rajasooyam

Tuesday, January 26, 2016

വെളുക്കാന്‍ തേച്ചത്

വെളുക്കാന്‍ തേച്ചത് പാണ്ടായി ഭവിച്ചു എന്നു പറഞ്ഞതുപോലായി പ്രദീപേട്ടന്റെ കാര്യം.

സംഭവമിങ്ങനെ:
2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ റിട്ടയര്‍ ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള കൗണ്‍സലിങ് ക്ലാസ് നടക്കുകയാണ് മെയിനാപ്പീസില്‍.
ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍ ചെയ്യുന്ന പ്രദീപേട്ടനേയും സ്വാഭാവികമായും പ്രസ്തുത പരിപാടിയിലേക്ക്  ക്ഷണിച്ചിരുന്നു.
മാന്യന്മാരും മഹതികളുമടക്കം ആകെമൊത്തം ടോട്ടല്‍ 66 പേരുണ്ടായിരുന്നു ക്ലാസില്‍.
പലരേയും അനേകവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കാണുകയാണ് പ്രദീപേട്ടന്‍.
കൂടിക്കാഴ്ചക്കിടയില്‍ പ്രൗഢയും കുലീനയുമായ ഒരു ലേഡിയോട് പ്രദീപേട്ടന്‍ തികച്ചും നിര്‍ദ്ദോഷമായ ഒരു  കുശലാന്വേഷണം നടത്തി. ആ അന്വേഷണമാണ് പാണ്ടായിബ്ഭവിച്ചത്!
പ്രദീപേട്ടന്റെ ചോദ്യം കേട്ടതും അവര്‍ വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിലെ പാര്‍വതീദേവിയെ ഇമിറ്റേറ്റ് ചെയ്ത് പ്രദീപേട്ടനെ ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി.
മഞ്ഞുകാലമായതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ പ്രദീപേട്ടന്‍ ഭസ്മായേനെ. ഭസ്മാസുരനായേനെ!

പ്രൗഢയോടുള്ള പ്രദീപേട്ടന്റെ തികച്ചും നിഷ്‌കളങ്കമായ ചോദ്യം ഇതായിരുന്നു:
''ഏതാ മാസം?''' !!!
 

Saturday, December 19, 2015

ലൈക്ക്

ലോകത്തുള്ള ഏതു കാഴ്ചബംഗ്ലാവില്‍ പോയാലും അവിടെക്കാണുന്ന പക്ഷിമൃഗാദികളുടേയും വൃക്ഷലതാദികളുടേയും പ്രതിമകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്
ചെയ്യുക എന്നത്  വേണുപ്പണിക്കരുടെ ഒരു സ്ഥിരം കലാപരിപാടിയാണ്.
ആന്റിസോഷ്യല്‍ മീഡിയായില്‍ പുള്ളിക്കാരന്‍ അത്രയ്ക്ക് സജീവനാണെന്നര്‍ത്ഥം.

ഈയിടെ ഒരു ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് വേണു.
കൈയില്‍ നടേ പറഞ്ഞപോലത്തെ ഒരു സെല്‍ഫിയുണ്ട്.
ഏതോ മൃഗശാലയില്‍ വെച്ച് എടുത്തതാണ്.
ഒരു കരടി, ഒരു കാട്ടുപോത്ത്, ഒരു മരപ്പട്ടി ഒരു കരിങ്കുരങ്ങ്... ഇവര്‍ ഒരു ലൈനായി
നില്‍ക്കുകയാണ്. ഒത്ത നടുവിലായി വേണുവും - ഇതാണ് ചിത്രം.
കുളി കഴിഞ്ഞിട്ടാവാം പോസ്റ്റിംഗ് എന്നു നിരൂപിച്ച് ഫോട്ടോ മേശപ്പുറത്തുവെച്ച് വേണു
കുളിമുറിയില്‍ കേറി വാതിലടച്ചു.
ഈ തക്കത്തിന് വേണുവിന്റെ സന്തതസഹചാരിയും സന്തതികളുടെ അമ്മയും സര്‍വോപരി
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ വനജാക്ഷിയമ്മ ആ ഫോട്ടോയെടുത്ത് ഒരു
അടിക്കുറിപ്പോടെ സ്വന്തം ഫേസ്ബുക്കിലങ്ങ് പോസ്റ്റി.
അടിക്കുറിപ്പിന്റെ മേന്മകൊണ്ടാണോണറിയില്ല, ഒരാഴ്ച്ചക്കകം കാക്കത്തൊള്ളായിരത്തിരണ്ട്
ലൈക്കാണ് ആ പോസ്റ്റിന് കിട്ടിയത്!
പക്ഷേ അതോടെ വേണു ആന്റിസോഷ്യല്‍ മീഡിയയിലെ കളി നിര്‍ത്തി...

