആളില്ലാത്ത നേരത്ത് അലമാരി തപ്പിയതറിയില്ലേ.......
പിറ്റേന്ന് ആപ്പീസില്‍ വന്നിട്ടും കുങ്കുമപ്പൂവ് തന്നെയായിരുന്നു എംജിആറിന്റെ മനസ്സുമുഴുവന്‍.
താടിയ്ക്ക് കൈയും കൊടുത്ത് ആലോചിച്ചിരിക്കുന്ന എംജിആറിനെ കണ്ടപ്പോള്‍ ബി.കെ. നാരായണന്‍ ചോദിച്ചു:
'' എന്താണിങ്ങനെ ചിന്ത വാരികയും വായിച്ചോണ്ടിരിക്കണത്?''
പബ്ലിക്കാക്കില്ലെന്ന കണ്ടീഷനില്‍ എംജിആര്‍ പറഞ്ഞു- ഇന്നിന്നതുപോലെയാണ് കാര്യങ്ങള്‍. എത്ര ആലോചിച്ചിട്ടും എനിക്ക് ആ ലേബലിന്റെ അര്‍ത്ഥം പിടികിട്ടണ് ല്ല്യ.
എന്തുകൊണ്ടാണെന്നറിയില്ല, എങ്ങനെയാണെന്നറിയില്ല, നാരായണന് അതിവേഗം കാര്യം പിടികിട്ടി.
ഒരു ചെറുപുഞ്ചിരിയോടെ തിരുമേനി പറഞ്ഞു:
''കാര്യൊക്കെ നിയ്ക്ക് മനസ്സിലായി. പക്ഷേ അതങ്ങട് തൊറന്ന് പറയാന്‍ ലേശം ബുദ്ധിമുട്ട്‌ണ്ടേനും ''
'' ഒരു ക്ലൂ തരാമോ ?''
'' ഏഷ്യാനെറ്റുകാരോട് ചോദിച്ചാലറിയാം '' !!!

