rajasooyam

Tuesday, July 28, 2020


ഓർമ്മത്തിരകൾ-4
(വി.രാമൻ മേനോൻ സാർ നിനവിൽ വരുമ്പോൾ)


ചെമ്മനം ചാക്കോയുടെ അനശ്വര കഥാപാത്രം നാരായണൻ പണ്ടാരം കറങ്ങിത്തിരിഞ്ഞ് കറങ്ങിത്തിരിഞ്ഞ് അവസാനം വന്നെത്തിയത് പി എഫ് 10ൽ ആയിരുന്നു. അകത്തേയ്ക്ക് തള്ളുക എന്നെഴുതിവെച്ചിരുന്ന വാതിൽ വളരെ ആയാസപെട്ട് പുറത്തേയ്ക്ക് വലിച്ചുതുറന്ന് ഒരു സിഗ്സാഗ് മോഷനിൽ  മാഷ് സാജു പനയ്ക്കലിന്റെ തിരുമുമ്പിലെത്തി.
കാൽക്കുലേറ്ററും കാൽക്കുടയും കൈലേസും സ്യൂട്ട്കേസും  മേശപ്പുറത്തുവെച്ച് നാലഞ്ചുപ്രാവശ്യം ശ്വാസം വലിച്ചുവിട്ട് തഥാഗതൻ സാജുവിനോട് ചോദിച്ചു:
-സർ, ഇതുതന്നെയല്ലേ പ്രൊവിഡന്റ് ഫണ്ട് നംബ്ര് 10?
-അതേ
-എനിക്കൊരുപകാരം ചെയ്തുതരണം
-അതിനാണല്ലോ, അതിനുവേണ്ടി മാത്രാണല്ലൊ ഞങ്ങളിവിടെ ഇരിക്കണത്.
-മകളൊരാൾ പുര നിറഞ്ഞ് നിൽക്കയാണ്
-അയ് യ്യൊ! അപ്പൊ മാഷ്‌ക്ക് താമസിക്കാൻ വേറൊരു വീട് വെക്കണം. അതിന് പി എ ഫ്ഫീന്ന് ലോൺ വേണം. അല്ലേ
-അതല്ല സർ. അവളെയൊന്ന് കെട്ടിച്ചയക്കണം. അതാണുദ്ദേശം
സാജു ഒന്നു പരുങ്ങി. പിന്നെ ചുറ്റും ഒന്നു കണ്ണോടിച്ചു. ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പായപ്പോൾ ഒരു മന്ദസ്മിതത്തോടെ മാഷിനോട് പതുക്കെ ചോദിച്ചൂ
-എന്നാലും ഞാൻ കല്യാണം കഴിച്ച് ട്ട് ല്ല്യാന്ന് മാഷ് ക്ക് എങ്ങനെ മനസ്സിലായി?
പയ്യൻ കലശലായി തെറ്റിദ്ധരിച്ചിരിക്കുന്നു. എന്തായാലും ഒരു നമ്പറിറക്കിക്കളയാം എന്നിങ്ങനെ ആത്മഗതം ചെയ്തശേഷം മാഷ് പ്രകാശമായി പറഞ്ഞു:
-അതൊക്കെ മനസ്സിലായെന്നേയ്
അപ്പോൾ കസേര മാഷ് ടെ അടുത്തേക്ക് ഒന്നുകൂടെ അടുപ്പിച്ചിട്ടുകൊണ്ട് സാജു അന്വേഷിച്ചു:
-മാഷ് ടെ പേരെന്താ? (ജാതിയേതെന്ന് വ്യംഗ്യം)
-പണ്ടാരം...നാരായണൻ പണ്ടാരം.
അന്നേരം അരുതാത്തതെന്തോ കേട്ടതുപോലെ സാജുവിന്റെ മുഖമങ്ങ് വക്രിച്ചുപോയി.
എങ്കിലും വീണത് വിദ്യയാക്കാമെന്ന മട്ടിൽ ഗൌരവപൂർവ്വം പറഞ്ഞൊപ്പിച്ചു:
-കേട്ടോ മാഷേ, ഇവിടെ പണ്ടാരന്മാര്ടെ കേസുകളൊക്കെ മേനോന്മാരാണ് ചെയ്യുന്നത്. ദാ, അവിടെ ചോദിക്കൂ.
ക്ലോഷർ ചെയ്യുന്ന രാമൻ മേനോൻ സാറിനെയാണ് സാജു ചൂണ്ടിക്കാട്ടിയത്.
മാഷ് സിഗ് സാഗിൽ എബൌട്ടേണടിച്ച് മേനോൻ സാറിന്റെ അടുത്തെത്തി.
അന്നേ ദിവസം ഒരു ക്ലോഷർ കേസ് പോലും ചെയ്യാൻ കിട്ടാതെ ആകപ്പാടെ റെസ്റ്റ് ലെസ്സായിരിക്കുകയായിരുന്നു മേനോൻ സാറ്.
മേനോൻ സാർ മാഷോട് ചോദിച്ചു:
-പേരെന്താണെന്നാണ് പറഞ്ഞത്?
-ബി. നാരായണൻ പണ്ടാരം. ഭഗവതിപ്പണ്ടാരം നാരായണൻ പണ്ടാരം.
മേനോൻ സാറ് പണ്ടാരത്തിന്റെ ഫയലെടുത്തുനോക്കി. അത് ഒരു ഒബ്ജെക് ഷൻ കേസായിരുന്നു. 30-സി ഓപ്ഷൻ വെച്ചിട്ടില്ല.
സാറ് പറഞ്ഞു: മാഷ് അപ്പ്ലിക്കേഷന്റെ കൂടെ 30-സി വെച്ചിട്ടുണ്ടായിരുന്നില്ല. അക്കാര്യം ഞാൻ എഴുതിയിരുന്നല്ലൊ.  കിട്ടിയില്ലേ
-കിട്ടി
-30സി കൊണ്ടുവന്നിട്ടുണ്ടോ?
-ഉവ്വ് സർ