വനജാക്ഷിയമ്മയുടെ അടിക്കുറിപ്പ് ഇതായിരുന്നു:
''ഫോട്ടോയില്‍ ഇടത്തുനിന്ന് മൂന്നാമത് കാണുന്നത് എന്റെ ഹസ്ബന്റാണ്''' !!!

Monday, December 7, 2015

സ്‌പെഷ്യല്‍ റിബേറ്റ്

 ബിആറിന്റെ ചോദ്യം ഇതായിരുന്നു:
1500 രൂപ പ്രൈസ് ടാഗ് ഉള്ള ഒരു കുത്താമ്പുള്ളി കസവുമുണ്ട് സഖാവ് ശ്രീകുമാറിന്  60%
സ്‌പെഷ്യല്‍ റിബേറ്റില്‍ നല്‍കാമെന്ന് ആര്‍.കണ്ണന്‍ ഓഫര്‍ ചെയ്യുന്നു.
തലേന്നാള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ശ്രീകുമാര്‍ കണ്ണന്റെ കൈയില്‍നിന്ന് 200 രൂപ നിര്‍ബ്ബന്ധമായി പിരിച്ചിരുന്നു. എങ്കില്‍ കുത്താമ്പുള്ളിക്കസവിന്റെ യഥാര്‍ത്ഥവിലയെത്ര?

വാസ്തവത്തിൽ ജാവയേക്കാളും സിമ്പിളായിരുന്നില്ലേ ചോദ്യം.
പക്ഷേ ഇതുവരെ ഒരാൾപോലും ശരിയുത്തരം പറഞ്ഞില്ല !





Saturday, December 5, 2015

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ പറ്റ് ല്ല്യ !

ഡല്‍ഹിയില്‍ അസോസിയേഷന്റെ നാഷണല്‍ എക്‌സിക്യൂട്ടീവില്‍
പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ശ്രീകുമാറിന് ആ ഫോണ്‍കോള്‍ വരുന്നത്.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ ചോദിച്ചു: ലോഡോ? എന്ത് ലോഡ്?
-മണല്
-അതിന് ഞാന്‍ മണലിന് ഓഡറൊന്നും കൊടുത്തിട്ടില്ലല്ലൊ
ഫോണ്‍ കട്ടായി

5 മിനിറ്റ് കഴിഞ്ഞതേയുള്ളു. അതാ വീണ്ടും വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
-റോങ് നമ്പറാണ്. ഞാന്‍ മണലിന് ഓഡര്‍ കൊടുത്തിട്ടില്ല
ഫോണ്‍ കട്ടായി.

3 മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും അതേ വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
    ശ്ശെടാ ഇതു വലിയ പൊല്ലാപ്പായല്ലോ എന്നും പറഞ്ഞ് ശ്രീകുമാര്‍ ഫോണ്‍ കട്ട് ചെയ്തു.കഴിഞ്ഞ ഓണക്കാലത്ത് - കൃത്യമായി പറഞ്ഞാല്‍ കുത്താമ്പുള്ളി മുണ്ടുകളുടെ റിബേറ്റ്
ഓഫര്‍ നിരസിച്ച അന്നുമുതല്‍ - തുടങ്ങിയതാണ് ഇതുപോലെ തുമ്പും വാലുമില്ലാത്ത ഫോണ്‍
കോളുകളുടെ വരവ്....
മറുപടി പറഞ്ഞുപറഞ്ഞ് മടുത്തു.
ഇപ്പൊ വിളിച്ചയാള്‍ ഇപ്പൊത്തന്നെ വീണ്ടും വിളിക്കും. ഇനിയും എന്താണ്  അയാളോട്
പറയുക....
ചിന്താന്ത്യത്തില്‍ ശ്രീകുമാറിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.
അല്ലാ, ഒന്നോര്‍ത്താല്‍ ഏതു കാര്യത്തിനാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍
പരിഹാരമില്ലാത്തത്? ഇല്ല, ഇതിനും അതില്‍ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല.

