rajasooyam

Wednesday, July 27, 2022

 

ദോ പ്ലസ് ദോ

(നർമ്മാസ്വാദകനായ ജോസേട്ടന്റെ ഓർമ്മയ്ക്ക്)

 

 രണ്ട് പതിറ്റാണ്ട് മുമ്പാണ്.

വി എൻ ക്രി യ്ക്ക്  ഓളിൻഡ്യാ അസോസിയേഷന്റെ ചിന്തൻ ബൈഠക്കിനു പോകണം.

നാഗ്പൂരിലാണ് സംഭവം. പുള്ളിക്കാരനാണെങ്കിൽ ഹിന്ദി ഭാഷ വലിയ പിടിയില്ല. കേട്ടാൽ മനസ്സിലാകുമെന്നല്ലാതെ ഒരക്ഷരം പറയാനറിഞ്ഞുകൂട. ഹിന്ദി പറയാനറിയാതെ നാഗ്പൂര് പോയാൽ ലോഡ്ജ്കാരും കച്ചവടക്കാരും കൂടി കഴുത്തറുക്കുമെന്നും മറ്റും പറഞ്ഞ് ഹിന്ദി പണ്ഡിറ്റ് ശ്രീകുമാർ വി എൻ ക്രിയെ നിരന്തരം പേടിപ്പിക്കാനും തുടങ്ങി.

പിന്നെ എന്താണൊരു പോംവഴി?

പോംവഴി ശ്രീകുമാർ തന്നെ പറഞ്ഞുകൊടുത്തു:

ഹിന്ദി ഭാഷ വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന ജോസേട്ടനെ ദ്വിഭാഷിയായി കൂടെ കൊണ്ടുപോവുക.

അങ്ങനെയാണ് വി എൻ ക്രിയുടെ ഫുൾ ചെലവിൽ ജോസേട്ടനും കൂടി നാഗ്പൂർക്ക് വണ്ടി കയറിയത്.

        നാഗ്പൂരിൽ വണ്ടിയിറങ്ങി ആദ്യം കണ്ട ലോഡ്ജിൽ കയറി ഇരുവരും മുറിയെടുത്തു. ശാപ്പാടടക്കമുള്ള ഒരു ലോഡ്ജായിരുന്നു അത്. മദിരാശിയിൽ കാണാറുള്ളതുപോലെ ടെമ്പ്ൾ അച്ചാച്ച്ഡ് ആയിരുന്നില്ലെന്നു മാത്രം.

        വൈകീട്ട് ശാപ്പാട് കഴിഞ്ഞപ്പോൾ വി എൻ ക്രി യ്ക്ക് ഒരു വിളി തോന്നി. നാലും കൂട്ടി ഒന്നു മുറുക്കണം.

ജോസേട്ടൻ ചോദിച്ചു:

-മുറുക്കാൻ വാങ്ങാൻ ഞാൻ കൂടെ വരണോ?

-ഏയ്. ഇതൊരു ചീള് കേസല്ലേ. ഞാൻ പോയിട്ട് വരാം.

        വി എൻ ക്രി ബേഗിൽനിന്ന് ഒരുകത്തിയെടുത്ത് റോഡ് മുറിച്ചുകടന്ന് അപ്പുറത്തുള്ള മുറുക്കാൻ കടയിൽ ചെന്നു.

നാഗ്പൂർ സ്പെഷൽ മുറുക്കാന് 8 രൂപയായി. നായർജി ഒരു പത്തിന്റെ നോട്ടെടുത്തുകൊടുത്തു.

കടക്കാരന്റെ കൈയിൽ ചില്ലറയില്ല.

2 രൂപ ഞാൻ നാളെ തന്നാൽ പോരെ സാബ്?’ അയാൾ ഹിന്ദിയിൽ ചോദിച്ചു. സാബിന് കാര്യം മനസ്സിലായി.

‘മതി,മതി’. സാബ് പച്ചമലയാളത്തിൽ കാര്യം പറഞ്ഞു.

        പിറ്റേന്ന് വൈകീട്ട് മുറുക്കാൻ വാങ്ങാൻ പോയത് നായർ സാബും ദ്വിഭാഷിയും ഒന്നിച്ചാണ്. മുറുക്കാനു പുറമെ ഇരുവരും ഈരണ്ട് പാളേങ്കോടൻ പഴം കൂടി ചെലുത്തി.

“ എല്ലാം കൂടി എത്രയായി?” ജോസേട്ടൻ ആംഗ്യഭാഷയിൽ ചോദിച്ചു.

“22 രൂപ” കടക്കാരൻ ഹിന്ദിയിൽ പറഞ്ഞു.

ജോസേട്ടൻ കൈനീട്ടി. വീയെൻക്രി ഒരു 50ന്റെ നോട്ടെടുത്തുകൊടുത്തു. ജോസേട്ടൻ അത് കടക്കാരന് കൈമാറി.

അയാൾ അപ്പോൾ തലേന്നാളത്തെ 2 രൂപയുടെ കാര്യം പറഞ്ഞിട്ട് 30 രൂപ തിരിച്ചുകൊടുത്തു.

അന്നേരം ജോസേട്ടൻ ‘അച് ഛാ’ എന്നും പറഞ്ഞ് വി എൻ ക്രിയുടെ പോക്കറ്റിൽ കൈയിട്ട് 2 രൂപയുടെ 2 തുട്ടെടുത്ത് മൊത്തം 4 രൂപ കടക്കാരനു കൊടുത്തു!

ഇതെന്തു കഥ എന്ന ഭാവത്തിൽ അന്തിച്ചുനിന്ന കടക്കാരനോട് ‘ഠീക് ഹേ’ എന്നും പറഞ്ഞ് ദ്വിഭാഷി തിരിച്ചുനടന്നു.

        എത്ര ആലോചിച്ചിട്ടും ആ 4 രൂപയുടെ കണക്ക് നായർജിക്ക് പിടികിട്ടിയില്ല. ഒടുവിൽ ദ്വിഭാഷി തന്നെ അത് അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു:

അതേയ്, കൃഷ്ണാ, 22 രൂപയാണ് നമ്മുടെ ഇന്നത്തെ പറ്റ്. നമ്മൾ 50 രൂപ കൊടുത്തു. ബാക്കി 28 രൂപ തരേണ്ടതിനുപകരം അയാൾ 30 രൂപ തന്നു. അപ്പോൾ  നമ്മൾ 2 രൂപ തിരിച്ചുകൊടുക്കണം. ഓകെ? പിന്നെ ഇന്നലെ നീ അയാൾക്ക് 2 രൂപ കൊടുക്കാനുണ്ടായിരുന്നെന്ന്  അയാൾ എന്നോട് പറഞ്ഞു. അങ്ങനെ മൊത്തം 4 രൂപ.

ദോ പ്ലസ് ദോ ഈക്വൽ ടു ചാർ. സംഝേ?

2 comments:

  1. കുറേ നാളായി എന്തെങ്കിലും കണ്ടിട്ട്. ഇത് ഏതായാലും നന്നായി. പാവം ജോസേട്ടനെ വേണ്ടായിരുന്നു. വിഎൻക്രിയെ ആകാം....അത് പൊതുമുതലല്ലേ....

    ReplyDelete
  2. പൊതമുതൽ പ്രയോഗം ഇഷ്ടായി

    ReplyDelete