മാഷ് സ്യൂട്ട്കേസ് തുറന്ന് ഒരു കവർ പുറത്തെടുത്തു. പിന്നെ കണ്ണിറുക്കിയൊരു കള്ളച്ചിരിയോടെ മേനോൻ സാറിന്റെ ചെവിയിൽ സ്വകാര്യമായി പറഞ്ഞു:
-ദാ ഇതിലുണ്ട് സർ. സാറ് 30 സി മാത്രേ ചോദിച്ചുള്ളൂവെങ്കിലും ഞാൻ ഒരു 50 സി വെച്ചിട്ടുണ്ട് കേട്ടോ. ഏത് ?
വാദ്ധ്യാരുടെ ഭാഷ്യം മനസ്സിലാക്കാൻ കഴിയാതെ മേനോൻ സാർ കവർ പൊട്ടിച്ചുനോക്കി.
30-സി ഓപ്ഷനുപകരം അതിലുണ്ടായിരുന്നത് 50 രൂപയുടെ ഒരു കറൻസിയായിരുന്നു!!!

ചിരിച്ചുചിരിച്ച് മേനോൻ സാറ് കരഞ്ഞുപോയി....

Monday, July 27, 2020


ഓർമ്മത്തിരകൾ-3
(സമർപ്പണം പി.പി.ശിവദാസൻ സാറിന്)