യാത്രയില്‍ എപ്പോഴും കൂടെക്കരുതുന്ന വിശുദ്ധഗ്രന്ഥം നെഞ്ചോടുചേര്‍ത്ത് കണ്ണടച്ചുപിടിച്ച്
ശ്വാസമടക്കിപ്പിടിച്ച്  മുട്ടിപ്പായി ശ്രീകുമാര്‍  ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
മാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മാവോയും ചെഗുവേരയും കാസ്‌ട്രോയും കാരാട്ടും തുണയ്ക്കണേ. അടുത്ത വിളി വരുന്നതിനുമുമ്പ് പരിഹാരമാര്‍ഗ്ഗം നാവില്‍ ഗുളികനായി
തെളിയണേ...
    പ്രാര്‍ത്ഥന കഴിഞ്ഞതും വിളി വന്നു
-ഹലോ, ഷാജ്യേട്ടനല്ലേ. ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ.
എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ എന്ന ഷാജ്യേട്ടന്‍ പറഞ്ഞു:
അതോണ്ട് കൊഴപ്പല്ല്യ. ഫ്രണ്ടിലെ ഗേറ്റ് തൊറന്ന് കെടക്കണ്ണ്ടല്ലൊ. അവിടെ തട്ടിക്കോ !!!

Saturday, November 14, 2015

ഞൊട്ടും !

(സംഭവത്തിന് ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം സിദ്ധിച്ച മാള  വടമ സ്വദേശി വി. ആന്റണ്‍ വില്‍ഫ്രഡ് അവര്‍കള്‍ ചൊല്ലിക്കേട്ടത്)

സ്വര്‍ഗ്ഗത്തിന്റെ പരിസരപ്രദേശത്ത് റുട്ടീന്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് അത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്.
അതായത് സ്വര്‍ഗ്ഗത്തേയും നരകത്തേയും വേര്‍തിരിക്കുന്ന വാതിലിന്റെ ഒരു വിജാഗിരി ഇളകിക്കിടക്കുന്നു!

ഇതുപോലുള്ള മൈനര്‍ റിപ്പയേഴ്‌സ് ആവശ്യമായി വന്നാല്‍ ആയത് വി.പത്രോസും
ഹെല്‍-ഇന്‍-ചാര്‍ജ് വി. സാത്താനും അവരവരുടെ പക്ഷത്തെ എക്‌സ്‌പെര്‍ട്ട്‌സിനെക്കൊണ്ട് ഊഴമിട്ട് ചെയ്യിക്കണമെന്നാണ് വ്യവസ്ഥ.

വി.പത്രോസ് മെയിന്റനന്‍സ് റെജിസ്റ്റര്‍ മറിച്ചുനോക്കി.
കഴിഞ്ഞ തവണ മൈനര്‍ റിപ്പയര്‍ ചെയ്യിച്ചത് താനാണ്. അതുകൊണ്ട് ഇപ്പോഴത്തെ ഊഴം
സാത്താനാണ്.

സാത്താനെ ആവാഹിച്ചുവരുത്തി മുന്നില്‍നിര്‍ത്തി വി.പത്രോസ് പറഞ്ഞു:
-കണ്ടില്ലേ, വാതിലിന്റെ വിജാഗിരി ഇളകിക്കിടക്ക്വാണ്
-അതിന് ഞാനെന്തുവേണം?
-ഈ ടേണ്‍ നിങ്ങളുടേതാണ്
-അയാം സോറി മിസ്റ്റര്‍ പത്രോസ്. അവിടെ എല്ലാവരും ഓരോരോ കാര്യങ്ങളില്‍ എന്‍ഗേജ്ഡ് ആണ്.  ആര്‍ക്കും ശ്വാസം വിടാന്‍ പോലും സമയമില്ല
-എന്നു പറഞ്ഞാ പറ്റ്വോ. ബൈലോയില്‍ പറയണത് അനുസരിക്കണ്ടേ?
-എഗെയ്ന്‍ സോറി. എനിക്ക് മറ്റൊന്നും പറയാനില്ല
-എങ്കില്‍പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. അല്ലേ?
-ച്ചാലോ?
-ഞാന്‍ കേസ് ഫയല് ചെയ്യും.
                  ഇതുകേട്ടതും 'ഞൊട്ടും' എന്നും പറഞ്ഞ് സാത്താന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
ദേഷ്യം വന്ന വി.പത്രോസ് ചോദിച്ചു:
-എന്താ ഇത്ര ചിരിക്കാന്‍?
-അതല്ല മാഷേ. കേസ് കൊടുത്താല്‍ അത് വാദിക്കാന്‍ ആരെയെങ്കിലും  കിട്ട്വോ നിങ്ങടെ
 സ്വര്‍ഗ്ഗത്തില്‌?  കംപ്ലീറ്റ് വക്കീലന്മാരും ഇപ്രത്തല്ലേ? !!!