Sunday, May 29, 2011

സാഹസികന്‍

ഇടതുകൈയിലൊരു സ്‌ലിങ്ങും വലതുകൈയിലൊരു ബാന്‍ഡേജുമായി ഉന്തിയുളുക്കി നടന്നുവരുന്ന എന്‍ബി പരമേശ്വരനെ കണ്ടപ്പോള്‍ ഉദിച്ചുവന്ന ഉദ്വേഗത്തോടെ ബിആര്‍ ചോദിച്ചു:
-എന്തുപറ്റി തിരുമേനി?
-ഒന്നും പറയണ്ട ബിആര്‍. ഒന്ന് വീണു. അത്രന്നെ
-എവടെയാണ് വീണത്?
-കെണറ്റില്‍
-ഈശ്വരാ...വീട്ടിലെ കെണറ്റിലോ?
-അല്ല
-പിന്നെ?
-ന്റെ വീടിന്റെ രണ്ട് വീട് അപ്രത്തൊള്ള കെണറ്റില്‍
-സന്ദര്‍ഭം വിവരിച്ച് ആശയം വിശദമാക്കണം
-കഥയാക്ക്വോ?
-അതെന്റെ ശീലല്ല
-എന്നാപ്പറയാം. പക്ഷേ അതിനുമുമ്പ് ഒരു കാര്യം ചോദിയ്ക്കട്ടെ. ബിആര്‍ ഹ്യൂമന്‍
സൈക്കോളജി പഠിച്ചിട്ടുണ്ടോ?
-ഇല്ലല്ലൊ
-എന്നാ അതിലെ ഒരു ചാപ്റ്ററ് ദിപ്പൊ പഠിപ്പിച്ചുതരാം. നൗ, ലുക്ക് ഹ്യര്‍. ഞാനോ ബിആറോ അറിയാതെ കാല് വഴുതി ഒരു കെണറ്റില് വീണൂന്ന് വെയ്ക്ക. ആരെങ്കിലും വര്വോ രക്ഷിയ്ക്കാന്‍? ഒരു പട്ടീം വര് ല്ല്യ. അവടെ കെടന്ന് ചത്തോട്ടേന്ന് വെയ്ക്കും. റൈറ്റ്?
-റൈറ്റ്
- നേരേ മറിച്ച് കെണറ്റില്‍ വീണത് ഒരു സുന്ദരിയായ സ്ത്രീയാണെങ്കിലോ?
ഇഷ്ടമ്പോലെ ആളുകളുണ്ടാവും കെണറ്റില്‍ ചാടി അവരെ രക്ഷിക്കാന്‍! റൈറ്റ്?
-ഡബ്ള്‍ റൈറ്റ്!
-ആന്‍ഡ് ദാറ്റ് വാസ് എക്‌സാക്റ്റ്‌ലി വാട്ട് ഹേപ്പന്‍ഡ് ഹിയര്‍
-ച്ചാല്‍?
-ഇന്ന് രാവിലെ ഞാന്‍ ഓഫീസില്‍ പോരാന്‍ തയ്യാറെടുക്കുകയായിരുന്നു.അപ്പോഴാണ്
ആ വാര്‍ത്ത കേട്ടത്. അടുത്ത വീട്ടിലെ സുന്ദരിയായ സ്ത്രീ കാല് തെറ്റി കിണറ്റില്‍
വീണിരിക്കുന്നു ! കേട്ടപാതി കേള്‍ക്കാത്തപാതി ഞാന്‍ ഒരോട്ടം കൊടുത്തു.
-കെണറ്റില്‍ ചാടി അവരെ രക്ഷിക്കാന്‍, അല്ലേ?
-അതെ. പക്ഷേ അവടെ എത്ത്യപ്പോളല്ലേ മനസ്സിലായത്...
-എന്ത്?
-കെണറ്റില് ഒര് ഇഞ്ച് സ്ഥലല്ല്യ!
-മനസ്സിലായില്ല
-റിമെംമ്പര്‍ ഹ്യൂമന്‍ സൈക്കോളജി... ആന്നേയ്..... എനിയ്ക്ക് മുമ്പേയെത്തി എടുത്തു
ചാടിയവരെക്കൊണ്ട് ആ കെണറ് നെറഞ്ഞര്‍ക്കണ് !
-ശ്ശെടാ....ചാടാന്‍ സ്ഥലമില്ലാതെ എന്തു ചെയ്യും അല്ലേ? തിരുമേനീടെ ചാന്‍സ് പോയി!
-പക്ഷേ ഞാന്‍ വിട്ടുകൊടുത്തില്ല
-തിരുമേനി എന്തു ചെയ്തു?
-തൊട്ടടുത്തുകണ്ട കെണറ്റിലേയ്ക്ക് ഒരു ചാട്ടം കൊടുത്തു !!!

Saturday, May 21, 2011

WHAT DID IT MEAN ? (7)

വര്‍ഷങ്ങളോളം താന്‍ ആറ്റുനോറ്റു വളര്‍ത്തിയ പട്ടി അസുഖം മൂലം അന്തരിച്ചതിന്റെ ആഘാതത്തിലായിരുന്നു മിസിസ് എം ജി ആര്‍.
പ്രിയതമയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്ന എം ജി ആര്‍ സാര്‍ ഒടുവില്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു:
'' കരയാതെ കുട്ടീ, എത്രയും വേഗം നമുക്ക് മറ്റൊരു പട്ടിയെ വാങ്ങാം.''
ഭര്‍ത്താവിന്റെ ആശ്വാസവാക്കുകള്‍ കേട്ടപ്പോള്‍ ഭാര്യ പറഞ്ഞു:
'' വേണ്ട ചേട്ടാ...''
'' ഐ ക്യാന്‍ അണ്ടര്‍സ്റ്റാന്‍ഡ് യുവര്‍ ഫീലിങ്‌സ്, മൈ ഡിയര്‍.... തല്ക്കാലം മറ്റൊരു പട്ടിയെപ്പറ്റി ചിന്തിക്കാന്‍ പോലും നിനക്ക് പറ്റണ് ണ്ടാവില്ല അല്ലേ ''
'' അതുകൊണ്ടല്ല ചേട്ടാ...''
'' പിന്നെന്താ? ''
'' ഇനീപ്പൊ മറ്റൊരു പട്ടീടെ ആവശ്യണ്ടെന്ന് തോന്നണ് ല്ല്യ ''
'' അതെന്താ? ''
'' ചേട്ടന്‍ റിട്ടയര്‍ ചെയ്യാന്‍ പോവ്വല്ലേ '' !!!

Tuesday, May 17, 2011

ഡോക്ടറെ കണ്ടപ്പോള്‍.....