ഹാഫ് ഡോർ മെല്ലെത്തുറന്ന് അകത്തുകടക്കുമ്പോൾ ആപ്പീസറുടെ മുമ്പിൽ ജീവച്ഛവം പോലെ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു; റിക്രിയേഷൻ ക്ലബ്ബിന്റെ സെക്രട്ടറി. (ആപ്പീസർ അതിന്റേയും പ്രസിഡണ്ടായിരുന്നു).
എസ്സോയെ കണ്ടതും കൂടുതുറന്നുവിട്ട പുലിയെപ്പോലെ സെക്രട്ടറി ഒറ്റ ചാട്ടമാണ് പുറത്തേക്ക്!
ഒട്ടൊന്നമ്പരന്നുപോയെങ്കിലും അത് വെളിയിൽ കാണിക്കാതെ എസ്സൊ ആപ്പീസറോട് പറഞ്ഞു:
-സർ, ഏജി ഈസ് നോട്ട് ഹാപ്പി വിത്ത് അവർ പെർഫോമൻസ്..
-ഓഹോ! അദ്ദേഹം പ്രത്യേകിച്ച് എന്താണ് പറഞ്ഞത്?
-ക്ലോഷറും ആർബിയും ധാരാളം പെൻഡിങ്ങുണ്ടല്ലൊ. അബ്സ്ട്രാക്റ്റിന്റെ കാര്യവും ആശാവഹമല്ല.
-അതെന്താണങ്ങനെ? സെക് ഷനിൽ ഒരുത്തനും ഒന്നും ചെയ്യുന്നില്ലേ?
-എന്ന് പറഞ്ഞുകൂട
-ഒരു കാര്യം ചെയ്യ്. ആ യൂണിറ്റുകാരെ ഓരോരുത്തരെയായി ഇങ്ങോട്ട് വിട്. ഞാനൊന്നു സംസാരിച്ചുനോക്കട്ടെ അവരോട്. ങ. അങ്ങനെ വിട്ടാ പറ്റില്ലല്ലൊ.
          ആദ്യത്തെ ഊഴം പാലക്കാട്- ബി യൂണിറ്റിലെ സാജു പനയ്ക്കലിന്റേയും ശ്യാം കുമാറിന്റേയുമായിരുന്നു. പനയ്ക്കലാണ് ആദ്യം അകത്തുകടന്നത്. ഒരു കാൽ അകത്തും മറ്റേ കാൽ പുറത്തുമായി പുറകിൽ ശ്യാം കുമാർ.
രണ്ടുപേരെ ഒന്നിച്ചുകണ്ടപ്പോഴുണ്ടായ സന്തോഷം കൊണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ എന്തുകൊണ്ടോ ശൌരി കണ്ണുനീരണീഞ്ഞു....
ഷർട്ടിന്റെ ചുരുട്ടിവെച്ച കൈക്കകത്തുനിന്ന് കൈലേസെടുത്ത് കണ്ണുനീർ തുടച്ചുകൊണ്ട് ആപ്പീസർ പറഞ്ഞു:
-വരൂ വരൂ ഇരിക്കൂ. എന്താ  സാറമ്മാരെ നിങ്ങൾക്ക് വല്ലപ്പോഴുമൊക്കെ ഇങ്ങോട്ടൊന്നിറങ്ങിയാൽ? ഞാനിവിടെ വെറുതെയിരിക്കയല്ലേ. വർക്കിന്റെ കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ എനിക്കു കഴിയും. എടോ സാജൂ, പറയൂ. എന്താണിപ്പോഴത്തെ നിങ്ങളുടെ പൊസിഷൻ?
          ചെറുതായൊരു പരുങ്ങലോടെ സാജു പറഞ്ഞു:
-രണ്ടുമൂന്നെണ്ണം അങ്ങനെ മുട്ടിമുട്ടി നിൽക്ക്വാണ്. പക്ഷേ ഒന്നും എഗ്രീ ചെയ്തിട്ടില്ല.
          അന്നേരം സാജുവിന്റെ തോളിൽ ശ്യാം കുമാറിന്റെ വക ഒരു ഞോണ്ടൽ. പിന്നെയൊരു കുശുകുശുപ്പും. സംഗതി തൊണ്ടിസഹിതം പിടികൂടിയ ആപ്പീസർ ചോദിച്ചു:
-എന്താടോ ഒരു കുശുകുശുപ്പ്?
-അതല്ല സർ. സാറ് ചോദിച്ചത് അബ്സ്ട്രാക്റ്റിന്റെ കാര്യല്ലേ. സാജു പറഞ്ഞത് അയാൾടെ കല്യാണക്കാര്യാണ്!
-ങ! അവടെയാണ് നിങ്ങൾക്ക് തെറ്റിയത്. ഞാൻ ചോദിച്ചത് കല്യാണക്കാര്യം തന്നെയാണ്. എന്നുമിങ്ങനെ അബ്സ്ട്രാക്റ്റും ചെയ്തോണ്ടിരുന്നാ മതിയോ. അതങ്ങനെ ഒരു വഴിക്ക് നടക്കും. പിന്നല്ലാതെ. അതുപോട്ടെ. പാലക്കാട് ഇക്കൊല്ലം ചൂടെങ്ങന്യാ?
          പിന്നെ അതുപോലുള്ള ഒരു നൂറുകൂട്ടം ചോദ്യങ്ങൾ. ഇടയ്ക്ക് ശ്യാം ചുമരിലെ ക്ലോക്കിലേക്കും പിന്നെ ആപ്പീസറുടെ മുഖത്തേക്കും നോക്കും. ഒടുവിൽ സഹികെട്ട് ശ്യാം പതുക്കെ പറഞ്ഞു: സർ, ഞാൻ ഊണിന്റെ കൂപ്പണെടുത്തിട്ടില്ല.
          ഡിസ്കഷൻ അവിടെ അവസാനിപ്പിക്കാതെ തരമില്ലായിരുന്നു ആപ്പീസർക്ക്. തിരിച്ചോടാൻ തുടങ്ങുന്ന ശ്യാമിനോട് ആപ്പീസർ വിളിച്ചുപറഞ്ഞു.
-അപ്പൊഴേയ്. നിങ്ങള് ചെന്നിട്ട് ആ മലപ്പുറം-ബി യൂണിറ്റ് കാരെ ഒന്നിങ്ങോട്ട് പറഞ്ഞുവിടണം.
മലപുറം ബി ക്കാരിൽ പങ്കജത്തിനു മാത്രേ പരിഭ്രമമുണ്ടായുള്ളൂ. ഫ്രാൻസിസും ശിവദാസും എന്തിനും തയ്യാറായിരുന്നു. അവർ രണ്ടുപേരും മുമ്പേ നടന്നു.
പങ്കജം ഇറങ്ങാൻ നേരം പാലക്കാട്-എ യൂണിറ്റിലെ മേരി ഹെലേനിയം ഗ്ലാഡിസിനോട് പറഞ്ഞു: ഗ്ലാഡിസ്സേ, എന്റെ മോളെയൊന്ന് നോക്കണം കേട്ടോ. ഞാൻ ചായസമയത്തിനുമുമ്പ് വന്നില്ലെങ്കിൽ മോൾക്ക് ചായ വാങ്ങി കൊടുക്കണം. ഊണിനുമുമ്പ് വന്നില്ലെങ്കിൽ ഊണും.
മൂന്നു കസേരകൾ കാലിയായി കിടന്നിട്ടും മൂന്നുപേരും നിൽക്കുകതന്നെയായിരുന്നു ആപ്പീസറുടെ മുമ്പിൽ. ഉപചാരാദികൾക്കു ശേഷം ആപ്പീസർ സ്വന്തം പേരുവാശിക്കാരനായ ശിവദാസിനോട്  ചോദിച്ചു: “ശിവദാസേ ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥയ്ക്ക്  ഒരു പരിഹാരമുണ്ടാവില്ലെന്നുണ്ടോ?”
ശിവദാസ് പറഞ്ഞു: “നോക്കാം. പക്ഷേ കൊറച്ച് സമയം വേണ്ടിവരും”
തുടർന്ന് കലാമണ്ഡലത്തെപ്പറ്റിയും കഥകളിയെപ്പറ്റിയും മറ്റ് അനുബന്ധകാര്യങ്ങളെപ്പറ്റിയും  ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ശിവദാസിന് ഇൻസ്റ്റന്റ് മറുപടിയുണ്ടായിരുന്നു. ആകപ്പാടെ ഷൊർണൂർ ശിവദാസിനെപ്പറ്റി ആപ്പീസർക്ക് നല്ല മതിപ്പായി.
ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്ന പ്രാഞ്ചിയോടായി പിന്നത്തെ ഡയലോഗ്.
-എന്താ ഫ്രാൻസിസ്, വാച്ചിനെന്തു പറ്റി?
-കീ കൊടുക്കാൻ മറന്നുപോയി
-ഷെയറിന്റെ പരിപാടിയൊക്കെ ഇപ്പോഴുമില്ലേ
-ഉവ്വുവ്വ്
-എന്തു മുടക്കിയാലും അതു മുടക്കരുത്
-ഇല്ലില്ല
പങ്കജത്തിനോട് ചുരുങ്ങിയത് പത്ത് ചോദ്യമെങ്കിലും ചോദിച്ചിട്ടുണ്ടാവണം. കമാന്നൊരക്ഷരം മറുപടി കിട്ടിയില്ലെന്നു മാത്രം. ഒടുവിൽ ആപ്പീസർ തന്നെ തോറ്റുപിന്മാറി.
രണ്ടാമൂഴക്കാർ തിരിച്ചുപോരുമ്പോൾ ആപ്പീസർ ചോദിച്ചു:
-പാലക്കാട് എ യൂണിറ്റിൽ ആരൊക്കെയാണ്?
-സുധാ മേനോൻ
, അജയൻ,വിനു
-മലപ്പുറം എ യിലോ?
-മേരി ഹെലേനിയം ഗ്ലാഡിസ്
-ഒരു കാര്യം ചെയ്യ്. അവരോട് നാളെ വരാൻ പറ ഡിസ്കഷന്. ഉച്ച കഴിഞ്ഞ് എനിക്ക് വേറെ അപ്പോയിന്റ്മെന്റുണ്ട്.