Saturday, October 31, 2015

അളിയന്റെ പര്യായം
-ഹലോ, ബിആറല്ലേ
-അതേ. ആരാണപ്രത്ത്?
-പിആറാണ്
-നമസ്‌കാരം, ഐന്തോള്‍ മഹരാജ്. എന്താ വിശേഷം?
-അതേയ്, ഞാന്‍ ഒരു പുതിയ വാക്ക് കണ്ടുപിടിച്ചിട്ടുണ്ട്. അതിന്റെ പേറ്റെന്റ് എടുക്കുന്നത്
എങ്ങനെയെന്നറിയാന്‍ വിളിച്ചതാണ്
-അക്കാര്യത്തില്‍ ഞാന്‍ തുലോം അജ്ഞനാണ് മഹരാജ്
-അങ്ങനെയാണോ
-അതെ
-അതുപോട്ടെ. പുതിയ വാക്ക് കണ്ടുപിടിക്കാനുള്ള പ്രചോദനമെന്തായിരുന്നു?
-ഗോഘ്‌നന്‍!
-ച്ചാലോ?
-അതുശെരി. അപ്പൊ ബിആര്‍ പത്രദ്വാരമൊന്നും കാണാറില്ലല്ലേ? ഈയിടെയായി പത്രത്തില്‍
 നിറഞ്ഞുനില്‍ക്കണ വാക്കല്ലേ അത്
-ഗോഘ്‌നനോ? അതിനെയൊന്ന് നിഗ്രഹിച്ച് സമാസം പറയാമോ?
-നിഗ്രഹിക്കണോ വിഗ്രഹിക്കണോ?
-രണ്ടും ഒന്നന്നെ
-യാതൊരുവന്‍ ഹേതുവായിക്കൊണ്ടാണോ പശു വധിക്കപ്പെടുന്നത്, ലവന്‍ ബഹുവ്രീഹി
-ഹി ഹ്ഹി. എന്താണാവോ അതിന്റെ അര്‍ത്ഥാന്തരന്യാസം?
-അതിഥി
-അതെങ്ങനെയാണ് അതിഥിക്ക് അങ്ങനെയൊരര്‍ത്ഥം വന്നുഭവിക്കുന്നത്?
-പണ്ടുപണ്ട് വളരെ പണ്ട് ദിനോസറുകള്‍ക്കും ടെര്‍മിനേറ്ററിനുമൊക്കെ മുമ്പ് വീടുകളില്‍ അതിഥികള്‍  വരുമ്പോള്‍ അവരെ സല്‍ക്കരിക്കാന്‍ വേണ്ടി പശൂനെ കശാപ്പ് ചെയ്യാറുണ്ടായിരുന്നത്രേ.
-കൊള്ളാം. എന്നാലും അതൊരു കഠിനപദമായിപ്പോയില്ലേ രാജന്‍? കഥകളിപ്പദത്തേക്കാള്‍ കഠിനം..
-അതൊക്കെ ശരിയായിരിക്കാം. പക്ഷേ ആ പദമാണ് അളിയനൊരു പര്യായപദം കണ്ടെത്താന്‍ എന്നെ    സഹായിച്ചത്..
-അതേതാ പദം?
-കുക്കുടഘ്‌നന്‍!
-കുക്കുടമെന്നാല്‍ കോഴിയല്ലേ
-അതേ
-അളിയനും കോഴിയും തമ്മില്‍ എന്താ ബന്ധം?
-അളിയന്‍ വരുമ്പോഴല്ലേ വീട്ടില് കോഴീനെ കൊല്ലണേ...!!!