നാലഞ്ചുകൊല്ലം മുമ്പാണ്.
വിഷ്ണൂന് അന്ന് ഏതാണ്ട് മൂന്നര വയസ്സുണ്ടാവും.
ഒരു ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയായപ്പോള്‍ നാലുംകൂട്ടി മുറുക്കി ഒന്നു മയങ്ങാന്‍ കിടക്കുകയായിരുന്നു പരാമര്‍ എന്നു കണ്ണന്‍ വിളിക്കുന്ന എന്‍ബി പരമേശ്വരന്‍.
അകത്ത് ഇഡിയറ്റ് ബോക്‌സില്‍ 'ന്റെ സൂര്യപുത്രിയ്ക്ക്' (To my Sun's daughter) എന്ന പഴയ മലയാളപടം കളിക്കുന്നു. കളി തുടങ്ങി ഏതാണ്ട് അര മണിക്കൂറായി കാണും. പെട്ടെന്ന് വിഡ്ഡ്യാസുരന്റെ മുന്നിലിരുന്നവരെരെല്ലാം കൂടി ഒരു പൊട്ടിച്ചിരിയാണ്.
ആ കൂട്ടച്ചിരിയില്‍ നാമംഗലം ഇല്ലം കിടന്ന് കുലുങ്ങി.
ഇന്നസെന്റോ ഇന്ദ്രന്‍സോ ജഗതിയോ ജഗദീഷോ വല്ല ഗുണ്ടും പൊട്ടിച്ചതാവും. എന്‍ബിയ്ക്ക് വല്ലാത്ത നഷ്ടബോധം തോന്നി. ശ്ശെ. ആ രംഗമെങ്കിലും ഒന്നു കാണാമായിരുന്നു.
ഏതായാലും ആ സീന്‍ കഴിയുന്നതിനുമുമ്പ് ഒന്നു ചെന്നു നോക്കാമെന്നു കരുതി എന്‍ബി ഹാളിലേക്കോടി. എന്‍ബിയെ കണ്ടതും അതാ ചിരിയുടെ രണ്ടാമൂഴം.
ശ്ശെടാ, ഇതെന്തു കഥ?
കഥ ഇതായിരുന്നു:
സിനിമയിലെ നായികയായ അമലയ്ക്ക് ഡോക്ടര്‍ സുരേഷ്‌ഗോപിയോട് എന്തെന്നില്ലാത്ത പ്രണയം. ആയത് പറഞ്ഞറിയിക്കാന്‍ ഒരു സൂത്രപ്രയോഗത്തിലൂടെ അവസരമൊരുക്കുകയാണ് പെമ്പ്രന്നോത്തി. കള്ളരോഗമഭിനയിച്ച് അവള്‍ ഡോക്ടറുടെ മുന്നിലെത്തുന്നു. പെണ്ണിന്റെ രോഗം രാഗമാണെന്നുമനസ്സിലാക്കിയ ഡോക്ടര്‍ ഒരു റെയ്‌നോള്‍ഡ്‌സ് റീഫില്ലിനോളം വലുപ്പമുള്ള നീഡിലും കൊട്ടത്തോക്കിനോളം വലുപ്പമുള്ള സിറിഞ്ചുമെടുത്ത് ഏതോ ഒരു ഇന്‍ജെക് ഷന്‍ കൊടുക്കാനൊരുങ്ങുന്നു.
ഡോക്ടര്‍ സിറിഞ്ചില്‍ മരുന്നു നിറച്ചുകൊണ്ടിരിക്കുമ്പോള്‍ പെണ്ണാള്‍ മനസ്സിന്റെ മണിച്ചെപ്പ് തുറക്കുകയായി:
'' ഡോക്ടര്‍.....കുറേ നാളായി ഞാന്‍.... ഡോക്ടറോട് ... ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു.........................പക്‌ഷേ ഇപ്പോള്‍....... ഡോക്ടറെ കണ്ടപ്പോള്‍....എനിയ്ക്ക്.....എനിയ്ക്ക്....''
പ്രണയം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ പെണ്ണ് നിന്നു പതറിയപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് സിനിമ കാണുകയായിരുന്ന വിഷ്ണു ചോദിച്ചത്രേ: ''പേട്യായി അല്ലേ? '' !!!

( അന്നുമതെ. ഇന്നുമതെ. ഇന്‍ജെക് ഷന്‍ എന്നു കേട്ടാല്‍ തൂറപ്പേടിയാണ് വിഷ്ണൂന് !!!)