ആപ്പീസറുടെ മുറിയിൽ നടന്ന ഡിസ്കഷന്റെ റിപ്പോർട്ട് കേട്ട് എസ്സൊ തലയിൽ കൈവെച്ചിരുന്നുപോയി! ഇത് മുൻ കൂട്ടി കണ്ടിട്ടാണോ കൃഷ്ണകുമാറും വിജയലക്ഷ്മിയും ഇന്ന് ലീവെടുത്തത്? ഇനി അഥവാ അരിയേഴ്സ് തീർക്കാൻ ആപ്പീസർ സ്വന്തമായി വല്ല പദ്ധതിയും കണ്ടുവെച്ചിട്ടുണ്ടാകുമോ?
ഏതായാലും ഉച്ച കഴിഞ്ഞ് ആപ്പീസറുമായി നേരിട്ടൊന്നു സംസാരിക്കണം...

സമയം ഒരു മൂന്നേമുക്കാലായിക്കാണും. എസ്സൊ ആപ്പീസറുടെ മുറിയിലേക്ക് നടക്കുകയാണ്. അപ്പോഴുണ്ട് അടുത്തുള്ള പി എഫ് സെക് ഷനിലെ സൂപ്രണ്ട് എതിരേ വരുന്നു. ഒരു കൈയിൽ ബാഗ്, കുട, താക്കോൽ കൂട്ടം ഇത്യാദി.
മറുകൈയിൽ ഒരു ഫയലും.
എസ്സൊ ചോദിച്ചു:
-സാറ് ഇന്ന് നേരത്തേ മുങ്ങുവാണോ
-ഏയ്. അല്ല. ആപ്പീസറെ കാണാൻ പോണതാ. ഈ ഫയലിൽ പ്ലീസ് സ്പീക് എഴുതിയിട്ടുണ്ട്. തിരിച്ചുവരുമ്പോൾ എന്തായാലും അഞ്ചര കഴിയും.അതുകൊണ്ട് മേശയും അലമാരയും പൂട്ടി. ബാഗും കുടയുമെടുത്തു. അത്രേയുള്ളൂ.
ഇതു കേട്ടതും എസ്സൊ റിട്ടേണടിച്ചു.

സെക് ഷനിലേയ്ക്കുള്ള മടക്കയാത്രയിൽ എസ്സൊ മറ്റൊരു കാര്യം ഓർത്തുപോയി; രണ്ടേമുക്കാലിന്റെ വേണാടിനുപോകാൻ വേണ്ടി സാജു പനയ്ക്കൽ ആപ്പീസറോട് പെർമിഷൻ ചോദിക്കാൻ ചെന്നതും അന്ന് അഞ്ചേമുക്കാലിന്റെ പാസഞ്ചർ പോലും പനയ്ക്കലാന് കിട്ടാതെ പോയതും!!!




Sunday, July 26, 2020


ഓർമ്മത്തിരകൾ-2
(സി ആർ കെ നിനവിൽ വരുമ്പോൾ)

അധികമാരും ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. രാമകൃഷ്ണന് ഒരു സ്വഭാവവിശേഷമുണ്ട്.
ക്ലാസിഫൈഡ് അബ്സ് ട്രാക്റ്റ് എഗ്രീ ചെയ്യാതെ വരുമ്പോഴും ഒബ്ജക് ഷൻ ക്ലിയറൻസിന്റെ ഇൻവേഡ് പേപ്പർ വരുമ്പോഴും ഇഷ്ടൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽക്കും. പിന്നെ നിന്നുകൊണ്ടാണ് പണിയെല്ലാം. നിൽക്കുന്ന നിൽപ്പിൽ എന്തെങ്കിലും പിറുപിറുത്തോണ്ടിരിക്കും. ആ പിറുപിറുപ്പിനിടയിൽ സ്ഥിരം പാടുന്ന ഒരു പല്ലവിയുണ്ട്:

മദിരാശിക്ക് ട്രാൻസ്ഫറാകാൻ ഊഴം കാത്തിരിക്കുന്ന ബാലകൃഷ്ണൻ കുറേ ദിവസങ്ങളായി രാമകൃഷ്ണന്റെ ഈ പല്ലവി കേക്കുന്നു. എന്താ സംഗതീന്ന് മാത്രം പിടികിട്ടിയില്ല. 
(സംഗതി ഒന്നും തന്നെയില്ലെന്ന് രാമകൃഷ്ണന് മാത്രല്ലേ അറിയൂ).
ഒരു ദിവസം ബാലകൃഷ്ണൻ രണ്ടും കല്പിച്ച് ഇന്നസെന്റിന്റെ ശൈലിയിൽ രാമകൃഷ്ണനോട് ചോദിച്ചു: “ അല്ലിഷ്ടാ, നിങ്ങള് കൊറേ ദിവസായല്ലൊ പറയണ് അങ്ങനീണ്ടായി അങ്ങനീണ്ടായീന്ന്. എങ്ങനീണ്ടായീന്നാണ്?”
രാമകൃഷ്ണൻ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. (എന്ത് പറയാൻ).
അപ്പോൾ ബാലകൃഷ്ണന് തെല്ലൊന്നുമല്ല ദേഷ്യം വന്നത്. എങ്കിലും സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞതുകൊണ്ട് അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
കഷ്ടകാലത്തിന് പിറ്റേന്നത്തെ ഡാക്കിലും ഒബ്ജക് ഷൻ ക്ലിയ്യറൻസിന്റെ ഒരു പേപ്പറുണ്ടായിരുന്നു. പേപ്പർ കൈയിൽ കിട്ടിയപ്പോൾ പതിവുപോലെ രാമകൃഷ്ണൻ സീറ്റിൽ നിന്നെഴുന്നേറ്റു. പിന്നെ പറഞ്ഞു:
ഇത്തവണ ബാലകൃഷ്ണന് നിയന്ത്രിക്കാനായില്ല. സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ബാലകൃഷ്ണൻ രാമകൃഷ്ണന്റടുത്തേക്ക് കുതിച്ചു: “താനെന്താ ആളെ കളിയാക്ക്വാ? എങ്ങന്യാണ്ടായേന്ന്  എനിക്ക് ഇപ്പൊ അറിയണം...”
“അത് പറയാൻ എനിക്ക് മനസ്സില്ലെങ്കിലോ”. രാമകൃഷ്ണനും വിട്ടുകൊടുക്കാൻ ഭാവമില്ല.
എന്തും സംഭവിക്കാവുന്ന അവസ്ഥ.
അടി വീഴുന്നതിനുമുമ്പ് കോഴിക്കോടൻ ഫുട്ബോളർ രാജീവ് സമർത്ഥമായി ഇടപെട്ടു.
ഒരു സ്ലൈഡിങ് ടാക്ലിങ്. രണ്ടുപേരും നിലമ്പരിശ്!
ഇതു കണ്ട് അന്തം വിട്ടിരിക്കയായിരുന്ന വേണുവിനോട്  എസ്സൊ അടക്കം പറഞ്ഞു: “എന്നാലും നമ്മുടെ സെക് ഷന് എന്തു പറ്റി വേണൂ. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ”.
“നോക്കാം സർ ”
വേണു മേശവലിപ്പ് മെല്ലെ വലിച്ചുതുറന്നു.
കിടികിടി കിടികിടി. കവടി കരയുന്ന ശബ്ദം.
“കിട്ടിപ്പോയ്”. വേണു പറഞ്ഞു. “ബാലകൃഷ്ണന്റെ വ്യാഴം എട്ടിൽ നിൽക്കുമ്പോൾ രാമകൃഷ്ണന്റെ കുജൻ പത്തിലാണ്. പോരാത്തതിന് കേതുവിന്റെ അപഹാരവുമുണ്ട്. അതാണ് ഹേതു. ലഗ്നത്തിന് വിഘ്നം വന്നാൽ രണ്ടുപേരും തമ്മിൽ കോടതി വ്യവഹാരം വരെ വരാം എന്നാണ്. ഭാഗ്യവശാൽ ഇത് അത്രവരെ പോയിട്ടില്ല. പക്ഷേ രണ്ടിലൊരാൾക്ക് തത്ര സ്ഥാനഭ്രംശം ദൃഢം. ഒന്നുരണ്ടുദിവസത്തിനകം അതുണ്ടാവും”.
“വാട്ട് ഡു യൂ മീൻ?”
“വൺ ഓഫ് ദ കൃഷ്ണൻസ് വിൽ ഗോ ഔട്ട് ഓഫ് ദ സെക് ഷൻ. ഐദർ രാമൻ ഓർ ബാലൻ”.
(പ്രതിവിധി വല്ലതുമുണ്ടോന്ന് രാമകൃഷ്ണൻ ചോദിച്ചത് വേണു കേട്ടില്ല. അല്ലെങ്കിൽ ഇത് വെറും കോഴിമുട്ടയിലൊതുങ്ങില്ല, ഒരു ഫുൾ കോഴിതന്നെ വേണം എന്നു പറഞ്ഞേനേ!)

രണ്ടുദിവസം വേണ്ടിവന്നില്ല. പിറ്റേന്ന് രാവിലെതന്നെ ട്രാൻസ്ഫർ ഓഡർ വന്നു!
കടലാസ് കൈയൊപ്പിട്ടുവാങ്ങി എസ്സൊ ഉറക്കെ വായിച്ചു:
“ശ്രീ കെ.ബി. വേണുഗോപാലൻ, സീനിയർ അക്കൌണ്ടന്റ്, ഡബ്ലു.എ.സി 2, ഈസ് ട്രാൻസ്ഫേഡ് റ്റു ഡി.എ.ഇ 3 വൈസ് ശ്രീ വി.എസ് വിജയൻ, സീനിയർ അക്കൌണ്ടന്റ്” !!!

വാ‍ർത്ത കേട്ട് എല്ലാവരും വാ പൊളിച്ചിരുന്നുപോയി. മരവിപ്പ് മാറാൻ കൃത്യം പത്ത് മിനിറ്റെടുത്തു.
പതിനൊന്നാമത്തെ മിനിറ്റിൽ സെക് ഷന്റെ ഈശാനകോണിൽനിന്ന് ഒരു പതിഞ്ഞ ശബ്ദം കേട്ടു:
“ അങ്ങനിണ്ടായീപ്പറയ് യാണേയ്”.