Friday, October 2, 2015

കീഴ്ക്കണാംപാടിന്‍റെ ബീപ്പി



കീഴ്ക്കണാംപാടിന്‍റെ ബീപ്പി


അങ്ങനെയായിരിക്കുന്നതായിട്ടുള്ള (എങ്ങനെയിരിക്കുന്നതെന്നു ചോദിക്കരുത്) സന്ദര്‍ഭത്തിങ്കല്‍
ഒരു നട്ടപ്പാതിരയ്ക്ക് നാലും കൂട്ടി മുറുക്കി ഉമ്മറക്കോലായില്‍ കുന്തിച്ചിരിക്കുമ്പോള്‍
എന്‍ബി പരമീശന്‍ നമ്പൂരിക്ക് ഒരു ശങ്ക:
ഈയിടെയായി ശരീരം ഇത്തിരി പൂര്‍ണ്ണിച്ചുവരുന്നുണ്ടോ...
നടക്കുമ്പോള്‍ നടേശനെപ്പോലെ ഒരു കിതപ്പനുഭവപ്പെടുന്നുണ്ടോ...
ബീപ്പി ലേശം കൂടുന്നുണ്ടോ....
ഒരു ശങ്ക തോന്നിയാല്‍ പിന്നെ അടുത്ത ശങ്ക തോന്നുന്നതുവരെ തിരുമേനിക്ക്
ഇരിക്കപ്പൊറുതി കിട്ടില്ല. അതുകൊണ്ട് പിറ്റേന്ന് നേരം പരാപരാപരാ പരമപാഹിമാം എന്നു
പുലര്‍ന്നപ്പോള്‍ തന്നെ കുളിതേവാരാദികള്‍ക്കും പല്ലുതേപ്പാദികള്‍ക്കും
കട്ടങ്കാപ്പ്യാദികള്‍ക്കും മറ്റും അവധി കൊടുത്ത് തിരുമേനി ബൈക്കെടുത്ത് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.
കണ്‍സള്‍ട്ടിങ് റൂമിലേക്ക് കടന്നയുടന്‍ എന്‍ബി ഡോക്ടറോട് പറഞ്ഞു:
സാര്‍, എന്റെ ബീപ്പി ഒന്നുനോക്കണം
മാനോമീറ്ററിലെ മെര്‍ക്കുറി കോളം ഉയര്‍ന്നും താഴ്ന്നും പിന്നേയും ഉയര്‍ന്നും തത്തിക്കളിക്കുന്നത്
നോക്കിയിരിക്കുമ്പോള്‍ ആശങ്കയാല്‍ എന്‍ബിയുടെ ചങ്കിടിക്കുകയായിരുന്നു...
പതിവില്ലാത്തവിധം ഡോക്ടര്‍ തന്റെ മേലാസകലം നിരീക്ഷിക്കുന്നതും എന്‍ബി
കാണുന്നുണ്ടായിരുന്നു....
ധൈര്യം കിട്ടാന്‍ വേണ്ടി എന്‍ബി മനസ്സില്‍ അര്‍ജ്ജുനപ്പത്ത്  ഉരുക്കഴിക്കാന്‍ തുടങ്ങി.
അത് ഏതാണ്ട് ഒരരുക്കായപ്പോഴാണ് ഡോക്ടറുടെ ചോദ്യം:
വല്ലാതെ ധൃതി പിടിച്ചാണോ ഇങ്ങോട്ട് പോന്നത്?
ഇതുകൂടി കേട്ടപ്പോള്‍ എന്‍ബി ഉറപ്പിച്ചു:
ബീപ്പി ക്രമാതീതമായി കൂടിയിട്ടുണ്ട്. അല്ലാതെ ഡോക്ടര്‍
ഇങ്ങനെ ചോദിക്കില്ല..
ഉല്‍ക്കടമായ ഉദ്വേഗത്തോടെ എന്‍ബി ചോദിച്ചു:
-വല്ലാതെ കൂടിയിട്ടുണ്ടോ ഡോക്ടര്‍?
-എന്ത്?
-ബീപ്പി
-നോ നൊ. ഇറ്റ്‌സ് ക്വയ്റ്റ് നോര്‍മല്‍
-അപ്പൊപ്പിന്നെ ഞാന്‍ ധൃതിയിലാണോ വന്നേന്ന് ചോദിച്ചതെന്താ സാർ?
-ടീ ഷര്‍ട്ട് അകം പുറം മറിച്ചിട്ടിരിക്കുന്നതു കണ്ട് ചോദിച്ചതാ !!!