Friday, July 24, 2020


ഓർമ്മത്തിരകൾ-1

മന്ത് ലി അക്കൌണ്ട്സ് വൈകാൻ എന്താണ് കാരണം എന്നുള്ള ആപ്പീസറുടെ ക്വെറിയ്ക്ക് എസ്സോയുടെ മറുപടി ഇപ്രകാരമായിരുന്നു:

യൂണിറ്റ് ത്രീയിലെ വേണുഗോപാൽ പണിക്കർ ആറ് ദിവസം ലീവായിരുനു.
കണ്ണിന് സാരമായ എന്തോ കുഴപ്പം. മൂന്നു ദിവസം കണ്ണീരും കൈയുമായി കഴിച്ചുകൂട്ടി. നാലാം ദിവസം ലാൽ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്ത് ഒരു ലേഡി ഡോക്ടറുമായി അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്തു. (കണ്ണാവുമ്പോൾ ഏതെങ്കിലും പെണ്ണിനെ കാണിക്കയാവും നല്ലതെന്ന ആർ.കണ്ണന്റെ ഉപദേശപ്രകാരം). പിറ്റേന്ന് വന്നപ്പോൾ കണ്ണ് ക്ലീൻ. ക്രോസ് വിസ്താരത്തിൽ വേണു പറഞ്ഞു, ‘ഏയ് ഒന്നൂല്ല്യാന്നേയ്. അത് ഒരു ചെറിയ കരടായിരുന്നു’.

യൂണിറ്റ് സിക്സിലെ ബാലകൃഷ്ണൻ ലീവൊന്നുമായിരുന്നില്ല. പക്ഷേ തൊട്ടടുത്ത സീറ്റിലെ രജനിയുമായിട്ടുള്ള തർക്കം മൂലം പുള്ളിക്കാരന്റെ കുറേ സമയം നഷ്ടപ്പെടാറുണ്ട്. റോഡിലേക്ക് തുറക്കുന്ന ജനലാണ് പ്രശ്നം. ജനൽ പകുതി തുറന്നിടണമെന്ന് ബാലകൃഷ്ണൻ. അതു പറ്റില്ല, വേണമെങ്കിൽ പകുതി അടച്ചിടാമെന്ന് രജനി.എന്തുവന്നാലും പകുതി അടച്ചിടുന്ന പ്രശ്നമില്ലെന്ന് ബാലകൃഷ്ണൻ. എന്നാൽ അതൊന്നു കാണട്ടെയെന്ന് രജനി. രണ്ടാൾക്കും ജയിക്കണം. അതിനൊരു പോംവഴി ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

കൂടാതെ താണ്ഡവനൃത്തത്തിനുവേണ്ടിയും സെക് ഷന്റെ കുറച്ച് സമയം പോയി!
(എന്ത്? സെക് ഷനിൽ താണ്ഡവനൃത്തമോ എന്നാണെങ്കിൽ അതല്ല, അതിനെപ്പറ്റിയുള്ള ചർച്ച എന്നുത്തരം. അത് താഴെക്കാണും വിധം)
പാലക്കാടൻ രാമകൃഷ്ണൻ കോഴിക്കോടൻ രാജീവിനോട് ചോദിക്കുന്നു:
ഈ താണ്ഡവനൃത്തം താണ്ഡവനൃത്തം ച്ചാ എന്താറിയ്യോ?
അന്നേരം രാജീവിന്റെ മറുചോദ്യം: അല്ലാ, ഈ ആണ്ടവൻ ആണ്ടവൻ ന്നു പറഞ്ഞാ എന്താണെന്ന്  ങ്ങ് ക്കറിയില്ല?
-അതറിയാം. ആണ്ടവൻ സമം ആണ്ടുപോയവൻ
വേണുവിന്റെ ഇടപെടൽ: ദെന്തൂട്ടാ ഈ പറയണെ? താണ്ഡവനൃത്തോം ആണ്ടവനും തമ്മിലെന്താ ബന്ധം? താണ്ഡവനൃത്തത്തിലെ ണ്ഡ യല്ല ആണ്ടവനിലെ ണ്ട.
അപ്പോൾ എസ്സൊയുടെ ചോദ്യം: പിന്നെ ഏത് നൃത്തത്തിലെയാണ്?
വന്ന ദേഷ്യമെല്ലാം കടിച്ചമർത്തി ഊരകത്തുകാരൻ പറഞ്ഞു: മണികണ്ഠനിലെ ണ്ഠ യാണ് താണ്ഡവനൃത്തത്തിലെ ണ്ഡ. നേരെ മറിച്ച് ചെണ്ടയിലെ ണ്ഡ യാണ് ആണ്ടവനിലെ ണ്ഠ.
ലേഡീസ് വെയ്റ്റിങ് റൂമിൽ നിന്ന് ഊണും ഉറക്കവും കഴിഞ്ഞ് രജനിയെത്തിയത് 
 ‘ണ്ട‘ യെച്ചൊല്ലിയുള്ള ഈ ശണ്ഠ കേട്ടുകൊണ്ടാണ്.
പുള്ളിക്കാരി ചോദിച്ചു: എന്താ എസ്സൊ ഇവിടെ ഒരു ബഹളം?
എസ്സൊ പറഞ്ഞു: ഏയ്. നാളെ റിക്രിയേഷൻ ക്ലബ്ബിൽ ആരോ താണ്ഡവനൃത്തം അവതരിപ്പിക്കുന്നുണ്ടല്ലൊ. എന്താണ് താണ്ഡവനൃത്തം എന്നതാണ് തർക്കം.
ഒരു നിമിഷം പാഴാക്കാതെ വൈയാകരണ വിദഗ്ദ്ധ പറഞ്ഞു: ഇതാണോ ഇത്ര വല്ല്യ കാര്യം? താണ്ഡവനൃത്തംന്ന് വെച്ചാ താണ്ഡവന്റെ നൃത്തം...
ഠിം! എല്ലാവരും ഫ്ലാറ്റ്!!!

Wednesday, June 24, 2020


നടുങ്ങിപ്പോയീ
ഞാൻ കിറുങ്ങിപ്പോയി

പാതിരാക്കോഴി കൂകാനായിക്കൊണ്ട് സ്റ്റെപ്പെടുത്തുവരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ദിഗന്തങ്ങൾ നടുങ്ങുമാറ്‌ വേണുപ്പണിക്കരുടെ മുറിയിൽനിന്ന് ആ വിളി കേട്ടത്.
വിളി കേട്ടതും ശ്രീമതി പണിക്കർ ഞെട്ടിയുണർന്നു. ലൈറ്റിട്ടുനോക്കുമ്പോൾ പണിക്കർ കൂർക്കം വലിച്ചുറങ്ങുകയാണ്!
ഉറക്കത്തനിടയിലും ഭരതമുനിയുടെ നവരസങ്ങളും പിന്നെ ജഗതീടെ പത്താം രസവും ആ മുഖത്ത് മിന്നി മറയുന്നുണ്ട്. അത് പിന്നെ അങ്ങനെയല്ലേ വരൂ. ശീലിച്ചതല്ലേ ഒറക്കത്തിലും പാലിയ് ക്കൂ.
പേടിച്ചരണ്ട ശ്രീമതി പണിക്കരെ തട്ടിവിളിച്ചു:
-ചേട്ടാ
പണിക്കർ ഒറക്കപ്പിച്ചോടെ ഉണർന്നു.
-എന്താ
-ചേട്ടൻ ആരെയാണിപ്പൊ ഹലോന്ന് വിളിച്ചത്?
- മീ? ഈ നട്ടപ്പാതിരയ്ക്കോ? ഡൂയിങ് നത്തിങ്
-ദേ ഒരു കാര്യം പറഞ്ഞേക്കാം. ചേട്ടൻ ഒരുമാതിരി മുല്ലപ്പള്ളിവർത്താനം പറയരുത്. ആ വിളി കേട്ടിട്ട് എന്റെ ചെവിക്കല്ല് പൊട്ടിപ്പോയി. ഹ്ഹൊ. എന്ത് ബാസ്സായിരുന്നു! ഹലോ.........
-എനിക്കൊന്നും മനസ്സ് ലാവണ് ല്ല്യ.
-ആട്ടെ. സത്യം പറ. ചേട്ടൻ ഇപ്പൊ ആരെയെങ്കിലും സൊപ്നം കണ്ടാര്ന്നോ?
-അതുവ്വ്
-ആരെയാണ്?
-മ്മ്ടെ പ്രദീപ് സാറിനെ
-അ. അ. ആ...അങ്ങനെ പറ. കൊറോണ കാരണം കൊറേ കാലായല്ലോ കണ്ടട്ട്. അപ്പൊ ഗഡീനെ കണ്ടപ്പൊ സന്തോഷം കൊണ്ട് നീട്ടിവിളിച്ചതാ അല്ലേ? ഹലോ.....എന്താ‍യിരുന്നു ബാസ്
-ങാ! അത് ചെലപ്പൊ ശെരിയാവും,ട്ടോ
-ഇല്ല്യ. ശെരിയാവ് ല്ല്യ. ഇങ്ങനെയായാ ശെരിയാവ് ല്ല്യ.
-നീ എന്തുട്ടാ പറയണേ
-അതേയ്, ഇനി സൊപ്നത്തില് ആരെയെങ്കിലും കാണുമ്പൊ ഇങ്ങനെ തൊള്ള പൊളിക്കണ്ടാട്ടോ. കൈ വീശിക്കാണിച്ചാമതി.
(പട്ടി പിടിക്കാനായിട്ട്. ബാക്ക്യൊള്ളോര്ടെ ഒറക്കോം പോയി!)


Tuesday, May 19, 2020


സ്നേഹവും കരുതലും

എം ജി ആർ സാർ തിമിരത്തിന്റെ ഓപ്രേഷം കഴിഞ്ഞ് ബെഡ് റെസ്റ്റെടുത്തിരിക്കുന്ന കാലഘട്ടം.
രാപകലെന്യേ വിശ്രമിച്ചുകിടക്കുന്ന രവിസാറിനെ കാണാൻ ചെന്ന സഹൃദയനായ ഒരുസുഹൃത്ത് അദ്ദേഹത്തിന് ഒരു ഉപഹാരം കൊടുത്തു; വർണ്ണമനോഹരമായ ഒരു രവിവർമ്മച്ചിത്രം-
കാലിന്റെ ഉപ്പുറ്റിയിൽ ഗർഭമുനകൊണ്ടിട്ടെന്ന വ്യാജേന പുറകേ വരുന്ന ദുഷ്യന്തൻ മാഷിനെ പിൻ തിരിഞ്ഞുനോക്കുന്ന ശകുന്തളയുടെ ചിത്രം.
തിമിരത്തിന്റെ ഓപ്രേഷം കഴിഞ്ഞുകിടക്കുന്നയാൾക്ക് കണ്ണിമയ്ക്കാതെ കണ്ടിരിക്കാൻ ഇതിനേക്കാൾ പറ്റിയ ചിത്രമില്ല.
ചിത്രപടം കട്ടിലിനെതിർവശത്തെ ചുമരിൽ ഞാത്തിയിട്ടാൽ എന്നും കണികണ്ടുണരാം; രവിസാർ അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു.

സുഹൃത്ത് പോയിക്കഴിഞ്ഞപ്പോൾ സാറ് അകത്തേക്ക് നീട്ടിവിളിച്ചൂ.
-ഭാരത്യേയ്
-എന്തോ
-ഒരാണിയും ആ ചുറ്റികയും ഇങ്ങെടുത്താട്ടെ
-എന്തിനാണാവോ
-ചുമരിലൊരു ചിത്രം തൂക്കാനാണ്
-ഓ. അതിനാണോ. എമർജൻസിയൊന്നുമല്ലല്ലൊ. ഞാൻ അല്പം തിരക്കിലാണ്
-എവിടെയാണ് ഇരിക്കണേന്നു പറഞ്ഞാ മതി. ഞാനെടുത്തോളാം.
-ഇത് വല്ലാത്ത പുകില് തന്നെ...ആണീടെ ചെപ്പ് അപ്രത്തെ മുറീലെ ചൊമരലമാരീല്ണ്ട്. ചുറ്റിക അവടത്തെ മേശവലിപ്പില്ണ്ടാവും.
-ഓക്കെ. തേങ്സ്
-പിന്ന്യേയ്...
-ങാ. പറയൂ
-മറ്റേ സാധനം ആ മരുന്നിന്റെ ചെപ്പില്ണ്ടാവുംട്ടാ. അതിനിനി വേറെ വിളിച്ചുകൂവണ്ട.
-എന്ത് സാധനം?
-ബാൻഡ് എയ്ഡ് !!!







Thursday, May 7, 2020


വിധിവിഹിതം!

-എം ജി ആർ സാറേ, ഒരു സിമ്പ് ൾ റിക്വെസ്റ്റുണ്ടായിരുന്നു
-എന്താണ്?
-ച്ചാൽ അടുത്തൂൺ പറ്റി വീട്ടിൽ ലോക് ഡൌൺ ആവുന്നേനുമുമ്പ് സാറ് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടല്ലൊ. ആ യാത്രകൾക്കിടയ്ക്ക് മറക്കാൻ പറ്റാത്ത എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
-പ്ലെന്റി
-പെട്ടെന്ന് ഓർമ്മയിലെത്തുന്ന ഒരു എപ്പിഡോസ് പറയാമോ?
-കമലിന്റെ പെരുമഴക്കാലം ഇറങ്ങിയ കാലമാണ്. വടക്കാഞ്ചേരി താലൂക്കാപ്പീസിലായിരുന്നു അന്ന് ഓഡിറ്റ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോരാൻ ബസ്സുകാത്ത് നിൽക്കുകയാണ് ഞാൻ. തുള്ളിക്കൊരുകൊടം പേമാരി എന്ന പാട്ടും പാടിയാണ് മഴ പെയ്യുന്നത്, മദ്ദളം കൊട്ടുന്നത്.
ഒരു മണിക്കൂറായിട്ടും ബസ്സൊന്നും കാണുന്നില്ല. പ്രൈവറ്റ് ബസ്സുകാർ ഇടിമിന്നൽ പണിമുടക്കിലാണെന്ന് അടുത്തുള്ള ചായപ്പീടികയിലിരുന്ന് ആരോ പറയുന്ന കേട്ടു. ബെസ്റ്റ്!
തുലാദൌ രാവേറിടും എന്ന തത്വപ്രകാരം നേരവും ഇരുട്ടിത്തുടങ്ങി. ഈശ്വരാ ഇന്നെങ്ങനെ വീടെത്തിപ്പറ്റും എന്നാകുലപ്പെട്ടങ്ങനെ നിൽക്കേ ‘സ്ക്രീം’ എന്ന ശബ്ദത്തോടെ ഒരു ടാക്സി കാർ എന്റെ നേരെ മുന്നിൽ സഡൺ ബ്രേയ്ക്കിട്ടു നിർത്തി. ‘സാറെങ്ങോട്ടാ?’ ഡ്രൈവർ ചോദിച്ചു. ‘തിരൂർക്ക്’, ഞാൻ പറഞ്ഞു. ‘എന്നാ കേറിക്കോ’ എന്നും പറഞ്ഞ് അയാൾ ഫ്രണ്ട് ഡോർ തുറന്നുതന്നു. അതിൽ വേറെ ആരും ഉണ്ടായിരുന്നില്ല. അയാൾ വണ്ടി വിട്ടു.
ഇരുട്ടിന് കനം വെച്ചു തുടങ്ങി. മഴ തൊഴിച്ചുപെയ്യുക തന്നെയാണ്. ഏതാണ്ട് നൂറ് കിലോമീറ്റർ സ്പീഡിലാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ഇടയ്ക്കിടെ അയാൾ സ്ക്രീം എന്ന് സഡൺ ബ്രേയ്ക്ക് ചവിട്ടുന്നുണ്ട്. എനിക്ക് ആകപ്പാടെ ഭയമായി. ഈ പോക്കുപോയാൽ തിരൂർ വരെ എത്തുമോ എന്ന ചിന്തയായി. എതിരേ വണ്ടികൾ വരുന്നതു കാണുമ്പോൾ ഞാൻ കണ്ണടച്ചിരുന്ന് ഈശ്വരനെ വിളിക്കും. അതിനിടെ രണ്ടുമൂന്നുവട്ടം അയാൾ ഇടത്തോട്ട് തല വെട്ടിച്ച് സംശയരൂപേണ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ സംശയം തീർക്കാൻ വേണ്ടി ചോദിച്ചു :‘ എന്തുട്ടാ സാറെ ചെവിയിൽ അടച്ചുവെച്ചേക്കണത്? ’. ഞാൻ പറഞ്ഞു; ‘ഹിയറിങ് എയ്ഡാണ്’. ‘അപ്പോൾ സാറിന് ശരിക്ക് ചെവി കേൾക്കാൻ പറ്റില്ലേ’ന്ന് അയാൾ. ‘ഇല്ല’ എന്ന് ഞാൻ.
ആ വേളയിൽ ആ സന്ദർഭത്തിൽ അയാളിൽനിന്ന് ഒരാത്മഗതം പുറത്തുവന്നു.
അതു കേട്ടതും എന്റെ സപ്തനാഡികളും തളർന്നുപോയി!
-എന്തായിരുന്നു സാർ ആ ആത്മഗതം?
“ എന്താ പറയ് Ͻ..ഒരോരുത്തർക്കും ഓരോ വിധി! സാറിന് ശെരിക്ക് ചെവി കേട്ടൂട. എനിക്കാണെങ്കിൽ മര്യാദയ്ക്ക് കണ്ണും കാണ് ല്ല്യ” !!!